Monday, November 15, 2010

തെരുവ് ( കവിത )

മ്മറ വിളക്കുകള്‍ കെടുത്തിയീ-

ഇരുളിന്‍റെ കോലായിലുറങ്ങുന്നു

വെയില്‍ തിന്ന പകലുമൊരു-

വ്യഥയോടെ തെരുവിലനാഥമായ്.



ദൂരം കുറിച്ചിട്ട നാഴികക്കല്ലുകള്‍

ദൂരമറിയാ ശിലാജന്മസുകൃതങ്ങള്‍..!!

പഥികര്‍ ചവിട്ടി പതം വന്ന മാറിലൊരു

പാല്‍കുടം പിന്നെയും തുളുമ്പാന്‍ വെമ്പുന്നു.

കാല്‍പ്പാടുകള്‍ മായ്ച്ച്, മുറുക്കിച്ചുവപ്പിച്ച

തുപ്പലോടൊപ്പം വേര്‍തിരിക്കുവാനരുതാത്ത

നിശിത വാള്‍തലകള്‍ കൊലവള്ളിയറുത്ത

തപിത യൌവ്വനങ്ങള്‍ തന്‍ ചോരപ്പാടുകള്‍.

ഗായകന്‍ മറന്നിട്ട പാട്ടുകള്‍ക്കും

വ്രണിതഹൃദയന്‍റെ ചൊല്‍ക്കിനാക്കള്‍ക്കും

തിരസ്കരിക്കപ്പെട്ടേതൊരശരണര്‍ക്കും

ശ്രോതാവു, മമ്മയും നഗ്നയാമീ തെരുവ്..!!


മാര്‍ച്ചുകള്‍, ജാഥകളാഘോഷയാത്രകള്‍

ശ്വാസം നിലച്ച സ്വപ്നങ്ങള്‍ തന്‍ മരവിച്ച

അന്ത്യയാത്രയും കണ്ണീരിലിഴ ചേര്‍ന്ന നോവാല്‍

നെഞ്ചകം തകര്‍ന്ന അനുധാവനങ്ങളും....!

മദിച്ച് നടക്കുന്നതും മരിച്ച് കിടക്കുന്നതും

മലര്‍ന്ന് കിടക്കുമീ തെരുവിന്‍റെ മാറില്‍.




അനുഗമിച്ചവരോടാരായുന്നു നിര്‍ദ്ദയം

“ആരു നീ...? ഉണ്ട്.., എവിടെയോ കണ്ടൊരോര്‍മ്മ..!!”

തുടങ്ങാനുമേറെ ദൂരം താണ്ടാനുമുയരാനും

തുണയാകുമെന്നെ ആരോര്‍ക്കു, മെങ്കിലും

വെറുതെ ഓര്‍മിപ്പിയ്ക്കാം..” മറക്കാതിരിക്കുക,

നടന്നു പിന്നിട്ട വഴികളൊരിക്കലും....”