Tuesday, August 31, 2010

പഞ്ചനദത്തിലെ മുത്തശ്ശി ( കവിത )

പത്രത്താളുകളെ ഭീകരവാദം കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. ഒരു പക്ഷെ ലോകം തന്നെ ഉറ്റ് നോക്കിയിരുന്ന കൊടും കുരുതികളുടെ കാലം. അഞ്ച് നദികളുടെ സംഗമമായ പഞ്ചാബിലെ അകാലിദല്‍ ഭീകരവാദം.

സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങുന്നവര്‍ നടന്നു കയറിയത് മരണത്തിലേക്കായിരുന്നു.

നഷ്ടപ്പെടലുകളുടെ മാത്രം കഥകള്‍ വായിച്ചിരുന്ന കാലത്ത് പഞ്ചാബിലെ ഒരു മുത്തശ്ശിയെ ആധാരമാക്കി എഴുതിയതാണീ കവിത. പഞ്ചാബിലെ ഭീകരവാദത്തിന്‍റെ അത്ര തന്നെ പഴക്കമുണ്ട് ഇതിന്. എങ്കിലും ഇതിലെ മുത്തശ്ശി ഇന്നും ജീവിക്കുന്നു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും. അത് കൊണ്ട് തന്നെ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. എന്നെ സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്ക് മുന്നില്‍.


പഞ്ചനദത്തിലെ മുത്തശ്ശി ( കവിത )



വക്കുടഞ്ഞ മണ്‍കലത്തുണ്ടിലൊരുപിടി-

പച്ചരിച്ചോറുമായ് മുത്തശ്ശി

പടി കടന്നെത്തേണ്ട പേരക്കിടാവിനെ

വഴിക്കണ്ണ് നട്ടങ്ങിരിക്കുന്നുറങ്ങാതെ.



എന്തിത്ര വൈകിയെന്നരുമക്കിടാവിന്ന്

സന്ധ്യകള്‍ക്കൊപ്പമിങ്ങെത്തുന്ന പൊന്നുമോന്‍!

ഉള്ളിലെ തീരാത്ത വ്യഥയായിരുന്നെന്‍റെ

ഉണ്ണിയെ ഉമ്മറ ഭ്രഷ്ടനായ് തീര്‍ത്തത്.



ഇരുളില്‍ ലയിക്കുമത്തെരുവിലെ കൂരയില്‍

ഇറയത്ത് കാതോര്‍ത്തിരിക്കുന്നു മുത്തശ്ശി

ഇമ പാര്‍ത്ത്, ചെവിയോര്‍ത്ത്, കണ്ണുനീരാല്‍

പൂര്‍വ്വ കഥയോര്‍ത്ത് കേഴുന്നു സാധുവാ വൃദ്ധ.



ഇടവത്തിലൊരു വര്‍ഷാനിശീഥത്തിലെന്നുണ്ണി

വിട കൊണ്ടതാണീ പടി കടന്നങ്ങ് ദൂരെ..

പോകുന്ന നേരത്ത് ചാരത്ത് നിന്നുണ്ണി

ചതുരനാം സേനാനിയെന്ന പോല്‍ ചൊല്ലി;


“വറുതികളിലെരിയുന്ന, എരിതീയിലുരുകുന്ന

വദനങ്ങളെത്ര നാം കാണുന്നു മുന്നില്‍..


അകലത്ത് ഗോതമ്പ് വിളയുന്ന നാട്ടിലെന്‍

അരുമയാം കൂട്ടരെ ചുട്ട് തിന്നുന്നു..

തടയരുത്, തടയുവാനാവില്ല മുത്തശ്ശി

വിട തരികയെന്‍ കര്‍മ്മവീഥിയില്‍ പുക്കുവാന്‍.“‘





ഓര്‍ത്തുപോയ് ഭൂതകാലത്തിന്‍റെ വേദന

തീര്‍ത്തുപോല്‍ യാത്രാ മൊഴിക്കന്ന് ചോദന.



രാക്കിളികളുറങ്ങുന്നു, പൂങ്കോഴി കൂവുന്നു

രാവിന്‍ കരിമ്പടം പാടെ മറയുന്നു...

പൂവാകച്ചില്ലയില്‍ ഹിമകണം മിന്നുന്നു

എന്നിട്ടുമെന്‍റുണ്ണി എന്തിത്ര വൈകി നീ...??





തിമിരം പുകമറ തീര്‍ത്തൊരീ കണ്ണിലെ

തീരാത്ത കണ്ണുനീര്‍ വാര്‍ന്നൊലിക്കുന്നു

ശോകമാം ലൂതകള്‍ തീര്‍ത്ത മാറാലയില്‍

ശോണിതം പടരുന്നു പിടയുന്നു മനവും.





കലിയിളകിയൊഴുകുമീ നദികള്‍ക്കുമപ്പുറം

ചിതയെത്ര തീര്‍ത്തു മരിക്കുന്ന പകലിനായ്

എന്നിട്ടുമെന്‍റുണ്ണി എന്തിത്ര വൈകി നീ

ഇമ്മട്ടിലുരുകുമെന്‍ വേദനയോര്‍ത്തുവൊ..!!




തിരിയിളകിയാളുമാ മണ്‍ വിളക്കിന്‍ മുന്നില്‍

ഒരു ശിലാപ്രതിമയായ് മുത്തശ്ശി മാറി

കൈകള്‍ ബലം വെച്ചു, കാലുകള്‍ മരവിച്ചു

മണ്ണെണ്ണ തീര്‍ന്നൊരാ മണ്‍ വിളക്കും കെട്ടു...!!

മുത്തശ്ശിതന്‍ ചോര വാര്‍ന്നൊരാ മൂക്കിലും

പാതി തുറന്നൊരാ കണ്ണിലും വായിലും

മണ്‍കലത്തുണ്ടിലെ പച്ചരിച്ചോറിലും

ഇര തേടിയകലുന്നു കുനിയനുറുമ്പുകള്‍...!!


******************************************


ഗോതമ്പ് വയലുകള്‍ക്കോരത്ത് പാതയില്‍

നിണമറ്റ് ശവമായ്, പഥികന്‍റെ ശാപമായ്

നിശ്ചലം കിടന്നുണ്ണി , ചലിച്ചു പുഴുക്കളായ്

മണ്ണിന്ന് വളമായ് , ചെടികളില്‍ വിളയായ്

പരിവൃത്തി തീര്‍ത്തുണ്ണി ജന്മാന്തരങ്ങളില്‍.

Thursday, August 5, 2010

കൊലച്ചോറ്...!! (കവിത)

വരുന്നില്ലെ...?
ഒരു കൊലച്ചോറുണ്ട്.
തൊട്ട് നക്കാന്‍ ഇലത്തലക്കല്‍
ചോരമണമുള്ള ചമ്മന്തിയും..!!

പരാതിപ്പെട്ടപ്പോള്‍
പതിരും കതിരും ചേറി
പണ്ടം കലക്കി
കൊന്നതാണൊരുത്തനെ.


മാറോടണച്ച പുസ്തകങ്ങളിലെ
മാനം കാണാ മയില്‍പീലിയും
മരിച്ച സ്വപ്നങ്ങളും കൂട്ടി
മട്ടുപ്പാവില്‍ നിന്ന്
ചാടിച്ചത്തതാണൊരുത്തി..!


ബ്യൂറൊക്രസിയും പൊട്ടിച്ചിരികളും
തലച്ചോറും ചേര്‍ത്തരച്ച
തൊട്ട്കറികളുമുണ്ടവിടെ.


വയാഗ്ര വിഴുങ്ങി വിശപ്പേറിയവന്‍റെ
ബീജഭാരം താങ്ങാനരുതാതെ
ചോര വാര്‍ന്ന് ചത്തതാണൊരുത്തി..!


കൃഷിയിറക്കാന്‍ കടമെടുത്ത്
കടമൊടുക്കാന്‍ നിലം കൊടുത്ത്
കിടപ്പറയിലപരന്‍റെ വിളവ് കണ്ട്
കരള് പൊട്ടി,യുത്തരത്തില്‍ കെട്ടി-
തൂങ്ങിച്ചത്തതാണൊരുത്തന്‍...!!


വിദ്യാലയത്തില്‍ പോയ മകള്‍
വിവസ്ത്രയാം വിപണനോത്പന്നമായ്
വിശ്വവിരാജിതയായ്
സ്വയമൊടുങ്ങിയപ്പോള്‍
വിഷം കഴിച്ച് ചത്ത
അച്ഛനാണൊരുത്തന്‍.!!


ചട്ടം തെറ്റിച്ച ജലനൌകകള്‍
ജലധികളില്‍ മുക്കിക്കൊന്ന
ചട്ടമറിയാ പൈതങ്ങളുടെ
മൂപ്പെത്താത്തിറച്ചിയുമുണ്ട് പന്തിയില്‍.


രാഷ്ട്രീയ കലാശാലകള്‍
കൽപ്പിച്ച് നല്‍കിയ ബിരുദങ്ങളറുത്ത
യുവതയുടെ തലക്കറിയുണ്ട് കൂട്ടാന്‍.

നിരാലംബരാമമ്മമാരുടെ
മുലപ്പാലും കണ്ണീരുപ്പും കലര്‍ന്ന
പാല്‍ പായസവുമുണ്ട് കുടിയ്ക്കാന്‍.


ഖദറോ...വടിവൊത്ത
ശുഭ്ര വസ്ത്രങ്ങളോ ധരിയ്ക്കൂ..
കൈ കരുത്തിനടയാളമുള്ള
ത്രിവര്‍ണ്ണ പതാകയും,
കൊയ്ത്തരിവാള്‍ വിരചിച്ച
ചെമ്പട്ട് കൊടിയുമെടുക്കൂ...

അഹിംസയുടെ കുങ്കുമത്തില്‍
പങ്കത്താല്‍ പത്മം കറുപ്പിച്ച
ഫാസിസത്തിന്‍ കാവിയെടുക്കൂ..

പിഴിഞ്ഞാല്‍ രക്തനിറമിറ്റുന്ന
പച്ചിലച്ചേലുള്ള കൊടിയെടുക്കൂ..
ഒരു കൊലച്ചോറുണ്ട്....!!!