Saturday, October 22, 2011

ഫസ്ഖ് ( കവിത)






അഴികള്‍ക്കുള്ളിലെ ഇരുട്ടില്‍

അഴലിന്‍റെ കുറിമാനം കൊണ്ടുവന്നത്

അന്തക്കാരു എന്ന അബ്ദുല്‍ ഖാദര്‍.

തിയ്യതി മാഞ്ഞൊരാ കത്തിലെ കനലാല്‍

തീയാളിയാളി പടരുന്നു നെഞ്ചകം.

രണ്ടാണ്ടിന്‍റെ നിശ്വാസഭാരം

നിറഞ്ഞ മാറിന്‍ ചൂട്,

ഊര്‍ന്നിറങ്ങിയ കണ്ണീരിനീറന്‍..!

പത്രികാഗ്രങ്ങളില്‍ നിന്ന്

വിരലിലൂടെ സംക്രമിക്കും

തടയണയിട്ട വികാരപ്രവേഗങ്ങള്‍..!



പ്രിയപ്പെട്ട ഇക്കാ…

പള്ളിയിലെ ഖത്തീബും

പള്ളിയില്‍ പോകാത്ത മാമയും

കണ്ണ് കാണാത്ത വെല്ലിമ്മയും

കണ്ണീര് തുടച്ച് പെറ്റുമ്മയും

പറയുന്നതൊന്നേയുള്ളൂ..

“കാത്തിരിക്കേണ്ടിനി-

കടല്‍ താണ്ടിയ മാരനെ,

കൊല്ലം മൂന്നാല് കഴിഞ്ഞതല്ലേ…

*ശറഇന്‍റെ വിധിയുണ്ട്

തിരുവചനമതുമുണ്ട് – മാസം

ആറിലേറെ കാക്കേണ്ടതില്ലത്രെ.



വിറയാര്‍ന്ന വിരലുകളമര്‍ത്തിയായിരുളില്‍

വിങ്ങലോടിരുന്നു പിന്നെയും വായിച്ചു.

വെറുമൊരു പെണ്ണാണ് ഞാനെന്നതും തെറ്റ്

പ്രവാസിയുടെ പെണ്ണെന്നതതിലേറെ തെറ്റ്.

കാറ്റിനാല്‍ ഞെട്ടറ്റ് വീഴാന്‍ വിതുമ്പുന്ന

കാമ്പുള്ള മാമ്പഴമാണെന്ന് നാട്ടുകാര്‍.

മന്തിരിച്ചൂതുന്ന മൊല്ലാക്കക്കും

മീനുമായെത്തുന്ന മൊയ്തുവിനും

മണ്ണില്‍ പണിയുന്ന മാധവനും

കണ്ണില്‍ വിരിയുന്നതൊറ്റ ഭാവം.

ചോരച്ചൂരറിഞ്ഞ പുലിയത്രെ- മാരന്‍

തൊട്ടുണര്‍ത്തിപ്പിരിഞ്ഞ നാട്ടുപെണ്ണ്!!



എത്ര നാളിങ്ങനെ കാത്തിരിക്കും

എല്ലാരും പറയുന്നു ഫസ്ഖ് ചൊല്ലാന്‍.

കാത്തിരിക്കാം ഞാനെങ്കിലും- പറയരുത്

കാത്തുവെച്ചതില്‍ ഉറുമ്പരിച്ചെന്നും

കട്ടെടുത്താരൊ സൂക്ഷിപ്പ് മുതലെന്നും.





ഇസ്ലാമിക നിയമമനുസരിച്ച് അനിവാര്യ ഘട്ടത്തില്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെ ഫസ്ഖ് എന്ന് പറയുന്നു.

ഹതഭാഗ്യനായ ഒരു മനുഷ്യന്‍റെ അനുഭവത്തിലൂടെ ഒരു കവിയാത്ര.

Wednesday, October 12, 2011

ഒരുവള്‍ ( കവിത )





രിലയാല്‍

കാറ്റ് തടുത്ത്

ചരിത്രഭൂമികയില്‍

ഒറ്റമരമായ് വെയില്‍

തിന്നുന്നവള്‍…!



ദലങ്ങള്‍ പൊഴിഞ്ഞ്

പക്ഷങ്ങള്‍ കരിഞ്ഞ്

സൂര്യമുഖാമുഖം

സമരം ചെയ്യുന്നവള്‍..!!



വിയര്‍പ്പും ചോരയും

മഷിയായൊഴുക്കി

ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക്

ഉപന്യാസമാകുന്നവള്‍..!



നിന്‍റെ വ്രണങ്ങള്‍

ആധുനിക കലയാണ്,

നിന്‍റെ നോവുകള്‍

ഭാവനയ്ക്ക് വളമാണ്.

മൂക്കിലൂടൊഴുക്കും

നീരാഹാരക്കാഴ്ചയില്‍

മൂക്കത്ത് വിരല്‍ വെയ്ക്കും

ഞങ്ങളുടെ ക്രിയാത്മകത.

ചരിത്രങ്ങളെഴുതാന്‍ നിങ്ങളും

ചരിത്രം നോക്കി ഞങ്ങളും.

പഠനാലയത്തിന്‍ മുറികളില്‍

ഫോസിലുകള്‍ക്കൊപ്പം

നശ്വരസ്മൃതികളില്‍

ഇടക്കോര്‍ത്തെങ്കിലത്

മഹാപുണ്യം…!!

മരണാനന്തര ഗവേഷണങ്ങളാല്‍

പുനഃപരിശോധനകളില്ലെങ്കില്‍

വരും തലമുറയുടെ ഔദാര്യം.



കവികള്‍ക്ക് പടവാളെടുക്കാം

അരിഞ്ഞിടാമക്ഷരങ്ങളെ

കവിതയായി.