Tuesday, August 9, 2011

ഭ്രാന്തിന്‍റെ പെരുവഴികള്‍..( കവിത )

അമ്മ പറയുന്നു;

ചിന്തിക്കാതിരിക്കുമ്പോള്‍

ഞാന്‍ ബുദ്ധിമാനാണെന്ന്..!

ചിന്തകള്‍ക്കൊടുവിലാണത്രെ

ഞാന്‍ ഭ്രാന്തനാകുന്നത്..!!

ദൃശ്യങ്ങളിലെ ഒബാമയും

ശ്രവ്യങ്ങളിലെ കുരകളും

തലച്ചോറ്‌ തിന്നപ്പോള്‍

ടെലിവിഷന്‍ തറയിലെറിഞ്ഞത്

ഭ്രാന്താണോ…….?!!!



കട്ടിലിലെന്‍ ചാരത്തുള്ളവള്‍

ഭരണകൂടഭീകരതയുടെ ചാരയാണ്..!

പോരുകള്‍ കണ്ട് പോരെടുക്കുന്നവള്‍

പേറിനും പരിധി പറയുന്നവള്‍..!

സ്വസ്ഥം, ശാന്തം നിരുപദ്രവം

സുഷുപ്തി പുല്‍കുമെന്നെ നോക്കി

ചതിയന്‍, ദുഷ്ടനെന്ന് പുലമ്പുന്നവള്‍

ചിന്തകളില്‍ പെറ്റിബൂര്‍ഷ്വ തന്നെ.

പൊരുന്നിക്കിടക്കുമെന്നില്‍ മെയ്യുരുമ്മി

അധിനിവേശത്തിന് പ്രേരിപ്പിക്കുന്നവള്‍

അമേരിക്കന്‍ ചാരയല്ലാതാര്….?



ചീറിപ്പാഞ്ഞ് നിപതിക്കും

തീ തുപ്പും മിസൈലുകള്‍,

തകരുന്ന കെട്ടിടങ്ങള്‍,

കണ്‍കുഴികളിലെയിരുട്ടില്‍

കണ്ണീരായ് രക്തം പെയ്യുന്നവര്‍.

ഉടലില്‍, പാതയില്‍ സര്‍വ്വത്ര രക്തം.

പിന്നെയും തെളിയുന്ന സ്ക്രീനില്‍

ചിരിക്കുന്ന മുഖങ്ങളുടെ

നയതന്ത്ര ചര്‍ച്ചകള്‍, ആശ്ലേഷങ്ങള്‍.



രക്തസ്രാവമൊരു കൈയ്യാലമര്‍ത്തി

മറുകൈയ്യാല്‍ കല്ലെറിയും ജനത.

തക്ബീര്‍ എഴുതിയ പച്ചയില്‍

പൊതിഞ്ഞെടുക്കുന്ന ജനാസകള്‍.



പരതിയൊരു കല്ലിനായിരുട്ടില്‍

തകരണമൊരു ജൂതന്‍റെ തലയെങ്കിലും…

ആഞ്ഞൊരേറ്‌…!! അല്ലാഹു അക്ബര്‍..!!

“അധിനിവേശകര്‍ ചത്ത് തുലയട്ടെ..!”



“ഈ കാലമാടന്‍ മുടിഞ്ഞ് പോട്ടെ…”

ഇരു കൈയ്യാല്‍ തലയമര്‍ത്തി

വാര്‍ന്നൊഴുകുന്ന ചോരയിലേക്ക്

ഊര്‍ന്നൂര്‍ന്ന് വീഴുന്നൊരുത്തി..!

അമ്മ പറയുന്നു;

ചിന്തകള്‍ക്കൊടുവിലത്രെ ഞാന്‍

ഭ്രാന്തനാകുന്നത്.

ഇനി നിങ്ങളുടെ ഊഴം.