Saturday, October 30, 2010

ദുര്‍നടപ്പുകാരന്‍റെ ആത്മഗതം ( കവിത)









എന്‍റെ കവിതകള്‍‍ ചേറുക

പതിരൊഴിവാക്കി

മൊഴികളെടുക്കുക.

കുരുന്നുകളുടെ

കണ്ണുകള്‍‍ പൊത്തുക.

വരികള്‍ മാത്രം

കാതില്‍ പറയുക.



കുഴയുന്ന നാക്കും

പിഴയ്ക്കുന്ന വാക്കും

വിറക്കുന്ന വാക്യവും

പിഴവിന്‍റെ സന്തതികള്‍.

പിഴച്ച് പിഴച്ച്

പാതയോരത്തൊരിക്കല്‍

‍വഴിപിഴച്ചവന്‍റെ

ഗുണപാഠമായ്

ഉറുമ്പരിക്കേണ്ടവന്‍..!!




ബോധമുള്ള നിങ്ങള്‍

ബോധമില്ലാത്തയെന്നെ

ബുദ്ധനെന്ന് വിളിക്കരുത്.

എന്‍റെ അക്ഷരങ്ങള്‍‍

ശരിയെന്ന് കരുതുന്ന

വലിയൊരു തെറ്റാണ് ഞാന്‍!!



നിരന്തരമെന്നെ പിന്തുടര്‍ന്ന

കൂരമ്പുകള്‍...

എന്‍റെ മക്കളാം കവിതകള്‍..!!

തുണിയില്ലാതെയും

ഈച്ചയാര്‍ത്തും ഉറുമ്പരിച്ചും

പാതി മരിച്ച് തെരുവില്‍

കിടക്കുമ്പോള്‍

കേള്‍ക്കാതെ പോയ ശകാരം

അക്ഷരങ്ങളുടേതായിരുന്നു.

വഴിപിഴച്ചൊരച്ഛനെ

പഴി പറയുന്ന മക്കള്‍.!!




വൈകിയാണെങ്കിലുമുപചാരവും

ബഹുമതിയുടെ വെടിയൊച്ചയും

അലങ്കരിച്ച പെട്ടിയിലൊരു

അഹങ്കരിച്ച കിടപ്പും തന്നത്

ഞാന്‍‍ തന്നെ അനാഥമാക്കിയ

എന്‍റെ അക്ഷരങ്ങള്‍......




ആറാമിന്ദ്രിയമുണ്ടായിരുന്നെങ്കില്‍

ജീവിതത്തില്‍ ‍ ലഭിയ്ക്കാത്തത്

മരണത്തില്‍ ലഭ്യമെന്നറിഞ്ഞിരുന്നെങ്കില്‍

ഞാനെന്നേ മരിച്ചേനെ....!!


**********************

ഹൃദയത്തിലൊരു പൂവ്

കാത്ത് വെച്ച കവേ…

അമ്ലവീര്യത്തിലും

കരിയാത്ത പൂവിനെ

കാണാതെ പോയവര്‍ ഞങ്ങള്‍

മാപ്പ്….മാപ്പ്…..മാപ്പ്.

Thursday, October 28, 2010

ശ്വാനരാഷ്ട്രീയം ( കവിത )

ഒരുക്കൂട്ടാം പടക്കോപ്പുകള്‍


തുടലഴിയ്ക്കാം കുരക്കട്ടെ പട്ടികള്‍.


മുരണ്ടും കുരച്ചും കിടന്ന ശ്വാനന്മാര്‍


മുരടനക്കി, മൂരി നിവര്‍ത്തി കവാത്ത് തുടങ്ങി.




നഖമുനകളില്‍, പല്ലുകളിലെന്തിന്


നാവിലൂടൂറും ഉമിനീരിലുമുണ്ട്


നാഭിയില്‍ സൂചിമുന കുത്താനുതകും


ഭ്രാന്തിന്‍ മൂര്‍ത്തമാം പേവിഷവിത്തുകള്‍...!!




നാലുകാലിലോടും ഗുണമൊന്നുമില്ലേലും


നാണമില്ലാതെ മുക്കാലിലാണ് പെടുക്കല്‍.


രഹസ്യമായ് തുടങ്ങി നടുറോഡിലൊടുക്കം


പരസ്യമായാലുമില്ലിവയ്ക്ക് നടുക്കം.




കൊടുത്ത കയ്യെന്നൊ കൊടുക്കാത്ത കയ്യെന്നോ


കക്ഷിഭേദമില്ലാതെ കടിക്കും, ചിലപ്പോള്‍


ചിണുങ്ങി നിന്ന് നക്കിയും കൊല്ലും..!


തുടലില്‍ കിടന്ന് മൃഷ്ടാന്ന ഭോജനം


തെരുവിലാണെങ്കില് എച്ചിലും തിന്നും.


മുരളും ചിണുങ്ങും കാല്ക്കീഴിലമരും


നാണമില്ലാതാടുന്നൊരു വാലിന്‍ ബലത്തില്‍.