Saturday, July 10, 2010

ഖല്ലി ജഹന്നം.......!!!

അയ്മന്‍ അഹമെദ് അല്‍ ഖിതാരി -
കയ്യിലെപ്പോഴും ഒരു തസ്ബിയുമായി ( ജപമാല) നടക്കുന്ന നന്മയുടെ പ്രതീകമായ ഒരു മനുഷ്യന്‍..!
ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് ആയിരുന്നു അയ്മന്‍. സഹപ്രവര്‍ത്തകരോട് വലുപ്പ-ചെറുപ്പ-വര്‍ണ്ണ - ഗോത്ര - ദേശ വൈജാത്യമില്ലാതെ പെരുമാറുന്ന ഒരു നല്ല അറബി.
അയ്മന്‍ അഹമെദിന്റെ വേരുകള്‍ അങ്ങ് യമനിലാണ്. അദ്ധേഹത്തിന്റെ കുടുംബ വൃക്ഷ ശാഖകള്‍ ഇന്ത്യയിലെ ഹൈദ്രബാദിലെക്കും വ്യാപിച്ചു കിടക്കുന്നു. അദ്ദേഹത്തിന്റെ ഒരു അങ്കിള്‍ വിവാഹം കഴിച്ചിരിക്കുന്നത് ഹൈദ്രാഭാദില്‍ നിന്നാണ്. അതുകൊണ്ടാവാം ഇന്ത്യക്കാരെ വലിയ ഇഷ്ടവുമാണ്.
പട്ടാള ച്ചിട്ടകള്‍ പഠിപ്പിച്ച കാര്‍ക്കശ്യങ്ങള്‍ തൊഴിലില്‍ ഉണ്ടെങ്കിലും ആര്‍ക്കും വേദനിക്കാത്ത രീതിയില്‍ ഒരു സമതുലിതാവസ്ഥ ഞങ്ങളോടൊക്കെ പാലിക്കാന്‍ അയ്മന്‍ പ്രാപ്തനായിരുന്നു.
രാവിലെ കൃത്യ സമയത്ത് ഡ്യൂട്ടിക്ക് എത്തുന്ന അയ്മനെ ഞങ്ങള്‍ ഓരോരുത്തരും ക്യാബിനില്‍ ചെന്ന്‍ കണ്ട് സലാം പറയും. തമാശകള്‍ പറഞ്ഞു ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുന്ന അയ്മന്റെ ചിരിയില്‍ ഒന്നും മനസ്സിലായില്ലെങ്കിലും ഞങ്ങളും പങ്കു ചേരും.
ജോലികള്‍ കൃത്യമായി നടക്കുന്നതിനിടയില്‍ അയ്മന്‍ ക്യാബിനില്‍ നിന്ന് പുറത്തിറങ്ങി ഓരോ സ്റ്റാഫിന്‍റേയും ടേബിളില്‍ എത്തി അഞ്ച് മിനിറ്റ് ചെലവഴിക്കും. വിശേഷങ്ങള്‍ ചോദിക്കും. ദുഖത്തില്‍ പങ്കു ചേരും. സന്തോഷത്തില്‍ മബ്രൂക്ക് പറയും.
കൂടെയുള്ള ഫിലിപ്പൈനികള്‍ക്ക് അയ്മനെന്നു കേട്ടാല്‍ ജീവനാണ്. " ഹി ഈസ്‌ വെരി നൈസ് പാറെ..." എന്നാണു എല്ലാവരുടെയും നാക്കില്‍.
മതപരമായി നല്ലതും ഉറച്ചതുമായ വീക്ഷണമുള്ള അയ്മന്‍ ഇതര മതസ്ഥരെ ഒരു കാരണവശാലും വിമര്‍ശിക്കില്ല. അവര്‍ക്ക് അവരുടെ മതം, നമുക്ക് നമ്മുടേത്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം കാഴ്ച്ചപ്പാടുകളും അറിവുകളും ഫിലിപ്പൈനികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
അബുദാബിയില്‍ വര്‍ഷങ്ങള്‍ പിന്നിടുകയും പല തരക്കാരുമായി ഇടപഴകുകയും ചെയ്ത എനിക്ക് അയ്മന്‍ അഹമെദ് അല്‍ ഖിതാരി ഒരു അത്ഭുതാവതാരമായിരുന്നു. ഇത്രയും നല്ല മനുഷ്യരും ഈ ഭൂമിയില്‍ ഉണ്ടല്ലോ...!!!
ഫിലിപ്പൈനികളുടെ അയ്മന്‍സ്നേഹം എന്നെ തമിഴ് നാട്ടിലെ എം ജി ആര്‍ ആരാധകരെയാണ് ഓര്‍മ്മിപ്പിച്ചത്. ഞാനും മനസ്സില്‍ പറയാറുണ്ട് " മഹാനായ അയ്മന്‍..."
പതിവ് പോലെ ഒരു ദിവസം-
ക്യാബിനില്‍ ചെന്ന്‍ അയ്മന് സലാം പറഞ്ഞ് മനസ്സിലാകാത്ത തമാശ കേട്ട് താടിയെല്ല് കടയും വരെ ചിരിച്ചെന്നു വരുത്തി സ്വന്തം ഇരിപ്പിടത്തിലെത്തി.
അല്പം കഴിഞ്ഞപ്പോള്‍ അയ്മന്‍ പതിവ് പോലെ ക്യാബിനു പുറത്ത് വന്നു. ഓരോരുത്തരോടായി കുശലാന്വേഷണം നടത്തി വരുന്നു.
ഒഴിഞ്ഞു കിടന്നിരുന്ന ഫിലിപ്പിനോ സുന്ദരിയുടെ ടേബിളിനു മുന്നിലെത്തി അയ്മന്‍. ഉറക്കെ ചോദിച്ചു.
" ഒയിന്‍ ...ക്രിസ്തീന ...? ( എവിടെ ക്രിസ്തീന) "
രണ്ടു ടേബിള്‍ അപ്പുറത്തിരിക്കുന്ന ജിജോ ആണ് മറുപടി പറഞ്ഞത്.
"ഷി ഈസ്‌ ആബ്സന്റ്..."
"ലേശ്....മാ ജാഅ..? " ( എന്ത് കൊണ്ട് വന്നില്ല..?)
ജിജോ മൌനം. എല്ലാവരും മുഖത്തോടു മുഖം നോക്കി.
ക്രിസ്തീന സുന്ദരിയാണ്. അതിലുപരി നാട്ടിലെ അവളുടെ ദുരിത കഥകള്‍ ഒരു ദുരന്ത കഥയിലെ വിഷാദമുഖിയുടെ ചിത്രവും അവള്‍ക്ക് നല്‍കിയിട്ടുണ്ട്.
ആരും മിണ്ടാതായപ്പോള്‍ അയ്മന്‍ വീണ്ടും ഉച്ചത്തില്‍ ചോദിച്ചു.
"ലേശ് മാഫി കലാം...? ശൂഫി മുഷ്കിലാത്ത് അന്തി ഹാദാ മിസ്കീന്‍ ....? ( എന്താ മിണ്ടാത്തത് ...? എന്ത് വിഷമങ്ങള്‍ ആണ് അവള്‍ക്കുള്ളത്..? )
എന്‍റെ നേരെ നോക്കിയ അയ്മനോട് മടിച്ചാണ് പറഞ്ഞത്.
" ഷി ഈസ്‌ അണ്‍ ഫിറ്റ്‌ ഇന്‍ മെഡിക്കല്‍....."
"ശൂ..." !! ( എന്താ..!!)
" നഅം യാ സയ്ദീ ...ഹേര്‍ റിസള്‍ട്ട് വാസ് എച് ഐ വി പോസിടിവ് ....!! ഷി ഈസ്‌ അണ്ടെര്‍ കസ്റ്റഡി നൌവ്‌...."
" അഊദു ബില്ലാ......!!!" അതൊരു അലര്‍ച്ചയായിരുന്നു.
അയ്മന്‍ തന്‍റെ കയ്യിലെ തസ്ബി വലിച്ചറിഞ്ഞു. അതിന്‍റെ മണികള്‍ മാര്‍ബിള്‍ പാകിയ നിലത്ത് ചിതറി..... അയ്മന്‍ അബോധാവസ്ഥയില്‍ മുന്നിലെ ടേബിളിലേക്ക് മൂക്ക് കുത്തി.
അത്ഭുതപരവശരായി ഞങ്ങള്‍ നിന്നു.
അയ്മനെ മുഖത്ത് വെള്ളം തളിച്ച് ബോധാവസ്ഥയിലെത്തിച്ചു.
സ്വന്തം സഹപ്രവര്‍ത്തകയുടെ ദുരന്തത്തില്‍ ഇത്രയേറെ വേദനിക്കുന്ന ഒരു ഓഫീസറെ ആശ്ചര്യത്തോടെ നോക്കുമ്പോള്‍
ബോധം വന്ന
അയ്മന്‍ സമനില തെറ്റിയവനെ പോലെ ആക്രോശിക്കുകയും ക്രിസ്തീനയുടെ ടേബിളിലെ എല്‍ സി ഡി മോണിട്ടര്‍ അടിച്ചു തെറിപ്പിക്കുകയും ചെയ്തു.
"ഖല്ലി ജഹന്നം കുല്ലു ഫിലിപ്പിനോ..." ( എല്ലാ ഫിലിപ്പിനോസും നരകത്തില്‍ പോട്ടെ..) എന്ന്‍ പുലമ്പുന്നുമുണ്ടായിരുന്നു.
കുറച്ചൊക്കെ അറബി അറിയാവുന്ന മറ്റ് ഫിലിപ്പിനോ സ്ത്രീകള്‍ മുഖം കുനിച്ചു.
കൂടുതല്‍ സമചിത്തത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അയ്മനെ മറ്റ് ഓഫിസര്‍മാര്‍ വന്നു കൊണ്ടു പോയി. അപ്പോഴും അയ്മന്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു...
" കുസ് ഉമ്മക്ക് ....കുല്ലു ...ഫിലിപ്പിനോ...."
****************************************************************************************************
അവസാനത്തെ അയ്മന്റെ വാചകത്തിന് തര്‍ജ്ജമ എന്നെ കൊന്നാലും ഞാന്‍ പറയില്ല. സത്യം.

1 comment: