Thursday, September 23, 2010

പിരമിഡുകള്‍ ഉണ്ടാകുന്നത് ( കഥ ) സൈനുദ്ദീന്‍ ഖുറൈഷി

“ മന്സന്മാര് ഒക്കേം കണ്ട് പിടിച്ചിക്കണ്….ന്നാല്…മന്സന്മാര്ടെ മനസ്സളക്കണെ യെന്ത്രം..കണ്ട് പിടിച്ചാ…..അന്‍റെ ..സയിന്സ്‌….?”

അബ്ദുട്ടിക്കയുടെ ചോദ്യമാണ്. ഏകാന്തതകളില്‍ പലപ്പോഴും അനുവാദമില്ലാതെ മനസ്സിലേല്ക്ക് വരികയും പോകുകയും ചെയ്യുന്ന ഒരു ചോദ്യം. മനുഷ്യമനസ്സിനെ പഠിയ്ക്കുക ദുഷ്കരം തന്നെ. അതിന്‍റെ ചലനാന്തരങ്ങള്‍ അവനവന്‍റെ തന്നെ ഗ്രാഹ്യനൈപുണ്യങ്ങള്‍ക്ക് അതീതമാണ്.


ഒരു കാലത്ത്-

അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയില്‍ ഉമ്മല്‍നാര്‍ കഴിഞ്ഞാല്‍ പിന്നെയങ്ങോട്ട് ദുബായ് ട്രേഡ് സെന്‍റര്‍ വരെ , കത്തിയുംകരിഞ്ഞും, നനഞ്ഞും മരവിച്ചും, വന്യതയും വശ്യതയും പുതച്ച് നീണ്ട് കിടക്കുന്ന മരുഭൂമിയായിരുന്നു. വശങ്ങളില്‍ നിന്ന് റോഡിലേക്കിറങ്ങി ഗതാഗത തടസ്സവും മരണങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളുമുണ്ടാക്കുന്ന ഒട്ടകക്കൂട്ടങ്ങള്‍ അന്നൊക്കെ സ്ഥിരം കാഴ്ചകളായിരുന്നു.

എന്‍റെ പ്രവാസജീവിതത്തിന്‍റെയും സ്വപ്നസൌധങ്ങള്‍ക്കുള്ള ശിലാന്യാസത്തിന്‍റേയും ആരംഭദശ.

ഒരു മാര്‍ച്ച് മാസത്തിലെ മെയ്യ് പൊള്ളിക്കാത്ത ഗ്രീഷ്മാന്തസായന്തനത്തില്‍ പച്ചയുടുത്ത ഗ്രാമം പിന്നിലാക്കി ഒരു മരുശൈത്യകാലത്തിലേക്ക് പറന്നിറങ്ങി.

പിന്നിലുപേക്ഷിച്ച ഹരിതാഭയേക്കാള്‍ വര്‍ണ്ണഭരിതമായിരുന്നു നെഞ്ചിലുറഞ്ഞ സ്വപ്നങ്ങള്‍. യാത്രാമൊഴിയോടെ കൈകൂപ്പി നിന്ന സുന്ദരിയായ എയര്‍ഹോസ്റ്റസിന് താങ്ക്സ് പറഞ്ഞാണ് ഫ്ളൈറ്റില്‍ നിന്ന് ഈ സ്വപ്നഭൂമിയിലേക്ക് ഇറങ്ങിയത്. ( നിര്‍വ്വികാരതയോടെ അനുവര്‍ത്തിച്ച് പോരുന്ന ഒരു തൊഴില്‍ ചര്യയായിരുന്നു അതെന്ന് മനസ്സിലായത് പിന്നീടുള്ള യാത്രകളിലാണ്.)


അബുദാബിയിലെ ഒരു ഷേക്കിന്‍റെ പ്രൈവറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നു ജോലി ലഭിച്ചത്.

ഞങ്ങള്‍ ഇരുപത്തിമൂന്ന് പേരുണ്ടായിരുന്നു ആ ബാച്ചില്‍. അതിരാവിലെ തന്നെ അബുദാബിയിലുള്ള ഓഫീസില്‍ എത്തി. ആകെ പരിചയമുള്ളത് കണ്ണൂര്‍ സ്വദേശി മുജീബിനെ മാത്രം. അവന്‍റെ ഉപ്പയുടെ ഗ്രോസറി ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിങ്ങിലായിരുന്നു.

യു.പിക്കാരായിരുന്നു രണ്ട് പേര്‍. മിര്‍സാ ഗാലിബിന്‍റെ മനോഹരമായ കവിതകള്‍ എനിക്ക് സുപരിചിതമാക്കിയ അല്പം പ്രായമുള്ള ഗാലിബ്. പിന്നെ അവസരത്തിലും അനവസരത്തിലും വെറുതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഫൈദാന്‍ അഹമെദ്. ബാക്കി എല്ലാവരും മലയാളികള്‍. അധികവും കണ്ണൂര്‍ സ്വദേശികള്‍. മിക്കവരേയും പരിചയപ്പെട്ടു.

പിന്‍ഭാഗം ടാര്‍പ്പാള്‍ കൊണ്ട് കവര്‍ ചെയ്ത ഒരു പിക്കപ്പില്‍ സൈറ്റിലേക്കുള്ള യാത്ര. മാര്‍ച്ച് മാസാവസാനമായിരുന്നിട്ടും ആ പുലരിയിലെ തണുപ്പ് ഇന്നും മേനിയാകെ കുളിര്‍ കോരിയിടുന്നു. ഇന്ന് കാലവും മാറി, കാലാവസ്ഥയും.


മെയിന്‍ റോഡില്‍ നിന്ന് ഏകദേശം പത്തറുപത് കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ച് വേണം കൊട്ടാരത്തിലെത്താന്‍. ഹെക്ടര്‍ കണക്കിന് വിശാലമായ കോമ്പൌണ്ടില്‍ സര്‍വ്വ പ്രൌഢികളോടെയും തലയുയര്‍ത്തി നില്‍ക്കുന്ന രാജമന്ദിരം.

കൊട്ടാരകവാടത്തിലെ പട്ടാളക്കാരുടെ പരിശോധനയ്ക്ക് ശേഷം കോമ്പൌണ്ടിനകത്തേക്ക്. ഇരുവശവും പൂച്ചെടികള്‍ നട്ട് പിടിപ്പിച്ച രാജപാതയിലൂടെ സാവധാനം ഓഫീസിന് മുന്നിലെത്തി. അവിടുത്തെ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി വീണ്ടും പിക്കപ്പില്‍.

കുണ്ടും കുഴിയുമുള്ള കച്ച റോഡിലൂടെയായിരുന്നു പിന്നത്തെ യാത്ര.

കഷ്ടിച്ച് അരമണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം വൃത്തിഹീനമായ ഒരിടത്തെത്തി.

പ്രഥമദൃഷ്ട്യാ മനസ്സിനിണങ്ങാത്ത ഒരു അന്തരീക്ഷം. പല വൃത്തികെട്ട വാടകളുടെയും സമ്മിശ്രമായ രൂക്ഷഗന്ധം.

അവിടെ മലയാളികള്‍ വേറെയുമുണ്ട്. അധികവും പഠാണികളും പഞ്ചാബികളും ബലൂച്ചികളും ആയിരുന്നു. അല്പം ഭംഗിയിലും വൃത്തിയിലും സം‌വിധാനിച്ച ഒരു കാരവന്‍റെ മുന്നിലേക്ക് ഞങ്ങളെ കൊണ്ടുപോയി. പുറത്തേക്ക് വന്ന പഠാണിയോട് ഞങ്ങളെ കൊണ്ടു വന്ന ഇറാനി ചോദിച്ചു.

“ ഹാജി സാബ് ഹെ അന്തര്‍…?”

അയാള്‍ ഉണ്ടെന്ന് പറഞ്ഞ് അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ അരോഗദൃഢഗാത്രനും കാണാന്‍ പ്രൌഢിയുമുള്ള ഒരു പഠാണ്‍ ഞങ്ങളുടെ മുന്നിലെത്തി.

“അസ്സലാമു അലൈക്കും ഹാജിസാബ്….” ഇറാനി അഭിവാദ്യം ചെയ്തു.

“വ അലൈക്കും സലാം….”

ഓഫീസില്‍ നിന്ന് കൊടുത്ത കടലാസുകള്‍ ഹാജിസാബിനെ ഏല്പിച്ച് ഇറാനി സ്ഥലം വിട്ടു.

ഹാജി സാബിനോടൊപ്പം ശിങ്കിടികള്‍ എന്ന് തോന്നുന്ന വേറെയും പഠാണികള്‍ ചുറ്റുമുണ്ട്. അവരെ നോക്കി ഹാജിസാബ് പറഞ്ഞു.

“സാരാ…മര്‍വാഡാ..ഹെ…”

എല്ലാവരും മലയാളികളാണെന്നാണ് അയാള്‍ പറഞ്ഞത് എന്ന് പിന്നീട് ഗാലിബ് ആണ് പറഞ്ഞ് തന്നത്.

“യൂനുസ് കിദര്‍ ഹെ…? ഉസ്കൊ ബുലാവൊ….യേ..ലോഗ്ക്കാ കമരോംകാ ഇന്തജാം കരാവൊ.”

കൂട്ടത്തില്‍ ഞങ്ങള്‍ ഒന്ന് രണ്ട് പേര്‍ക്ക് മാത്രമെ ഭാഷാപ്രതിസന്ധി ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം ഹിന്ദിയും ഉറുദുവുമൊക്കെ അറിയുന്നവരായിരുന്നു. സ്കൂളില്‍ പഠിച്ചതും ഹിന്ദി സിനിമകള്‍ തന്നതുമായ പ്രാഥമിക അറിവ് ഒരു പരിധി വരെ എന്നെ സഹായിച്ചു.

അല്പം കഴിഞ്ഞപ്പോള്‍ യൂനുസ് വന്നു. ഞാന്‍ കരുതിയ പോലെ അതൊരു പഠാണിയായിരുന്നില്ല. ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരു ഒന്നാന്തരം മലയാളി. കാസര്‍ഗോട്ടുകരന്‍. കഷ്ടിച്ച് അഞ്ച് അടി ഉയരം കാണും. എന്‍റെ തന്നെ പ്രായമെ യൂനുസിനും കാണൂ.

യൂനുസ് ഞങ്ങളെ ഓരൊ റൂമുകളില്‍ ഒഴിവനുസരിച്ച് കൊണ്ട് ചെന്നാക്കി. മലയാളികളെ മലയാളികളുടെ റൂമില്‍ തന്നെ. ഗാലിബിനെയും ഫൈദാനെയും ആന്ധ്രക്കാരുടെ മുറിയിലുമാക്കി. എനിക്കും മുജീബിനും യൂനുസിന്‍റെ മുറിയില്‍ തന്നെയാണ് താമസം തരപ്പെട്ടത്. മൊത്തം ആറ് കട്ടില്‍. ഞങ്ങള്‍ മൂന്ന് പേരെ കൂടാതെ പിന്നെയുള്ള മൂന്ന് പേരില്‍ ഒരാള്‍ മാട്ടൂക്കാരന്‍ സലാമുക്ക, ഒരാള്‍ താനൂര്‍ക്കാരന്‍ അബ്ദുല്ല മറ്റൊരാള്‍ വടകരയുള്ള മൊയ്തുക്ക. മൊയ്തുക്ക മാത്രം പ്രായക്കൂടുതലുള്ള ആളായിരുന്നു. അദ്ധേഹം ക്യാമ്പിലെ കൂക്ക് ആയിരുന്നു.

പൊതുവെ സംസാരപ്രിയനായ സലാമുക്കയുമായി പെട്ടെന്ന് അടുക്കാനായി. ജോലിയെ കുറിച്ചും ക്യാമ്പിലെ രീതികളെ പറ്റിയും ഓരൊ മലയാളികളെ പറ്റിയും സലാമുക്ക വിവരിച്ചു. യൂനുസ് മുറിയിലില്ലാത്ത തക്കം നോക്കി യൂനുസിനെ പറ്റിയും.

ഹാജിസാബ് പാലസിലെ മസൂല്‍ ആണ്. മിഴിച്ചിരിക്കുന്ന ഞങ്ങളോട് മൊയ്തുക്ക പറഞ്ഞു. “മസൂല്‍ എന്ന് വെച്ചാ…. സൂപ്പര്‍ വൈസര്‍. ഈടെ ഓന്‍റെ ഭരണാ…“

തെല്ലൊരു അമ്പരപ്പോടെ ഇരിക്കുന്ന ഞങ്ങളെ സലാമുക്ക സമാധാനിപ്പിച്ചു.

“ഏയ്.. പേടിക്ക്യൊന്നും വേണ്ടാപ്പാ… നമ്മള്‍ കണ്ടും കേട്ടും നിന്നാ മതി.“

ഡിഗ്രി കഴിഞ്ഞ് ആദ്യമായി പ്രവേശിക്കുന്ന ജോലിയാണെന്നറിഞ്ഞപ്പോള്‍ മൊയ്തുക്കയും സലാമുക്കയും ദേഷ്യപ്പെട്ടു.

“നീയ്ന്ത്നാപ്പാ…ഈ പണിക്ക് വന്നെ…?ആമല്‍ നദാഫാന്ന് വെച്ചാ കണക്കെഴുതണ പണിയാന്ന് വെച്ചാ…?”

അപ്പോള്‍ മാത്രമാണ് എന്ത് തസ്തികയിലേക്കാണ് താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയുന്നത്. കൊട്ടാരം ക്ലീനേര്‍സ്.! ഓഫീസ് ബോയ് പോലുമല്ല. അതിലും താഴെ. രാത്രിയില്‍ മുജീബുമായി എന്‍റെ ദുഖം പങ്ക് വെയ്ക്കുകയും ചെയ്തു.

“എന്ത് പണ്യായാലും എന്താ ഭായി….? ചെയ്യാനുള്ള മനസ്സ് മതി. ഇതിപ്പൊ നല്ല ശമ്പളം,..താമസം…ഭക്ഷണം….!! പിന്നെന്താ…വേണ്ടീ…..? ശീലാവുമ്പോ…ഒക്കെ ശര്യാകും..“


ക്യാമ്പിലെ ആദ്യത്തെ രാത്രി-

കൃത്യം പത്തരക്ക് ലൈറ്റ് ഓഫ് ചെയ്തു. എല്ലാവരും ഉറക്കത്തിലേക്ക്.

കണക്കിന്‍റെ ലോകത്ത് നിന്ന് ക്ലീനിങിന്‍റെ മരുഭൂവിശാലതയിലേക്ക് മനസ്സിനെ പറിച്ച് നട്ടു. എന്ത് ജോലിയും ചെയ്യാനുള്ള ഉള്‍ക്കരുത്ത് ക്യൂബന്‍ കാടുകളെയും ഗറില്ലാസമരങ്ങളെയും മറികടന്ന് ഈ മരുഭൂമിയിലെ കൊച്ചു മരക്കുടിലിലേക്ക് സന്നിവേശിക്കുന്നത് ഞാന്‍ അറിഞ്ഞു. ഇതാണ് വിപ്ലവം.! മനുഷ്യനിര്‍മ്മിതമായ പ്രത്യയശാസ്ത്രങ്ങളെ അപ്പാടെ വിഴുങ്ങി സോവിയറ്റ് രാജ്യങ്ങളിലെ മഞ്ഞുരുകുന്നതും ഉത്തരായനവും ദക്ഷിണായനവും കടന്ന് ഇന്ത്യയിലെ കടലുകളും സമതലങ്ങളും കൃഷിയിടങ്ങളും ചുവന്ന് തുടുക്കുന്നത് സ്വപ്നം കാണുന്നതിനേക്കാള്‍ എത്രയോ പ്രായോഗികമാണ് കുടുംബത്തില്‍ നിന്ന് തുടങ്ങേണ്ട വിപ്ലവം ഇവിടെ സമാരംഭിക്കുന്നത്.!!

ഒരു വ്യക്തി സമം ഒരു കുടുംബം . അങ്ങനെയെങ്കില്‍ ഒരു സമൂഹം തന്നെ എത്ര വേഗത്തില്‍ സ്വയം പര്യാപ്തരാവും. മനസ്സില്‍ ഉറച്ച തീരുമാനങ്ങളോടെ കണ്ണടച്ച് കിടന്നു.


നേരം പുലര്‍ന്ന് വരുന്നേയുള്ളൂ. ക്യാമ്പിനു ചുറ്റും പരന്ന് കിടക്കുന്ന അതിവിശാലമായ മരുഭൂമി പുലര്‍മഞ്ഞ് കാരണം അവ്യക്തമായിരുന്നു. ദൂരെയുള്ള ടോയ് ലെറ്റുകളിലേക്ക് പോയി വരുമ്പോഴേക്കും ദേഹമാസകലം ചാറ്റല്‍ മഴ പോലെ പെയ്യുന്ന മഞ്ഞ് മൂലം നനഞ്ഞിരുന്നു. നല്ല തണുപ്പും അനുഭവപ്പെട്ടിരുന്നു.

രാവിലത്തെ ഷിഫ്റ്റ് ആറ് മണി മുതല്‍ പന്ത്രണ്ട് മണി വരെ. ഉച്ചക്ക് മൂന്ന് മുതല്‍ അഞ്ച് വരെ. കൊട്ടാരത്തിന്‍റെ പ്രധാന കവാടം മുതല്‍ ഉള്ളിലെ ഗേറ്റ് വരെ ഏകദേശം രണ്ടര കിലൊമീറ്റര്‍ ദൂരത്തില്‍ വണ്‍ വെയ് റോഡാണ്. ആ റോഡിന്‍റെ ഇരുവശങ്ങളിലും മരുക്കാറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണല്‍ അടിച്ചു കോരി വൃത്തിയാക്കുക എന്നതായിരുന്നു ഞങ്ങള്‍ നാലു പേര്‍ക്ക് കിട്ടിയ ജോലി.

പണിയായുധങ്ങള്‍ ചുവന്ന നിറത്തിലുള്ള ഒരു ഹാര്‍ഡ് ബ്രഷ്, ഒരു സാധാരണ ബ്രഷ് പിന്നെയൊരു ഡസ്റ്റ്പാനും അര്‍ബാനയും. ( ഉന്ത് വണ്ടി പോലെയുള്ളത്. )

രാവിലത്തെ തണുപ്പില്‍ ശരീരം ചൂടാവാന്‍ നല്ല വ്യായാമമാണെന്ന് അപ്പോള്‍ തോന്നി. സമയം മുന്നോട്ടിഴയുന്തോറും മഞ്ഞുരുകി ചൂട് തുടങ്ങി. പത്ത് മണി ആകുമ്പോഴേക്കും ചൂടിന്‍റെ കാഠിന്യം കൂടി. ഉഷ്ണം അതിലേറെ. ഇടക്കിടെ ഗേറ്റിനടുത്തുള്ള കൂളറില്‍ നിന്ന് കുപ്പിയില്‍ വെള്ളം നിറച്ച് കൊണ്ട് വരും.


ജോലിക്കിടയില്‍ യൂനുസ് രണ്ട് മൂന്ന് തവണ മോട്ടോര്‍ സൈക്കിളില്‍ അതിലെ കടന്നു പോയി. വെള്ളമെടുത്ത് വരുന്ന എന്നോട് യൂനുസ് പറഞ്ഞു.

“ഉള്ള നേരം വെള്ളമെടുക്കാന്‍ പോയീം വന്നും നിക്കണ്ട. ഹാജിടെ കണ്ണീ പെട്ടാല്‍ *ഖാന ഖറാബാകും.”

ആദ്യദിവസം തന്നെ മുദ്രാവാക്യത്തിനും അദ്ധ്വാനത്തിനും തമ്മിലുള്ള അന്തരം വ്യക്തമായി.

റൂമില്‍ വന്നപ്പോള്‍ സലാമുക്കയാണ് പറഞ്ഞത് യൂനുസ് പഠാണികളുടെ ഒരു ചംച്ച ( ഒറ്റുകാരന്‍ ) ആണെന്നും അവനെ സൂക്ഷിക്കണം എന്നും.


“ശുഭ്രപതാക ചോരയില്‍ മുക്കി

ചെങ്കൊടിയായി പാറിക്കും..”

ചെങ്കല്ല് നിറഞ്ഞ കോളേജ് കാമ്പസില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ കാതിലലച്ചു.

“കരിങ്കാലിപ്പണി ചെയ്താല്‍ ഏതവനായാലും വിടില്ല.“

അമര്‍ഷത്തോടെ ഞാനത് പറഞ്ഞപ്പോള്‍ സലാമുക്ക ചിരിച്ചു.


തലക്ക് മുകളിലെ കത്തുന്ന ചൂടും വീശിയടിക്കുന്ന മണല്‍കാറ്റും ഇടക്കിടെയുള്ള പഠാണികളായ മസൂല്‍മാരുടെ മാനസികപീഡനവും ഒഴിച്ചാല്‍ ജോലിയും ക്യാമ്പ് ജീവിതവുമായി ഏറെക്കുറെ സമരസപ്പെട്ടു എന്ന് പറയാം. കോളേജ് കാമ്പസ് പകര്‍ന്ന് തന്ന വിപ്ലവവീര്യം തിളച്ച് പൊന്തുന്നതും നിവൃത്തിയില്ലെന്നറിഞ്ഞ് സ്വയം ആറിത്തണുത്തിരുന്നതും മസൂലന്മാരായ പഠാണികളുടെയും മലയാളി കൂടിയായ യൂനുസിന്‍റെയും ചൂഷണങ്ങള്‍ കാണുമ്പോളായിരുന്നു. സഹമുറിയനായിട്ട് പോലും കൃത്യമായ അകലം സൂഷിച്ചിരുന്നു അവന്‍. സദാസമയവും പഠാണികളുടെ കൂടെയായിരിക്കും അവന്‍. ഡ്യൂട്ടി സമയത്ത് മോട്ടോര്‍ സൈക്കിളില്‍ റോന്ത് ചുറ്റിക്കൊണ്ടിരിക്കും. ആരെല്ലാം എന്തെല്ലാം ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് സമര്‍പ്പണമാണത്രെ പ്രധാന പണി.


1984 ഒക്ടോബര്‍ 31.

ഇന്ത്യയെ നടുക്കിയ ദാരുണമായ ഒരു കൊലപാതകം നടന്ന ദിവസം.

സ്വന്തം അംഗരക്ഷകരാല്‍ ശ്രീമതി. ഇന്ദിരാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരെയും ആ വാര്‍ത്ത ദുഃഖത്തിലാഴ്ത്തി.

പഠാണികളുടെ മുറികളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കേള്‍ക്കാം. അവര്‍ക്കേതൊ ക്രിക്കറ്റ് മാച്ച് ജയിച്ച പ്രതീതിയായിരുന്നു. ഞങ്ങളെല്ലാം വാര്‍ത്ത കേട്ട് , മൌനം പാലിച്ച് മുറിയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു തളിക നിറയെ ലഡുവുമായി ഹാജിസാബിന്‍റെ ശിങ്കിടികള്‍ മുറിയിലേക്ക് വന്നു.

“അരെയോ…മുസല്‍മാന്‍ ലോഗോം….., മീഠാ…ഖാവൊ…..ഖുശി മനാവൊ…..സാലീ…മര്‍ഗയീ…!!“

മറുപടി ഉച്ചത്തില്‍ വിളിച്ച് പറയണമെന്നുണ്ട് എല്ലാവരിലും. പക്ഷെ, ആരും അതിന് തുനിഞ്ഞില്ല. പഠാണികള്‍ വീണ്ടും ക്ഷണിച്ചു.

“അരെ മല്‍ബാരി ലോഗോം,……ലേലൊ….ഖാഒ….”.

ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മരണം ആഘോഷിക്കുകയാണ് പാക്കിസ്താന്‍ പഠാണികള്‍. യൂനുസിന്‍റെ കൈ തളികയ്ക്ക് നേരെ നീണ്ടതും എന്‍റെ കാല് കൊണ്ടുള്ള പ്രഹരത്തില്‍ തളിക വായുവില്‍ ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.

ലഡുവെല്ലാം തറയില്‍ വീണുരുണ്ടു. തളികയുടെ വക്ക് തട്ടി എന്‍റെ കാലില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. രോഷാകുലരായ പഠാണികള്‍ തലങ്ങും വിലങ്ങും എന്നെ തല്ലുകയും വായിലെ നസ് വാര്‍ മുഖത്തേക്ക് തുപ്പുകയും ചെയ്തു.

ഇടക്ക് പലരും ഇടപെട്ട് പഠാണികളെ ശാന്തരാക്കി പറഞ്ഞയച്ചു. സത്യത്തില്‍ ഞാന്‍ തളര്‍ന്ന് പോയിരുന്നു. തല്ല് കൊണ്ടിട്ടല്ല; ഒരു മലയാളി പോലും എന്നെ സഹായിച്ചില്ലല്ലൊ എന്നോര്‍ത്ത്.

പഠാണികളെല്ലാം പോയപ്പോള്‍ കൂടെയുള്ളവരെല്ലാം അടുത്ത് കൂടി. മുറിവില്‍ മരുന്ന് വെച്ചു. സ്നേഹത്തോടെ ശാസിച്ചു. അല്പം അത്ഭുതവും ആശ്വാസവും നല്‍കിയത് ഹാജി അബ്ദുല്‍ സലാം ആയിരുന്നു. അയാളും പാക്കിസ്ഥാനിയാണ്. എന്‍റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു.

“യെ ലോഗ് പാകല്‍ ലോഗ് ഹെ..! അണ്‍പഠ് ലോഗ്. തൂ ഇസ് സെ പങ്ക മത്ത് ലോ…! അപ്പനാ ഖ്യാല്‍ കരൊ …“ അത്രയും പറഞ്ഞ് അയാള്‍ ദൈന്യതയോടെ എന്നെ നോക്കി ദീര്‍ഘശ്വാസമയച്ച് പുറത്ത് പോയി.

ലോകത്ത് ഇത്രയേറെ വിധേയത്വമുള്ള ഒരേയൊരു ജനത മലയാളികളാണെന്ന് തോന്നി അന്ന്.

മുറിയിലേക്ക് കയറിവന്ന യൂനുസ് പരിഹസിച്ചു.

“ജീവിക്കാന്‍ പഠിക്ക് ആദ്യം. സഖാവ് കളിക്കാനാണെങ്കി ഇങ്ങോട്ട് വരണോ..”

ആരും ഒന്നും പറഞ്ഞില്ല, ഞാനും.

മുറിഞ്ഞ കാലുമായി, പിരമിഡ് പോലെ കെട്ടി ഉയര്‍ത്തിയ കരിങ്കല്‍ തറയിലെ മണല്‍ അടിച്ചു വാരലായിരുന്നു ശിക്ഷ. എളുപ്പമുള്ള ജോലിയായിരുന്നില്ല എന്നല്ല ഒരിക്കലും സാധിക്കാത്ത ജോലിയായിരുന്നു അത്. എങ്കിലും കൊടും ചൂടില്‍ ആ പ്രയത്നം തുടര്‍ന്നു. പത്ത് ദിവസത്തോളം ഉണ്ടായിരുന്നു ആ ശിക്ഷ.

അപ്പോഴെല്ലാം മനസ്സില്‍ പഴുത്ത് പൊള്ളിയിരുന്നത് യൂനുസിനോടുള്ള പക മാത്രമായിരുന്നു.

നാളുകള്‍ക്ക് ശേഷം-

ഒരു ദിവസം ഉച്ചയ്ക്ക് ശേഷമുള്ള ഡ്യൂട്ടി ടൈം.

മതില്‍കെട്ടിന് പുറത്തുള്ള ഒട്ടകങ്ങളുടെ മസ്റയില്‍ ക്ലീനിങിലായിരുന്നു ഞാനും മുജീബും ജമീലും. ജമീല്‍ കോഴിക്കോട് സ്വദേശിയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ വളരെ ചെറുപ്പവും പേര് പോലെ തന്നെ സുമുഖനും ആയിരുന്നു ജമീല്‍.

കളിതമാശകളൊക്കെ പറഞ്ഞ് ജോലിയില്‍ വ്യാപൃതരായിരിക്കെ, ഹാജിസാബിന്‍റെ മകനും യൂനുസും കൂടി വന്ന് ജമീലിനെ പാലസിനകത്ത് പണിയുണ്ടെന്ന് പറഞ്ഞ് കൊണ്ടു പോയി. അഞ്ച് മണിക്ക് മുന്നെ ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ യൂനുസ് ജമീലുമൊത്ത് മസ്‌റയിലെത്തി. ജമീല്‍ കരയുന്നുണ്ടായിരുന്നു. മുഖത്ത് അടിയുടെ പാടുകളും ഉണ്ടായിരുന്നു. ചുണ്ട് പൊട്ടി ചെറുതായി രക്തം കിനിഞ്ഞിരുന്നു.

പോകുന്നതിന് മുന്‍പ് യൂനുസ് പറഞ്ഞു.

“തല്ല് വേടിക്കേണ്ട വല്ല കാര്യോണ്ടാ….? തേരാ പാംവ് ഭാരി നയ് ഹോഗാനാ..?”

പൊടി പാറിച്ച് യൂനുസ് കടന്നു പോയി. ജമീല്‍ ഞങ്ങള്‍ക്കരികില്‍ തളര്‍ന്നിരുന്നു. വളരെയേറെ നിര്‍ബന്ധിച്ചപ്പോഴാണ് അവന്‍ സംഭവിച്ചതെന്താണെന്ന് പറഞ്ഞത്.

ഷേക്കിന്‍റെ ബെഡ്റൂം ക്ലീന്‍ ചെയ്യാന്‍ കൊണ്ട് പോയിട്ട് പല വാഗ്ദാനങ്ങളും നല്‍കി സ്വവര്‍ഗ്ഗരതിക്ക് നിര്‍ബന്ധിക്കുകയായിരുന്നു ഹാജിസാബിന്‍റെ മകന്‍. വഴങ്ങാതായപ്പോള്‍ ബലാത്കാരമായി. ഉന്തും തള്ളുമായി. ഒടുവില്‍ മര്‍ദ്ധനമായി. ഒരു വിധത്തില്‍ വാതില്‍ തുറന്ന് പുറത്ത് വന്ന ജമീലിനെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു യൂനുസ്.

“കള്ള നായീന്‍റെ മോനെ…..തൊട്ടാ…കൊന്ന് കളേം…പന്നി….”

ജമീലിന്‍റെ ഭാവപ്പകര്‍ച്ച യൂനുസിനെ പിന്തിരിപ്പിച്ചു.

“വൊ…..ബേന്‍ ചൂത്ത്ക്കൊ…ലേക്കിജാ…..യഹാംസെ….”

പിന്നില്‍ വിത്ത്കാളയെ പോലെ മുക്രയിട്ട് പഠാണ്‍.


വായില്‍ നിന്ന് രക്തമൊലിച്ച് നടന്നു വരികയായിരുന്ന ജമീലിനെ പറഞ്ഞ് വശത്താക്കിയാണ് യൂനുസ് മസ്റയിലെത്തിച്ചത്. സംഗതി പുറത്ത് പറഞ്ഞാല്‍ ജോലി നഷ്ടപ്പെടുക മാത്രമല്ല, എന്തെങ്കിലും കേസുണ്ടാക്കി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയത്രെ.

“ഇതിങ്ങനെ വിട്ടാ പറ്റില്ല. ആദ്യം ആ നായിന്‍റെ മോനെ ഒന്ന് കാണണം. ബാക്കി പിന്നെ….” എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. “

“ജമീലെ…വാ…..ചോദിച്ചിട്ട് തന്നെ കാര്യം.”

മൂന്ന് പേരും കൂടി ക്യാമ്പിലെത്തി. ക്ഷുഭിതനായി നില്‍ക്കുന്ന എന്നെ സലാമുക്ക സമാധാനിപ്പിച്ചു.

“ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. ഇതൊക്കെ ഇവിടെ സാധാരണാ…! അയ്നായിട്ട് കൊറെ നാണോം മാനോം ഇല്ലാത്തോരും ഇവടെണ്ട്…”

“ഇല്ല സലാമുക്ക. ഇത് കമ്പ്ലൈന്‍റ് ചെയ്യണം. ഹാജിയോടല്ല. പോലിസില്‍.“

ഞാന്‍ എന്തായാലും പോലിസില്‍ പരാതിപ്പെടുമെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു.

കുറച്ചപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള പബ്ലിക്‍ റ്റെലിഫോണ്‍ ബൂത്ത് മാത്രമാണ് ഏക അവലംബം. ഞാന്‍ സലാമുക്കയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ പുറത്തേക്കിറങ്ങവെ എതിരില്‍ യൂനുസ് കടന്നു വന്ന് പറഞ്ഞു. നിങ്ങളെ രണ്ടാളെം ഹാജിസാബ് വിളിക്കുന്നു എന്ന്. മടിച്ച് നിന്ന ജമീലിനെയും കൂട്ടി ഞാന്‍ ഹാജിസാബിന്‍റെ കാരവനിലെത്തി. അവിടെ അയാളുടെ മകനും മറ്റ് പഠാണികളും ഉണ്ടായിരുന്നു.

വളരെ സൌമ്യമായി ഹാജിസാബ് ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ മുന്നില്‍ വെച്ച് അയാള്‍ മകനെ തല്ലി. ജമീലിനോട് മാപ്പ് ചോദിക്കാന്‍ പറഞ്ഞു. മകന്‍ തത്തയെ പോലെ അത് അനുസരിക്കുകയും ചെയ്തു. എത്ര ലാഘവത്തോടെ അയാള്‍ ഈ പ്രശ്നം ഒതുക്കിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. യൂനുസ് എന്നെ നോക്കി ചിരിച്ചു. പരിഹാസത്തോടെ.

ഹാജിസാബ് ഖമീസിന്‍റെ കീശയില്‍ നിന്ന് ഇരുനൂറ് ദിര്‍ഹംസ് എടുത്ത് ജമീലിന് നല്‍കി. എന്നിട്ട് പറഞ്ഞു.

“ഉസ് സെ ഗല്‍ത്തി ഹോഗയി ഹെ…, ഹം സബ് മുസല്‍മാനെ…., യേ ലോ…ആജ് മേരി തരഫ് സെ മീഠാ…ഖാഒ….”

ജമീല്‍ ഒരു സങ്കോചവുമില്ലാതെ ആ പണം വാങ്ങി. ഹാജി എന്‍റെ നേരെ നോക്കി വന്യമായി ചിരിച്ച് കൊണ്ട് ചോദിച്ചു “ അഭി ശിക്കായത്ത് കര്‍ണാഹെ ക്യാ…?”

അയാള്‍ പിന്നെയും ചിരിച്ചു. ഉച്ചത്തില്‍. മറ്റ് പഠാണികളും അയാളോടൊപ്പം കൂടി. കൂട്ടത്തില്‍ ഏറ്റവും ഉച്ചത്തില്‍ അവന്‍റെ ശബ്ദമായിരുന്നു, യൂനുസിന്‍റെ.


മുറിയില്‍ വന്ന് ആരോടും മിണ്ടാതെ കുറെ നേരമിരുന്നു. ജമീലിനോട് ദേഷ്യം തോന്നിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിലാണ് പ്രാരബ്ദങ്ങളുടെ ഭാണ്ഡങ്ങള്‍ പേറുന്ന അവന് താത്പര്യം. എല്ലാവരും സ്വയം ഒതുങ്ങുന്നതും അതു കൊണ്ടാവണം.

എല്ലാം മറക്കാം, പൊറുക്കാം. എന്നാല്‍ സ്വന്തം വര്‍ഗ്ഗശത്രുവിന്‍റെ ചെയ്തികളെ മറക്കാനും പൊറുക്കാനും എത്ര ശ്രമിച്ചിട്ടും ആകുന്നില്ല. യൂനുസിനോടുള്ള ദേഷ്യം ദിനം പ്രതി കൂടി വന്നു. പുറത്തെ വെയിലില്‍ ഞാന്‍ മാത്രം റോഡ് വൃത്തിയാക്കി വിയര്‍ക്കുമ്പോള്‍ അനുനിമിഷം ആ പക ഏറി വന്നു.

സുദീര്‍ഘമായ ചിന്തകള്‍ക്കൊടുവിലായിരുന്നു എന്‍റെ നല്ലൊരു സുഹൃത്തായിരുന്ന സുലൈമാന്‍റെ സഹായം തേടാന്‍ ഞാന്‍ ഉറച്ചത്. സുലൈമാന്‍ ഇറാനിയാണ്. ഈ കാലത്തിനിടയില്‍ പരിചയപ്പെട്ട നല്ലൊരു കൂട്ടായിരുന്നു സുലൈമാന്‍.

മരുഭൂമിയിലെ ഗന്ധകമടങ്ങിയ മണ്ണ് മാറ്റി ഫലഭൂയിഷ്ടമായ അല്‍ഐനിലെ മണ്ണ് കൊണ്ട് വന്ന് നിറക്കുന്ന ഒരു ടിപ്പറിലെ ഡ്രൈവറായിരുന്നു സുലൈമാന്‍. ഈ മണ്ണടിക്കല്‍ ഉള്ളതിനാല്‍ റോഡില്‍ എപ്പോഴും ടിപ്പറുകളുടെ തിരക്കാണ്. സുലൈമാനെ സംബന്ധിച്ചിടത്തോളം ഒരു ആക്‍സിഡന്‍റ് വളരെ നിസ്സാരം.

“മരിക്കുന്ന തരത്തിലാവരുത്. കിടപ്പാവണം. പിന്നെ എഴുന്നേല്‍ക്കരുത്. അത്ര മതി.“

കഥകള്‍ ഒക്കെ കേട്ടതിന് ശേഷം സുലൈമാന്‍ സമ്മതിച്ചു. അവനത് ഒരു ഗൌരവമുള്ള കാര്യമേ അല്ലെന്ന് തോന്നി. ദിവസവും സമയവും നിശ്ചയിച്ചു. വ്യാഴാഴ്ച്ച ഉച്ചക്ക്, യൂനുസ് ക്യാമ്പിലേക്ക് മോട്ടോര്‍സൈക്കിളില്‍ വരുന്ന വഴിക്ക് റൌണ്ടില്‍ വെച്ച്…..


ഇനി രണ്ട് ദിവസം ബാക്കി.

എന്തെന്നില്ലാത്ത ഒരു ഭീതിയും ഉത്കണ്ഠയും എന്നെ ആകെ വലയം ചെയ്തിരുന്നു. ആക്‍സിഡന്‍റ് വലുതായാല്‍ …. , വിചാരിച്ച പോലെ സുലൈമാന്‍റെ കൈപ്പിടിയില്‍ കാര്യങ്ങള്‍ നിന്നില്ലെങ്കില്‍ ……, അവനെങ്ങാനും മരിച്ചാല്‍……, ഹോ….വേണ്ട. ഒന്നും വേണ്ടിയിരുന്നില്ല.

ഇനി സുലൈമാനെ കോണ്ടാക്‍റ്റ് ചെയ്യാനും വഴിയില്ല. വല്ലാത്തൊരു അവസ്ഥയിലായി ഞാന്‍.


വ്യാഴാഴ്ച്ച-

ജോലിക്ക് പോയില്ല. ആകെ ഒരു മരവിപ്പ്‌. രാവിലെ ക്യാമ്പില്‍ വെള്ളമെടുക്കാന്‍ വന്ന വണ്ടിക്കാരില്‍ സുലൈമാനെ തിരഞ്ഞു. കണ്ടില്ല. കണ്ടെങ്കില്‍ അരുതെന്ന് പറയാമായിരുന്നു. ശരീരമാസകലം ഒരു പരവേശം…സമയം നീങ്ങുന്തോറും പറയാനാവാത്ത ഒരു വിമ്മിഷ്ടം. നാലഞ്ച് തവണ ടോയ് ലെറ്റില്‍ പോയി.

മുറിയിലെ എസിക്ക് തണുപ്പ് ഇല്ലാത്തത് പോലെ.

സമയം പന്ത്രണ്ട്.

റോഡിലൂടെ ട്രക്കുകളും ടിപ്പര്‍ ലോറികളും ചീറിപ്പായുന്നു. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ഇത് വരെ ആരും ഒന്നും പറഞ്ഞ് കേട്ടില്ല. ആശ്വാസം.


മണി ഒന്ന് കഴിഞ്ഞു.

ഹോ..ആശ്വാസം. അല്ലാഹുവിന് സ്തുതി. അനിഷ്ടകരമായി ഒന്നും സംഭവിച്ചില്ലല്ലൊ. കൂളറില്‍ നിന്ന് വെള്ളമെടുത്ത് കുടിച്ച് ആശ്വാസത്തോടെ നില്‍ക്കുമ്പോള്‍ മൊയ്തുക്ക ഓടി വരുന്നു.

“വേഗം..വാ..…അവിടെ ആക്‍സിഡന്‍റ്. നമ്മുടെ യൂനുസ്….! യൂനുസ് മരിച്ചൂന്നാ കേട്ടത്.”

നെഞ്ചിടിപ്പ്‌ ഒരു നിമിഷത്തേക്ക് നിശ്ചലമായി. തലക്ക് കൈകളൂന്നി തറയില്‍ ഇരുന്നു പോയി. കൊല്ലാന്‍ ഞാന്‍ പറഞ്ഞിരുന്നില്ലല്ലോ….!! സുലൈമാനെ ചതിച്ചല്ലോ..നീ….”

മൊയ്തുക്കയുടെ കൂടെ റോഡിലേക്ക് കുതിച്ചു. ദൂരമറിയാതെയുള്ള ഓട്ടം.

അവിടെ ആളുകള്‍ കൂടിയിരുന്നു. യൂനുസ് ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കില്‍ നിശ്ശേഷം നശിച്ചിരിക്കുന്നു. പകുതി മണ്ണിലും പകുതി റോഡിലുമായി യൂനുസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നു. ഇടിച്ചിട്ട ടിപ്പര്‍ ലോറി റോഡിന് നടുക്കുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നു.

ഒരു ഞെട്ടലോടെ ഞാന്‍ കണ്ടു. അത് സുലൈമാന്‍റെ ടിപ്പര്‍ ലോറി അല്ലായിരുന്നു. പിന്നെ ആരൊ പറയുന്നത് കേട്ടു, ഒരു സര്‍ദാര്‍ജിയായിരുന്നു ഡ്രൈവര്‍ എന്ന്. അയാളെ മറ്റ് ലോറിക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്രെ.

ഞാന്‍ മെല്ലെ യൂനുസിന്‍റെ അടുത്ത് ചെന്നു. മനസ്സ് കൊണ്ട് തെറ്റ് പറഞ്ഞു. ഞാന്‍ മൂലമല്ലെന്ന് അറിഞ്ഞിട്ടും കുറ്റബോധം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു.

യൂനുസിന്‍റെ പോക്കറ്റില്‍ നിന്ന് തെറിച്ച് വീണ പേഴ്സില്‍ നിന്ന് ഒരു ഇന്‍ലെന്‍റ് കാറ്റില്‍ പറക്കാവുന്ന രീതിയില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നുണ്ടായിരുന്നു.

വിറയാര്‍ന്ന കൈകളാലെ ആ കത്തെടുത്തു.

മുഹമ്മദ് യൂനുസ്, പി.ബി.നംബര്‍ ……….., അബുദാബി. അയച്ചിരിക്കുന്നത് ഒരു കയ്യുമ്മാബി , കാസര്‍ഗോഡ്,

പതുക്കെ ആ എഴുത്ത് തുറന്നു. മറ്റൊരാളുടെ കത്ത് വായിക്കരുതെന്ന് മനസ്സ് വിലക്കുന്നുണ്ടെങ്കിലും അപ്പോള്‍ അത് തുറന്ന് വായിക്കാനാണ് തോന്നിയത്.


“പിരിശത്താല്‍..ഉമ്മാടെ പൊന്നുമോന്,

ഉമ്മാക്കും പെങ്ങന്മാര്‍ക്കും ഇവിടെ സുഖം തന്നെ. അതിലുപരി ന്റ്റെ.. പൊന്നുമോനും…സുഖമായിരിക്കാന്‍ പടച്ചവനോട് ദുആയിരക്കുന്നു. “

ഞാനത് വായിക്കുകയായിരുന്നില്ല. ആ പാവം ഉമ്മ എന്‍റെ കാതില്‍ മന്ത്രിക്കുകയായിരുന്നു.

“മോനയച്ച പൈസാ കിട്ടി. താത്താന്റ്റെ പുയ്യാപ്ലക്കത് കൊടുത്തിന്……., ഓള്‍ക്കിപ്പൊ..പെരുത്ത് സന്തോശം…... ,ലൈലാക്ക് ഒരാലോചന ബന്നിന്…., അതും കൂടി കയ്ഞ്ഞാല്‍ മോന്‍റെ മീത്ത കെട്ടിബെച്ച കെട്ട് കൊറച്ച് കൊറയും…..അന്‍റെ ബാപ്പ മയ്യത്താമ്പോ അനക്ക് പത്ത് ബയസ്സാ….., അന്നേ..തൊടങ്ങീതല്ലെ..ന്റ്റെ മോന്‍റെ കഷ്ടപ്പാട്… !! ഉമ്മാന്‍റെ പൊന്നുമോനെ റബ്ബ് കാക്കും…

ന്റ്റെ മോനിക്ക് അല്ലാഹു ബര്‍ക്കത്ത് തരും….!! “

അങ്ങനെയങ്ങനെ നീണ്ട് പോകുന്നു ആ കത്ത്. വരികളിലെ ഗദ്ഗദം എന്‍റെ ചങ്കില്‍ തടയുന്നത് ഞാനറിഞ്ഞു.

തന്‍റെ കയ്യിലിരിക്കുന്നത് ഒരു കത്തല്ലെന്നും ഒരു ഉമ്മയുടെ മനസ്സാണെന്നും അറിയുന്തോറും..എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുകയായിരുന്നു. പോലിസ് വരുന്നതും ബോഡി കൊണ്ട് പോകുന്നതുമെല്ലാം യാന്ത്രികമെന്നോണം കണ്ട് നിന്നു.

അബ്ദുട്ടിക്ക പറഞ്ഞതാ ശരി. മനസ്സ് പഠിയ്ക്കാനുള്ള യന്ത്രം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

Wednesday, September 8, 2010

ഒരു പെരുന്നാള്‍ വിചാരം

കുട്ടികള്‍ ഇപ്പോഴും നല്ല ഉറക്കത്തിലാണ്. രാത്രി മൈലാഞ്ചിയിടലും മറ്റുമൊക്കെ കഴിഞ്ഞ് ഒത്തിരി വൈകിയാണ് കിടന്നത്.


നീണ്ട മുപ്പത് നാളുകളിലെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഇന്ന് ആത്മസംശുദ്ധിയുടെ പുത്തനുഷസ്സിലേക്ക് ഉണര്‍ന്നിരിക്കുന്നു. ധ്യാനനിമഗ്നമായിരുന്ന ആ ദിനങ്ങളിലെ അര്‍പ്പണബോധം തുടരാനാവട്ടെ നാഥാ…


തിടുക്കത്തില്‍ കുളിയും മറ്റ് പ്രഭാതകൃത്യങ്ങളും കഴിഞ്ഞു.

ടേബിളില്‍ ചായയുണ്ട്. എത്ര നല്ലവള്‍ എന്‍റെ ഭാര്യ. ഒരു മാസത്തെ ഇടവേളയുണ്ടായിട്ടും അവള്‍ പതിവുകള്‍ മറക്കുന്നില്ല. മാത്രവുമല്ല; ഞാന്‍ കുളിമുറിയിലേക്ക് പോകുമ്പോള്‍ അവള്‍ നല്ല ഉറക്കവുമായിരുന്നു.

"റബ്ബേ..നിനക്ക് നന്ദി. ഇത്രയും കുഫ്ഫൊത്ത ഒരു ഭാര്യയെ എനിക്ക് തന്നതിന്."

വ്രതദിനങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പ്രഭാത ചായ അവളുടെ കൈ കൊണ്ട് തന്നെ ആവട്ടെ.

“ഖദീജാ…..“

ശബ്ദം താഴ്ത്തി നീട്ടി വിളിച്ചു. അവള്‍ കിച്ചണില്‍ നിന്ന് വന്നു. എന്തിനെന്നറിയാതെ നില്‍ക്കുന്ന അവളോട് പറഞ്ഞു.

“ആ ചായ തന്‍റെ കൈ കൊണ്ട് തന്നെ താ…”


അവള്‍ ചിരിച്ച് കൊണ്ട് ഒന്നിരുത്തി മൂളി. എന്‍റെ ജീവിതത്തിലെ അവളുടെ പ്രാതിനിധ്യം അടിവരയിടുന്ന ഇത്തരം കോപ്രായങ്ങള്‍ അഭിമാനത്തോടെ അവള്‍ സ്വീകരിക്കുന്നു. അത് തന്നെയാണ് ഞങ്ങളുടെ ജീവിതവിജയവും. അപ്പുറത്തെ ഫ്ളാറ്റിലെ സുലൈക്കയുടെ പരാതി ഇതിന് വിപരീതമാണ്. എന്തിനും ഏതിനും ആ മനുഷ്യന് ഞാന്‍ വേണം. എന്നാണ് സുലൈക്കയുടെ പരാതി. അതിന്മേല്‍ മോശമല്ലാത്ത വഴക്കും മിണ്ടാട്ടവും മുറക്ക് ഉണ്ട് താനും. മനുഷ്യര്‍ പലവിധം.


കുറച്ച് കഴിഞ്ഞപ്പോള്‍ മകനെ ഉണര്‍ത്തി കുളിക്കാന്‍ പറഞ്ഞയച്ചു.


ഇനി പെരുന്നാള്‍ നമസ്കാരം.

ഞങ്ങള്‍ എത്തുമ്പോഴേക്കും ഈദ്ഗാഹ് ജനനിബിഢമായിരുന്നു.

ഭക്തിസാന്ദ്രമായ ആരാധനയ്ക്കും പ്രസംഗത്തിനും ശേഷം ആത്മസംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.

രാവിലത്തെ പ്രാതല്‍ തയ്യാര്‍. പെണ്മക്കളും ഉണര്‍ന്ന് കുളിച്ച് പുതിയ ഉടുപ്പുകള്‍ ധരിച്ചിരുന്നു.

ഡൈനിങ് ടേബിളിന്‍ മുന്നില്‍ എല്ലാവരും ഒത്ത് കൂടി. പ്രാതലിന് ഞങ്ങള്‍ മാത്രം. പത്തിരിയും കോഴിക്കറിയും. ഭാര്യയോടും മക്കളോടുമൊത്തുള്ള ഈ നിമിഷങ്ങള്‍ മാത്രം മതി പെരുന്നാളിനെ അമൂല്യമാക്കാന്‍.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഡോര്‍ ബെല്‍ ശബ്ദിച്ചു. മകള്‍ ചെന്ന് വാതില്‍ തുറന്നു നോക്കി

“ ഐ തിങ്ക്…എ ബെഗ്ഗെര്‍…..”

“ഊ..ഹും..” മകളെ വിലക്കി. “ സക്കാത്ത് വാങ്ങാന്‍ വന്നവരെ ബെഗ്ഗെര്‍ എന്ന് പറയരുത്. നമ്മള്‍ കൊടുക്കുന്നത് ഭിക്ഷയല്ല. നിര്‍ബന്ധമായും കൊടുക്കേണ്ട പാവപ്പെട്ടവന്‍റെ അവകാശമാണ്. നമ്മള്‍ കൊടുത്തില്ലെങ്കില്‍ അവര്‍ക്കത് പിടിച്ചെടുക്കാന്‍ അവകാശമുണ്ട്. ഓ..ക്കെ..മോളൂ…”

അവള്‍ കുറ്റബോധത്തോടെ തലയാട്ടി.

വീട്ടില്‍ ഉമ്മയും ഇങനെയാണ്. വരുന്നവരെ ശരിക്കും വിചാരണ ചെയ്ത് ഫേയ്ക് അല്ലെന്ന് ഉറപ്പ് വരുത്തിയെ എന്തെങ്കിലും കൊടുക്കൂ. പലപ്പോഴും ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ വെക്കേഷ്യനില്‍ നാട്ടില്‍ ചെന്നപ്പോള്‍ തികച്ചും പരിതാപകരമായ ഒരു അനുഭവത്തിന് സാക്ഷിയാകേണ്ടി വന്നു.

ഒരു പുലരിയില്‍ പത്രം വായിച്ച് , ഒരു ചായയും കുറേശെ കുടിച്ച് വരാന്തയിലിരിക്കുമ്പോള്‍ ഗേറ്റ് തുറന്ന് ഒരു സ്ത്രീ മുറ്റത്ത് വന്നു. മുപ്പത് വയസ്സില്‍ കൂടില്ലെങ്കിലും അതിലേറെ അവശത അവരുടെ മുഖത്ത് ഉണ്ടായിരുന്നു. മടിച്ച് മടിച്ച് അവര്‍ കാര്യം പറയുമ്പോഴേക്കും ഉമ്മ ഉമ്മറത്തേക്ക് വന്നു. ഉമ്മയുടെ നിശിതമായ ചോദ്യം ചെയ്യലില്‍ ആ സാധു വാക്കുകള്‍ പോലും വിഴുങ്ങാന്‍ തുടങ്ങി.

ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമത്തില്‍ ഉള്ളതാണവര്‍. കഷ്ടിച്ച് രണ്ട് കിലൊമീറ്റര്‍ ദൂരത്ത്. അവരുടെ ഭര്‍ത്താവ് അപകടത്തില്‍ പെട്ട് കിടപ്പിലാണെന്നും ചികിത്സക്കുള്ള പണം സ്വരൂപിക്കലാണ് വരവിന്‍റെ ഉദ്ദേശമെന്നും അവര്‍ ബുദ്ധിമുട്ടി പറഞ്ഞൊപ്പിച്ചു. എന്നാല്‍ ഉമ്മക്ക് ഇതൊന്നും സ്വീകാര്യമല്ല. ഉമ്മക്ക് അറിയാത്തവരെ ഞാനെങ്ങനെ അറിയും. കഥയാണോ സത്യമാണൊ എന്ന ചിന്താകുഴപ്പത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ഉമ്മയുടെ ശബ്ദം.

“ഗള്‍ഫുകാര്‍ നാട്ടില്‍ വന്നു എന്ന് കേട്ടാല്‍ ഇല്ലാത്ത കഥകളുണ്ടാക്കി വരും..ഓരോരുത്തര്‍…”

ഞാന്‍ ഉമ്മയെ വിലക്കി.

ആ സ്ത്രീയാണെങ്കില്‍ കണ്ണ് നിറഞ്ഞ് പൊട്ടിക്കരച്ചിലിന്‍റെ വക്കത്താണ്.


ചൂട് വെള്ളത്തില്‍ വീണ പൂച്ചകളെ പോലെയാണ് എന്‍റെ ഉമ്മയടക്കമുള്ള പല ഉമ്മമാരും.


ആ സ്ത്രീയെ സമാധാനിപ്പിച്ച് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞ് ഞാന്‍ അകത്ത് പോയി. നൂറ് രൂപയെടുത്ത് തിരിച്ച് വരുമ്പോള്‍ ഗേറ്റ് കടന്ന് ബിരിയാണി വെപ്പുകാരി രമണിയേച്ചി വരുന്നു. തറവാട്ടില്‍ ചെന്നപ്പോള്‍ ഉമ്മ ഇവിടെയാണെന്ന് അറിഞ്ഞ് ഉമ്മയെ കാണാന്‍ വന്നതാണ്.

രമണിയേച്ചി ആ സ്ത്രീയെ കണ്ട പാടെ ചോദിച്ചു.

“ഡേ…..ശെരീഫാ…നീയെന്താ…ഈ പുലര്‍ച്ചക്കന്നെ…ഇവിടെ….?”

അവര്‍ ജാള്യത മറക്കാന്‍ ശ്രമിച്ചു. പിന്നെ സാരിത്തലപ്പ് കൊണ്ട് പകുതി മുഖം മറച്ചു. ഉമ്മറപ്പടിയിലിരുന്ന് പൊട്ടിക്കരഞ്ഞു. രമണിയേച്ചി അവരെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

“സാരല്ലഡേ……നീ കരയണ്ട….”

രമണ്യേച്ചിക്ക് അറിയോ….ഇവരെ….”

അറിയോന്നാ…ഇവര്‍ കുന്നത്ത് ലക്ഷം വീട്ടിലാ താമസം…ന്റ്റെ കൂടെ ബിരിയാണിപ്പണിക്കും വാര്‍പ്പിനും ഒക്കെ വന്നിരുന്നതാ..ഇവള്‍ടെ കെട്ട്യോന്‍. ഒരീസം…വാര്‍പ്പിന്‍റെ പലക തെന്നി വീണതാ…… ദേ….ഇപ്പൊ അടുത്താ..സംഭവം….നട്ടെല്ലിനാത്രെ…ചതവ്…”


എനിക്ക് വല്ലാതെ സങ്കടം വന്നു. രമണ്യേച്ചി തുടര്‍ന്നു.


അവനിവളെ പൊന്ന് പോലെ നോക്ക്യേര്‍ന്നതാ….!! എന്തിന്….. പച്ചക്കറി വാങ്ങാന്‍ പോലും പുറത്തേക്ക് അയച്ചിരുന്നില്ല ഇവളെ…..ആ മോളാ…ഈ കൈ നീട്ടി നിക്കണത്….” രമണ്യേച്ചിയുടെ ശബ്ദമിടറി, കണ്ണുകള്‍ നിറഞ്ഞു.

“ദൈവത്തിന്‍റെ ഓരോ…കളികള്‍. മോനേ ….മനസ്സറിഞ്ഞ് സഹായിക്കണം.“


ഞാന്‍ നൂറ് രൂപാ നോട്ട് പോക്കറ്റില്‍ വെച്ചു. അപ്പോഴത്തെ സാഹചര്യത്തില്‍ പറ്റുന്ന ഒരു തുക കൊടുത്തു. തിരിച്ച് അബുദാബിയിലെത്തിയാല്‍ വേണ്ടത് ചെയ്യാമെന്നും വാക്ക് കൊടുത്തു.


കട്ടളക്കപ്പുറം പമ്മി നില്‍ക്കുന്ന ഉമ്മയോട് പറഞ്ഞു.

“ഉമ്മാ…നമ്മുടെ വീട്ട്പടി കയറി വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കരുത്. അവര്‍ നേരൊ നുണയൊ ആവട്ടെ. അത് അവരുടെ കബറിലേക്ക്. നമ്മള്‍ ചെയ്യുന്ന നന്മ നമ്മുടെ കബറിലേക്കും.”


കത്തിത്തീരാറായ സിഗരറ്റ് ഖദീജയാണ് വിരലുകള്‍ക്കിടയില്‍ നിന്ന് എടുത്ത് കളഞ്ഞത്.

“എന്താ ആലോയ്ക്കണത്….? ഭക്ഷണം കഴിഞ്ഞാല്‍ പുറത്ത് പോണ്ടെ…?“

“ഊം…പോകാം. “

പെരുന്നാള്‍ സദ്യക്ക് ശേഷം ഒരു ഔട്ടിങ്ങ്.

അതിഥികളെല്ലാം ഭക്ഷണശേഷം യാത്ര പറഞ്ഞ് പിരിഞ്ഞു. ഗള്‍ഫ് ജീവിതം സമ്മാനിച്ച പതിവുകളിലൊന്ന് – ഉച്ചയുറക്കം – പലരേയും യാത്ര പറയാന്‍ ധൃതി വെപ്പിച്ചു. ഒരു കണക്കിന് നന്നായി. ചെറിയൊരു വിശ്രമശേഷം പുറത്ത് പോകാം.


കോര്‍ണേഷ് പാര്‍ക്കില്‍ തിരക്കിന്‍ കുറവില്ല.

സെപ്തംബര്‍ ആദ്യവാരം കഴിഞ്ഞിട്ടും ചൂടിന്‍റെ കാഠിന്യം കുറഞ്ഞിട്ടില്ല. എങ്കിലും ബീച്ചിലും പാര്‍ക്കിലും ജനത്തിരക്ക് കൂടി വരുന്നത് കാണുമ്പോള്‍ കോര്‍ണേഷ് സന്ദര്‍ശനം ഒഴിച്ച് കൂടാനാവാത്ത ഒരു അനുഷ്ഠാനം പോലെ തോന്നി.

ഉഷ്ണം ഘനീഭവിച്ച് നില്‍ക്കുന്ന ആകാശച്ചരുവുകളില്‍ വിളറിയ ചിരി പോലെ സൂര്യന്‍. സായാഹ്നവും പിന്നിട്ടിരിക്കുന്നു. ഭംഗിയില്ലാത്ത അസ്തമയം നോക്കി ബീച്ചിലെ കൈവരിയില്‍ കൈകളൂന്നി ആളുകള്‍ നില്‍ക്കുന്നു. നിര്‍വ്വികാരത മാത്രം വായിച്ചെടുക്കാവുന്ന മുഖങ്ങള്‍. അതില്‍ ഏറിയ പങ്കും മലയാളികളാണ്.


കടലാഴങ്ങളിലെ പവിഴപ്പുറ്റുകളെയോ..കുമിഞ്ഞ് കിടക്കുന്ന ചിപ്പികളേയൊ..അതിനുള്ളിലെ മുത്തുകളേയോ..കുറിച്ചായിരിക്കില്ല അവര്‍ ചിന്തിക്കുന്നത്. കടല്‍ തിരകള്‍ക്ക് മുകളിലെ യാത്രക്കിടയിലെവിടെയൊ കളഞ്ഞ് പോയ സ്വന്തം ജീവിതച്ചിപ്പിയിലെ മുത്തുകളെ ഓര്‍ത്ത് മനസ്സില്‍ കരയുകയാവാം അവര്‍. ശൂന്യതയിലേക്ക് വെറുതെ നോക്കുന്നവര്‍ എന്ന് നമ്മുക്ക് തോന്നുമ്പോഴും പലയാവര്‍ത്തി വായിച്ച് തീര്‍ത്ത നഷ്ടസ്വപനങ്ങളുടെ ഗ്രന്ഥശേഖരം ഹൃദയത്തില്‍ സൂക്ഷിക്കുന്നു അവര്‍.


ഞങ്ങള്‍ നടത്തം നിര്‍ത്തി അല്പം തിരക്കൊഴിഞ്ഞ ഒരിടത്ത് ഇരുന്നു. കുട്ടികള്‍ കണ്ണെത്തും ദൂരത്ത് പല കളികളിലും ഇഴ ചേര്‍ന്നു.


മുന്നിലൂടെ രണ്ട് തവണയായി അയാള്‍ കടന്ന് പോകുന്നു. കയ്യിലെ പ്ലാസ്റ്റിക്‍ ബാഗില്‍ കുമ്പിളിലാക്കിയ കപ്പലണ്ടിയും കടലയുമാണ്. ഒരു കയ്യില്‍ ചിപ്സുമുണ്ട്. അധികം ഉച്ചത്തിലല്ലാതെ അയാള്‍ ചോദിക്കുന്നുമുണ്ട്..

“കപ്പലണ്ടീ..കടലാ….ചിപ്സ്……?” ഇടക്കിടക്ക് ഉര്‍ദുവിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ചിലരൊക്കെ വാങ്ങുന്നുമുണ്ട്.

വളരെ തേജസ്സുള്ള മുഖമുള്ള ഒരു മനുഷ്യന്‍.

ഇയാളെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്. ശരിയാണ്. എല്ലാ നമസ്കാര വേളകളിലും നമസ്കാരശേഷം പള്ളിയുടെ പടവുകളിലെ മുകളിലത്തെ പടിയില്‍ അയാള്‍ ഇരിക്കാറുണ്ട്.

അപ്പോഴൊക്കെ ഞാന്‍ കരുതിയത് അയാള്‍ മാര്‍ക്കറ്റിലെ ഏതെങ്കിലും ചെറിയ കച്ചവടക്കാരനായിരിക്കുമെന്നാണ്. എപ്പോഴും വെളുത്ത കുപ്പായവും ഒരു ചാരനിറമുള്ള പാന്‍റ്സും ധരിച്ചാണ് കണ്ടിട്ടുള്ളത്. ഇപ്പോഴും അത് തന്നെ വസ്ത്രം. തലയില്‍ ഒരു തൊപ്പിയുമുണ്ട്. മേല്‍മീശ നേരിയതാക്കി വെട്ടിയിരിക്കുന്നു. താടിയുണ്ട്. ഒരു വിശ്വാസിയുടെ തേജസ്സ് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാവുന്ന ഒരു മനുഷ്യന്‍.

ഞാനിത്രയും കാര്യങ്ങള്‍ ഭാര്യയോടും പങ്കുവെച്ചു.

“മാര്‍ക്കറ്റില്‍ കച്ചവടം ഉണ്ടെങ്കില്‍ ഇവിടിങ്ങനെ കപ്പലണ്ടി വിക്കാന്‍ വരോ…?“

അവളുടെ സംശയവും നേര് തന്നെ.


അസ്തമയം കഴിഞ്ഞതും ഇരുള്‍ പരന്നതും കോര്‍ണേഷില്‍ ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു. വെളിച്ചം പരന്നൊഴുകുന്ന ഈ നഗരങ്ങള്‍ക്ക് പകലിരവിന്‍റെ വ്യത്യാസമെവിടെ..?

കുറച്ച് മാറി സിമന്‍റ് ബെഞ്ചിലിരിക്കുകയാണ് അയാള്‍. ഇടക്ക് അതി കടന്ന് പോകുന്നവരോട് കപ്പലണ്ടി വേണൊ എന്ന് ചോദിക്കുന്നുമുണ്ട്. ആരും വാങ്ങാതെ കടന്നു പോകുമ്പോഴും അയാള്‍ അത് തന്നെ ആവര്‍ത്തിക്കുന്നു.

പിന്നെ അയാള്‍ ബെഞ്ചില്‍ ചാരിയിരുന്നു. വിയര്‍പ്പ് ഉറുമാല്‍ കൊണ്ട് തുടച്ചു. ഇടക്ക് മൂക്കും പിഴിയുന്നുണ്ട്. കണ്ണടയൂരി കണ്ണുകള്‍ തുടക്കുന്നത് കണ്ടപ്പോഴാണ് അയാള്‍ കരയുകയാണെന്ന് മനസ്സിലായത്.

ഖദീജയും അത് ശ്രദ്ധിച്ചിരുന്നു. കൈ കൊട്ടി അയാളെ വിളിച്ചു.

പ്രതീക്ഷയോടെ അയാള്‍ വന്നു. അഞ്ച് കുമ്പിള്‍ കപ്പലണ്ടി വാങ്ങി.

പൈസ വേടിച്ച് തിരിച്ച് നടക്കാന്‍ തുടങ്ങുന്ന അയാളോട് ചോദിച്ചു.


“ഇക്കയെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്, പള്ളിയില്‍ വെച്ച്.”


“അതെയോ…?”


“ഇതെന്താ… ഇന്ന് പെരുന്നാളായിട്ടും കച്ചവടം തന്ന്യാ…?”

അയാള്‍ ചിരിച്ചു. ദൈന്യതയാര്‍ന്ന ചിരി.


“ഞമ്മക്കൊക്കെ ന്ത്…പെരുന്നാളാ..മോനെ…?“ അത് പറഞ്ഞ് അടുത്ത് കൂടെ കടന്നു പോയവരെ നോക്കി കപ്പലണ്ടി….കടലാ…..ചിപ്സ്…എന്ന പല്ലവി ഉരുവിട്ടു.

“കുറെ കാലമായൊ..ഇവിടെ…?“

അയാള്‍ ഞങ്ങള്‍ക്കൊപ്പമിരുന്നു. പിന്നെ പറഞ്ഞു.

“പത്ത് മുപ്പത് കൊല്ലായി.“

മുപ്പത് കൊല്ലമായി ഗള്‍ഫില്‍ കഴിഞ്ഞിട്ടും ഇന്നും കപ്പലണ്ടി വില്‍ക്കുന്ന ഇയാള്‍ ഒരു അത്ഭുതമായി തോന്നി.

“ബോമ്പായീന്ന്…ലാഞ്ചില്‍ വന്നതാ….പഠിപ്പും വെവരോം ഇല്ലാത്ത ഞമ്മക്ക് എന്ത് പണി കിട്ടാനാ…? കൊറെ അറബിവീട്ടില്‍ നിന്നു. കച്ചോടം ചെയ്ത്…ഒന്നും രക്ഷപ്പെട്ടില്ല. ദേ…ഇപ്പഴും ഇങ്ങനെ….ഈനിടേല്…രണ്ട് മക്കളെ കെട്ടിച്ചയച്ച്…… അതന്നെ ഒരു കാര്യം….“

“ആണ്മക്കളില്ലെ…?” ഖദീജയുടേതായിരുന്നു ചോദ്യം.

അയാളുടെ കണ്ണുകള്‍ നിറഞ്ഞു. “ ഉണ്ടായിരുന്നു. പതിനാറാം വയസ്സില്‍ മരിച്ചു. ഹേതൂന് ഒരു പനി….!!

കുറച്ച് നേരത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു.

“ഇനീം ണ്ട്…രണ്ട് പെണ്‍കുട്ട്യോള്… അവരെ കൂടി കെട്ടിച്ചയക്കണം….അത് വരെ ഇങ്ങനെയൊക്കെ….പോണം…..”


അയാള്‍ പ്ലാസ്റ്റിക് ബാഗുകളെടുത്ത് എഴുന്നേറ്റു.


“ന്റ്റെ പെരേല്‍ രണ്ടീസം കയ്ഞ്ഞാ…പെരുന്നാള്‍…..!! ഇന്നും നാളേം ഒക്കെ ഇത് വിറ്റ് കിട്ടണ കായി അയച്ചിട്ട് വേണം…ഓര്‍ക്ക് പെരുന്നാച്ചോറ് തിന്നാന്‍.”

എത്ര നിര്‍ബന്ധിച്ചിട്ടും ഞാന്‍ നീട്ടിയ നൂറ് ദിര്‍ഹംസ് അയാള്‍ വാങ്ങിച്ചില്ല.

“വേണ്ട മോനെ …..പടച്ചോന്‍ ങ്ങളെ അനുഗ്രഹിക്കും.”

കപ്പലണ്ടി…കടലാ…ചിപ്സ്……

ആ വിളി ഉയര്‍ന്നും താഴ്ന്നും ഇടക്കിടെ കാറ്റിനൊപ്പം കാതില്‍ വീണിരുന്നു.

ഈ റമദാനില്‍ എത്രയോ ദാനം ചെയ്തു. സംഘടനകള്‍ക്ക് , വ്യക്തികള്‍ക്ക്, യത്തീം ഖാനകള്‍ക്ക്….അങ്ങനെയങ്ങനെ….

കണ്മുന്നില്‍ കഷ്ടപ്പെടുന്നവരെ തിരിച്ചറിയാനായില്ലല്ലൊ…സഹായിക്കാനായില്ലല്ലൊ..എന്ന ആകുലത വീട്ടിലെത്തിയിട്ടും എന്നെ അസ്വസ്ഥനാക്കിയിരുന്നു.

Tuesday, September 7, 2010

പ്രവാസത്തിന്റെ ആകുലതകള്‍ : സൈനുദ്ദീന്‍ ഖുറൈഷിയുടെ രചനകളെക്കുറിച്ച് .

ഒരു എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി വിജയിക്കുന്നത് തന്റെ ചുറ്റുപാടുകളെ സ്വതന്ത്രമായ വീക്ഷണകോണില്‍ നിന്ന് വീക്ഷിച്ച് അനുവാചകരിലെത്തിക്കുമ്പോഴാണ് . പൊതുവില്‍ എല്ലാ വിഷയങ്ങളും എഴുത്തിന് കാരണമാകുന്നുണ്ടെങ്കിലും പ്രവാസത്തിന്റെ ആകുലതകള്‍ , അതിന്റെ ഉള്ളുരുക്കങ്ങളാണ് കഥയിലൂടെയും കവിതയിലൂടെയും കൂടുതല്‍ കടന്ന് വരുന്നത് .
അത് കൊണ്ട് തന്നെ സൈനുദ്ദീന്‍ ഖുറൈഷിയുടെ രചനയുടെ സ്ഥായീഭാവം പ്രവാസത്തിന്റെ ആകുലതകള്‍ തന്നെയാണ് , പ്രവാസമെന്നത് ഓരോരുത്തര് പറഞ്ഞ് ക്ലീഷെയായിപ്പോകുന്ന വിഷയമായിട്ട് പോലും ആളുകളെ സ്വാധീനിക്കാന് കഴിയുന്ന് രീതിയില് എഴുതാന് കഴിയുന്നതാണ് ഒരു പ്രവാസ എഴുത്തുകാരന്റെ വിജയം .
ആധുനികതയുടെ സങ്കീര്ണ്ണതയോട് കലഹിച്ച് കൊണ്ടാണ് ഖുറൈഷി എഴുതുന്നത് , യാഥാസ്തിതികന്റെ നന്മയാണ് ഖുറൈഷിയുടെ എഴുത്തുകളെന്ന് ഒറ്റവാക്കില് പറയാം . ഫെമിനിസത്തെയും , ആധുനിക പ്രണയങ്ങളെയും ഉമ്മറത്ത് ചാരു കസേരയിലിരുന്ന് ശാസിക്കുന്ന കാരണവരെപ്പോലെ വിമര്ശിക്കുന്നതാണ് ഖുറൈഷിയുടെ ചില കവിതകള് , ഈ യഥാസ്ഥിതികത്വം ഒരു പാട് എതിര്പ്പുകള് സൃഷ്ടിച്ചെങ്കിലും പിന്നെയും എഴുതിക്കൊണ്ട് ഖുറൈഷി പറയുന്നു “ഞാന് യാഥാസ്തിതികനാണ് അതാണെന്റെ എഴുത്തുകളുമെന്ന് “ .
നവീന കഥാ സാഹിത്യത്തില് എന്നും സംവാദവിഷയമായ ഒന്നാണ് ആധുനിക – ഉത്തരാധുനിക – പാരമ്പര്യ സങ്കേതങ്ങള് . ഒരു പറ്റം ആളുകള് പരമ്പരാഗതമായ രചനാ സങ്കേതങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുകയും ആധുനിക – ഉത്തരാധുനിക ശൈലിയുടെ പ്രചാരകരാവുമ്പോഴും പരമ്പരാഗത രചനാ സങ്കേതങ്ങളെ മുറുകെപ്പിടിച്ച് കൊണ്ട് അതിന് വേണ്ടി വാദിക്കുന്ന ഒരാളാണ് ഖുറൈഷി .
ജീവിതാനുഭവങ്ങളുടെ ഭാവനാമയമായ പുനരെഴുത്താണ് സാഹിത്യം , അതിനെ സങ്കീര്ണ്ണമാക്കുന്നതും ലളിതവല്ക്കരിക്കുന്നതും ഏതു വീക്ഷണകോണിലൂടെ അതിനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് .
പ്രവാസികള്ക്കിടയില് അടുത്തയിടെ ഏറെ ചര്ച്ച ചെയ്യപ്പെട്ട ഒരു കൊച്ച് കഥയാണ് “ഞാന് പ്രവാസിയുടെ മകന് “ പ്രവാസത്തിന്റെ ഇതിവൃത്തത്തില് ഒരു പാട് പറഞ്ഞ് പോയതാണെങ്കില് തന്നെയും ഖുറൈഷിയുടെ രചനാശൈലിയുടെ സവിശേഷത കൊണ്ട് ഒരു കഥയുടെ മെറിറ്റിലുപരി വൈകാരികമായി പ്രവാസികളെ സ്വാധീനിച്ച ഒരു സൃഷ്ടിയാണ് , അതിന്റെ തെളിവായി പലയിടത്തും എഴുത്തുകാരന്റെ പേര് പരാമര്ശിക്കാതെ ഇത് പ്രചരിക്കുകയുണ്ടായി , ഒരു കലാസൃഷ്ടി അതിന്റെ ഉടമയില് നിന്ന് വേറിട്ട് സ്വതന്ത്രമായ സ്ഥാനം കൈവരിക്കുന്നത് അതിന്റെ ഉല്കൃഷ്ടതയെയാണ് ധ്വനിപ്പിക്കുന്നത് . എല്ലാ പ്രവാസ കഥകളെയും പോലെ തന്നെ “പ്രവാസിയുടെ മകനും “ പറഞ്ഞ് വെച്ചത് നാട്ടിലും വീട്ടിലും സ്വന്തം കഷ്ടപ്പാടുകള് മറച്ച് വെച്ച് കൊണ്ട് ജീവിക്കുന്ന, ജീവിപ്പിക്കുന്ന ഒരു മലയാളി പ്രവാസിയുടെ കഥ തന്നെയാണ് .വൈകാരികമായ മുഹൂര്ത്തങ്ങളെ ജീവിതത്തോട് ചേര്ത്ത് വെച്ച് കൊണ്ടാണ് കഥാപാത്രത്തിന്റെ അന്വേഷണത്തിലൂടെ കഥ നയിക്കപ്പെടുന്നു .കരുത്തി വെച്ച സങ്കല്പ്പങ്ങള്ക്കപ്പുറത്ത് സ്ഥാനമാനങ്ങളില് ഒരു പാട് താഴെയായിരുന്നു തന്റെ അച്ഛന് എന്ന് മനസ്സിലാവുമ്പോഴാണ് മകന് ആ അച്ഛന്റെ മഹത്വം മനസ്സിലാവുന്നത് .ഓരോ പ്രവാസിയുടെ മകന്റെയും ആത്മനൊമ്പരമായി മാറാന് ആ കഥക്ക് സാധിച്ചതും അത് കൊണ്ട് തന്നെയാണ് .
പ്രവാസജീവിതത്തിന്റെ ആകുലതകളാണ് സൈനുദ്ദീന് ഖുറൈഷിയുടെ രചനകളുടെ സത്വം “ഒറ്റമുറിയിലെ കുടുംബങ്ങള് “ പറയുന്നതും ശരാശരി മലയാളിയുടെ ജീവിത സ്വപ്നങ്ങളാണ് . വിരഹത്തിന്റെ നോവുകള്…അതിനെ മറി കടക്കാനായി നല്ല പാതിയെയും മക്കളെയും കൂടെ താമസിപ്പിക്കാന് കച്ചകെട്ടിയിറങ്ങുന്ന തുച്ഛ ശമ്പളക്കാരന്റെ ധര്മ്മ സങ്കടങ്ങള് , ഒറ്റമുറിയുടെ അസൌകര്യങ്ങള് , അതിനെതുടര്ന്നുണ്ടാകുന്ന സ്വാഭാവിക സംഭവങ്ങള് എല്ലാം തന്മയത്വത്തോടെ അവതരിപ്പിക്കാന് കഴിയുന്നത് അത് കണ്മുന്നില് കണ്ട് എഴുതിയത് കൊണ്ടാണ് , അനുഭവിച്ചത് കൊണ്ടാണ് .സുഹറയിലും പറയുന്നത് പ്രവാസത്തിന്റെ കഥയാണ് , പല ജീവിതങ്ങള് പല മനുഷ്യര് അവരുടെ പശ്ചാത്തലം ഒന്നായി മാറുന്നു .
അപ്രതീക്ഷിതമായ വേര്പാടിന്റെ വേദന കൂടിയാണ് സുഹറ പറയുന്നത് , വൈകാരികമായ തലത്തില് വളരെ ലളിതമായി രേഖീയമാായ തലത്തിലൂടെയാണ് ഖുറൈഷിയുടെ കഥകള് വായനക്കാരനോട് സംവദിക്കുന്നത് , സങ്കീര്ണ്ണതകളും ഉത്തരാധുനികതയും ആ കഥകള്ക്കന്യമാണ് , വായനക്കാരന് ഒറ്റവായനയില് വികാരങ്ങള് കൈമാറുക എന്നതാണ് ഖുറൈഷിയുടെ കഥകളുടെ പ്രത്യേകത .
യുദ്ധത്തെക്കുറിച്ചെഴുതുമ്പോള് ഇരകളെക്കുറിച്ചെഴുതാനും വേട്ടനായ്ക്കളുടെ ക്രൌര്യത്തോടെ ഉന്മൂലനം ചെയ്യുന്ന അധിനിവേശസേനയെയുമാണ് നാം വായിക്കാറുള്ളത് , നിസ്സഹയാരായ അവരിലെ മനുഷ്യരെ സ്വന്തം നാടും വീടുമുപേക്ഷിക്കേണ്ടി വരുന്ന മറ്റൊരഭയാര്ത്ഥിയായ ഭടനെ കാബൂളില് നിന്ന് സ്നേഹപൂര്വ്വം എന്ന കവിതയിലൂടെ വരച്ച് കാട്ടുന്നു ,
…പ്രിയതമേ…
ഫ്ളോറിഡയുടെ വസന്തമുറങ്ങും
വഴിയോരങ്ങളില്
നമ്മുടെ പ്രണയമന്ത്രങ്ങളുരുക്കഴിച്ച
ചുമ്പനജപങ്ങളുടെ
നിര്വൃതിയില്,
മഞ്ഞു പെയ്യുന്ന
നാടും വീടും വിട്ട് , പ്രിയപ്പെട്ടവരെ അകന്ന് , നിസ്സഹായമാം വിധം യുദ്ധം ചെയ്യേണ്ടി വരുന്ന ഭടനും ഒരു പ്രവാസി തന്നെയാണ് , ചോര കണ്ട് ഭയക്കാതിരിക്കാന് അവനൊരു യന്ത്രമല്ലല്ലോ മജ്ജയും മാംസവുമുള്ള മനുഷ്യന് തന്നെയാണ് , .സാമ്രാജ്യത്ത്വത്തിനെതിരെ , ,അധിനിവേശത്തിനെതിരെ ഒരു എതിര്പ്പായി പ്രവാസിയായ ഭടന്റെ വേദനയിലൂടെ വേറിട്ട രീതിയില് കൊണ്ട് വരുന്നതാണ് “കാബൂളില് നിന്ന് സ്നേഹപൂര്വ്വം “ എന്ന കവിതയില് നിന്ന് .
നടന്ന് പഴകിയ വഴികളില് പുതിയ കാഴ്ചകള് കാണിച്ച് തരുന്നതാണ് സൈനുദ്ദീന് ഖുറൈഷിയുടെ എഴുത്തുകള് , ഇനിയും അത്തരം കാഴ്ചകള് വായനക്കാര്ക്കായി അദ്ദേഹം തുറന്ന് തരട്ടെ.