Friday, March 22, 2013

ശില്പിയും ശില്പവും





കല്ലെങ്കിലും, ചെന്നൊന്നു നുകരാന്‍
കൊതിക്കുമാ മുലയഴക് കണ്ടാല്‍.
കാറ്റ് കൊണ്ട് മതിയായെങ്കില്‍ സഖീ
കടം തരുമോ ഒരു രാത്രിയെനിക്കായ്.

കത്തിയെത്ര ദിനരാത്രങ്ങള്‍ കൊത്തി-
ക്കൊത്തിയഴക് വരുത്തുവാനീയുടല്‍...
.കിനാക്കളില്‍, സങ്കല്‍പ്പങ്ങളില്‍ വന്യ-
കാമതൃഷ്ണകളില്‍ ഉയിരിട്ടതെല്ലാം
കരാഗ്രങ്ങളിലാവാഹിച്ചു കല്ലിനെ
കരള്‍ മാന്തിപ്പറിക്കുമഴകാക്കി.
സൃഷ്ടിക്കൊടുവില്‍ തട്ടിപ്പറിച്ച പോല്‍
പടി കടത്തിയാരോ പൊതുമുതലാക്കി.
തീക്ഷ്ണമാം വെയിലില്‍ വെന്ത് വെന്ത്
കാമക്കണ്ണുകള്‍ കുടിച്ചതിന്‍ ശേഷിപ്പുമായ്
ജീവനേകുവാന്‍ നിര്‍ജ്ജീവമീ ശില്പവും
അരികില്‍ അച്ഛനോ..ദൈവമോയെന്നറി-
യാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി
പെരുക്കും കമിതാക്കളെ ശപിച്ചും
പെരുകും ഇരകളെയോര്‍ത്ത് നൊന്തും
ചത്ത സംസ്കാരത്തിന്‍ കുഴിമാടത്തില്‍
ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി.