Friday, May 15, 2009

മരണം**** കവിത

(ചിത്രം : കടപ്പാട്‌ - ഗൂഗിള്‍ )

ഉച്ചയാകുന്നു,
ഉച്ചിയില്‍ എരിയുന്നു സൂര്യനും.
മച്ചിന്റെ സുഷിരങ്ങളെറിയുന്നു
പിച്ചകപ്പൂക്കളത്രയും തറയില്‍.
കണി വെള്ളരിക്കായ തൂങ്ങുന്നോരുത്തരം
കണ്ണീര് കയ്പായ് രുചിക്കുന്നിതധരങ്ങള്‍!

നിഴലുകള്‍ മാത്രമിഴയുന്ന മിഴികളുടെ
തിമിര ദ്രൃഷ്ടികളിലെന്നും ജ്വലിക്കുന്നു
തീരാ നഷ്ടങ്ങള്‍ തന്‍ മഞ്ജു വദനങ്ങള്‍!!
മുത്തശ്ശി മാവ് പന്തലിട്ട മുറ്റത്തീ തണലില്‍
പിച്ച വെച്ചോടുന്നു മക്കളും, ഒരു പിടി-
ച്ചോറുമായ് ഓടിത്തളരുന്നെന്‍ പകുതിയും..
മനസ്സിലിന്നെത്രമേല്‍ കൃത്യമായ് തെളിയുന്നു
പൊയ്പോയ പ്രമദ കാലത്തിന്റെ ചിത്രങ്ങള്‍!!

നീര്‍മുടിത്തുന്പിലെ തുളസിയും, നെറ്റിയില്‍
നീട്ടിക്കുറിയിട്ട ചന്ദനവുമതിന്‍ സുഗന്ധവും..
കസവ് ചേലാങ്കിത പങ്കജലോചന
കനവായ് മറഞ്ഞൊരീ നാലുകെട്ടും-മമ
നോവായ് നിറം മങ്ങി, ഭിത്തിയില്‍ ചിതലേറ്റ
നിഴലായ് തൂങ്ങുമെന്നച്ചനുമമ്മയും..
ചന്ദനപ്പുകയില്‍ ഉടുത്തൊരുങ്ങിയന്നു-
മച്ചകം വാണ ശീപോതിയും ഇന്നു
തച്ചന്റെ സ്മൃതിയായ്‌ ചമഞ്ഞു നില്പൂ...
ഒച്ചയനക്കങ്ങളാമോദ സന്താപ -
മൊക്കെയും വിരജിച്ച നടുമുറ്റവും...

ഓര്‍മ്മകള്‍ മായാത്ത ഓര്‍മ്മകള്‍ മാത്രമായ്
പതുക്കെപ്പറഞ്ഞും കരഞ്ഞും ചിരിച്ചും
പാദസ്വനത്തിനായ് കാത്തിരിപ്പൂ, പടിപ്പുര
തള്ളിത്തുറക്കാതെ വരുവാനുണ്ടൊരാള്‍ മാത്രം.

സൈനുദ്ധീന്‍ ഖുറൈഷി

No comments:

Post a Comment