Sunday, October 25, 2009

അച്ഛന്‍......!!! കവിത - സൈനുദ്ധീന്‍ ഖുറൈഷി

മിണ്ടാതിരിയ്ക്കൂ.....,
മിഴികളടച്ച് കിടക്കുകയാണച്ഛനക-
മിഴികളാല്‍ കാണുന്നുണ്ടാമൊക്കെയും...
മന്ദസ്മിതം തൂകുമധരങ്ങളല്ലൂ പറയുന്നു;
മിഴികള്‍ തുടക്കുകീ,യച്ഛനെങ്ങു പോകാന്‍....?

മേശമേലിപ്പോഴും ചൂടുള്ള ചായ-
പാതിയമ്മയ്ക്കായ് കരുതി വെച്ചതാവാം!
കാലുകളിലിപ്പോഴും ഈര്‍പ്പമുള്ളച് ഛന്റെ
കണ്ണുകള്‍ തേടുന്ന കണ്ണട.
കട്ടിലില്‍ തലയ്ക്കാമ്പുറത്തച്ഛന്റെ
നിലച്ച നാഡീമിടിപ്പുകളറിഞ്ഞ
നിലയ്ക്കാത്ത ഘടികാരം...
പൂമുഖക്കോണിലെണ്ണ മിനുക്കുള്ള
പ്രാമാണികത്വത്തിന്‍ ചാരുകസേര..

ആര്‍ത്തലയ്ക്കുമമ്മയേയും
അരികില്‍ തേങ്ങുമെന്നെയും നോക്കി
അന്ധാളിച്ചിരിക്കും കുഞ്ഞുപെങ്ങള്‍!
ഇക്കിളിപ്പെടുത്താമച്ഛനെ നമുക്കെന്ന്
ഇത്തിരിപ്പോന്നെന്റെ പൊന്നുപെങ്ങള്‍!"
ഇന്നലെപ്പോലും കളിപ്പിച്ചു നിശ്ചലനായ്
ഇക്കിളിയിട്ടപ്പോള്‍ ഉണര്‍ന്നതല്ലേ...?!!
"അമ്മയുടെ തേങ്ങല്‍ കേട്ടുണരാത്തയച്ഛനെ
ആവില്ല പൊന്നൂ ഉണര്‍ത്താനൊരിക്കലും..!!
"മടിയേതുമില്ലാതെ മാമുണ്ണാമച്ഛാ..
പിണങ്ങാതെഴുന്നേറ്റ് കളി പറഞ്ഞൂടെ.."
അച്ഛനില്‍ നിന്നാരൊ പറിച്ചെടുത്തവളെ
പച്ചമരത്തിന്‍ ചില്ലയടര്‍ത്തും പോല്‍.

നിശ്ചയം, ഈ കരച്ചില്‍ കേട്ടുണരാത്തയച്ഛന്
‍ഉണര്‍ന്നിരിക്കും നമ്മെ ഉണരാതെ കാണും.
കരയരുത് മക്കളെയെന്നാരുമറിയാതെന്റെ
കാതോരമുരുവിടുന്നച്ഛനിപ്പോള്
‍അമ്മയ്ക്കു തുണ നീ കുഞ്ഞുമോള്‍ക്കും
നിങ്ങള്‍ക്കു തുണയായിട്ടച്ഛനെന്നും..

Saturday, October 17, 2009

റൂഹാനി ( The Ghost )!!! ( കഥ)

കാഞ്ഞിരമുറ്റം പരീത് ഔലിയയുടെ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ചാണ് ഞങ്ങളുടെ പള്ളിയില്‍ പള്ളിയുമായി ബന്ധപ്പെടാത്ത ഒരു അനാചാരമെന്ന നിലക്ക് ചന്ദനക്കുടം നേര്‍ച്ച നടന്നു വന്നിരുന്നത്.

പള്ളിയുടെ മുറ്റത്തിനരികിലായി പള്ളിക്കാട്ടില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം - കണ്ടാല്‍ ആര്യ വേപ്പിന്റെത് പോലെ ഇലകള്‍ ഉള്ള - ഒരു മഹാമരം ആയിരുന്നു കൊടിമരം ആയി ഉപയോഗിച്ചിരുന്നത്. തേക്കും ചന്ദനവും കൊണ്ട് സമൃദ്ധമായ പള്ളിക്കാട്ടില്‍ തലമുറകളുടെ ആത്മാവുകള്‍ രാപ്പാര്‍ക്കുന്ന ഒട്ടനവധി വൃക്ഷ ലതാതികള്‍ വേറെയുമുണ്ട്‌. ഖബര്‍ വാസികളോട് സ്വകാര്യം പറയാന്‍ മണ്ണ് മാന്തി പൊത്തുകളുണ്ടാക്കുന്ന ചെറിയ വന്യജീവികള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു ഭീഷണികള്‍ ഒന്നുമില്ലാത്ത കാട്.
മഴക്കാലമായാല്‍ കമ്മ്യൂണിസ്റ്റ്‌ പച്ചയും കത്തിപ്പുല്ലും പേരറിയാത്ത ധാരാളം ഔഷധച്ചെടികളും നിറഞ്ഞ ഒരു ഹരിത വനം തന്നെയാണ് പള്ളിക്കാട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇഷാ നമസ്കാരം കഴിഞ്ഞാല്‍ പള്ളിയുടെ മതില്‍ക്കെട്ടിനുള്ളിലൂടെ നിര്‍ഭയം നടക്കാന്‍ ധൈര്യമുള്ളവര്‍ വളരെ ചുരുക്കം! ഇവിടെയാണ്‌ നമ്മുടെ കഥാ നായകനും രംഗപ്രവേശം ചെയ്യുന്നത്.

കരിങ്കല്ല് പോലെ എന്ന് പണ്ട് ഞങ്ങള്‍ പറഞ്ഞിരുന്നതും ഭയത്തോടെ ബഹുമാനിച്ചിരുന്നതും ആയ പള്ളിയിലെ മുക്രി ബീരാനിക്കയുടെ സ്ഥാനം കഴിഞ്ഞാല്‍ പിന്നെ സ്ഥാനം പിടിച്ചു വാങ്ങിയിരുന്നതും കൊടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരുന്നതും കാദര്‍ക്കാക്കാണ്. പ്രധാന നാടന്‍ കലകളായ കളരിപ്പയറ്റ്, ഉഴിച്ചില്‍, മുച്ചീട്ട് കളി തുടങ്ങിയവയിലൊക്കെ അതി പ്രഗത്ഭനെന്നു സ്വയം അഭിമാനിച്ചിരുന്ന കാദര്‍ക്ക തന്റെ എല്ലാ ചലനങ്ങളിലും അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഉറ്മി വീശല്‍, പന്തം വീശല്‍ , വടി വീശല്‍, ചെംട്ടടി തുടങ്ങിയവയിലൊക്കെ വ്യക്തിമുദ്ര സ്വന്തം താടിയിലും കയ്യിലും കണംകാലിലും പതിപ്പിച്ച കാദര്‍ക്ക ഞങ്ങളുടെ ഇടയില്‍ ഒരു അത്ഭുത പ്രതിഭാസവും വീര സാഹസിക നായകനുമൊക്കെ ആയിരുന്നെങ്കിലും ഞങ്ങളുടെ സീനിയര്‍സ്‌ ആയിരുന്ന കുറെ " ഹറാം പിറന്നവരുടെ" ( ഇത് കാദര്ക്കയുടെ ഭാഷയാണ്. ) ഇടയില്‍ പരിഹാസ്യനായിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവര്‍ കാദര്ക്കയെ കളിയാക്കാനും ദേഷ്യപ്പെടുത്താനും മറക്കാറില്ലായിരുന്നു.

കല്ല്യാണ വീടുകളില്‍ തലേന്ന് രാത്രി അറുക്കപ്പെടുന്ന പോത്തിന്റെ മുഖ്യ ഘാതകനായ മുക്രി ബീരാനിക്കയുടെ പ്രധാന സഹായിയായി ഉറച്ച ചുവടുകളുമായി കാദര്ക്കയുമുണ്ടാവും. ഇരുകാലുകള്‍ വീതം കൂട്ടിക്കെട്ടി വാലില്‍ പിടിച്ച് പോത്തിനെ അതിസമര്‍ത്ഥമായി വന്‍ വീഴ്ച്ചയിലേക്ക് തള്ളിയിടുന്നതില്‍ അതി കേമനാണ് കാദര്‍ക്ക. അതിന്റെ അംഗീകാരം എന്ന നിലക്ക് നെറ്റിയില്‍ ഇടതു ഭാഗത്ത് കറുത്തുവീര്‍ത്ത ഒരു മുഴയുമുണ്ട്.

പള്ളിക്ക് പുറകില്‍ പള്ളിക്കുളം. അതിനപ്പുറം പിന്നെയും പള്ളിക്കാട്. അതിനുമപ്പുറം സ്വച്ഛന്ദ ശാന്തമായൊഴുകുന്ന പുഴ. പുഴയോരം ചതുപ്പ് നിലമായതിനാല്‍ ആ ഭാഗം തീര്‍ത്തും വിജനമായിരിക്കും. കയ്യെത്തിച്ച് പൊട്ടിക്കാവുന്ന ഉയരത്തില്‍ നല്ല ഇളനീരുകള്‍ ഉള്ള തെങ്ങിന്‍ തൈകള്‍ നിറഞ്ഞ പ്രദേശം ആണെങ്കിലും ഒരൊറ്റ ഇളനീര്‍ പോലും മോഷ്ടിക്കപ്പെടാത്ത ഒരേയൊരു പ്രദേശവും ഇത് തന്നെ! കാരണം, പള്ളിക്കാടിന്റെ പ്രാന്ത പ്രദേശം എന്നതിലുപരി -നാട്ടുകാരെ ഭാഗികമായും വീട്ടുകാരെ പ്രത്യേകിച്ച് കെട്ട്യോള്‍ കുഞ്ഞീവിയെയും മക്കളെയും പൂര്‍ണ്ണമായും - വിറപ്പിച്ചിരുന്ന ഗജ പോക്കിരി കൊമ്പന്‍ അവറാന്റെ അലഞ്ഞു തിരിയുന്ന * "റൂഹാനിയാണ്."
പലരും കൊമ്പനവറാന്റെ അലഞ്ഞു തിരിയുന്ന പ്രേതാത്മാവിനെ കണ്ടിട്ടുണ്ടത്രേ! ചിലര്‍ പേടിച്ച് പത്തിരിപ്പാല , ഏര്‍വാടി തുടങ്ങിയ ദര്‍ഗ്ഗകളില്‍ മാസങ്ങളോളം മന്ത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. വിചിത്രമായത്, ജീവിതത്തില്‍ നേരാം വണ്ണം വസ്ത്രം ധരിക്കാത്ത കൊമ്പന്‍ അവറാന്റെ റൂഹാനിയെ പലരും കണ്ടിട്ടുള്ളത് വെള്ള തലപ്പാവും താടിയും ഉള്ള ശുഭ്ര വസ്ത്രാലങ്കാരത്തോടെയാണ്. ( ഒരു പക്ഷെ, മരണ ശേഷം അവറാന്‍ നന്നായിട്ടുണ്ടാകും!!).
എന്തായാലും കൊമ്പന്‍ അവറാന്റെ ജീവിതം കൊണ്ട് ഒരു നയാപൈസയുടെ ഗുണം നാടിനും വീടിനും ഉണ്ടായിരുന്നില്ലെങ്കിലും മരണ ശേഷം പള്ളിക്കും പള്ളിപ്പറമ്പിനും ഒത്തിരി ഗുണങ്ങള്‍ ഉണ്ടായി.

പള്ളിക്കുളം.
പണ്ടെന്നോ, ചെങ്കല്ല്‌ വെട്ടിയെടുത്ത ഭംഗിയുള്ള സമ ചതുരാകൃതിയിലുള്ള ഒരു മട. അതിനു പടവുകള്‍ ഉണ്ടാക്കിയപ്പോള്‍ ഒരു നല്ല സ്വിമ്മിംഗ് പൂള്‍ ആയി പരിണമിക്കുകയായിരുന്നു. പച്ചയും നീലയും മാറി മാറി നിറഭേദങ്ങള്‍ ഉണ്ടാക്കുന്ന മനോഹരമായ കുളം. പല തലമുറകള്‍ക്ക് നീന്തല്‍ പഠിപ്പിച്ച ഒരു കലാശാല. കൊടിയ വേനലിലും വെള്ളം വറ്റാത്തതിന്റെ പിന്നില്‍ കൊമ്പന്‍ അവറാന്റെ കയ്യുണ്ടെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.!
പള്ളിക്കുളത്തില്‍ വളര്‍ത്തുന്നതും വളരുന്നതുമായ കറുത്തു ബലിഷ്ടരായ "തിലാപ്പിയ മത്സ്യങ്ങള്‍ " അന്നും ഇന്നും എല്ലാവരുടെയും അത്ഭുതമാണ്. ഈ തിലാപ്പിയകളെ *സിയാറത്ത്‌ ചെയ്യാനും അന്നം കൊടുക്കാനും വരുന്ന ഭക്ത ജനങ്ങളും കുറവല്ല.!
അന്ന ധാതാക്കള്‍ കുളത്തിലേക്ക് അന്നത്തുണ്ടുകള്‍ എറിയുമ്പോള്‍ കൂട്ടമായി ഓടിവരുന്ന തിലാപ്പിയകള്‍ , അഭയാര്‍ത്ഥി ക്യാമ്പുകളില്‍ യു എന്‍ ട്രക്കുകള്‍ക്ക് പിറകെ ഓടുന്ന അഭയാര്‍ത്ഥികളെ ഓര്‍മിപ്പിക്കുന്നു.
പള്ളിക്കുളത്തില്‍ വെള്ളത്തേക്കാള്‍ കൂടുതല്‍ തിലാപ്പിയകള്‍ ആണെന്ന് അതിശയോക്തി.

കുളിക്കാനിറങ്ങുന്നവര്‍ കട്ടിയുള്ള അണ്ടര്‍വെയറും അതിനു മുകളില്‍ കട്ടിയുള്ള തോര്‍ത്തുമുണ്ടും ചുറ്റിയല്ലാതെ കുളത്തില്‍ ഇറങ്ങിയാല്‍ നൂറു പവനും മാരുതി കാറും ഒരു നഷ്ട സ്വപ്നമാവും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല!
എന്നാല്‍ ഇതിനെല്ലാം ഭീഷണിയായി തോര്‍ത്തും അണ്ടര്‍വെയറും ഇല്ലാതെ കുളത്തില്‍ നീരാടുന്ന ഒരേയൊരാള്‍ സാക്ഷാല്‍ കാദര്‍ക്ക മാത്രമാണ്. തിലാപ്പിയകളും കാദര്‍ക്കയും തമ്മിലുള്ള ഈ പരസ്പര ധാരണയുടെ രഹസ്യം ഇതുവരെ വെളിവാക്കിയതുമില്ല.
ഈ ഒരു അണ്ടര്‍സ്ടാണ്ടിങ്ങിനെ മുന്‍നിര്‍ത്തിയാകണം പകല്‍ നേരങ്ങളില്‍ "തിലാപ്പിയ റോബറിക്ക്" വരുന്നവരെ പിടികൂടുവാന്‍ കാദര്‍ക്ക നിയോഗിക്കപ്പെട്ടത്.
രാത്രികളില്‍ കൊമ്പന്‍ അവറാന്റെ റൂഹാനിയും പകലുകളില്‍ കാദര്‍ക്കയും തിലാപ്പിയകളുടെ സംരക്ഷകരായി.
പള്ളിക്കുളത്തില്‍ തിലാപ്പിയകള്‍ സ്വച്ചന്ദം വിഹരിച്ചു. പുഴക്കരയിലെ ഇളനീരുകള്‍ മുഴുത്ത തേങ്ങകളും ആയി.

ഇതൊക്കെയാണെങ്കിലും പള്ളിക്കുളത്തില്‍ തിലാപ്പിയകള്‍ എണ്ണം കുറയുന്നുണ്ടെന്ന തര്‍ക്കം മുക്രി ബീരാനിക്കയും കാദര്‍ക്കയും തമ്മില്‍ നടക്കാറുണ്ട്.
കാദര്‍ തന്നെ കോരി മാറ്റുന്നതാണ് എന്ന മുക്രിയുടെ ആരോപണത്തിന് " കൂമന്‍ തപ്പുന്നതാവും എന്നും മുത്ത്‌ നബിയാണെ ഞാനൊരെണ്ണം പോലും പിടിക്കാറില്ലെന്നും സംശയമുണ്ടെങ്കില്‍ എണ്ണി നോക്കിക്കോളൂ " എന്നുമുള്ള അവസാന വാക്കില്‍ തര്‍ക്കം തീരുകയും ചെയ്യും.

ഈയൊരു കാലയളവിലാണ് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരു ഹറാം പിറന്നവന്റെ പുതിയ കണ്ടുപിടിത്തം. "രാത്രി കാലങ്ങളില്‍ പള്ളിക്കാട്ടിലും പരിസരങ്ങളിലും പുഴക്കരയിലും അലയുന്ന കൊമ്പന്‍ അവറാന്റെ റൂഹാനിക്ക് ആകാരം കൊണ്ടും നടത്തം കൊണ്ടും കാദര്ക്കാടെ രൂപമാണെന്ന്".

അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെങ്കിലും കുളത്തില്‍ എണ്ണം കുറയുന്ന തിലാപ്പിയകള്‍ നസ്രാണികള്‍ തിങ്ങി പാര്‍ക്കുന്ന പറപ്പൂരെ ചന്തയില്‍ കാദര്‍ക്ക തന്നെ വില്‍ക്കുന്നത് കണ്ടവരുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടും കൂട്ടി വായിച്ചപ്പോള്‍ എവിടെയോ എന്തോ സേതു മാധവന് അന്വേഷിക്കാനുള്ളത് ചീഞ്ഞു നാറുന്നുണ്ട് എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നി.

കൊമ്പനവരാന്റെ റൂഹാനി ഒരു വലിയ പ്രതിബന്ധമായിരുന്നെങ്കിലും സംഗതികളുടെ നിജസ്ഥിതി അറിയുവാനുള്ള തീരുമാനത്തിലെത്തി ഞങ്ങള്‍. ഏകാങ്ക സംവിധായകന്‍ എന്ന നിലയില്‍ വലിയ പരാജയം ആയിരുന്ന ബഷീറിന്റെ സംവിധാനത്തില്‍ ആയിരുന്നു എല്ലാം.

സ്കൂളില്‍ പ്രച്ഛന്ന വേഷത്തില്‍ പങ്കെടുത്തു എന്ന അപരാധത്താല്‍ പണ്ടെന്നോ തൂങ്ങി മരിച്ച ഉമ്മാച്ചുത്തയുടെ പ്രേതമായി എന്നെ വേഷം കെട്ടിച്ചു.
അടിച്ചു മാറ്റിയ ഉമ്മയുടെ നിസ്കാര കുപ്പായവും മക്കനയും ധരിച്ച് ഞാന്‍. കുളത്തിനരികിലെ പള്ളിക്കാട്ടില്‍ . കുറച്ചു മാറി അപ്പുറത്ത് മറ്റു ഹറാം പിറന്നവരും.
എങ്ങും ഒരു പള്ളിക്കാട്മൂകത.
പള്ളിക്കാടിനോട് മത്സരിച്ച് മണ്ണില്‍ തൊടാനാവാതെ വൃക്ഷത്തലപ്പുകളില്‍ നിലാവ്.
ചിവീടുകളുടെ ഉച്ചസ്ഥായിയിലുള്ള കച്ചേരി.
കൊമ്പന്‍ അവറാന്റെ റൂഹാനി സത്യമാണെങ്കില്‍........." ന്റള്ളോ....." ഉമ്മാടെ നിസ്കാര കുപ്പായം മൂത്രം മണക്കുമെന്ന അവസ്ഥ വരെ എത്തി!
"ഡാ... അവറാന്റെ റൂഹാനി ശരിക്കും ഉള്ളതാണെങ്കിലോ...? "എന്റെ സംശയത്തിന് മുട്ടിടിച്ചിട്ടാണെങ്കിലും അവര്‍ മറുപടി പറഞ്ഞു.
" ഏയ്‌ .... അതൊന്നൂല്ലെടാ..ഒക്കെ വെറുതെ..." വിശ്വാസം ഇല്ലാത്തത് കൊണ്ടാവാം പരസ്പരം കണ്ണ് തുറിച്ചു നോക്കിക്കൊണ്ടാണ് അവര്‍ അത് പറഞ്ഞത്.

നേരം പാതിരാ കഴിഞ്ഞു കാണും. ഇരുട്ടും നിലാവും ഇട കലര്‍ന്ന് കിടക്കുന്നു പള്ളിക്കാട്ടില്‍.
പള്ളിയുടെ തെക്കേ ചരുവില്‍ പെട്ടെന്ന്.........!! ഒരു വെളുത്ത രൂപം...!! മെല്ലെ മെല്ലെ നീങ്ങി ഞങ്ങളുടെ അടുത്തേക്ക്‌...
ആ രൂപത്തിന് കാദര്ക്കയുമായി സാമ്യമുണ്ടോ എന്ന് നോക്കാനായില്ല. കൊമ്പന്‍ അവറാന്റെ റൂഹാനി അടുത്തെത്തിയതും മറഞ്ഞിരുന്ന എന്റെ കൂട്ടുകാര്‍ " ന്റള്ളോ.." എന്ന നിലവിളിയോടെ ചറപറ ചാടി ഓടി.
പെട്ടെന്നുള്ള ബഹളത്തില്‍ കൊമ്പനും ഒന്നിളകിയോ....!? കൊമ്പന്‍ എന്റടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു... റബ്ബേ....
ഞാന്‍ ചാടിയാല്‍ അത് അവറാന്റെ മുന്നിലേക്കാവും. എന്റെ കണ്ണുകളില്‍ ഇരുട്ട്...ഒരു നിമിഷം
"ന്റെ ബദരീങ്ങളെ..............." എന്ന വിളിയോടെ ഒരൊറ്റ ചാട്ടം! ചാടി വീണത്‌ കൃത്യമായി കൊമ്പന്‍ അവറാന്റെ മുന്നിലാണെന്ന് അറിയുന്നതിന് മുന്‍പേ ബോധം പോയിരുന്നു.

ഓര്‍മ്മ വന്നപ്പോള്‍ പനിച്ച്‌ വിറയ്ക്കുന്ന എന്റെ അരികില്‍ ഉമ്മയും വെല്ലിമ്മയും. ചന്ദനത്തിരിയുടെയും സാമ്പ്രാണിയുടെയും പുകച്ചുരുളുകള്‍ക്കുള്ളില്‍ അറിയുന്ന മന്ത്രങ്ങളുടെ കെട്ടഴിച്ച് വെള്ളത്തലപ്പാവ് കെട്ടിയ കൊയമ്മ തങ്ങള്‍.

എന്നെ കാണാന്‍ വന്ന കൂട്ടുകാരാണ് രഹസ്യമായി പറഞ്ഞത് കാദര്‍ക്ക പള്ളിക്കാട്ടില്‍ വീണ് കാലും ഒടിഞ്ഞു , കടുത്ത പനി പിടിച്ച് ആശുപത്രിയിലാണെന്ന്. തൂങ്ങി മരിച്ച ഉമ്മാച്ചുത്തയുടെ റൂഹാനി ഉപദ്രവിച്ചതാണത്രെ!!
ഇപ്പോള്‍ പള്ളിക്കുളത്തിലെ തിലാപ്പിയകള്‍ക്ക് കാവലായി രണ്ടു പ്രേതാത്മാക്കളുണ്ട്. കൊമ്പന്‍ അവറാനും ഉമ്മാച്ചുത്തയും.പറഞ്ഞു പറഞ്ഞു പള്ളിക്കാട് കയറി. ചന്ദനക്കുടത്തില്‍ തുടങ്ങി പള്ളിക്കാട്ടിലവസാനിച്ചു.അല്ലെങ്കിലും അങ്ങനെയല്ലേ വരൂ.

**********************************
സിയാറത്ത്‌ = സന്ദര്‍ശനം.

Tuesday, October 13, 2009

ആരൊരാള്‍......? (കവിത) സൈനുദ്ധീന്‍ ഖുറൈഷി


ഒരിക്കലവള്‍ വെറുത്തു
തന്നെ നോക്കി കൊതിയൂറിയ
കമിതാക്കളെ.
ഒരിക്കലവള്‍ പുഛിച്ചു,
തന്റെ വഴികളിലെ
കാമക്കണ്ണുകളെ.
ഒരിക്കലവള്‍ കുത്തി നോവിച്ചു
തന്നെ കടന്നു പിടിച്ച
പരുഷമാം പൗരുഷത്തെ.

വേളി മുതല്‍ -
വിവസ്ത്രമാകുന്ന മേനിയഴകില്‍
വികൃതക്ഷതങ്ങള്‍
ചിത്രങ്ങളെഴുതവേ....
അവള്‍ ഖിന്നയായി.
കാത്ത് വെച്ച കാമനീയകങ്ങള്‍
കലയറിയാത്ത
കലാകാരനു വേണ്ടിയെന്ന്.

ഉള്ളതത്രയുമവിഹിതമായ്
വിളമ്പിയുറങ്ങും
ബലക്ഷയം കണ്ടു നെടുവീര്‍പ്പിടവെ..
തന്റെ വഴികളിലെ
കഴുകന്‍ കണ്ണുകളും
മാംസളതയെ ഞെരിച്ച
ഇടനാഴിയിലെ പാരുഷ്യവും
കൊതിച്ചും, വെറുതെ തിരഞ്ഞും
യാഥാര്‍ത്ഥ്യത്തിനും
കിനാവിനുമിടയ്ക്കുള്ള
നിദ്രാവിഹീന നിമിഷങ്ങളെണ്ണി
ഒരു പീഡനത്തിനായ്...

Friday, October 9, 2009

കാബൂളില്‍ നിന്ന്‍ ഖേദപൂര്‍വ്വം...( കവിത )


ഹോ....പ്രിയതമേ...
ഫ്ളോറിഡയുടെ വസന്തമുറങ്ങും
വഴിയോരങ്ങളില്‍
നമ്മുടെ പ്രണയമന്ത്രങ്ങളുരുക്കഴിച്ച
ചുമ്പനജപങ്ങളുടെ
നിര്‍വൃതിയില്‍,
മഞ്ഞു പെയ്യുന്ന
പുല്‍മേട്ടിലെ മരക്കുടിലില്‍
വിജാതീയതകളുരുമ്മി
കത്തുന്ന കനലുകളില്‍
തിളച്ചുയരും നീരാവിയില്‍
മെയ്യോട് മെയ്യൊട്ടി..
നഗ്നരായ്.......!!


ഹോ....പ്രിയതമേ...
നമ്മുടെ സായാഹ്നങ്ങളിലെ
നീലത്തടാകങ്ങളിലിപ്പോഴും
വെളുത്ത മീനുകളുണ്ടോ..?
പുലര്‍ക്കാഴ്ചകളില്‍ തോട്ടങ്ങളില്‍
ഹിമകണങ്ങളുമ്മ വെയ്ക്കും
നിന്റെ കവിളഴകൊത്ത
പഴങ്ങളുണ്ടോ..........?

ഇത് മരുഭൂമിയാണ് !!
നിരാശയുടെ അഭിശപ്തഭൂമി!
ദേശസ്നേഹം നിര്‍ഭാഗ്യരും
സാമ്രാജ്യത്വം ബലിമൃഗങ്ങളുമാക്കിയ
നിരപരാധികളുടെ
കണ്ണീര്‍മഴ മാത്രമുണ്ടിവിടെ...!

ഇന്നലെ -
എന്റെ വിരല്‍ തുമ്പിനാല്‍
പിടഞ്ഞൊടുങ്ങിയ
പിഞ്ചുകുഞ്ഞിന്റെ ദീനമിഴികള്‍!
ചിതറിത്തെറിച്ച മകന്റെ
ശിഷ്ടങ്ങളൊരുക്കൂട്ടുമമ്മയുടെ
കത്തുന്ന മിഴികള്‍!


ഉറക്കിനുമുണര്‍വ്വിനുമിടയില്‍
ഒരു വാഹനത്തിനിരമ്പം പോലും
ശ്വാസം നിശ്ചലമാക്കുന്ന
ഭീതിയില്‍ ..., ഒരു വെടിക്കോപ്പിന്‍
അദൃശ്യമാം ഉന്നത്തില്‍....

ഹോ..പ്രിയേ.., നമുക്കിനി
പുനഃസമാഗമത്തിന്‍
വിദൂര പുലരികള്‍ പോലും
അന്യമാണോ..
പ്രാര്‍ത്ഥിയ്ക്കാം സഖീ..
മറുജന്മത്തിലെങ്കിലും
അമേരിക്കന്‍ ഭടനായ്
പിറക്കാതിരിയ്ക്കാന്‍!

Monday, October 5, 2009

ഉറുമ്പുകള്‍ ( കവിത )


ഉറുമ്പുകള്‍
പദമൂന്നാനിടമില്ലാതെ
ഭൂമിയെ തൊട്ട് തൊട്ട്
ഉറുമ്പുകള്‍...!!

അമ്മ പറഞ്ഞു ;
ഉറുമ്പുകള്‍ ദൈവദാസരെന്ന്..!
ഒരുറുമ്പിനെ പോലും കൊല്ലരുതെന്ന്.!

അമ്മയില്‍ നിന്ന് -
പുസ്തകങ്ങളിലെത്തിയപ്പോള്‍
ഉറുമ്പുകള്‍ ഐക്യത്തിന്‍
അനുധാവനങ്ങളെന്ന്!
ഭരണത്തിന്‍ പ്രായോഗികതകളില്‍
അരാഷ്ട്രീയവാദികളെന്ന്!
ചിതലിലേക്കുള്ള
പരിണാമങ്ങളെന്ന്!

കവച്ചു വെച്ച കാലുകള്‍
ഒതുക്കിയൊതുക്കി
ഐക്യരാഷ്ട്രങ്ങളുടെ
അകമ്പടിക്കരുത്തില്‍
ചതച്ചരച്ച് കൊന്നൊടുക്കി
നെഞ്ച് വിരിച്ച്......!!!!

Thursday, October 1, 2009

സുഹറ ( കഥ ) സൈനുദ്ധീന്‍ ഖുറൈഷി


വിന്‍ഡോ ഗ്ലാസിനപ്പുറം കത്തുന്ന ചൂട്.

നരച്ച മുടിയിഴകള്‍ പോലെ നിറം നഷ്ടപ്പെട്ട വൃക്ഷത്തലപ്പുകള്‍. സമൃദ്ദമായ്‌ കായ്ച്ചു നില്‍ക്കുമ്പോഴും ഒരു വരള്‍ച്ചയുടെ അസംതൃപ്തി വിളിച്ചോതുന്ന ഈത്തപ്പനകള്‍.മുകളില്‍ നിന്ന് നോക്കുമ്പോള്‍ കൊച്ചു കളിപ്പാട്ടങ്ങള്‍ പോലെ കാറുകളുടെ നിരന്തര പ്രവാഹം. ഭൂമിയുടെ ഞരമ്പുകള്‍ പോലെ റോഡുകള്‍.

ആഗസ്ത്‌-
ജീവിതായോധനത്തിന്റെ ചൂടിനെ അകത്തും പുറത്തും താങ്ങാനാവാതെ മരച്ചുവട്ടില്‍ തളര്‍ന്നിരിക്കുന്ന തൊഴിലാളികള്‍ പൊട്ടുകള്‍ പോലെ. സുഹറയുടെ മനസ്സ് എന്നും വേദനിക്കുന്ന കാഴ്ചയാണത്. കുടുംബത്തിനു വേണ്ടി ഉരുകിയൊലിക്കുന്ന ആ വിയര്‍പ്പു തുള്ളികള്‍, ഇത്തിരി തണലില്‍ തളര്‍ന്നിരിക്കുമ്പോഴും അകക്കണ്ണില്‍ കാണുന്ന നൈമിഷിക സ്വപ്‌നങ്ങള്‍!
അവരെ കാണുമ്പോള്‍, അവരെ പറ്റി ഓര്‍ക്കുമ്പോള്‍ സുഹറയുടെ കണ്ണുകള്‍ നിറയും. സഹോദരന്മാരെ അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തിലെ ശീതീകരിച്ച അന്തപ്പുരങ്ങള്‍ നിങ്ങളുടെ അവകാശമാണ്. അറിയാതെ അവളുടെ കൈകള്‍ പ്രാര്‍ത്ഥനയിലേക്ക് ഉയരും.സുഹറ അങ്ങനെയാണ്. തന്റെതിനെക്കാളേറെ കരുതലും സ്നേഹവും അപരന്റെതിനു നല്‍കുന്നവള്‍! പുറത്തെ വരണ്ട കാഴ്ചകള്‍ക്കപ്പുറം ഈര്‍പ്പമുള്ള കാഴ്ചകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവള്‍. കോര്‍ണേഷിനപ്പുറം ശാന്തമായ കടല്‍ കണ്ട് ആര്‍ത്തലയ്ക്കുന്ന നാട്ടിലെ കടലിനേക്കാള്‍ ശാന്ത സുന്ദരിയെന്നു അറിയാതെ പറയുന്നവള്‍. കനത്ത കമ്പിളി പുതച്ച ആഴക്കടലിനടിയിലെ ചുഴികളും അടിയൊഴുക്കും അവള്‍ക്കറിയില്ല.!
കിച്ചണില്‍ നിന്ന് പ്രഷര്‍ കൂക്കറിന്റെ ചൂളം. അവള്‍ ഓടിച്ചെന്ന് തീ കുറച്ചു വെച്ചു. വിസിലിന്റെ ശബ്ദത്തില്‍ മോനുണര്‍ന്നോ എന്ന് ബെഡ് റൂമിലും എത്തി നോക്കി.
ഹാളില്‍ ഫോണ്‍ ബെല്ലടിക്കുന്നു.വേഗം ചെന്ന് ഫോണ്‍ എടുത്തു. അപ്പുറത്ത് മജീദ്‌ക്കയുടെ നനുത്ത സ്വരം.
അഭിവാദ്യങ്ങള്‍ക്ക് ശേഷമുള്ള സ്ഥിരം ചോദ്യം. " എന്തെടുക്കാ....? "ഒറ്റ വീര്‍പ്പില്‍ അത് വരെയുള്ളതൊക്കെ പറഞ്ഞു.
" ഇന്ന് കുറച്ചു വൈകും കേട്ടോ....*സില വരെ പോകണം.സൌദിയില്‍ നിന്ന്....."
" ഇമ്മിണി വൈകോ...?" മജീദിനെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അവള്‍ ഇടയ്ക്കു കയറി ചോദിച്ചു.
" ഓ...പറയട്ടെ സൂറ....,ചിലപ്പോ കുറച്ചുവൈകും..., രണ്ടു മൂന്നു ക്ലിയറന്‍സ് ഉണ്ട്.."
അവള്‍ മൌനിയായി. അവളുടെ മനസ്സ് വായിച്ചിട്ടാകണം മജീദ്‌ പറഞ്ഞു." സൂറ പേടിക്കണ്ട, ഇക്കയും ബാബിയും വരും കൂട്ടിന്.....ഞാന്‍ വന്നിട്ടേ അവര്‍ പോകൂ.."
" ഊം ... വേഗം ..വരണം ട്ടോ.."
" ശരി ശരി... ഈ പെണ്ണിന്റെ ഒരു കാര്യം..."
റിസീവര്‍ വെച്ച് സുഹറ സോഫയില്‍ മൂകയായ്‌ ഇരുന്നു.
ഗൃഹാതുരതകളുടെ എല്ലാ നോവുകളും മജീദ്‌ക്കയുടെ സ്നേഹമസൃണമായ സമീപനത്തില്‍ ഇല്ലാതാവുന്നു. വെല്ലിമ്മ പറയുന്നത് പോലെ; " ന്റെ മോള് പാവാ...ഓള്‍ക്ക് പടച്ചോന്റെ പുണ്യം പോലെ ഒരു മാപ്ലനെ കിട്ടും.."ഇടിച്ചു കൊടുക്കുന്ന മുറുക്കാന്‍ വായിലിട്ട് വെല്ലിമ്മ അവളെ ചേര്‍ത്ത് പിടിക്കും. സ്നേഹത്തിന്റെ അകക്കണ്ണാടികളില്‍ വെല്ലിമ്മ ഇന്നും ചിരിക്കുന്ന മുഖമായി നില്‍ക്കുന്നു.ശരിയാണ്. ആരോ ചെയ്ത അല്ലെങ്കില്‍ തന്റെ തന്നെ പുണ്യമാണ് മജീദ്‌ക്ക!
പുറത്ത്‌ ആരോ വന്നുവെന്ന് കാളിംഗ് ബെല്‍.ഇക്കയും ബാബിയുമാണ്. പൊതുവേ വാചാലനായ ഇക്ക ചോദ്യവുമായാണ് അകത്ത് കയറിയത്.
" എന്താ ന്റെ സൂറ ...അന്റെ ബേജാര്‍ മാറീല്ലേ..? "
സുഹറ നാണിച്ചു ഒതുങ്ങി നിന്നു.
"ങ്ങള് ഓളെ മക്കാരാക്കണ്ട.." ബാബിയുടെ ഇടപെടല്‍ സഹായമായി. ഇക്ക സമാധാനിപ്പിക്കാന്‍ എന്നോണം ശാന്തമായി പറഞ്ഞു . " ഇന്ന് രാത്രിയോ.. നാളെ രാവിലെയോ എത്തും...കമ്പനി കാര്യം അല്ലെ....? "
കാളിംഗ് ബെല്ലിന്റെ ശബ്ദത്തില്‍ ആവാം മോനുണര്‍ന്നു കരയാന്‍ തുടങ്ങിയിരുന്നു. സുഹറ ബാബിയുമൊത്ത് മുറിയിലേക്ക് നടന്നു.

സമയം സന്ധ്യയോടു അടുത്തു.വിളറിയ സന്ധ്യകള്‍ ഈ കോര്‍ണേഷിലെ പതിവ് കാഴ്ചയാണ്. ആവി മൂടിയ അന്തരീക്ഷത്തില്‍ ഒരു ചുവപ്പ് പൊട്ടായി സൂര്യസാനിദ്ധ്യം. ഒഴിവു ദിനങ്ങളിലെ സന്ധ്യകളില്‍ പ്രണയ പരവശനും താത്വികനും ഒക്കെ ആയി മാറുന്ന മജീദ്‌ എപ്പോഴും ചൊല്ലാറുള്ള കവിത.......
"മറക്കാം നമുക്കെല്ലാമീ സന്ധ്യയില്‍
മരിക്കുന്ന സൂര്യനുദിക്കുമുഷസ്സായ്
മരിക്കാത്ത വാക്കുകള്‍ ബാക്കിയാക്കി
മരിക്കുന്ന മനുഷ്യനില്ലിനിയുമൊരു ജന്മം."

അന്തം വിട്ടു നില്‍ക്കുന്ന സുഹറയുടെ കവിളില്‍ തലോടി മജീദ്‌ പറയും
" അന്തിച്ചോപ്പ്‌ മുഴുവനും നിന്റെ കവിളിലാണ് . പിന്നെങ്ങനെ ഇവിടുത്തെ സന്ധ്യകള്‍ക്ക് ഭംഗിയുണ്ടാവും."
" .. ങ്ങക്ക് നൊസ്സാണ്......!" നാണത്താല്‍ നനഞ്ഞ സുഹറയുടെ മന്ത്രണം. അങ്ങനെ......യങ്ങനെ...!!
"അപ്പഴേ..." ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ ഇക്കയാണ്‌.
" ന്താ..ത്ര ആലോയ്ക്കണത്...? ഞാന്‍ നിസ്കരിച്ചിട്ടു വരാം. .. ഈ പെണ്ണിന്റെ ഒരു കാര്യം..." ഇക്ക പിറു പിറുത്ത് കൊണ്ട് തിരിഞ്ഞു നടന്നു.
പള്ളിയില്‍ നമസ്കാരത്തിനുള്ള വിളി.
മൊബൈലില്‍ സംസാരിച്ചു കൊണ്ടാണ് ഇക്ക കയറി വന്നത്. മുഖത്തെ ഉത്കണ്ഠ പുറത്തു കാണിക്കാതിരിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ! വിയര്‍പ്പില്‍ കുളിച്ച ഇക്കയുടെ ശരീരം. ! ധരിച്ചിരുന്ന *കന്തൂറ ശരീരത്തോട് ഒട്ടിയിരുന്നു. ഇക്കയുടെ മുഖത്തെ ഭാവ ഭേദങ്ങള്‍ സുഹറയും ശ്രദ്ധിച്ചു. ബാബി കൊടുത്ത വെള്ളം ഇക്ക ഒറ്റ വീര്‍പ്പില്‍ കുടിച്ചു തീര്‍ത്തു. ഇക്കയുടെ പ്രയാസം കണ്ടിട്ടാവണം ബാബിയുടെ മുഖവും വിവര്‍ണ്ണമായി.മൊബൈലില്‍ കാളുകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. ബാബിയുടെയും സുഹറയുടെയും ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാതെ ഇക്ക ഫോണില്‍ അടക്കം പറയുന്നു.
" ...ങ്ങള് ..ങ്ങട്ട് ..പോരിന്‍...ഓളോട് എങ്ങന്യാ ...പറയ...ഒരു പിടീം കിട്ടണില്ലാ....., ദേഹം വിറച്ചിട്ട്‌ പാടില്ലാ.............."
മാനസിക സമ്മര്‍ദ്ദത്തിന്റെ വേലിയേറ്റം ക്ഷമയുടെ സീമകള്‍ ഭേദിക്കാന്‍ ബാബിയെ നിര്‍ബന്ധിച്ചു. ".... എന്താ...ന്താ ...പറ്റിയേ.....ങ്ങള് ..കാര്യം പറയ്‌..."
ജിജ്ഞാസയോടെ വിഷമിച്ചു നില്‍ക്കുന്ന സുഹറയെ ഒന്ന് നോക്കി ഇക്ക മുഖത്തെ ഭാവം മാറ്റാന്‍ വിഫല ശ്രമം നടത്തി.
"ഏയ്‌ ....ഒന്നൂലാ ...ന്റെ കമ്പനീലെ ഒരു കാര്യാ..കൊഴപ്പം ഒന്നൂല്ലാ....., ആ സൂറ..മജീദ്‌ വരാന്‍ ചിലപ്പോ നാളേം കൂടി കഴിയും...,"
സംസാരം പകുതിയില്‍ നിര്‍ത്തി അയാള്‍ ടോയിലെറ്റില്‍ കയറി കതകടച്ചു.

സുഹറയും ബാബിയും മുഖാമുഖം നോക്കി ഒന്നും പറയാതെ അല്‍പനേരം നിന്നു. നിമിഷങ്ങള്‍ നീങ്ങിയിട്ടും ടോയിലെട്ടിന്റെ കതകു തുറക്കാതായപ്പോള്‍ രണ്ടു പേരുടേയും ഉള്ള് പിടഞ്ഞു.സുഹറയുടെ മനസ്സ് വായിച്ചിട്ടാകണം ബാബി ടോയിലെട്ടിന്റെ വാതിലില്‍ മുട്ടി. തുടരെ മുട്ടിയപ്പോള്‍ അയാള്‍ വാതില്‍ തുറന്നു. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു. അത് കണ്ടു കൊണ്ട് തന്നെ ബാബി ഗദ്ഗദത്തോടെ ചോദിച്ചു.
" ന്താ....എന്താ പറ്റിയേ...........? ങ്ങളെ...കണ്ണ് കലങ്ങീട്ടുണ്ടല്ലോ...? "
അയാള്‍ ചിരിക്കാനൊരു പാഴ് ശ്രമം നടത്തി." സോപ്പ്... സോപ്പായതാ.."
കൂടുതല്‍ പറയാന്‍ ആകാതെ അയാള്‍ മുറിയില്‍ കയറി. ഒപ്പം ബാബിയും. അനിഷ്ട കരമായത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന ആവലാതിയോടെ സുഹറ പുറത്തും.

മുറിയില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഇക്കയുടെ മുഖത്തെ വ്യാകുലത ബാബിയിലെക്കും പകര്‍ന്നതായി സുഹറക്ക് തോന്നി. ഒരു തളര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന സുഹറയോട് ഇക്ക പറഞ്ഞു." മോളെ...മജീദ്‌ ബോര്‍ടെരില്‍ വെച്ച് ഒരു അറബിയുമായി....ചെറിയൊരു കശപിശ."
സുഹറ തട്ടം കൊണ്ട് ചുണ്ടുകള്‍ അമര്‍ത്തി കരച്ചിലടക്കാന്‍ പാട് പെട്ടു.
" ദേ..ഇതാണ് ..ഞാന്‍ പറയാതിരുന്നത്..., മോള് സബൂറായി കേള്‍ക്ക്..വല്ല്യ പ്രശ്നം ഒന്നൂല്ലാ..ചെറിയൊരു കേസ് അത്രേയുള്ളൂ...."
" ഇക്കാ ന്റെ മജീദ്‌ക്ക.............?? "
സുഹറ മജീദിന്റെ മൊബൈലിലേക്ക് ട്രൈ ചെയ്തു. കിട്ടുന്നില്ല. വിഷമം കടിച്ചമര്‍ത്തി ഇക്ക പറഞ്ഞു.
" കിട്ടില്ല..പോലീസ് ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തിട്ടുണ്ടാകും... മോള് കരയാണ്ടിരിക്ക്‌...ഷുക്കൂറും സലീമുമൊക്കെ അങ്ങോട്ട്‌ പോയിട്ടുണ്ട്. ഇക്കേം പോണ്ണ്ട് ...ഒക്കെ ശരിയാകും..."

കുഞ്ഞിനെ മടിയിലിരുത്തി മൂകയായി ബാബി. തിമര്‍ത്തു പെയ്യാനൊരുങ്ങുന്ന ആകാശം പോലെ ബാബി.
എല്ലാവരും എന്തൊക്കെയോ തന്നില്‍ നിന്നു ഒളിക്കുന്നു എന്ന സംശയം സുഹറയെ വല്ലാതെ വിഷമിപ്പിച്ചു.
മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഇക്ക പുറത്തു പോയി. സംസാരത്തിനിടയില്‍ പോലീസ്, ആശുപത്രി എന്നൊക്കെ അവ്യക്തമായി കടന്നു വരുന്നത് സുഹറയെ കൂടുതല്‍ തളര്‍ത്തി.
മണി ഒന്‍പതു കഴിഞ്ഞിട്ടുണ്ടാകും.
ഫ്ലാറ്റില്‍ സന്ദര്‍ശകരുടെ എണ്ണം കൂടി വരുന്നു. എന്തോ പറയാന്‍ വിതുമ്പി പാതിവഴിയില്‍ മൌനമായി ഘനീഭവിക്കുന്ന മുഖം എല്ലാവര്‍ക്കും.

സമാശ്വസിപ്പിക്കലിന്റെയും തേങ്ങലിന്റെയും സമ്മിശ്രതയില്‍ ഒരു രാത്രി അവസാനിച്ചു.
രാത്രിയില്‍ പുറത്തു പോയ ഇക്കയും ഇത് വരെ വന്നില്ല.ഫോണും എടുക്കുന്നില്ല.
നേരം പുലര്‍ന്നിരിക്കുന്നു.
അശുഭ ചിന്തകളാല്‍ പ്രക്ഷുബ്ദമായി ഉറങ്ങാന്‍ വിസമ്മതിച്ച മനസ്സ് . സന്ദര്‍ശകരുടെ എണ്ണം കൂടുന്നു. ഏതോ ദുരന്തത്തിന്റെ അവ്യക്ത ചിത്രങ്ങള്‍ എല്ലാ മുഖത്തും പ്രതിഫലിച്ചിരുന്നു.ഇക്ക പറഞ്ഞത് പോലെ ചെറിയൊരു കേസ് ആകുമോ..? വന്നവരുടെ മുഖത്തെ ദുഃഖം അതിനെക്കാള്‍ വലിയതെന്തോ ഒന്ന് എന്ന ദുഷ് ചിന്തകളിലേക്ക് മനസ്സിനെ വലിക്കുന്നു. ഉള്ള് പിടഞ്ഞു.
അല്പം കഴിഞ്ഞപ്പോള്‍ ശുക്കൂര്‍ വന്നു. കയ്യില്‍ ഉണ്ടായിരുന്ന കടലാസുകള്‍ സുഹറക്ക് നല്‍കി.
" അമ്മായി ഇതിലൊക്കെ ഒന്ന് ഒപ്പിടണം..ഭാര്യയുടെ ഹര്‍ജി കേസീന്ന് ഒഴിവാകാന്‍ ഒത്തിരി സഹായിക്കൂത്രേ.... പിന്നെ അമ്മയിടെ പാസ്പോര്‍ട്ടും വേണം....."
മുറിഞ്ഞു മുറിഞ്ഞു ശുക്കൂര്‍ അത്രയും പറഞ്ഞു.
" മോനെ..ശുക്കൂരെ..സത്യം പറ...മജീദ്‌ക്കാക്ക് ...???"
വൃഥാ ചിരിക്കാന്‍ ശ്രമിച്ച്‌ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ സുഹറ യില്‍ നിന്നു മറച്ചു അവന്‍ പറഞ്ഞു...
" ഇല്ല അമ്മായി...ഒന്നൂല്ലാ..ഞങ്ങളൊക്കെ ഇല്ലേ..."

ശുക്കൂര്‍ പറഞ്ഞിടത്തെല്ലാം സുഹറ ഒപ്പ് വെച്ചു. അതുമായി ശുക്കൂര്‍ വേഗം തിരിച്ചു പോയി.

പള്ളിയില്‍ നിന്നു അസര്‍ ബാങ്ക് വിളിക്കുന്നു. ഫ്ലാറ്റില്‍ വന്നവര്‍ ആരും പോയിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ തളര്‍ന്നവശനായി ഇക്ക വന്നു.
പ്രതീക്ഷയോടെ , ആകാംക്ഷയോടെ സുഹറ ഇക്കയുടെ അരികില്‍ എത്തി.തളര്‍ന്ന് മുഖം കുനിച്ചിരിക്കുന്ന ഇക്ക മെല്ലെ തല ഉയര്‍ത്തി.
" മോളെ.. ഇക്ക പറേണത് മോള്‍ സബൂറായി കേള്‍ക്കണം... , മജീദിന്റെ കേസ് തീരാന്‍ കുറച്ചു താമസണ്ടാവും..."
തേങ്ങല്‍ പൊട്ടിക്കരച്ചിലായി മാറവേ..ഇക്കയുടെ ശബ്ദം വീണ്ടും...
" നിക്ക് ..തോന്നണത് ...മോളും..കുഞ്ഞും..തത്കാലം നാട്ടീ പോണതാ നല്ലതുന്നാ..."
അത്ഭുതത്തോടെയും അതിലേറെ വേദനയോടെയും..ഇക്കയെ നോക്കി.
' വേണ്ട ഇക്കാ.. മജീദ്‌ക്കയില്ലാതെ...., മജീദ്‌ക്ക ഇവിടെ ഒറ്റയ്ക്ക്...."
“പറേണത് കേള്‍ക്കു മോളെ...മജീദും കൂടി പറഞ്ഞിട്ടാ..ഈ അവസ്തേല്..മോള് ഇവിടെ നിക്കണ്ട...., ഒറ്റയ്ക്ക് പോവണ്ട.. ഞാനും ബാബിയും കൂടെ വരാം...."
"അല്ലാഹ്....എന്താ ...ഇക്കാ ഇത്രേം വല്ല്യ പ്രശ്നാണോ...!!"
സുഹറയുടെ എല്ലാ നിയന്ത്രണവും തെറ്റി. അവള്‍ പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചില്‍ തുടര്‍ച്ചയായി. അവിടെ ഉണ്ടായിരുന്നവരിലേക്ക് അത് പടരാന്‍ തുടങ്ങി. പക്ഷെ സ്വയം മറന്നു കരയുന്ന സുഹറ അത് കണ്ടില്ല.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു യാത്ര!
മജീദ്‌ക്കയെ കാണാതെ, സംസാരിക്കാതെ പുറപ്പെടേണ്ടി വന്ന തന്റെ വിധിയെ പഴിച്ച്, തന്റെ മജീദ്‌ക്കാക്ക് ആപത്തൊന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ച് , തന്റെ കുഞ്ഞിനെ മാറോടണച്ചു ജീവശ്ചവം പോലെ അവള്‍ ഫ്ലൈറ്റില്‍ ഇരുന്നു.

എയര്‍ പോര്‍ട്ടില്‍ സുഹറയുടെ ഉപ്പയും അനിയനും ഉണ്ടായിരുന്നു. കൂട്ടത്തില്‍ അമ്മായിയെയും സുധ ടീച്ചറെയും കണ്ട് സുഹറ തെല്ല് അമ്പരന്നു!
സുഹറയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി അമ്മായി. സുധ ടീച്ചറും തികച്ചും മ്ലാനയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഇക്കയേയും കുറച്ചു നേരത്തേക്ക് കണ്ടില്ല. കുറെ ഏറെ കഴിഞ്ഞാണ് ഇക്ക വന്നത്.

വാഹനം മെല്ലെ മുന്നോട്ട്‌. ഹൈവേയിലൂടെ നഗരങ്ങള്‍ പിന്നിട്ട്.
ഇടക്കെപ്പെഴോ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു അപശകുനം പോലെ പിറകില്‍ ഒരു ആംബുലന്‍സ്‌.
പ്രധാന നിരത്തിലെ വളവുകളും കയറ്റവും ഇറക്കവും ഒക്കെ കഴിയുമ്പോള്‍ പിന്നില്‍ ഇടയ്ക്കിടെ കാണുന്ന ആംബുലന്‍സിന്റെ നിറവും നിലവിളിയും ഒരു അസ്വസ്ഥതയായി സുഹറയില്‍.
" ഇക്കാ, ഒരു ആംബുലന്‍സ്‌ കുറെ നേരമായി നമ്മുടെ പിന്നാലെ...!?"
ഒരു ഞെട്ടലോടെയാണ് ഇക്കയത് കേട്ടതെങ്കിലും വളരെ ലാഘവത്തോടെ മറുപടി പറയാന്‍ ഇക്ക നന്നേ ശ്രദ്ധിച്ചു.
"ഏയ്...അത് ആര്‍ക്കെങ്കിലും വയ്യാണ്ടാവും..."
മുന്‍ സീറ്റിലിരുന്ന ഉപ്പ ഇക്കയുടെ തോളിലേക്ക് അമരുന്നത് വണ്ടിയുടെ ഉലച്ചിലില്‍ ആണെന്ന് അവള്‍ കരുതിക്കാണുമോ ....?
അങ്ങാടിയില്‍ നിന്ന് വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോഴും നഷ്ടപ്പെടലിന്റെ നിലവിളിയുമായി അതേ ആംബുലന്‍സ്‌ അവര്‍ക്ക് പുറകെ..ഉണ്ടായിരുന്നു. കൂട്ടിയും കിഴിച്ചും കലുഷിതമായിരുന്ന സുഹറയുടെ മനസ്സ് അവളുടെ കൈപ്പിടിയില്‍ നിന്ന് വഴുതാന്‍ തുടങ്ങിയിരുന്നു.
ഗേറ്റ് കടന്ന് വണ്ടി വീട്ടിലേക്കുള്ള വഴിയില്‍ കയറിയപ്പോള്‍ ... മുറ്റത്തു നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടം..!! പിന്നില്‍ മരണത്തിന്റെ നിലവിളിയുമായി ആംബുലന്‍സ്‌ !
സുധ ടീച്ചറും അമ്മായിയും സുഹറയെ മുറുകെ പിടിച്ചു.

അമ്പരപ്പോടെ അവരെ നോക്കുമ്പോള്‍ അകത്തു നിന്ന് ഉമ്മയുടെ നിലവിളി...

" ന്റെ.. മജീദ്‌ മോനെ..........ഉമ്മാടെ പോന്നു മോനെ..........."
സുഹറയുടെ എല്ലാ നിയന്ത്രണവും തെറ്റി. സര്‍വ്വ ശക്തിയുമെടുത്ത് അവള്‍ കുതറി വണ്ടിയില്‍ നിന്ന് ഇറങ്ങി ആമ്ബുലന്സിനു നേരെ ഓടി.
ആംബുലന്‍സില്‍ നിന്ന് ഇറക്കുന്ന പെട്ടിയില്‍ തന്റെ പ്രിയപ്പെട്ട മജീദ്‌ക്കയാണെന്ന് അറിയുന്നതിന് മുന്‍പേ അവള്‍ തളര്‍ന്ന് വീണു. പകുതി മുറിഞ്ഞ ഉമ്മയുടെ നിലവിളികളും അവള്‍ കേള്‍ക്കാതായി.





*കന്തൂറ = അറബികളുടെ നീളന്‍ കുപ്പായം.
സില = Border of U.A.ഇ
മലബാറിലെ ഒരു ചെറു ഗ്രാമത്തില്‍ സുഹറ ഇന്നും ജീവിക്കുന്നു. തന്റെ പ്രിയപ്പെട്ട മജീദ്‌ക്കയുടെ ഛായ ഉള്ള പൊന്നുമോന്റെ കളിയും ചിരിയും തിരിച്ചറിയാന്‍ ആവാതെ........!!!
സുഹറയുടെ ബന്ധുക്കള്‍ ചെയ്തത് ശരിയോ..തെറ്റോ..എന്ന ഒരു ചോദ്യം എനിക്കിപ്പോഴും ബാക്കി...അത് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്നു...