Sunday, March 13, 2011

കിനാവ് കാണുന്നവര്‍... ( കവിത )











മ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍..

പായുന്ന കാറിന്‍റെ പിന്നിലമ്മയും

മുന്നിലനിയത്തിയും ഗമയില്‍-

വണ്ടിയോടിച്ചു ഞാനും..!!

വിഷാദമുഖിയാമമ്മയുടെ ചുണ്ടില്‍

വിളര്‍ത്ത ചിരിയുടെ ലാസ്യമാം മിന്നല്‍!!



അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍...

മുന്നിലീ മാളികയുടെ മട്ടുപ്പാവില്‍

തൊഴുതു മടങ്ങുമെന്നമ്മയെ കാത്ത്

പകലിന്‍ പാതയില്‍ തെളിയുന്ന

പുതുമകളുടെ വര്‍ണ്ണക്കാഴ്ചകള്‍ കാത്ത്..,

പകല്‍ വെട്ടത്തിലും ഇത്തിരി

പ്രകാശമില്ലാത്ത അമ്മയുടെ മുഖത്ത്

വറുതികള്‍ വരച്ചിട്ട ഖിന്നചിഹ്നങ്ങള്‍.


അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍....

നരകത്തില്‍ തിരിയുമീ കോഴിയും

നുരഞ്ഞ് പതയുമൊരു പെപ്സിയും

പതമുള്ളൊരിരിപ്പിടത്തില്‍

ചാഞ്ഞിരുന്നൊരു ഭോജനവും...,

രുചിഭേദങ്ങള്‍ മറന്ന അമ്മയുടെ

രസനകളില്‍ ഉമിനീരിനും ക്ഷാമം.


അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍.

പുത്തനുടുപ്പും പുസ്തകസഞ്ചിയുമായ്

കൂട്ടരോടൊത്ത് സ്കൂള്‍ബസ്സിലെ സവാരി.



അക്ഷരങ്ങള്‍ ക്ഷരങ്ങളായ അമ്മയുടെ

തലവരയിലുമുണ്ട് കിനാക്കള്‍.

ആറ്റിലൊന്ന് മുങ്ങിക്കുളിക്കണം- പഴകിയ

ആടയുടുത്തിരിക്കണം- രാത്രിയില്‍

ആരെങ്കിലും വരാതിരിക്കില്ല- കത്തും

വിശപ്പിനു താഴെ ശുഷ്കമാം നാഭിയില്‍

അത്താഴത്തിന് പ്രായോജകനാകുന്നവന്‍റെ

അവ്യക്തമുഖമാണവള്‍ക്ക് കിനാവിലെന്നും.