Friday, September 11, 2009

കൈ രണ്ടിലും മൈലാഞ്ചി ( കഥ )


മീനത്തിനൊടുവിലും നാട്ടിലെ പൂരങ്ങളുടെയും നേര്‍ച്ചകളുടെയും പൂര്‍ണ്ണവിരാമവുമായിട്ടാണു കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരം. കൊച്ചുട്ടന്റെ അമ്പലം എന്ന് പറയുമ്പോള്‍ അമ്പലത്തിലെ പ്രതിഷ്ഠ കൊച്ചുട്ടനാണെന്ന് തെറ്റിദ്ധരിക്കണ്ട. കൊച്ചുട്ടന്‍ തറവാട്ടു കാരണവരാണു. തറവാട് വക ക്ഷേത്രമാണു കൊച്ചുട്ടന്റെ അമ്പലം എന്നറിയപ്പെടുന്നത്.

ഇടവിട്ടുള്ള ചടങ്ങുകളില്‍ അമ്പലത്തില്‍ നിന്ന് കൊച്ചുട്ടന്റെ ഭാര്യ കല്ല്യാണിയമ്മ ഉണ്ടാക്കിയ പായസം ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലേക്കും കൊടുത്തയക്കും.

അമ്പലത്തിലെ പായസം ഞമ്മക്ക് ഹറാമാണെന്ന് കാദര്‍ക്കയും മറ്റും പറയുമെങ്കിലും ഞങ്ങളെല്ലാം അതിനു വേണ്ടി കാത്തിരിക്കുമായിരുന്നു. വര്‍ക്കിയേട്ടന്റെ കടയിലെ ശര്‍ക്കരയും പാലടയും ഗോതമ്പും ഒക്കെ ഏത് അടുപ്പില്‍ വെച്ച് കത്തിച്ച് പാചകം ചെയ്തെടുത്താലും , ഉണ്ടാക്കുന്ന ആളുടെ കൈപ്പുണ്ണ്യമനുസരിച്ച് രുചിഭേദം ഉണ്ടാകും എന്നതല്ലാതെ മതഭേദം ഉണ്ടാകുമെന്ന് ആ ചെറുപ്രായത്തിലും മനസ്സില്‍ തോന്നിയിരുന്നില്ല. ഈ ഒരു ചിന്താഗതി തന്നെയാണു പറമ്പന്തള്ളി ക്ഷേത്രത്തിന്റെ താഴേതൊടിയില്‍ താമസിച്ചിരുന്ന എന്റെ സുഹൃത്ത് കുമാരന്റെ ചേച്ചിയുടെ കയ്യില്‍ നിന്ന് പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിച്ച കള്ളപ്പം മതിവരുവോളം കഴിച്ചിരുന്നതും.

വിഷുവിനും ഓണത്തിനും പെരുന്നാളിനും ഒക്കെയുള്ള ഇത്തരം കൊള്ളെക്കൊടുക്കകള്‍ ഗ്രാമീണജീവിതത്തിന്റെ ഹരിത ചാരുതയിലെ വര്‍ണ്ണ ഭംഗിയുള്ള പൂക്കളായിരുന്നു.

"മോനേ...അമ്മൂട്ടിയുടെ മോനാ ആ കരയുന്നത്...ഇത് കൊണ്ടോയി അവിടെ കൊടുക്ക്...." എന്ന് പറഞ്ഞ് രണ്ട് മൂട് കപ്പയും ചട്ടിയില്‍ കുറച്ച് അരിയും ഉമ്മ എന്റെ കയ്യില്‍ തന്നിരുന്നത് നിറഞ്ഞ പത്തായത്തില്‍ നിന്നല്ലായിരുന്നു. ഉള്ളതില്‍ പാതിയെടുത്ത ഇത്രയും സധനങ്ങളുമായി അമ്മൂട്ടിയേടത്തിയുടെ മാടത്തിലേക്ക് ചെല്ലുമ്പോള്‍ , കരിയും ചാണകവും ചേര്‍ത്ത് മെഴുകിയ പൊട്ടിപ്പൊളിഞ്ഞ തറയില്‍ നഗ്നനായി കരഞ്ഞിരിക്കുന്ന രണ്ടര വയസ്സുകാരന്‍ രാജു. ഉമ്മ തന്നു വിട്ട അരിയും കപ്പയും കൈ നീട്ടി വാങ്ങുമ്പോള്‍ അമ്മൂട്ടിയേടത്തിയുടെ കണ്ണുകള്‍ പറയാതെ പറഞ്ഞിരുന്ന ആ നന്ദിയും സ്നേഹവും ഇന്നും മറക്കാന്‍ കഴിയുന്നില്ല.
വിശന്നു കരയുന്ന കുഞ്ഞുരാജുവിന്റെ മുഖം മനസ്സില്‍ വരച്ചിട്ട ദുഃഖചിത്രങ്ങളേക്കാള്‍ തീക്ഷ്ണമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫാസിസ്റ്റ് സംഘടനയ്ക്ക് വേണ്ടി രണ്ടു സഹോദരങ്ങളെ വെയിലു കൊണ്ട് കത്തുന്ന നിരത്തിലിട്ട് നിഷ്കരുണം വെട്ടിക്കൊന്നവരില്‍ മുഖ്യപ്രതി ഇതേ രാജുവാണെന്നറിഞ്ഞപ്പോള്‍ ഉണ്ടായത്.

ഒരു പക്ഷെ അമ്മുട്ടിയേടത്തി ജീവിച്ചിരുന്നുവെങ്കില്‍ രാജുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ സഹായിക്കുമായിരുന്നോ..? അറിയില്ല. മനുഷ്യ മനസ്സുകളില്‍ രൂപപ്പെട്ട ഈ അനിശ്ചിതത്വം തന്നെ ഇന്നിന്റെ സന്ദേഹം...!

ക്ഷമിക്കുക. നമുക്ക് കഥയിലേക്ക് വരാം.
പറഞ്ഞു തുടങ്ങിയത് കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരമാണു.
ഗ്രാമത്തിന്റെ കിഴക്കേ അതിരാണു കുന്ന്.
കുന്നിറങ്ങി വരുന്നത് വിശാലമായ പാടശേഖരത്തിലേക്ക്. കവുങ്ങുകള്‍ മുഖ്യമായി കൃഷി ചെയ്തിരുന്ന കുന്ന് വാസികള്‍ അധികവും സാധുക്കളും ഹരിജനഗളും ആയിരുന്നു.
മനുഷ്യര്‍ താമസിക്കാന്‍ മടിച്ചിരുന്ന കുറ്റികാടുകള്‍ നിറഞ്ഞതായിരുന്നു കുന്നിന്റെ വലിയൊരു ഭാഗം. കശുമാവിന്‍ തോപ്പും കവുങ്ങും കാട്ടുമുയലുകളും കുറുക്കന്മാരും ചെന്നായ്ക്കളുമുള്ള കുന്ന് ക്രമേണ ജനസാന്ദ്രമായി. സര്‍ക്കാരിന്റെ ലക്ഷം വീടുകളും വന്നതോടെ ഒരു ആദിവാസി ചേരി പോലെയായി കുന്ന്.

കുന്നിന്റെ വയലേലകളിലേക്കുള്ള ഇറക്കിലാണു കൊച്ചുട്ടന്റെ വീടും അമ്പലവും. വളരെ പ്രത്യേകതകള്‍ ഉള്ള എന്നാല്‍ ആനയില്ലാത്ത പൂരമായിരുന്നു ഇത്. ചെറുമരുടേയും പുലയരുടേയും വ്യത്യസ്തമായ തെയ്യവും മൂക്കലച്ചാത്തനുമൊക്കെ ഉറഞ്ഞു തുള്ളുന്ന പൂരം.
ഭയചകിതരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക് നേരെ മൂക്കലച്ചാത്തന്റെ വേഷം കെട്ടിയ ശങ്കരന്‍ തുള്ളിയുറഞ്ഞ് ഓടി വരികയും ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അലറുകയും ചെയ്യും.
അന്നൊക്കെ ഈ അലര്‍ച്ചയും അമറലുമൊക്കെ ഭയചകിത രാത്രികള്‍ ദിവസങ്ങളോളം സമ്മാനിച്ചിരുന്നു. വളര്‍ന്നതിനു ശേഷം ഞങ്ങള്‍ക്ക് നേരെ ഓടിയടുക്കുന്ന ശങ്കരനെ പിടിച്ചു നിര്‍ത്തി പറയുമായിരുന്നു.
"ശങ്കരാ വെറുതെ ഹറാം പിറപ്പ് വേണ്ടാട്ടാ... ദേ..അങ്ങോട്ട് വിട്..."
എന്നിട്ട് പെണ്‍കുട്ടികള്‍ നിരന്നു നില്‍ക്കുന്ന ഭാഗം ചൂണ്ടിക്കാണിക്കും. അപ്പോള്‍ നിരവധി നിറങ്ങള്‍ക്കിടയിലൂടെ ശങ്കരന്റെ ബീഡിക്കറയുള്ള പല്ലുകള്‍ തെളിഞ്ഞു വരും.

കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരത്തിന്റെ സജീവസാനിദ്ധ്യമായിരുന്നു കാദര്‍ക്കയും ഉള്‍പ്പെടുന്ന ഞങ്ങളുടെ സംഘം. പാടത്തിങ്കരയിലെ കട്ടകളിയില്‍ ഞങ്ങളും മുച്ചീട്ട്കളിയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കാദര്‍ക്കയും പുലരുവോളം ഉണ്ടാവും.

മനോഹരമായ വയലേലകളെ കീറിമുറിച്ച് ഒഴുകുന്ന രണ്ട് തോടുകളുണ്ട്. ഒന്ന് വിദൂരദിക്കില്‍ നിന്ന് ഒഴുകിയെത്തുന്ന കോഴിത്തോടും മറ്റൊന്ന് കൊഴിത്തോടിന്റെ കൈത്തോടായി കിഴക്കോട്ട് ഒഴുകുന്ന ചെറുതോടും. വേനല്‍ക്കാലമായാല്‍ രണ്ടും വറ്റി വരളും.
പാടത്ത് മേഞ്ഞ് നടക്കുന്ന കന്നുകാലികളെ പോലെ മനുഷ്യരും സ്വച്ചന്ദസുന്ദരമായ രണ്ടിനുപോക്ക് സാധിച്ചിരുന്നതും ഉണങ്ങിയ ഈ തോടുകളിലാണു. പൂരത്തിനോടനുബന്ധിച്ച് അല്‍പം തിരക്കുള്ള പ്രദേശമായി മാറും പ്രസ്തുത തോടുകള്‍.

പൂരക്കാഴ്ചകളും കളികളും മതിയാക്കി ഞങ്ങള്‍ കുന്നിറങ്ങി. കാദര്‍ക്ക, കബീര്‍, ഹമീദ് പിന്നെ ഞാനും.
എല്ലാവരുടേയും കയ്യില്‍ പൊരിയും അലുവയും ഉലക്കച്ചിറ്റും ഒക്കെയായി ഓരോ പൊതികളുമുണ്ട്. കാദര്‍ക്കയുടെ കയ്യില്‍ ഒരു വലിയ പൊതി നാരങ്ങയായിരുന്നു. കാദര്‍ക്കാടെ വെല്ലിമ്മാക്ക് ഒത്തിരി ഇഷ്ട്മാണത്രെ മധുരനാരങ്ങ.

കുന്നിറങ്ങി പാടത്ത് നടവരമ്പിലൂടെ മുച്ചീട്ട് കളിയിലെ ചാണക്യസൂത്രങ്ങള്‍ വര്‍ണ്ണിച്ച് കാദര്‍ക്ക മുന്നില്‍. ഞങ്ങള്‍ പിറകിലും.
കൂരാകൂരിരുട്ട്.
അമാവാസി അതിന്റെ പൂര്‍ണ്ണരൂപത്തില്‍. ഒരു നക്ഷത്രം പോലും മിന്നുന്നില്ല. പിന്നെയുള്ളത് മൂട്ടിലെ തീ പേടിച്ച് പരക്കം പായുന്ന മിന്നാമിനുങ്ങുകളാണു.
കൈതോട് ഇറങ്ങിക്കേറി വേണം അപ്പുറത്തെത്താന്‍. വറ്റിവരണ്ട് കിടക്കുന്നതാണെങ്കിലും നല്ല വിഷമുള്ള മൂര്‍ഖനും പുല്ലാനിയുമൊക്കെ യഥേഷ്ടം വിഹരിക്കുന്ന തോടാണു.

"ഒരു ചൂട്ടെങ്കിലും കരുതാമായിരുന്നു ..." ഹമീദിന്റെ ഓര്‍മ്മപ്പെടുത്തലിനെ കാദര്‍ക്ക ശകാരിച്ചൊതുക്കി.

"ഞമ്മക്കറിയാത്ത തോടും പാടൊം ണ്ടോ...ങ്ങളു ബരീന്‍ കുട്ട്യോളേ..."
തോടിന്റെ ചെങ്കുത്തായ മാട്ടത്തില്‍ നിന്ന് കാദര്‍ക്ക പറഞ്ഞു.
"മക്കളെ.. നോക്കീം കണ്ടും എറങ്ങണം.. ബീയണ്ട. പിന്നെ ചവ്ട്ടുമ്പോ സൂച്ചിക്കണം..നല്ല മൂര്‍ഖന്മാരും പിന്നെ ഒണങ്ങി കെടക്കണ മറ്റവനും ണ്ടാവും..ബെര്‍തെ നാറ്റിക്കണ്ടാ.."

"ഓ മറ്റവനില്‍ ചവിട്ട്യാലും കൊഴപ്പല്ലാ...മൂര്‍ഖനാണു പ്രശ്നം.."
കബീറിന്റെ മറുപടിക്ക് ചെവി കൊടുക്കാതെ മെല്ലെ മാട്ടമിറങ്ങാന്‍ തുടങ്ങി. ഓരോരുത്തരായി താഴെയെത്താന്‍ തുടങ്ങിയപ്പോള്‍ കാദര്‍ക്കാടെ ശബ്ദം.
"...ന്റെ പടച്ചോനേ........."
"...ന്താ കദര്‍ക്കാ....? "
"പണ്ടാറടങ്ങാന്‍ ........ന്റെ നാരങ്ങാ പൊതി തായത്ത് ബീണു.."
"ഓ... അത്രെയുള്ളൂ...ഞ്ഞാന്‍ കരുതി പാമ്പ് കടിച്ചൂന്ന്....."
"അയ്നിമ്മിണി പുളിക്കും...കഥ പറയാണ്ട് നാരങ്ങ പറക്ക് മക്കളെ.."
"..ന്താ കാദര്‍ക്കാ എങ്ങനെ പറക്കൂന്നാ..കണ്ണ് കാണാതെ..?"
"..ഓ... ഒരു നിര്‍ണ്ണ്യം വെച്ച് ആണ്ട് തപ്പ് മക്കളേ..."
കാദര്‍ക്കാനെ പിണക്കാനുള്ള മടി മൂലം ഞങ്ങളും ആത്മാര്‍ത്ഥമായി നാരങ്ങ തപ്പാന്‍ തുടങ്ങി.

"അയ്യേ..ശ്ചേ...! " ഹമീദിന്റെതായിരുന്നു ശബ്ദം.
"എന്തേ... ഹമീദേ...?"
"ഏയ്....ഒന്നൂല്ലാ...."
"വീണ്ടും അയ്യെ ശ്ചേ..!!" ഇത്തവണ കബീര്‍ ആയിരുന്നു.
" ..ഊം..ന്താണ്ടാ കുരുത്തം കെട്ടോരേ...? " കാദര്‍ക്കാടെ ചോദ്യം.
"ഏയ് ഒന്നുല്ലാ.." കബീറിന്റെ മറുപടി.
"ഹലാക്ക് .......കൊയഞ്ഞല്ലള്ളാ...." ഇത് സാക്ഷാല്‍ കാദര്‍ക്ക തന്നെ ആയിരുന്നു.
"..ന്താ കാദര്‍ക്കാ..? "
എന്റെ ചോദ്യത്തിന്ന് കാദര്‍ക്കാടെ മറുപടി.
"ഒന്നൂല്ലാ... ബിലാത്തീലെ നാരങ്ങ. കിട്ട്യോടത്തോളം മതി. നടക്ക് മക്കളെ........"

ഒരു വിധം തോട് കയറി. പാടമിറങ്ങി തപ്പിത്തപ്പി നടന്നു.
പാടത്തിന്‍ കരയിലെ മേലെപ്പറമ്പില്‍ ആദ്യം കിട്ടുന്നത് എന്റെ അമ്മായിയുടെ വീടാണു. ആരും നിര്‍ദ്ധേശിക്കാതെ തന്നെ എല്ലാവരും ഒരേ ദിശയിലേക്ക് യാന്ത്രികമായി നടന്നു. കണറിന്നരികിലേക്ക്.
കിണറിനരികില്‍ തൊട്ടിയും കയറും ഉണ്ട്.പക്ഷെ ആരും വെള്ളം കോരുന്നില്ല. കാദര്‍ക്ക കാബീറിനോടും കബീര്‍ ഹമീദിനോടും ഹമീദും കബീറും ചേര്‍ന്ന് കാദര്‍ക്കാടും വെള്ളം കോരാന്‍ പറയുന്നു.

"ങ്ങളെ കയ്യിലെന്താ....ബളണ്ടാ..അങ്ങട് കോരിക്കൂട് മക്കളേ..."
"കാദര്‍ക്കാ.. കയ്യില്‍ വളയില്ല. പക്ഷെ മറ്റവനുണ്ട്..ഇങ്ങളു കോരു.."
" അത് ശരി... അപ്പൊ ന്റെ കയ്യിലെന്താ മൈലാഞ്ച്യാ... ഞമ്മളെ കയ്യും ബെടക്കായി മക്കളേ..."
"എന്നാ പിന്നെ സൈനു ....നീ കോരടാ..നിന്റെ ഒച്ചേം അനക്കോം ആണല്ലൊ കേള്‍ക്കാതിരുന്നത്..?"
"ഊം...ഒച്ചേം.. അനക്കോം..ഉണ്ടായില്ലാന്നുള്ളത് ശരിയാ..പക്ഷെ, ന്റെ രണ്ട് കയ്യിലാ..മൈലാഞ്ചി...!!!!"

Tuesday, September 8, 2009

പലായനം.....( കവിത ) സൈനുദ്ധീന്‍ ഖുറൈഷി


ഹേ സോമാലിയാ................
തപ്ത നിശ്വാസമുതിര്‍ക്കും നിന്‍ മരുമണ്ണില്‍
ശപ്ത ശാപത്തിന്‍ വരമൊഴി കുറിച്ചിട്ടതാര് ....?
സപ്തവര്‍ണ്ണങ്ങളാല്‍ തമസ്സിന്‍ കറുപ്പിനെ
തിക്തമായ് നിന്നില്‍ വലിച്ചിട്ടതാര്....?

ഒരു ശവക്കുഴി -
ജലശ്ശൂന്യമാം മണ്ണിന്റെ നെഞ്ചിലൊരു വിള്ളല്‍
തിരിച്ചറിവിനായ് ആരോ നാട്ടിയ കാണ്‍ഠതാരു ശിഖരം,
ശുഷ്കപത്രം പൊഴിച്ചെല്ലിച്ചൊരാ ശിഖരത്തിനടിയില്‍
ശുഷ്കിച്ചു മറ്റൊരു പട്ടിണിപ്പേക്കോലം.....
കത്തിയമര്‍ന്ന കനലു പോലൊരു
സോമാലിയന്‍ യൗവ്വനം..!!!
അവനുള്ളിലുറയും മൗനത്തിന്‍ ചിറ പൊട്ടിച്ചു
വാക്കുകള്‍ നദികളായൊഴുകുന്നു.....

ആത്മരക്ഷയ്ക്കായ് സര്‍വ്വം ത്യജിച്ചോര്‍
അന്തര്‍ദാഹങ്ങളെ കുഴിവെട്ടി മൂടിയോര്‍
പലായനത്തിന്‍ പാപം വഹിപ്പോര്‍
പരലുകള്‍ മാതിരി വഴിയില്‍ പിടപ്പോര്‍
കത്തും വിശപ്പിന്‍ പശിപ്പാട്ടു പാടുവോര്‍
കരിയും കിനാക്കള്‍ക്ക് കണ്ണീര്‍ പൊഴിച്ചോര്‍
പെറ്റ പൈതങ്ങളെ മറമാടി ശോഷിച്ച
മാറത്തടിച്ചാര്‍ത്തു കരയുന്നോര്‍ അമ്മമാര്‍.


ഹേ സോമാലിയാ........
ആരുനിന്‍ ഗര്‍ഭാശയത്തിന്റെ ഭിത്തിയില്‍
നരപീഢനത്തിന്‍ പരാഗം വിതച്ചു പോയ്..?
ആരുനിന്‍ ശാന്തിയുടെ ഹരിത വര്‍ണ്ണങ്ങളില്‍
അശാന്തിയുടെ കൈചൂട്ടു കത്തിച്ചെറിഞ്ഞു പോയ്..?


ചൂടിന്റെ ചുരമാന്തി അഗ്നിയാവാഹിച്ചു
ചുടലകള്‍ തീര്‍ക്കുന്ന കാറ്റിന്‍ കരങ്ങളും
തപബാഷ്പജാലയെ കാറ്റില്‍ ലയിപ്പിച്ചു
ശിവനൃത്തമാടുന്ന സാഗരത്തിരകളും
മുകളില്‍ പറക്കുന്ന പോര്‍വിമാനങ്ങളും
ധരണിയില്‍ ടാങ്കറിന്‍ ശലാകക്ഷതങ്ങളും
തീയില്ല പുകയില്ല ചാരമല്ലൂ മുന്നില്‍
കാറ്റില്ല മഴയില്ല വെയിലല്ലൂ വിണ്ണില്‍
സംക്രമിച്ചെത്തും ഇരുട്ടിന്‍ കുരുക്കുകള്‍ക്കുള്ളില്‍
പിടയ്ക്കുന്ന ജീവന്റെ സ്പന്ദനം....

ഹേ സോമാലിയാ....
എവിടെ നിന്‍ സായന്തനത്തിലെ പൊന്‍ വെയില്‍,
ശാദ്വലതയില്‍ പെയ്ത മഞ്ഞും നിലാവും...
സ്നേഹമന്ത്രത്തിന്റെ *ദര്‍ഭൂഗ താളവും,
*സഹാറയില്‍ നിന്നുയരും മൃദുരാഗവീചിയും..??

ഒടുവിലൊരു നാളത്തിന്നവസാന ദീപ്തി പോല്‍
തെളിയുന്നു മമ ജീവസഖിയുടെ വദനം.!!
ശുഷ്കിച്ച ചുണ്ടുകള്‍,
കുഴിയാണ്ട കണ്ണുകള്‍,
ഒട്ടിയൊരുദരവും നീലനിറമാര്‍ന്ന മേനിയും..
കിടക്കുന്നവള്‍ തന്റെ മടിയില്‍ തലവെച്ച്
പലായനത്തിന്‍ പാതി പിന്നിട്ട പാതയില്‍.

ഒരു മാത്ര
വിണ്ടുണങ്ങിയൊരാ ചുണ്ടനങ്ങി
രക്തക്കറയോലും ദീനരോദനമിങ്ങനെ
"യാ..ഹബീബ്.........യാ.........ഹബീബ്...
തരുമോ...എനിക്കിത്തിരി കുടിവെള്ളം....?"
നിശ്ചലമിരുന്നുപോയൊരു മാത്ര!
നിശ്ചലമാകുന്നൊരു മേനിയും മടിത്തട്ടില്‍..!!

അവര്‍ പൊട്ടിച്ചെറിഞ്ഞ ടിയര്‍ഗ്യാസിന്‍ നീറ്റലില്‍
പെയ്തു തീര്‍ന്നൊരെന്‍ കണ്‍കോണിലിത്തിരി
കണ്ണുനീര്‍ പോലുമില്ലല്ലോ..മമ സഖീ....!!
ഹോ...സൊമാലിയാ...............

Saturday, September 5, 2009

വര്‍ത്തമാനത്തിലെ പകലിരവുകള്‍..!!


ലിഖിതപത്രങ്ങളെന്നെ

അക്ഷരങ്ങളെ വെറുക്കാന്‍ പഠിപ്പിച്ചു.

ദൃശ്യമാധ്യമങ്ങളെന്റെ

കാഴ്ചയെ കവര്‍ന്നെടുത്തു

ലിഖിതദൃശ്യങ്ങളൊത്ത് ചേര്‍ന്നെന്റെ

പ്രശാന്തിയുടെ പകലുകളില്‍

കനലുകള്‍ നിറച്ചു,

കത്തിയാളും കനലുകളെന്റെ

നിശകളെ നിദ്രാവിഹീനങ്ങളാക്കി.


നിശായാമങ്ങളില്‍

ചോരമണമുള്ള പൂക്കള്‍ വിരിയുന്നു.

അതിര്‍വേലിപ്പടര്‍പ്പുകളില്‍

മരണസൂനങ്ങളുടെ

ശതമൂലങ്ങള്‍...!


സന്ത്രാസരാവുകളുടെ

അനിവാര്യമാം അടിയറവില്‍

‍ചോരവാര്‍ന്ന മക്കളുടെ

ഉറുമ്പ് തിന്നും ശവങ്ങള്‍!

തൊടിയില്‍ നിന്ന് തെരുവിലേക്കിട്ട

മൃതമൂഷിക ജന്മങ്ങള്‍!


കൊല്ലാന്‍ പതിനെട്ട് വഴികള്‍

‍ജ്ഞ്ഞാനപീഠമെന്തിന്ന്..?

വിറ്റഴിഞ്ഞ കോപ്പികള്‍

ലക്ഷോപലക്ഷം,ഒടുവില്‍

ഗിന്നസ് ബുക്കിലിടം.!


ഒരു കണ്ണ് തുറന്ന്

ഒരു കണ്ണടച്ചുറങ്ങുക,

ഒരു വാള്‍തല നിന്നിലേക്കത്

നിന്നില്‍ നിന്നു തന്നെയാവാം!!







Friday, September 4, 2009

വിത്ത് കാള ( കവിത )




സനാഥ ബീജത്തിന്‍

അനാഥ ഭ്രൂണത്തിലേക്കുള്ള

ജനിത്വ പരിണാമങ്ങളില്‍

വിസര്‍ജ്ജ്യനായ

വിത്തുകാള!


വിത്തറിയാതെ

വിതയറിയാതെ

പുല്ല് കിളിര്‍ക്കാത്ത

പുല്‍മേടുകളില്‍

‍പോഷകപ്പുല്ല് തിന്നു

വിത്ത്‌ കൊഴുത്ത

വിത്ത് കാള!


ഒരു തലോടലില്ലാതെ

ഒരു സ്നേഹവായ്പ്പില്ലാതെ

പരശ്ശതമിണ ചേരലുകള്‍..!

സംഭരണക്കുഴലിലേക്ക്

തെറിച്ച് വീഴുന്ന

സ്ഖലന നിര്‍വൃതികളില്‍

ഒരു ചുംബനത്തിന്‍

ദാഹമൊടുങ്ങാത്ത വ്യഥകള്‍..!


നൂറു നൂറു മക്കളെങ്കിലും

ഒന്നിന് പോലുമച്ചനല്ലാത്ത

വിത്ത്കാള!

ഇത്തിരി വട്ടത്തില്‍

ജന്മം നടന്നൊടുങ്ങുന്ന

മക്കളില്ലാത്ത തന്ത!


അച്ഛന്റെ മുതുകില്‍ നിന്ന്

അമ്മയുടെ ഗര്‍ഭത്തിലേക്കും

തായ്‌ ഗര്‍ഭത്തില്‍ നിന്ന്

ഉര്‍വ്വരതകളിലേക്കും

പറിച്ചു നടപ്പെട്ട

വിത്തുകാള!


മൂക്ക് തുളച്ച ലോഹക്കൊളുത്തില്‍

മുതുക് വളച്ച വിത്തു കാള!

പരമ്പര പടരുമ്പോഴും

സ്വയമില്ലാതാവുന്ന

വിത്തുകാള!

Wednesday, September 2, 2009

മാവേലിയുടെ ഓണം..!!


മൂഢനെന്നല്ലാതെന്തു വിളിയ്ക്കാന്‍!

രൂഢമൂലമൊരു പഴങ്കഥത്താളില്‍

നന്മകള്‍ക്കൊരു ദിനം

നിപുണരാം നമ്മളും കുറിച്ചിട്ടു!


ആണ്ടിലൊരിക്കല്‍

ആഘോഷമോടെയോര്‍ത്തു,

ആര്‍ത്തുവിളിച്ചാര്‍പ്പുകളാലൊരു

ചതിയുടെ മൂര്‍ത്തമാം

വാര്‍ഷികപ്പെരുമകള്‍!!



പാടിപ്പുകഴ്ത്തുവാനുണ്ണുവാന്‍

ഊട്ടുവാന്‍, ആണ്ടിലൊരു

ദിനമോ വാരമോ; വയ്യ

ഇതിലേറെ നന്മകള്‍ക്കായ്

നെഞ്ചില്‍ കരുതുവാന്‍!


അഖിലലോകങ്ങളില്‍

കേരളമത്രേ സ്ഥിതി-

സമത്വത്തിന്‍ മാത്ര് രാജ്യം.!

സ്റ്റാലിനോ മാര്‍ ക്സോ

ലെനിനുമല്ല; സാക്ഷാല്‍

മാവേലിയാണാദ്യ സോഷ്യലിസ്റ്റ്!!

വര്‍ണ്ണവെറിയരീ

മണ്ണില്‍ കുഴിച്ചിട്ട

രക്തസാക്ഷിയും പാവം

മാവേലിത്തമ്പുരാന്‍!!


അരുമയാം നൃപനെച്ചവിട്ടി

പാതാളമെത്തിച്ച ദേവഗണം.!

ശത്രുവല്ല,വരോ മിത്രങ്ങളായ്

നമുക്കാരാധ്യരായിന്നും

ജന്മാന്തരങ്ങളില്‍!!


കള്ളവുമില്ല ചതിയുമില്ല

എള്ളോളമില്ല പൊളിവചനമിതില്‍

കള്ളിനെ കരുതലാല്‍ മാറ്റി; സത്യം

കള്ളില്ലാതെന്തോണം പ്രഭോ..?!


നന്മയെ കൊട്ടിഘോഷിക്കുന്നൊരോണം

തിന്മയെ പടിയിറക്കുന്നൊരോണം

മാവേലിയെ പാടിപ്പുകഴ്ത്തുമോണം

മാനുജരെല്ലാമൊന്നാകുമോണം

വാക്കി,ലാഘോഷങ്ങളില്‍ മാത്രമോണം

കോരനു കുമ്പിളില്‍ ഇന്നുമോണം!

ത്യാഗിയാമെന്നെ കോമാളിയാക്കി

മാധ്യമം ലാഭമായ് കൊയ്യുമോണം!

ഒരു മഹാമൗഢ്യത്തിന്‍

ഓര്‍മ്മപ്പെടുത്തലായ്

പാതാളത്തിലിന്നുമെന്റെ ഓണം!!!

Friday, August 28, 2009

രക്തപതാക ( കവിത )


നേരിന്റെ വെള്ളയില്‍
നിണം ചാര്‍ത്തിയ ചോപ്പ്‌
ശസ്ത്രമോയിത് കൊയ്ത്തിന്റെ
വിതയുടെതല്ല;
കൊന്നു തള്ളുന്ന
നരജന്മ ഗണമൊത്ത്
മുകളിലൊരു ധവള
നക്ഷത്ര മുദ്രയും.

എലി ജന്മമായ്‌
ഇല്ലങ്ങളില്‍ വെന്ത
കേവല ജന്മിത്വ-
ശീര്‍ഷക പ്രാക്കുകള്‍!


തുറന്ന കണ്ണുകളില്‍
സ്ഥിതി സമത്വത്തിന്‍
സ്വപ്‌നങ്ങള്‍ തിളങ്ങുന്ന
ഉറുമ്പരിച്ചകലുന്ന
രക്തസാക്ഷി ജഡങ്ങള്‍!

സ്മൃതി മണ്ഡപങ്ങളില്‍
സ്വപ്ന സമാധിയായ്
പൂവിടും മുന്‍പേ
കൂമ്പറ്റ ജന്മങ്ങള്‍...!

രുധിരക്കറയിലൊളി വിതറും
ശുഭ്രനക്ഷത്രപ്പൊലിമയിലിന്നും
ജ്വലിക്കുന്നതൊരുപാട്
കിനാവുകള്‍ കണ്ടു കണ്ട്
മിഴിയടഞ്ഞ നിസ്വരാം
സഖാക്കളുടെയകക്കണ്ണിന്‍
കതിരുള്ള കാഴ്ചകള്‍.

ഒരു കരള്‍തുണ്ട് തെറിച്ചാ-
ധവള സുഷിരവുമടയും മുന്‍പേ
പിടയുന്ന ജീവനുകള്‍
കരു തീര്‍ത്ത,തില്‍
ഉപഭോഗ സംസ്കാരമിഴ ചേര്‍ത്ത
തീരാ കളങ്കങ്ങള്‍ മായ്ക്കുകി,ല്ലെങ്കില്‍
മക്കളാല്‍
പടു മരണമിരന്നു വാങ്ങി
ഒടുങ്ങാനാവും വിധി.

Friday, August 21, 2009

കടല്‍ കടന്നവര്‍ (കവിത)


തമോസാഗരത്തിനാഴങ്ങളില്‍ നിന്ന്

പകല്‍ക്കടലിന്‍ തീരങ്ങളില്‍ നിന്ന്

ആടലോടിരമ്പുമനന്തമാം കടലുമായ്

കടല്‍ കടന്ന തുഴയറിയാ അരയന്മാര്‍.


പുകയ്ക്കായ് പുകയുന്നടുപ്പും - മണ്‍

കലത്തില്‍ തിളയ്ക്കും വിശപ്പും - കണ്‍

തലക്കലൊട്ടിയ പുളിപ്പും - കോണില്‍

വയറൊട്ടിയുറങ്ങും പൈതങ്ങളും.....


മൂന്ന് കല്ലിനു മുന്നില്‍

കണ്ട് തീര്‍ന്ന കിനാചിത്രങ്ങളില്‍

തുണ്ട് പോലൊരു വട്ടമെങ്കിലും

പുതുവെട്ടം തിരഞ്ഞറുതിയില്‍

ചങ്ക് നനയ്ക്കാനുമിനീരു മാത്രമായ്

ചാണകത്തറയിലവളും....


എണ്ണയൊഴിഞ്ഞ വിളക്കില്‍ കരിന്തിരി-

കത്തിയമര്‍ന്നു പാതിയില്‍ മരവിച്ച

തിരികളും, പൂര്‍വ്വ പ്രതാപസ്മൃതികളാം

കരിഞ്ഞ പ്രാണികള്‍ തന്നവശിഷ്ടങ്ങളും....


ഏതേതു മുജ്ജന്മ സുകൃതക്ഷയങ്ങളെ

തൊട്ടുതൊട്ട് കണക്കുകള്‍ തിട്ടമില്ലാക്കളങ്ങളെ

പലവുരു മായ്ച്ചുമെഴുതിയുമിനിയുമെത്ര

കടലുകള്‍ താണ്ടണമരച്ചാണ്‍

വയറിനെ പ്രണയിച്ച തെറ്റിനായ്......?!


മാറോടണച്ചൊരു വീര്‍പ്പാല്‍ പൊതിഞ്ഞ്

നെറ്റിയില്‍, മൂര്‍ദ്ധാവിലും വിവര്‍ണ്ണമാം

കപോലങ്ങളിലുമാര്‍ദ്രമായ് മുത്തി,

കണ്ണെത്തും വഴിയോളം നോട്ടമെറിഞ്ഞ്

ഒരു നാളുമടയാകണ്ണിലൊരു കരുതലും

കദനക്കടലുമായിരുള്‍ക്കടലിലേക്കിറങ്ങി

കടലുകള്‍ താണ്ടിയവരെത്ര..?നിറഹസ്തങ്ങളാല്‍

ചുഴി വിഴുങ്ങാതെ മടങ്ങിയവരെത്ര...?


ദ്രവ്യത്തുരുത്തിലാകാശ ഗോപുരങ്ങള്‍ക്കടിയില്‍

പശിയൊടുങ്ങാ വയറുകളുടെ പരാതിപ്പെട്ടികള്‍.

കടലാസു തുണ്ടിലൊരു കുറിമാനവും കാത്ത്

ഒരേയാകാശവുമൊരേ സൂര്യനുമൊരേ തിങ്കളും

ഒരേ നക്ഷ്ത്രജാലവുമിരവും പകലുമൊരേ

ഈറന്‍ മിഴികളാല്‍ കണ്ടന്യോന്യം കാണാതെ

ചത്ത സ്വപ്നങ്ങള്‍ തന്‍ മരവിച്ച ജഡവുമായിരു

ധ്രുവങ്ങളില്‍ കടലെടുക്കും ഹതജന്മങ്ങള്‍ നാം!!

Tuesday, August 11, 2009

നെറ്റ് വര്‍ക്ക്‌ - സൈനുദ്ധീന്‍ ഖുറൈഷി


സംഭവിച്ചതാണെന്ന് ചിലര്‍.

സംഭവിക്കില്ലെന്നും ചിലര്‍.

സംഭവിക്കാന്‍ ഇടയുണ്ടെന്ന് മറ്റു ചിലര്‍.

പൊതു ജനം പലവിധം.

എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ അതിപ്രസരം കുടുമ്പ ബന്ധങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതാണു ചിന്താ വിഷയം.

നാട്ടിലുള്ള ഉത്തരവാദിത്വ ബോധമുള്ള പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം നെറ്റ് വര്‍ക്കുകളില്‍ ചടഞ്ഞിരിക്കാനും നേരം കൊല്ലാനുമുള്ള പ്രവണത കുറവാണെന്നും ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളിലാണു ഈ പ്രവണത കൂടുതല്‍ കാണുന്നത് എന്നും ടൈംസ് ഓഫ് ഗള്‍ഫ് പബ്ളിഷ് ചെയ്ത ഒരു ലേഖനത്തില്‍ പറയുന്നു. സമയത്തിന്ന് ഭക്ഷണം കഴിക്കാതെയും കക്കൂസില്‍ പോകാതെയും ആദ്യം ഗ്യാസ്ട്രബിളും പിന്നെ അത് മൂത്ത് അള്‍സറും മുപ്പത് ശതമാനത്തിലധികം പേരില്‍ പൈല്‍സും ( മൂലക്കുരു) ബാധിച്ചതായി ഹെല്‍ത്ത് മാഗസിന്റെ ഒരു പഠനവും വെളിപ്പെടുത്തുന്നു.
ഒരു ചായ ഉണ്ടാക്കാന്‍ അപേക്ഷ അയച്ചിട്ട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ജോലി കഴിഞ്ഞ് വന്നാല്‍ കൃത്യമായി ലഭിച്ചു കൊണ്ടിരുന്ന ചൂടുചായയുടെ ഓര്‍ഡര്‍ തെറ്റിയിട്ട് കുറച്ച് മാസങ്ങള്‍ ആയി. കൃത്യമായി പറഞ്ഞാല്‍ ചില സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവള്‍ കൂടി സൈന്‍ അപ് ചെയ്തതിന്ന് ശേഷം. കുറച്ച് മാസങ്ങള്‍ മുന്‍പാണു നെറ്റ് കണക്ഷന്‍ എടുത്തത്. എനിക്കാണെങ്കില്‍ ഓഫീസില്‍ നെറ്റ് സൗകര്യം ഉള്ളതു കൊണ്ട് വീട്ടീല്‍ കൂടി ഒരു കണകഷന്‍ വേണമെന്ന് തോന്നിയിരുന്നുമില്ല.

ഓഫീസിലെ നെറ്റ് യൂസ് കൂടുതലാവുകയും മലേഷ്യന്‍ കമ്പനിക്ക് അയക്കാന്‍ ഡ്രാഫ്റ്റ് ചെയ്ത ലെറ്റര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പോസ്റ്റുകയും " അതി ഗംഭീരം . ഒന്നു കൂടി എഡിറ്റ് ചെയ്യണം " ഇത്യാദി കമന്റുകള്‍ മലയാളത്തിലും ഇങ്ങ്ളീഷിലും കിട്ടിയപ്പോഴാണു മിനിസ്റ്റ്രി ഓഫ് ഇന്റീരിയറില്‍ നിന്ന് എല്‍.പി.ഓ ആയി പരിണമിക്കേണ്ടിയിരുന്ന ഒരു ക്വട്ടേഷ്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കുരുങ്ങിയ നഗ്നസത്യം മനസ്സിലാകുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ഫ്രണ്ട്സുകളുടെ എണ്ണം കൂടുകയും ഓഫീസ് കാര്യങ്ങളില്‍ ശ്രദ്ധ കുറയുകയും ചെയ്തപ്പോള്‍ അബദ്ധങ്ങള്‍ സ്ഥിരമാവുകയും ജി.എമ്മിന്റെ ശകാരം മസ്തിഷ്കം റീഫ്രഷ് ചെയ്യുകയും ചെയ്തപ്പോളാണു വീട്ടില്‍ ഒരു കണക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചത്.

ഓഫീസിലുള്ളവര്‍ പലരും ഇതെ നെറ്റ് വര്‍ക്കില്‍ അംഗങ്ങള്‍ ആയതിനാലും അവര്‍ക്കെല്ലാം എന്റെ ഇടപെടലുകള്‍ അറിയുന്നത് കൊണ്ടുമാണു മറ്റൊരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. ഇപ്പോള്‍ സുഖം.!സ്വസ്ഥം.! വ്യാജനായതു കൊണ്ട് അല്‍പ സ്വല്‍പം ഓഫീസിലും ഒരു കൈ നോക്കാമെന്നായി.

തിരക്കിട്ട് ഒരു ചായ ടേബിളില്‍ വെച്ച് സഹധര്‍മ്മിണി തിരിച്ചു നടന്നു.

മുമ്പൊക്കെ ഓഫീസില്‍ നിന്ന് വരുന്നത് കാത്തിരിക്കുകയും വന്നാല്‍ ഒത്തിരി ചോദ്യങ്ങളാല്‍ വീര്‍പ്പു മുട്ടിക്കുകയും ചെയ്തിരുന്ന ഇവള്‍ക്കെന്നാ പറ്റിയെന്ന ആവലാതിയോടെ ചോദിചു.

" എന്നതാ നിനക്കിത്ര തിരക്ക്.............?"ഒരു ചോദ്യ ഭാവത്തോടെ അവള്‍ തിരിഞ്ഞു നിന്നു. "
ഊം...എന്താ...""
നീ എവിടേക്കാ ഇത്ര തിരക്കില്‍..?"
"ഓ.. ചുമ്മാ നെറ്റില്‍ ഒന്നു രണ്ട് കമന്റ് എഴുതണം. ഐഡിയ സ്റ്റാര്‍ സിങ്ങെറും ഇപ്പൊ തുടങ്ങും."
" ഓ..ശരി ശരി നടക്കട്ടെ.."
ഒന്നു ഫ്രഷ് ആയിട്ട് വേണം എനിക്കും നെറ്റില്‍ കയറാന്‍ എന്നുള്ളതിനാല്‍ കൂടുതല്‍ ആര്‍ഗ്യുമെന്റിന്ന് നിന്നില്ല.

ബ്ളോഗുകളില്‍ ശ്രദ്ധിച്ചിരുന്ന താനിപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പ്രൈവറ്റ് ചാറ്റിങ്ങിലായതിന്റെ പ്രധാന കാരണം അടുത്തിടെ പരിചയപ്പെട്ട മാളവികാ വാര്യര്‍ ആണു. അതിനു ശേഷം തന്നെയാണു പ്രണയകവിതകള്‍ കൂടുതല്‍ എഴുതാന്‍ തുടങ്ങിയതും. എന്റെ ഒരു കവിതക്ക് കര്യമായ ഒരു കമന്റ് തന്നതിന്ന് ശേഷമാണു മീരാജാസ്മിന്റെ മുഖചിത്രമുള്ള മാളവികാവാര്യരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആദ്യം പ്രൊഫൈല്‍ പേജില്‍. അല്‍പം കൂടി അടുത്തപ്പോള്‍ ഇന്‍ബോക്സിലേക്ക് മാറ്റി കമ്മ്യൂണിക്കേഷ്യന്‍സ്.

മാളവികയോട് ഒരു തവണ സംസാരിച്ചാല്‍ ഒരായിരം പ്രണയ കവിതകള്‍ എഴുതാനാവുമെന്ന് മനസ്സില്‍ തട്ടിയാണൊ പറഞ്ഞത് എന്നറിയില്ല. പക്ഷെ, ഈ ബന്ധം ഒരു രഹസ്യ പ്രണയമായി വളരുന്നത് ഇരുവര്‍ക്കുമറിയാം. എന്നോട് അവള്‍ക്ക് ആരാധനയാണു. എന്റെ കവിതകള്‍ അവള്‍ക്ക് ജീവ വായു പോലാണത്രെ.!!

ലാപ്ടോപിനെ പ്രണയിക്കാന്‍ തുടങ്ങിയ എന്റെ ഭാര്യയും ഒരിക്കല്‍ ചോദിച്ചു. എന്താ കവിതയൊന്നും എഴുതാത്തത് എന്ന്. വ്യാജനായി ഞാന്‍ കവിതകള്‍ എഴുതുന്നതും അതിനൊക്കെ കാക്കത്തൊള്ളായിരം കമന്റുകള്‍ വരുന്നതും ഇവളുണ്ടോ അറിയുന്നു., ആ വ്യാജനെ പ്രണയിച്ച് കൊല്ലുന്ന മാളവികയെ ഇവള്‍ക്കറിയുമോ..മണ്ടി.!!

അല്ലാ, ഒരു കവിതയുടെ രണ്ട് വരി പോലും എഴുതാനറിയാത്ത ഇവള്‍ എന്നതാ ഈ നെറ്റില്‍ ചെയ്യുന്നത്.! വല്ല കൊച്ചമ്മമാരുമായും പുതിയ മത്തങ്ങാതോരന്റെ രെസിപ്പിയെ പറ്റി ചര്‍ച്ചചെയ്യുകയാവും. പാവം. !!

അവളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടാവാറുണ്ട്. പക്ഷെ മാളവിക ഓണ്‍ ലൈനില്‍ വന്നാല്‍ എല്ലാം മറക്കും. അത്രയേറെ വശ്യമാണാ ശൈലി.പല തവണ യഥാര്‍ത്ഥ ഫോട്ടൊ അയക്കാന്‍ പറഞ്ഞിട്ടും അവള്‍ നിരസിച്ചു. എന്റെ ഫോട്ടൊ ആദ്യം അയക്കണമത്രെ. പരസ്പര വിശ്വാസം ദൃഡപ്പെടുന്നത് വരെ ഇങ്ങനെ തന്നെ മുന്നോട്ട് പോകാമെന്ന ധാരണയിലായിട്ട് കുറച്ച് നാളുകളായിരിക്കുന്നു.

കുളി കഴിഞ്ഞ് വരുമ്പോഴേക്കും ചായ തണുത്തിരുന്നു. ഇനി അവ്ളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് ഒരു ചായ ഉണ്ടാക്കി നേരെ ഡെസ്ക് ടോപിന്ന് മുന്നില്‍ ഇരുന്നു. നെറ്റ് തുറന്നു.

മെയില്‍ ബോക്സില്‍ ധാരാളം മെസ്സേജ്സ്. അതില്‍ മാളവികയുടെ മെസ്സേജ് തുറന്നു. നേരം ഒട്ടും കളയാതെ ക്ലിക്കി ഇന്നായി."പ്രണയത്തിന്റെ പദനിസ്വനം" വായിച്ച് സ്വയം മറന്ന മാളവികയുടെ ഉള്ളു തുറന്ന കത്തായിരുന്നു അത്. എന്നെ നേരില്‍ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്നും മൊബൈല്‍ നമ്പര്‍ വേണമെന്നും എഴുതിയിരിക്കുന്നു. സത്യത്തില്‍ മാളവികയേക്കാള്‍ ആഗ്രഹം എനിക്കായിരുന്നു. ഒരു പാടു നാളത്തെ വിങ്ങല്‍.

മൊബൈല്‍ നമ്പര്‍ വേണ്ടെന്നും വരുന്ന വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന കൂട്ടായ്മയില്‍ വരുമോ എന്നും തിരിച്ച് മെസ്സേജ് അയച്ചു.

ഉറപ്പില്ലെന്നും ശ്രമിക്കാമെന്നും മറുപടി.

അഥവാ വന്നാല്‍ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന്ന് വരുന്നുണ്ടെങ്കില്‍ വെളുത്ത കല്ലുകള്‍ പതിച്ച കടും ചുവപ്പ് നിറമുള്ള സാരിയയിരിക്കും ധരിച്ചിരിക്കുകയെന്നും പ്രണയത്തിന്റെ പദനിസ്വനം എന്ന എന്റെ കവിത അന്ന് അവള്‍ വേദിയില്‍ ചൊല്ലുമെന്നും മറുപടി വന്നു.

താങ്കളെ തിരിച്ചറിയുന്നത് എങ്ങനെ എന്ന മാളവികയുടെ ചൊദ്യത്തിന്ന് ഞാന്‍ എഴുതാനുപയോഗിക്കുന്ന സ്വര്‍ണ്ണ നിരമുള്ള തൂലിക അതേ വേദിയില്‍ വെച്ച് മാളവികക്ക് സമ്മാനിക്കുമെന്നും മറുപടി നല്‍കി.

ഹോ.. മൂന്ന് ദിവസം കഴിഞ്ഞ് കിട്ടാന്‍ പെട്ട പാട്!!

ഊണിലും ഉറക്കിലും ഭാര്യയിലും ജോലിയിലും ഒന്നും താത്പര്യമില്ലാത്ത ദിനങ്ങളായിരുന്നു അത്.എന്റെ നല്ല ഭാര്യക്കും ഇതിലൊന്നും വലിയ ശ്രദ്ധയില്ല എന്നത് വളരെ ആശ്വാസമായി. ദുബായ് ഗെറ്റുഗതറിനെ പറ്റി പറഞ്ഞപ്പോള്‍ അവള്‍ക്കും താത്പര്യമായി.കുറെ ഫ്രണ്ട്സിനെ കാണാമല്ലോ എന്ന് അവളും പറഞ്ഞു.

അതെയതെ, കുറെ മറ്റുള്ളവരുടെ കുറ്റം പറ്യുകയും പുതിയ കുറച്ച് റെസിപ്പികള്‍ ശേഖരിക്കുകയും ആവാമെന്ന് ഞാനും കളിയാക്കി.

വെള്ളിയാഴ്ച്ച-

ജിജ്ഞ്ഞാസ കൊണ്ട് ചങ്ക് തിങ്ങി സംസാരിക്കാനാവാത്ത അവസ്ഥ.

ഭാര്യ ചോദിക്കുന്നതിനൊക്കെ യാന്ത്രികമായ മറുപടികള്‍ മാത്രം.മാളവിക കാണാനെങ്ങനെയിരിക്കും?മീരാജാസ്മിന്റെ അത്രക്കങ്ങ് ഭംഗി ഉണ്ടാവില്ലെങ്കിലും മോശമായിരിക്കില്ല.

എന്നെ കണ്ടാല്‍ പ്രായമുണ്ടെന്ന് പറയുമോ..?

ഹാളില്‍ എത്തുമ്പോള്‍ പരിപാടികല്‍ തുടങ്ങിയിരുന്നു. പലരും വന്ന് പരിചയപ്പെട്ടു. ഈയിടെയായി ഒന്നും എഴുതാത്തതെന്തേ എന്ന് പലരും ചോദിച്ചു. വ്യാജനായി ഞാന്‍ ഇപ്പോഴും എഴുതുന്നുണ്ടെന്ന് എങ്ങനെ പറയും.അപ്പോഴും കണ്ണുകള്‍ തിരഞ്ഞിരുന്നത് കല്ലുകള്‍ പതിപ്പിച്ച ചുവന്ന സാരിയുടുത്ത ഒരു അപരിചിതയെ ആയിരുന്നു.

പക്ഷെ അവിടെയൊന്നും മാളവിക വാര്യരെ കണ്ടില്ല.

പോക്കറ്റിലെ സ്വര്‍ണ്ണനിറമുള്ള പെന്‍ വലിച്ചെറിയണം എന്നു തോന്നി.എന്തിനെന്നെ ഇങ്ങനെ ഭ്രാന്തനാക്കി എന്ന് മനസ്സില്‍ പല തവണ ചോദിച്ചു.അപ്പോഴും ചുവന്ന സാരിക്കാരിയായ അപരിചിതയെ തേടിക്കൊണ്ടേയിരുന്നു കണ്ണുകള്‍.

മൈക്കില്‍ അനൗണ്‍സ്മെന്റ് കേട്ടാണു പരിസര ബോധം ഉണ്ടായത്.


"അടുത്തതായി കവിതാ പാരായണം.."വളരെ ആകാംക്ഷയോടെ കണ്ണിമ വെട്ടാതെ നില്‍ക്കുമ്പോള്‍ കൂട്ടുകാരികള്‍ക്കിടയില്‍ നിന്ന് അവള്‍...കല്ലുകള്‍ പതിപ്പിച്ച ചുവന്ന സാരി....ഞെട്ടിപ്പോയി.!!


സ്തബ്ധനായി നില്‍ക്കുമ്പോള്‍ അവളുടെ മധുമൊഴി...

ശ്രീ .................ന്റെ "പ്രണയത്തിന്റെ പദനിസ്വനം" എന്ന കവിതയാണു ഞാന്‍ ഇവിടെ ചൊല്ലുന്നത്.


ഒരു പക്ഷെ, ഹൃദയമിടിപ്പ് നിന്ന് പോകുമോ എന്ന് പോലും തോന്നിപ്പോയി.

പോക്കെറ്റിലെ സ്വര്‍ണ്ണ നിറമുള്ള ക്രോസിന്റെ പേന എടുത് പാന്റ്സിന്റെ പോക്കെറ്റില്‍ ഒളിപ്പിച്ചു.

മനോഹരമായി എന്റെ കവിത ചൊല്ലിയ അവള്‍ തെല്ലുനേരം വേദിയില്‍ തന്നെ നിന്നു. ആരെയോ പ്രതീക്ഷിക്കുന്നത് പോലെ.

അഭിനന്ദനങ്ങളുടെ പ്രവാഹങ്ങള്‍ക്കിടയില്‍ അവള്‍!

അന്തം വിട്ടു നില്‍ക്കുന്ന എന്റെ കൈ പിടിച്ച് കുലുക്കി സുഹൃത്തുക്കള്‍ പറഞ്ഞു .

"തന്റെ ശ്രീമതി എത്ര മനോഹരമായിട്ടാണു ആ കവിത ചൊല്ലിയത്.. റിയലി ഇമ്പ്രസ്സീവ്..."


മാളവികയിലേക്കുള്ള കുതിപ്പിലും കിതപ്പിലും തന്റെ ഭാര്യ ധരിച്ച സാരി ശ്രദ്ധിക്കുവാനോ കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന്ന് ഞാന്‍ തന്നെ സമ്മനിച്ചതാണു ഈ കല്ലു പതിപ്പിച്ച ചുവന്ന സാരിയെന്ന് ഓര്‍ക്കാനോ കഴിഞ്ഞില്ല!!

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴമൊഴി എത്ര ശരിയെന്ന് മന്‍സ്സ് പറഞ്ഞു.


അവളിപ്പോഴും തിരച്ചിലില്‍ ആണു. ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ പ്രണയവരികള്‍ നേടിക്കൊടുത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ...

മനസ്സില്‍ ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"നിനക്കുള്ള സ്വര്‍ണ്ണപ്പേന ഞാന്‍ വീട്ടില്‍ വന്നിട്ട് തരാം."

Monday, August 10, 2009

പുഴ ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി



പുഴ ഒഴുകുന്നു....
ഇന്നലെ വരെ അവളുടെ കൊച്ചലക്കൈകളില്‍
മുത്തമിട്ടു കലപില കൊഞ്ചിയ
പിഞ്ചുകുഞ്ഞിന്റെ വീര്‍ത്ത ജഡവുമായ്
പുഴ ഒഴുകുന്നു......കരയില്‍
മഴയായ് പെയ്യുന്നൊരമ്മയെ കാണാതെ
പുഴ ഒഴുകുന്നു........... !

കാഴ്ചകള്‍ക്കപ്പുറമാണു പുഴയുടെ നോവെന്ന്
കാണികളാരൊ അടക്കം പറയുന്നു..
കര്‍ക്കടകത്തിന്‍ പ്രൗഡിയില്‍ ഊക്കോടെ
പുഴ ഒഴുകുന്നു...!!

മകരത്തില്‍ മൃദുമഞ്ഞ് ചൂടിയ പുലരിയില്‍
പിണക്കം നടിക്കുന്ന കാമുകിയാണിവള്‍ !
ഉള്ളില്‍ പ്രണയത്തിന്‍ ചൂടും
പുറമെ തണുപ്പിന്‍ കറുപ്പുമുള്ള
നൈല്‍ തീരത്തെ ക്ലിയോപാട്ര പോല്‍!!
പുഴ ഒഴുകുന്നു...

നിലാവ് പുണരുന്ന നിശകളില്‍
നേരറിവ് തെറ്റിയ മദാലസയാണു പോല്‍!
തൂവെള്ളയാടണിഞ്ഞിവള്‍ രാത്രിയില്‍
വശ്യവിലോലയാം യക്ഷിയെന്നും ചിലര്‍!!
ഉള്ളില്‍ ഘനീഭവിച്ചെത്ര ദുഃഖങ്ങളെങ്കിലും
ഉറക്കെ ചിരിച്ചിവള്‍ ഇന്നുമൊഴുകുന്നു...!!
പുഴ ഒഴുകുന്നു..

പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കി,
പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ,
അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്ത്
കരയുന്ന കരയുടെ കരളും പറിച്ച്
പുഴ ഒഴുകുന്നു.......

ആരുമറിയാത്തൊരു തേങ്ങല്‍ ഒതുക്കി
ആരോടും പരിഭവിക്കാതെ,
കാമുകഹൃദയത്തിന്‍ വേപഥു അറിയാതെ
കടലിന്നഗാധതയിലേക്കവള്‍ ഒഴുകുന്നു......
പുഴ ഒഴുകുന്നു..................

അഭയ ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി






പ്രാണപരവശയായ്
പ്രാണേശ്വരന്റെ
ആണിപ്പഴുതുള്ള ചരണങ്ങളെ
അശ്രുസ്നാനം ചെയ്യാന്‍
അള്‍താരയ്ക്കു താഴെ
മുട്ടു കുത്തിയവള്‍ ഞാന്‍
അഭയ.

അറിഞ്ഞു കൊണ്ടനേകം
സാതാന്മാര്‍ക്കിടയിലൊരൊക്കല്‍
കുരിശ്ശില്‍ പിടഞ്ഞ
ആത്മാവുള്ള ശരീരം, നിത്യവും
പിടയുന്ന ശരീരമില്ലാത്ത
ആത്മാവും.

സാലങ്കാര മനോജ്ഞ്ഞമാം
രമൃഹര്‍മ്മ്യ തളങ്ങളില്‍
മഞ്ജു ഗാത്ര വിലോലസ്മിതങ്ങളാ
ലെന്നുമൊടുങ്ങാത്ത
കുരിശുമരണങ്ങളുമായി നീ
ദൈവസുതന്‍.

അരമനകളിലതിലംഘനത്താല്‍
വിധിവിലക്കുകളടച്ചു വെച്ച്
ഭരണകൂടങ്ങള്‍ക്ക്
വിലയിടുന്ന പൗരോഹിത്യം!
പഴകിയ പത്തു കല്‍പ്പനകളല്ല;
അധിനിവേശത്തിന്‍
പുതു വഴികള്‍ വെട്ടുവാന്‍
നിയമങ്ങളെഴുതുന്നു
പുതിയ പുരോഹിതര്‍!

തിരുരൂപത്തിന്‍ മുന്നിലെരിയുന്ന
മെഴുതിരി വെട്ടത്തില്‍
അലംഘനീയ നിയമങ്ങ്ളെ
പ്രതിലംഘനത്താല്‍
തിരുത്തുന്നു തിരുവുടലുകള്‍.
ചത്ത മനസ്സുകള്‍ക്കു,മെനിക്കും
ശവക്കച്ചയുടെ നിറം വെള്ള!

ജപമണീകളുരുക്കഴിക്കും
വിരലുകളിലുടഞ്ഞ യൗവ്വനത്തിന്‍
പീഡിതമാം ഗര്‍ഭഭിത്തികളില്‍
ശുക്ളാലേപന ലിഖിതങ്ങളാം
മരിക്കാത്ത സത്യങ്ങള്‍!
പീഡനത്തനിയാവര്‍ത്തനങ്ങളില്‍
മെയ്യും മനസ്സും പിന്നെ
ജഡവുമിന്നാത്മാവും!

അഭയമില്ലാത്തൊരാത്മാവുമായ്
ദൃശ്യദൃശ്യാന്തരങ്ങളില്‍
കുതിച്ചു പായുന്ന
വിപണന കുതൂഹലത്തിന്‍
ചൂടുള്ളൊരുത്പ്പന്നം!

മരണമില്ലെനിക്കും പലവുരു
കീറിമുറിക്കുമെന്‍ മാനത്തിനും.
ഞാന്‍ അഭയയെങ്കില്‍
നീ തന്നെയാണു ഞാന്‍!