Friday, January 13, 2012

നഗ്നര്‍ക്കിടയിലെ വസ്ത്രധാരികള്‍.. ( കവിത )

തനിയെ തനിയെ തനിച്ചിരിക്കുമ്പോഴും
ഏകനല്ലെന്നയറിവാണെന്റെ ദുഃഖം.
മരിച്ച് മരവിച്ച പുഴക്കരയില്
തര്പ്പണമന്യമായനാഥമായ
പിതൃക്കളുടെ പ്രേതങ്ങളലയുന്നു.
പുലയാട്ട് മറന്നില്ലവരിപ്പോഴും; ചിലര്
പൊട്ടിക്കരയുന്നുമുണ്ട് കാതില്..!!
തനുവാകെയിരുള് മൂടി തനിച്ചിരിക്കുമ്പോഴും
മുന്നിലൊരു മിന്നാമിനുങ്ങിന് വെല്ലുവിളി..!
മോക്ഷം കിട്ടാത്തവരുടെ ബലിച്ചോറിനു മുന്നില്
പുലഭ്യം പുലമ്പുന്നുണ്ട് ബലിക്കാക്കകള്..!!

അറേബ്യയിലെ ചായക്കൂട്ടുകള് പോലെ
കടം തിന്ന ചിന്തകളുടെ തൂങ്ങുന്ന പ്രേതങ്ങള്!!
കാമാന്ധരുടെ കഴുകന് കണ്ണുകള് കാണാതെ
ഉറ്റവര്ക്കരികില് അലമുറയിടുന്ന പെണ്ണുങ്ങള്.

കരള് മാന്തിപ്പറിക്കും കാഴ്ചകള് മടുത്തു.
മുമ്പെങ്ങോ ചതുപ്പില് താഴ്ന്ന് ചത്ത
പകുതി ചീഞ്ഞൊരൊട്ടകത്തിന് നാറ്റം.
മുറിക്കുള്ളില് മാധ്യമപ്പെട്ടിയില് മലം-
തിരയുന്ന വെളുത്ത തെരുവ്പന്നികള്..!
വിഴുപ്പ് ചുമന്ന് ചിരിച്ച് നീങ്ങുന്ന
നടു വളഞ്ഞ ബുദ്ധിയുള്ള കഴുതകള്..!
ദൃശ്യത്തില്, ഉടുത്തിട്ടും നാണം മറയാത്ത
ചുളുക്കുകളില്ലാത്ത ശുഭ്ര വസ്ത്രങ്ങള്..!
തിന്നത് ഛര്ദ്ധിച്ചും ഛര്ദ്ധിച്ചത് തിന്നും
അനുസ്യൂതമോക്കാനിക്കും വിടുവായകള്..!
വിധേയത്വത്താല് നടുവളഞ്ഞ സമൂഹം..!
അഥിതികളകത്തമ്മ വാഴും പള്ളിയറകള്..!
നഗ്നപ്രജകള്ക്കിടയില് വസ്ത്രമണിഞ്ഞവരെ
തൂക്കിലേറ്റുന്ന ജനാധിപത്യം..! കുരിശുകള്
വിറ്റ് കോടികള് കൊയ്യുന്ന പാപികള്..!!

മാഞ്ഞ് പോകുന്നില്ലൊരു കാഴ്ച പോലും
തേഞ്ഞ് പോകുന്നില്ലൊരു വാക്ക് പോലും
കൂടിളകിയ കടന്നലുകളീ ചിന്തകളെപ്പോഴും
തനിയെ തനിയെ തനിച്ചിരിക്കുമ്പോഴും
ഏകനല്ലെന്ന അറിവാണെന്റെ ദുഃഖം..!

8 comments:

  1. പറയാനുള്ള ആവേശത്തില്‍ ചരട്‌ വിട്ടുപോയോ എന്ന് സംശയം

    ReplyDelete
    Replies
    1. നന്ദി ശ്രീ.വിനോദ് കുമാര്‍.
      പറയാനുള്ളത് വ്യക്തമായും തീവ്രമായും പറയാനായൊ എന്ന് സംശയമുണ്ട്. പറഞ്ഞതിന്‍റെ ചരട് കയ്യില്‍ തന്നെയുണ്ട്.

      Delete
  2. തനിയെ തനിയെ തനിച്ചിരിക്കുമ്പോഴും
    ഏകനല്ലെന്ന അറിവാണെന്റെ ദുഃഖം..!
    ചിന്തനീയം!

    ReplyDelete
  3. പ്രിയപ്പെട്ട അലിഫിന് സ്വാഗതം..

    ReplyDelete
  4. കവിതയ്ക്ക്
    നല്ല ഒഴുക്കുണ്ട്
    കേട്ടോ.
    വര്‍ദ്ധമാനകാല പരമ്പരകള്‍
    വളരെ സരസ ഗംഭീരംമായി
    പറഞ്ഞു നിര്‍ത്തി.
    പക്ഷെ,
    ഒടുവിലത്തെ വരികളില്‍...
    "തനിയെ തനിയെ തനിച്ചിരിക്കുമ്പോഴും
    ഏകനല്ലെന്ന അറിവാണെന്റെ ദുഃഖം..!"
    ഏകനല്ലെന്ന അറിവ്
    ദുഃഖത്തിന് പകരം സന്തോഷമല്ലേ
    പകരുക? ഒരു സംശയം പറഞ്ഞന്നു
    മാത്രം. എന്തായാലും
    പോരട്ടെ, പോരട്ടെ
    വീണ്ടും പോരട്ടെ
    നന്ദി
    നമസ്കാരം

    ReplyDelete
    Replies
    1. നന്ദിയുണ്ട് ശ്രീ. അറീല്‍,
      പ്രശാന്തസുന്ദരമായ മനസ്സിന്‍റെ ഏകാന്തതയാണ് സത്യത്തില്‍ ഭൌതികമായ ഒറ്റപ്പെടലിനേക്കാള്‍ ഏകാന്തത എന്ന പദത്തിന് അനുയോജ്യം.
      പ്രതികരണശേഷിയും രാഷ്ട്രീയവും സാമൂഹികവുമായ അരാജകത്വത്തോടുള്ള അമര്‍ഷവും ഉള്ളിലുള്ള ഒരാള്‍ക്ക് എത്ര ശ്രമിച്ചാലും സ്വസ്ഥമായ ഒരു ഏകാന്തത ലഭ്യമാകുന്നില്ല എന്ന് പറയാനാണ് ശ്രമിച്ചത്‌. അത് എന്ത് കൊണ്ട് സാധ്യമാകുന്നില്ല എന്ന കാരണങ്ങളില്‍ ചിലതും സ്പര്‍ശിച്ചിട്ടുണ്ട്.
      നന്ദി.

      Delete