Monday, December 7, 2009

ഞാന്‍ പ്രവാസിയുടെ മകന്‍! (കഥ) സൈനുദ്ധീന്‍ ഖുറൈഷി

തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര!
ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ചതല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.

അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാരങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗഗ്രസ്തമായ പ്രവാസക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച് ഛന്റെ ഉറച്ച തീരുമാനമായിരുന്നു.
"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച് ഛനുണ്ട്."

പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെയായിട്ടാണ് അച്ഛന്‍ കത്തുകളയക്കാറ്. ഒരുപാട് ഉപദേശങ്ങള്‍, ഒരുപാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനുകുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യനിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്യത്തൊടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.

വളരെ പ്രൗഢമാണ് വിദ്യാഭ്യാസകാലത്തെ ഓര്‍മ്മകള്‍.
കുബേരപുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢമ്പര വീട്ടില്‍ ഉറങ്ങി....ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!!
ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം.

"ഇനി മറ്റെന്തെങ്കിലും പടിയ്ക്കണോ..? ഉപരിപഠനത്തിന് ആഗ്രഹമുണ്ടെങ്കില്‍ പറയണം..അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ..അതോണ്ടാ.."

അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍ നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല.എന്നൊക്കെ.
പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും ഞങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങളുമൊക്കെ മുറ തെറ്റാതെ വരും.
കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.
"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി.."
വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും.
"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍.."
ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍ ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.

ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിയ്ക്കവേ,
വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് .

പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പുണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടിപ്പിടിച്ചു.

"ഇത് എന്റെ ഗംഗയുടെ മോനല്ല.. ഗംഗ തന്നെയാണ്. "ബാലേട്ടന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

"ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ..അച്ഛനെ മുറിച്ച് വെച്ചത് പോലെ..ഇങ്ങനെയുണ്ടോ ഒരു രൂപസാദൃശ്യം!!!"

ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.
വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.
"ബാലേട്ടന് ...ഇന്ന് ഡ്യൂട്ടിയില്ലേ...."അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു.
"ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"
തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു.
"വിശ്വാസമായില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേയിരിക്കുന്നു..."ബാലേട്ടന്‍ ഉറക്കെ ചിരിച്ചു.

ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി.
അമ്പലവീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.
കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു. ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്.

"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴിമാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍ . അച് ഛനത് കാണും. സന്തോഷിക്കും."
പാവം അമ്മ! എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരിഭാഗവും ഞങ്ങള്‍ക്ക് വേണ്ടി....
കാര്‍ സഡന്‍ ബ്റേക്കിട്ട് നിന്നു.
മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.
"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.
വെറുതെ ചിരിച്ചു.

ഞങ്ങളിപ്പോള്‍ കെട്ടിടസമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരുവശങ്ങളിലും പരന്നു കിടക്കുന്ന മരുഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.
ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.
അമ്പലവീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹുനില കെട്ടിടത്തിലായിരിക്കുമെന്ന് കരുതിയ തനിക്ക് തെറ്റിയിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീരപ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റമുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രിതമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.

കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസസൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കുമെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!
"വരൂ..ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും...ഹ ഹ ഹ ..."

കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യബന്ധന ബോട്ടുകള്‍.

രണ്ട്മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.
"ഇതാണ് ഞാനും മോന്റെ അച് ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..." അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ടയിടറിയിരുന്നു.

അകത്ത്-
ഇരുവശങ്ങളിലായി രണ്ടു കട്ടിലുകള്‍. നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു ടെലിവിഷ്യന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും...
മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്‍.

എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.
"ഇതാണ് ..മോന്റെ അച് ഛന്റെ കട്ടില്‍...."
താനിരിക്കുന്ന കട്ടില്‍ ചൂണ്ടിക്കാട്ടി ബാലേട്ടെന്‍ പറഞ്ഞു. കരച്ചിലടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെറിയണമെന്ന് തോന്നി. ബാലേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ലായിരുന്നു.
ചുമരില്‍ തൂങ്ങിക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍.
വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.
"അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."
മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബിക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.
അച് ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.
"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്കനുഭവിയ്ക്കാനായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."

തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്.....ഈ ചെറിയ മരക്കുടിലില്‍...ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്‍!
തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ..ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച് ഛനെന്നറിഞ്ഞിരുന്നെങ്കില്‍....
തന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ആഢ്യനായ അച്ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞുകൊണ്ടിരിക്കുന്ന സ്നേഹനിധിയായ അച്ഛന്‍.
"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കിക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു." കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു.

"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെത്താനായുള്ളൂ.......അപ്പോഴേക്കും ഒരു പാട്...."

"വേണ്ട ബാലേട്ടാ...മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."
സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.
കയ്യിലെ അച്ഛന്റെ അറബിക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു."ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"
കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്‍.
"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല."

പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.
"അച് ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച്ഛനെയോ കാണാനായില്ല. "
കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.
"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ..അച് ഛന്‍ ബാക്കി വെച്ച അച് ഛന്റെ ശേഷിപ്പുകള്‍..."

സാവധാനം പെട്ടി തുറന്നു.
തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടൊകള്‍! അമ്മയുടെ ഫോട്ടൊ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടിവെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...മറ്റൊന്നുമില്ലായിരുന്നു അതില്‍.
' ഒന്നുമില്ലമ്മേ...അച് ഛനായി അച് ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍ , എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍..വീടിന്റെ..ഭൂമിയുടെ.............
അഴുക്കു പിടിച്ച അറബിക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.

ബാലേട്ടന്റെ കാറില്‍-
മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞ്ങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്..
അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....

Wednesday, December 2, 2009

മലയിറങ്ങുന്ന ജിന്നുകള്‍ ( കഥ )

സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധമുള്ള പുകച്ചുരുളുകള്‍ക്കുള്ളില്‍,ചെരിഞ്ഞാടിക്കത്തുന്ന നിലവിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ ,കരിംപച്ച കരയുള്ള കാച്ചിത്തുണിയും പെണ്‍കുപ്പായവുമിട്ട ആമിന അര്‍ദ്ധബോധാവസ്ഥയില്‍ മലര്‍ന്ന് കിടന്നു. ശില്പ സൗന്ദര്യമുള്ള അവളുടെ ശരീരത്തിന് മുന്നില്‍ ആളിക്കത്തുന്ന ചെറിയൊരു ഹോമകുണ്ഡത്തിനപ്പുറം നീട്ടി വളര്‍ത്തിയ താടിയും തലയില്‍ തൊപ്പിയുമുള്ള ബുഖാരി തങ്ങള്‍ തടിച്ച ചുണ്ടുകളനക്കി മന്ത്രങ്ങളുരുവിട്ടു.
ശക്തിയായ ശ്വാസോച് ഛാസത്തില്‍ ഉയര്‍ന്ന് താഴുന്ന ആമിനയുടെ മാറിടവും ആലസ്യത്തില്‍ കാലിളകുമ്പോള്‍ സ്ഥാനം തെറ്റുന്ന കാച്ചിത്തുണിയും ബുഖാരിത്തങ്ങളുടെ മന്ത്രങ്ങള്‍ ഉച്ചത്തിലാക്കി. ഉച്ചസ്ഥായിയിലുള്ള മന്ത്രങ്ങള്‍ക്കിടയില്‍ ബുഖാരിത്തങ്ങള്‍ തൊപ്പിയഴിച്ച് പീഠത്തില്‍ വെച്ചു. വെളുത്ത നീളന്‍ കുപ്പായം ചുമരിലെ ആണിയില്‍ തൂക്കി. കയ്യിലെ ചൂരല്‍ കൊണ്ട് ഭിത്തിയില്‍ തലങ്ങും വിലങ്ങും അടിച്ചു.

നിലവിളക്കില്‍ നിന്നും ഹോമകുണ്ഡത്തില്‍ നിന്നും പരക്കുന്ന സ്വര്‍ണ്ണ നിറമുള്ള വെളിച്ചത്തില്‍ സ്ഥാനഭ്രംശം വന്ന കാച്ചിത്തുണിക്കുള്ളില്‍ പാതിയുരിഞ്ഞ പൂവന്‍പഴം പോലെ ആമിന...!!

ബുഖാരിത്തങ്ങളുടെ മന്ത്രങ്ങളുരുവിടുന്ന ചുണ്ടുകളിലൂടെ ഉമിനീര് ഒലിച്ചിറങ്ങി.
ആമിനയുടെ കാച്ചിത്തുണി മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരു തുണിയായി അയാള്‍ ആമിനയെ ചുറ്റി വരിഞ്ഞു. ആമിനയുടെ അരയിലെ ഏലസ്സുകളില്‍ ജപിച്ച് കെട്ടിയൊതുക്കിയ ജിന്നുകള്‍ കെട്ടുകള്‍ ഓരോന്നായ് പൊട്ടിച്ച് നൃത്തം വെച്ചു.!

പുറത്ത് -ബുഖാരിത്തങ്ങളുടെ മുരീദ് പറയുന്ന ജിന്നുകളുടെ കഥകള്‍ കേട്ട് അവറുട്ടി കണ്ണ് മിഴിച്ചിരുന്നു.

" അനക്ക് മക്കളുണ്ടാവൂല്ലാന്ന് ആരാ പറഞ്ഞീ..? "

"ലാക്കിട്ടര്....""ഊം....ലാക്കിട്ടര്....ഓല്ക്ക് ബേണങ്കീ...മൂപ്പര് മക്കളെ.. ണ്ടാക്കി കൊട്ക്കും....അറ്യൊ...അനക്ക്...?"

"പിന്നല്ലാണ്ട്....? ഞ്ഞമ്മക്കറീലേ..."

" ഊം..അതാ...ഇജ്ജ് നോക്കിക്കോ...ഇന്നക്ക് പത്ത് മാസം തേച്ച് ബേണ്ടാ...അന്റെ ആമിന പെറും......!! ജിന്നുകളെ കയ്യിലിട്ട് കളിക്കുന്ന മൂപ്പരോടാ..കളി....!"
അവറുട്ടി മുരീദിന്റെ വര്‍ത്തമാനം കേട്ട് അന്ധം വിട്ടിരുന്നു.
അറയുടെ വാതില്‍ തുറന്ന് ഗാംഭീര്യത്തോടെ ബുഖാരിത്തങ്ങള്‍ ഇറങ്ങി വന്നു. തങ്ങളെ കണ്ടപ്പോള്‍ മുരീദും അവറുട്ടിയും സംസാരം നിര്ത്തി എഴുന്നേറ്റ് നിന്നു.
"അന്റെ പെണ്ണ് പെറ്റോളും....ഓളെ മേല് കൂടീര്ന്ന ഒരു കാഫിര്‍ ജിന്നിന്റെ ഹിക്ക്മത്തേര്‍ന്ന്....അത് ഞമ്മള് എറക്ക്യേര്ക്കെണ്....ന്താ..പോരെ...?"“
ഓ..അത് മതി തങ്ങളേ..”. അവറുട്ടിയുടെ തൊണ്ടയിടറി.
"കൊറച്ച് കയ്ഞ്ഞാ...ഓള് വന്നോളും..., ഇപ്പം നേര്യേ...മയ്ക്കത്തിലാ..എടങ്ങറാക്കണ്ടാ.......ന്താ..?"

"ഓ...അങ്ങനന്നേ...തങ്ങളേ...."
"മുല്ലാക്കാ...ഇന്നിനി ആരേം നോക്കണില്ലാ....ബരണോരോട് നാളെ ബരാന്‍ പറേയ്....."
ബുഖാരിതങ്ങള്‍ കുളപ്പുരയിലേക്ക് നടന്നു.

വയലിനപ്പുറത്തെ തൊടിയില്‍ വരിക്കപ്പ്ളാവിന്റെ ചുവടു ചേര്ന്ന് ചെറ്റപ്പുരയില്‍ ആമിനക്കും ആടുകള്‍ക്കും കാവലായി അവറുട്ടി. പെറ്റ ആടുകളെ കറന്നും തീറ്റിയും ചെന പിടിച്ച ആടുകള്‍ക്ക് പരിരക്ഷ നല്കിമയും അവറുട്ടി ജീവിച്ചു.

സുന്ദരിയായ ആമിനക്ക് പിന്നെയും പിന്നെയും ദീനം വന്നു.ബുഖാരിത്തങ്ങളുടെ കിര്ഫ. അദ്ധേഹം മന്ത്രിച്ചൂതി ആധികളകറ്റി, വ്യാധികളകറ്റി.
ആമിനയുടെ വയറ് വീര്‍ക്കുന്തോറും അവറുട്ടിയുടെ നെഞ്ച് തുടിച്ചു. തങ്ങളുടെ ശുശ്രൂഷയ്ക്കായുള്ള രാത്രിസഞ്ചാരവും നിലച്ചു.

" ആമിനാക്കിപ്പോ...എത്രേണ്ടാ..യിത് മാസം....'" മുരീദിന്റെ ചോദ്യം.
പുഴുക്കുത്തേറ്റ പല്ല് കാട്ടി അവറുട്ടി ചിരിച്ചു.
"എട്ടാവണ്...."
"കണ്ടജ്ജ്...തങ്ങള്ടെ വൗസ്.....താ യിപ്പറേണത്...മരുന്നുണ്ടായാ പോരാ.. അത് കൊടുക്കനറീണം...അവറുട്ട്യേ.... ഞമ്മളെ തങ്ങക്കറീണതും അതാ...."
"അതന്നേ...." അവറുട്ടി പിന്നെയും ചിരിച്ചു.

കോലായിലിരുന്ന് ആടുകളോട് കിന്നാരം പറയുന്ന അവറുട്ടിയെ അയ്സാത്ത ശകാരിച്ചു.
"ഒരുത്തി കെടന്ന് പൊളേമ്പളാ...അന്റെ കളി..."
അവറുട്ടി കണ്ണ് മിഴിച്ച് അയ്സാത്തയെ നോക്കി.
"മിയ്ച്ച് നിക്കാണ്ട് തങ്ങളെര്ത്ത്ന്ന് ബെത്തില മന്തിരിച്ച് കൊണ്ടായോ....ഓള്ക്ക് ബരത്തം ബന്നേക്കണ്...."
നിലത്ത് വിരിച്ചിട്ട ഓലപ്പായയില്‍ കാലുകളകത്തി, ഉത്തരത്തില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന കയറില്‍ പിടിച്ച് ആമിന വിയര്പ്പില്‍ കുളിച്ച് കിടക്കുന്നു.
"കുന്തം മുണുങ്ങ്യേ ന്ത്യേ...നിക്കാണ്ട് ബേഗം ബെത്തില മന്തിരിപ്പിച്ച് കൊണ്ടാ...ന്റെ...ബദ്രീങ്ങളേ...മാസോം തേഞ്ഞില്ലല്ലാ......... പടച്ചോനേ..."

അവറുട്ടി വയല്‍ വരമ്പിലൂടെ ഓടി.അയ്സാത്ത ആമിനക്ക് അരികിലിരുന്ന് *നഫീസത്ത് മാല നീട്ടിച്ചൊല്ലി.
അസര്‍ നമസകരിക്കുന്ന ബുഖാരിത്തങ്ങളുടെ നമസ്കാരം കഴിയുന്നത് വരെ അവറുട്ടി മുറ്റത്ത് നിന്നു. നമസ്കാരം കഴിഞ്ഞ് ചാരുകസേരയിലിരുന്ന് ബുഖാരിത്തങ്ങള്‍ ചോദിച്ചു.
" ഊം...ന്താ അവറുട്ട്യേ...."തല ചൊറിഞ്ഞ് നിലത്ത് നോക്കി അവറുട്ടി പറഞ്ഞു.
"ഓള്ക്ക് ബരത്തം തൊടങ്ങീക്കണ്....ഇച്ചിരി ബെത്തില മന്തിരിക്കണം..."
" റജബ്... ശ അബാന്‍ ....റമളാന്‍....ശവ്വാല്‍..."തങ്ങള്‍ കൈവിരലുകളില്‍ മാസങ്ങളെണ്ണി.
"ഊം..ഒമ്പത് മൂത്തട്ടില്ലാലേ...."
അവറുട്ടി കെട്ട പല്ല് കാട്ടി ചിരിച്ചു.
ബുഖാരിത്തങ്ങള്‍ മന്ത്രിച്ചു കൊടുത്ത വെത്തിലയുമായി അവറുട്ടി പാടവരമ്പിലൂടെ ഓടി. കുടിലില്‍ നിന്ന് ആമിനയുടെ കരച്ചിലും കേള്‍ക്കാം. പാടത്ത് മേഞ്ഞിരുന്ന ആമിനയുടെ ആടുകള്‍ ഉറക്കെ കരഞ്ഞ് അവറുട്ടിയുടെ പുറകെ ഓടി.
അവറുട്ടി കൊടുത്ത വെത്തില ചവച്ചിറക്കി വേദന കടിച്ചമര്ത്തി ആമിന കിടന്നു.

വാതില്‍പ്പടിയില്‍ സങ്കടപ്പെട്ട് നില്ക്കുന്ന അവറുട്ടിയുടെ മുഖത്ത് നിറകണ്ണുകളോടെ അവള്‍ നോക്കി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആത്മാര്‍ത്ഥമായി താന്‍ സ്നേഹിച്ചിട്ടില്ലാത്ത അവറുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ അവള്‍ ആ വേദനക്കിടയിലും വായിക്കാന്‍ ശ്രമിച്ചു. പൊട്ടനാണെങ്കിലും തന്നെക്കാള്‍ നിഷകളങ്കനായ ഒരു പാവം മനുഷ്യന്‍.! തന്റെ ആടുകള്‍ക്കും തനിക്കും കാവലായി ജീവിക്കുന്ന മനുഷ്യന്‍...!
ആമിന ആദ്യമായി അവറുട്ടിയെ ഓര്‍ത്ത് കരഞ്ഞു.
ബുഖാരിത്തങ്ങളുടെ ബലിഷ്ടമായ പൗരുഷം ഒരു വെത്തിലയില്‍ ഊതിയൊതുക്കിയപ്പോള്‍ അവള്‍ അവളെത്തന്നെ വെറുക്കാന്‍ തുടങ്ങി. താനിപ്പോള്‍ ചവച്ച് നീര് കുടിച്ചിറക്കുന്നതും അയാളുടെ വായുവാണെന്നോര്‍ത്തപ്പോള്‍ ആ വെറുപ്പിന് തീവ്രതയേറി.

മുട്ടനാടിന്റെ മണമായിരുന്നു അവറുട്ടിക്ക്.!
മരണം നടന്ന വീടുകളില്‍ മയ്യത്ത് കുളിപ്പിക്കാനും ഖബര്‍ കിളക്കാന്‍ സഹായിച്ചും നടന്നിരുന്ന അവറുട്ടിക്ക് മയ്യത്തിന്റെ മണമായിരുന്നെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. അത്തറിന്റെയും പനിനീരിന്റേയും സമ്മിശ്ര ഗന്ധത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്യപ്പെട്ട മയ്യത്തുകളുടെ ആത്മാവുകള്‍ അവറുട്ടിയുടെ ചുറ്റും നൃത്തം വെയ്ക്കുന്നതായി കണ്ട് അവള്‍ ഭയന്നിരുന്നു.

എന്നാല്‍ ഇതെല്ലാം അതിന്റെ പാരമൃതയിലെത്തിയത് ബുഖാരിത്തങ്ങളുടെ മന്ത്രണങ്ങള്‍ക്ക് ശേഷമായിരുന്നെന്നും അവള്‍ അറിയുന്നു. മക്കത്ത് നിന്ന് കൊണ്ടു വന്ന ജന്നത്തുല്‍ ഫിര്‍ദൗസിന്റെ സുഗന്ധവും രോമ നിബിഢമായ വിരിഞ്ഞ നെഞ്ചും, *ഇഫ്രീത്ത് രാജന്റെ കോട്ടയില്‍ നിന്നെത്തിയ കിനാവുകളിലെ ജിന്നിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു.
ആരും കൊതിക്കുന്ന ആ മൊഞ്ചിന് മുന്നില്‍ അര്‍ദ്ധമയക്കത്തിലും ഉണര്‍ന്നിരിക്കുന്ന ഉപബോധ മനസ്സ് *മഗ്രിബിലെ സെയ്ത്തൂണ്‍ കായയില്‍ നിന്ന് കിനിയുന്ന എണ്ണ പോലെ സ്വയം കിനിഞ്ഞ് വഴുതുകയും വഴങ്ങുകയുമായിരുന്നു...!!

കോലായില്‍ കുന്തക്കാലില്‍ തല കുനിച്ചിരിക്കുന്ന അവറുട്ടിയെ ആമിനക്ക് കാണാം. അയ്സാത്ത നഫീസത്ത് മാല രണ്ട് തവണ ഓതിക്കഴിഞ്ഞിരിക്കുന്നു.

"ഖോജ രാജാവായ റബ്ബേ.....ശതിക്കല്ലേ...രണ്ടും രണ്ടെടത്താക്കി തരണേ..."അയ്സാത്തയുടെ പ്രാര്‍ത്ഥന!
അന്തിച്ചോപ്പ് മാഞ്ഞു.
പുറത്തെ ഇരുട്ടില്‍ ചന്നം പിന്നം ചാറ്റല്‍ മഴ.
ഇടയ്ക്ക് തെക്ക് നിന്ന് പുഴ കടന്നെത്തുന്ന ശക്തമായ തണുത്ത കാറ്റ്. മുനിഞ്ഞ് കത്തുന്ന ചിമ്മിനി വിളക്കിന്റെ തരളിതമായ പ്രകാശത്തില്‍ ആമിനയുടെ വിളറിയ മുഖം. കഴുക്കോലില്‍ നിന്ന് തൂങ്ങുന്ന കയറിപ്പോള്‍ അനാഥമാണ്.
പുറത്ത് നിന്ന് അടിയ്ക്കുന്ന കാറ്റില്‍ ആമിനയുടെ തലക്ക് മുകളില്‍ അത് ആടുന്നു. കയറ് പിടിക്കാനുള്ള ത്രാണിയില്ലാതെ ആമിനയുടെ കൈകള്‍ വശങ്ങളിലേക്ക് വീണ് കിടക്കുന്നു.വേദന തിന്ന് പാതിപ്രാണനായ ആമിനക്കിപ്പോള്‍ ശബ്ദവുമില്ലാതായിരിക്കുന്നു. ബദ്രീങ്ങളെ വിളിച്ച് കരയുന്ന അയ്സാത്തയുടെ ശബ്ദം മാത്രം പുറത്തെ മഴയിലേക്ക് തെറിച്ച് വീഴുന്നു.
കൂട്ടില്‍ നിന്ന് ആമിനയുടെ ആടുകള്‍ ഉച്ചത്തില്‍ കരഞ്ഞു. അവറുട്ടി ദേഷ്യത്തോടെ അവയെ നോക്കി. മിണ്ടാപ്രാണികള്‍ക്ക് *അസ്രായീലിന്റെ വരവ് കാണാനാവുമെന്ന് മുരീദ് പറഞ്ഞ് അവറുട്ടി കേട്ടിട്ടുണ്ട്.
വീണ്ടും ഉച്ചത്തിലുള്ള കരച്ചില്‍.
ഇപ്പോളത് കൂരയ്ക്കുള്ളില്‍ നിന്നാണ്. അയ്സാത്തയാണ് നിലവിളിക്കുന്നത്. അവറുട്ടി ഓടി വാതിലിന്നടുത്തെത്തി.
"പോയി ...ന്റെ കുട്ട്യേ....പച്ച മടലിന്റെ ചേല്ക്ക്ള്ള ഒര് ബാല്യക്കാര്യല്ലെ അള്ളാ....ഈ കെടക്കണേ....ശതിച്ചല്ലാ..ബദ്രീങ്ങളെ...ഏതെങ്കിലൂ ഒന്ന് ബാക്ക്യാക്കാര്ന്നിണല്ലേ ന്റെ റബ്ബേ...."
അവറുട്ടി സ്തബ്ധനായി ചെറ്റയില്‍ പിടിച്ച് നിന്നു.
പായയില്‍ തളം കെട്ടിയ രക്തം പുറത്തേക്ക് ചാലിടുന്നു. പൊക്കിള്കൊടി അറുക്കപ്പെടാത്ത നിശ്ചലമായ ഒരു ചോരക്കുഞ്ഞിന്റെ മുഖം അവറുട്ടി നോക്കിയില്ല. അതിനുള്ള ശക്തി ഇല്ലായിരുന്നു അവറുട്ടിക്ക്.
ഏറെ നേരം ആമിനക്കരികില്‍ അനക്കമില്ലാതെ ഇരുന്നു അവറുട്ടി. പിന്നെ ആമിനയുടെ കൈതലം കയ്യിലെടുത്ത് തന്റെ നെഞ്ചോട് ചേര്ത്ത് മഴ പെയ്യും പോലെ കരഞ്ഞു.ആമിനയുടെ ഇരു കൈകളും തമ്മില്‍ പിണച്ച് അവളുടെ മാറത്ത് ചേര്‍ത്ത് വെച്ചു.
മിഴിച്ചിരിക്കുന്ന അയ്സാത്തയെ ദയനീയമായി നോക്കി ..
"അയ്സാത്താ.....നിക്കൊരു പൂവമ്പയം തരോ....!!!!!"

ആശ്ചര്യത്തോടെ തന്നെ നോക്കുന്ന അയ്സാത്തയെ ശ്രദ്ധിക്കാതെ അവറുട്ടി പുറത്തെ മഴയിലേക്കിറങ്ങി. ആട്ടിന്‍ കൂടിനരികില്‍ വെച്ചിരുന്ന തൂമ്പയെടുത്ത് മഴയിലൂടെ നടന്നു.

മഴ തോര്ന്ന പുലരിയില്‍ -
ആമിനയുടേയും കുഞ്ഞിന്റേയും മരണവാര്‍ത്ത നാടറിഞ്ഞു. നാട്ടുകാരറിഞ്ഞു.
പള്ളിക്കാട്ടില്‍ മുട്ടോളം മഴവെള്ളം നിറഞ്ഞ രണ്ട് ഖബറുകള്‍ കണ്ട് ജനം അമ്പരന്നു..!!
അവറുട്ടിയെ മാത്രം ആരും കണ്ടില്ല. കിഴക്ക് വെള്ള കീറുന്നതിന് മുമ്പ് അവറുട്ടി തൂമ്പയുമായി കിഴക്കന്‍ മല കയറുന്നത് കണ്ടവരുണ്ടത്രെ...!! പിന്നെയാരും അവറുട്ടിയെ കണ്ടിട്ടില്ല!

കിഴക്കന്‍ മല ചുറ്റി വരുന്ന കാറ്റിന് ചിലപ്പോളൊക്കെ മുട്ടനാടിന്റെ മണമാണത്രെ. അന്നേ ദിവസം ഒരു മുഴുത്ത പൂവമ്പഴവും മൂന്ന് യാസീനും "അവറുട്ടിമൂപ്പരുടെ" പേര്‍ക്ക് നേര്‍ച്ചയായി നിയ്യത്ത് ചെയ്താല്‍ ഏത് കൊടിയ "ബലാല് മുസീബത്തും "കടുത്ത ദീനവും മാറുമെന്ന് നാട്ടിലെ ജനങ്ങള്‍ അടക്കം പറയുന്നു...!!അല്ല; അതൊരു സുദൃഢമായ വിശ്വാസമായിരിക്കുന്നു..!!*******************************************************

മുരീദ് = ശിഷ്യന്‍കഫന്‍ = സംസ്കരിക്കാന്‍ ദേഹം പൊതിഞ്ഞ് കെട്ടുന്ന രീതി.അസ്രായീല്‍ = മരണത്തിന്റെ മലക്ക്.മഗ് രിബ് = ഇന്നത്തെ മൊറോക്കൊ എന്ന രാജ്യം.നിയ്യത്ത് = മനസ്സില്‍ കരുതുക. ( വഴിപാട് നേരുക )ഇഫ്രീത്ത് = ജിന്നുകളുടെ രാജാവ്.

Sunday, November 22, 2009

ഇത് മരുഭൂമിയാണ്!! ( കവിത) സൈനുധീന്‍ ഖുറൈഷി




ഇത് മരുഭൂമിയാണ്.
ഫലഭൂയിഷ്ടമായ മരുഭൂമി..!!
ഭൂഗര്‍ഭങ്ങളില്‍ തിളയ്ക്കും
ഇന്ധനവിത്തുകള്‍ മുളച്ച്
അംബര ചുംബികളാം
കൃശസ്തൂപങ്ങള്‍ വളരും
വളക്കൂറുള്ള മരുഭൂമി..!!

സൈകത നടുവില്‍
മണല്‍കാറ്റ് തിന്ന
ഖാഫിലകളിലെ മനുഷ്യരും
സമതലങ്ങളിലാണ്ടു പോയ
മരുക്കപ്പലുകളും
പരിവൃത്തികളില്‍ തീര്‍ത്ത
ഒറ്റമരങ്ങള്‍ വെയില്‍ കായും
ഉര്‍വ്വരമാം മരുഭൂമി..!!

മുന്‍പേ ഗമിച്ചവര്‍
ജപിച്ചു തുപ്പിയ മന്ത്രങ്ങളില്‍
അധീനരാം ജിന്നുകളാല്‍
മണ്ണിനടിയിലെ നിധികുംഭങ്ങള്‍
തിരഞ്ഞ് തിരഞ്ഞ്
മണ്ണ് മൂടിയവരുടെയും
കുടങ്ങള്‍ കുഴിച്ചെടുത്ത്
മകുടങ്ങള്‍ ചൂടിയവരുടെയും
വളക്കൂറുള്ള മരുഭൂമി.!!

നിലാവ് പെയ്ത് തിളങ്ങും
ഗന്ധകത്തരികളും
പശ്ചിമസീമകളിലാകാശ-
ച്ചരുവികളിലടര്‍ന്നു വീഴും
മണ്ണിനസ്പര്‍ശമാമുള്‍ക്കകളും,
കിനാവായ് കണ്ട് കൊതിച്ച്
കടല്‍ നീന്തിയവരുടെ തേങ്ങലും,
കണ്ണീരു, മവര്‍ക്കു പിറകെ
അശരീരിയാം പ്രാര്‍ത്ഥനകളും
പിടഞ്ഞൊടുങ്ങിയ, സ്വപ്നങ്ങള്‍
പിന്നെയും പൂക്കുന്ന
വളക്കൂറുള്ള മരുഭൂമി!!

Tuesday, November 17, 2009

മീസാന്‍ കല്ലുകള്‍ ( ചെറുകഥ )

പള്ളി മിനാരത്തിലെ തുരുമ്പെടുത്ത പഴയ ലൌഡ് സ്പീകറിലൂടെ മുക്രിയുടെ അതേ പഴയ ഈണത്തിലുള്ള ബാങ്ക് വിളി. പള്ളിയുടെ മച്ചില്‍ ചിറകൊതുക്കുന്ന പ്രാവുകള്‍ ഒരു അനുഷ്ടാനമെന്നോണം ചിറകടിച്ചുയര്‍്ന്നു. പിന്നെ അതാതിടങ്ങളില്‍ ഒതുങ്ങിക്കൂടി.

നിബിഡമായി വളര്‍ന്നു നില്ക്കുന്ന പള്ളിക്കാട്ടില്‍ ഇരുട്ട് എപ്പോഴെ സ്ഥാനം പിടിച്ചിരിക്കുന്നു. തല ഉയര്‍ത്തി നില്ക്കുന്ന ചെറുതും വലുതുമായ വൃക്ഷ ശിഖരങ്ങളില്‍ സംതൃപ്തിയുടെ പാട്ടു പാടുന്ന പക്ഷികളുടെ ആരവം. താഴെ നാമലേഖനം ചെയ്യപ്പെട്ട സ്മാരക ശിലകള്‍!

ഒരു ആയുസ്സ് മുഴുവന്‍ പ്രാരബ്ധങ്ങളുടെ ഭാരവും പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജന്മങ്ങള്‍ക്ക് മേല്‍ തിരിച്ചറിവിനായി നമ്മള്‍ കുഴിച്ചിട്ട മറ്റൊരു ഭാരം! മീസാന്‍ കല്ല്‌!
സംഭവ ബഹുലങ്ങളായ എത്രയോ ജീവിതങ്ങള്‍!
ആരുമറിയാതെ പോയ എത്രയോ നിശ്ശബ്ദ ജീവിതങ്ങള്‍!എല്ലാം മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ..

അന്തിച്ചോപ്പ്‌ മാഞ്ഞു കഴിഞ്ഞു.
നമസക്കാരം കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു.
നേരമിത്രയായിട്ടും അവരെന്തേ എത്തിയില്ല ..!?
ദുരിതങ്ങള്‍ക്ക് മീതെ അലോസരപ്പെടുത്താന്‍ ഏകാന്തതയുടെ സമ്മര്‍ദം കൂടിയാകുമ്പോള്‍ തീരെ അസഹനീയമാകുന്നു ജീവിതം. കൂജയില്‍ നിന്നു തണുത്ത വെള്ളമെടുത്തു ഒരു കവിള്‍ കുടിച്ചു. പിന്നെ നിരത്തിലെ ഇരുട്ടിലേക്ക് മിഴികളൂന്നി ചാഞ്ഞു കിടന്നു.
കഴിഞ്ഞ നാല്പത്തി രണ്ടു കൊല്ലം. നാല്പത്തി രണ്ടു വയസ്സ്..
ഒരു മനുഷ്യായുസ്സു കണക്കാക്കുമ്പോള്‍ വളരെ കുറഞ്ഞ കാലയളവ്. പക്ഷെ തന്റെ ജീവിതത്തില്‍ ഒരു എമ്പതുകാരന്റെ നിസ്സഹായതയിലേക്ക് വലിച്ചെറിയപ്പെട്ട കാലം.
ഇന്നലെ കഴിഞ്ഞത് പോലെ അനുഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിയെത്തുന്നു. ചിത്ര ശലഭത്തെ പോലെ വര്‍ണ്ണങ്ങള്‍ തേടി നടന്ന കൌമാരം. യൌവ്വനത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ അറേബ്യന്‍ മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെട്ട ജീവിതം. കോണ്ക്രീറ്റ് സൌധങ്ങളിലെ ചുവരുകള്‍ക്കുള്ളില്‍ മനുഷ്യ നിര്‍മ്മിതമായ സുഖ ലോലുപതകളില്‍ ഗൃഹാതുരത്വം മറക്കാന്‍ ശ്രമിച്ച നാളുകള്‍. ബാധ്യതകളുടെ ഭാണ്ഡങ്ങള്‍ ഒന്നൊന്നായി ചുമലേറുംപോഴും സംതൃപ്തിയുടെ മധുരം നുകര്‍ന്ന് അകാല നര ബാധിക്കുന്ന മുടിച്ചുരുളുകളില്‍ കറുപ്പ് തേച്ച് ആശ്വസിക്കാന്‍ ശ്രമിച്ച പാവം പ്രവാസി.

വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആദ്യത്തെ അവധിക്കാലം.
സുഹാനിലെ * ഡിഫെന്‍സ് ക്യാമ്പില്‍ നിന്നായിരുന്നു ആദ്യത്തെ യാത്ര.
ഒരു ജൂണില്‍-
നിമ്നോന്നതങ്ങളായ താപവാഹക മണല്‍ കാടുകളില്‍ നിന്നു വര്‍ഷപാതത്തിന്റെ ഹരിതാഭയിലേക്ക് ആകാംക്ഷയും പ്രത്യാശയും നിറഞ്ഞ മനസ്സുമായി .....
വാര്‍ധക്യം വല്ലാതെ ക്ഷയിപ്പിച്ച ഉമ്മയുടെ നിര്‍ബന്ധമായിരുന്നു വിവാഹം.
നേരിയ തോതില്‍ മഴ പെയ്തു കൊണ്ടിരുന്ന ഒരു നനഞ്ഞ ദിവസം...ചാറ്റല്‍ മഴയുടെ കുളിര് പോലെ അവള്‍ കടന്നു വന്നു.
മാറ്റങ്ങളുടെ ത്വരിത പ്രയാണം!
ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന് തുടങ്ങിയ ദിനങ്ങള്‍!
ജീവിതത്തിലെ മധുര തരങ്ങളായ ദിനരാത്രങ്ങളെ കണ്ണീര് കൊണ്ടു കഴുകിക്കളയാന്‍ വൃഥാ ശ്രമിച്ചു പടിയിറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു, പ്രവാസ ജീവിതത്തിന്‍റെ മൂര്‍ത്തമായ വേദനയിലേക്ക്. ഒരിക്കലും അനുഭവപ്പെടാതിരുന്ന ഏതോ പുതിയ വികാര വിക്ഷോഭങ്ങള്‍ക്ക് പണയപ്പെട്ടു പോയി മനസ്സ്. എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ച നാളുകള്‍.

ഓരോ എഴുത്തിലും വിങ്ങിപ്പൊട്ടുന്ന അവളുടെ മനസ്സും കരഞ്ഞു കനം തൂങ്ങിയ കണ്ണുകളും തനിക്ക് കാണാമായിരുന്നു. തുടക്കത്തിലെ ഒറ്റപ്പെട്ടു പോയ അവളുടെ മനസ്സിന്റെ നൊമ്പരം ഓരോ കത്തിലും പ്രതിഫലിച്ചു. ".....പ്രിയപ്പെട്ട ....., ജീവിതം നഷ്ടപ്പെടുത്തി സമ്പാദിച്ചിട്ടു് എന്തിനാ.. ഉള്ളത് കൊണ്ടു സംതൃപ്തരായി നമുക്കിവിടെ കഴിയാം.... ഈ നില തുടര്‍ന്നാ..."
കത്തിലെ വരികള്‍ ഉണ്ടാക്കിയ വേദനയെക്കാള്‍ അവള്‍ക്ക് തന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന അഭിമാനമായിരുന്നു ഉള്ളില്‍. പക്ഷെ എടുത്തു ചാടി ഒന്നും ഒന്നും ചെയ്യാനരുതാത്ത പ്രാരബ്ധ കുരുക്കുകളില്‍ കെട്ട് പെട്ടിരുന്നു ജീവിതം. വിവാഹ പ്രായമെത്തിയ സഹോദരിമാര്‍. അവരുടെ വിവാഹം, വിവാഹം കഴിച്ചു കൊടുത്തവരുടെ ..പ്രസവം, കുട്ടികളുടെ പഠനം, അങ്ങനെ അങ്ങനെ ഒരു ഒത്ത കുടുംബത്തിന്റെ സര്‍വ്വ ഭാരവും പേറാന്‍ ഒരേ ഒരു തോള്‍!

സര്‍വം സഹിച്ചു പിടിച്ചു നില്‍ക്കാതെ നിവൃത്തിയില്ലായിരുന്നു. ഉത്തരവാദിത്വങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ കഴിയില്ലെന്ന് ഉള്ളിലെ വേദന കടിച്ചമര്‍ത്തി കടലാസില്‍ കുറിക്കുമ്പോള്‍ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികളാല്‍ അക്ഷരങ്ങള്‍ വികൃതങ്ങളാകുമായിരുന്നു.
അവളുടെ കണ്ണീര് കണ്ടിട്ടാവണം ഒരിക്കല്‍ ഉമ്മ എഴുതി," ....മോനേ..പറ്റുമെങ്കില്‍ ഓളെ യ്യ് കൊണ്ടു പോണം..അയിന്റെ ചെലും കോലോം ... ഇന്നക്കൊണ്ട് കാണാന്‍ പറ്റണില്ല.." അച്ചടക്കമില്ലാതെ നിരത്തി വെച്ച കുറെ അക്ഷരങ്ങള്‍.

അവളുടെ മിക്ക കത്തുകളിലും ഒരു വാചകം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.കാലാനുസാരിയായ മാറ്റങ്ങള്‍ ശൈലിയില്‍ വന്നുവെന്ന് മാത്രം." മോള്‍ ബാപ്പയെ ചോദിക്കുന്നു.., അവളിപ്പോള്‍ കുറേശെ സംസാരിക്കും.., എന്തിനാ ഇങ്ങനെ അങ്ങുമിങ്ങുമായി കഴിയുന്നത്‌ ? നമുക്കിവിടെ നമ്മുടെ മക്കളോടൊത്തു ഉള്ളത് പോലെ കഴിയാം.."
പ്രായത്തോടൊപ്പം വളര്‍ന്ന പക്വത തന്നെ നിശ്ശബ്ദമായി ചിരിക്കാന്‍ പഠിപ്പിച്ചു. മണ്ടി, ഉള്ളത് രണ്ടും പെണ്‍ മക്കളാണ്. ഇനി അവരുടെ കാര്യം കൂടി നോക്കണ്ടേ..
ബാധ്യതയുടെ ഭാണ്ഡങ്ങള്‍ ഒരിടത്ത് ഒതുക്കി വെച്ച് സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാം എന്ന ഒരു അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് അശനിപാതം പോലെ ...
തേര്‍ഡ് മെഡിക്കല്‍ റെജിമെന്റിന്റെ ക്യാമ്പിലായിരുന്നു. കിച്ചെനില്‍ ഉച്ച ഭക്ഷണം തയ്യാറാക്കുമ്പോഴായിരുന്നു..! പാദം മുതല്‍ ശിരസ്സ്‌ വരെ വൈദ്യുതി ഏറ്റ പോലെ.. തലക്കകത്ത് എന്തോ പൊട്ടി പൊളിയുന്നത് പോലെ .. കണ്ണുകളില്‍ ഇരുട്ട് ..പിന്നീടൊന്നും ഓര്‍മയില്ലായിരുന്നു.

ദീര്‍ഘ നാളത്തെ ആശുപത്രി ജീവിതത്തിന്‌ ശേഷം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു..
"അല്ലാഹു അക്ബര്‍..അല്ലാഹു അക്ബര്‍...."

പള്ളിയില്‍ നിന്നു ഇഷാ ബാങ്ക് വിളിക്കുന്നു.
പള്ളിക്കാട്ടിലെ മീസാന്‍ കല്ലുകളും ദ്രവിച്ചു തീരാറായ മേല്കൂരക്ക് താഴെ ജീവശ്ചവം പോലെ ഈ ചാരു കസേരയില്‍ താനും..ഒരു പോലെ.!!കാലമേറെ ആയിട്ടും ഒരു മീസാന്‍ കല്ലിലേക്ക് കൂട് മാറാന്‍ തനിക്കായില്ലല്ലോ എന്ന് വെറുതെ അയാള്‍ ദുഖിച്ചു.
പുറത്ത് -
നിരത്തില്‍ ഓട്ടോ റിക്ഷയുടെ ശബ്ദം.അവര്‍ വന്നുവെന്ന് തോന്നുന്നു.
"കല്ല്യാണത്തിനു പോയിട്ട് നിങ്ങളെന്തേ ഇത്ര വൈകി ...?" നനുത്ത സ്വരത്തില്‍ വളരെ പതുക്കെയാണ് അയാള്‍ അത് ചോദിച്ചത്.
മക്കള്‍ ഒന്നും പറയാതെ അകത്തേക്ക് പോയി.
"ചടങ്ങുകള്‍ എല്ലാം കഴിയാന്‍ സമയമെടുത്തു.."
"...ന്നാലും.. ഇത്രേം വൈകിയപ്പോ ..
"അവളൊന്നു തറപ്പിച്ചു നോക്കി. പിന്നെ അമര്‍ത്തിച്ചവിട്ടി അകത്തേക്ക് നടന്നു.
ആത്മ രോഷമടക്കി നിസ്സങ്കനായി ചാഞ്ഞു കിടക്കാനെ കഴിഞ്ഞുള്ളു. നിത്യ ദുരിതം ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് കരുതി സ്വയം സമാധാനിക്കാന്‍ പണിപ്പെടുകയായിരുന്നു ഇതു വരെ. അല്ലെങ്കില്‍ അവളെയെന്തിനു കുറ്റപ്പെടുത്തണം? അവളുടെ ആങ്ങളമാരുടെ ചെറിയ വരുമാനത്തിന്റെ ചെറിയൊരംശം പറ്റി ജീവിതം തള്ളി നീക്കുമ്പോള്‍ ആത്മാഭിമാനം നിര്‍മൂല്യമായ ക്ലാവ് പിടിച്ച ഒരു ഓട്ടുപാത്രം മാത്രം.

നിസ്സഹായതയോട് മത്സരിച്ചു തളരവെ ..അകത്തു നിന്നു അവളുടെ അമര്‍ഷ പൂരിതമായ ശബ്ദം...
" ചുരുങ്ങിയ മട്ടിലാണെങ്കിലും യത്തീം ആയതു കൊണ്ടു ആ പെണ്‍ കുട്ടിയുടെ കല്ല്യാണമങ്ങ് നടന്നു..ഇവിടിപ്പോ അതല്ലല്ലോ....ന്റെ മക്കളുടെ ഒരു വിധി.."

തുടര്‍ന്ന് കേള്‍ക്കാനുള്ള കരുത്തില്ലായിരുന്നു. ഉള്ളിലൊരു പിടപ്പ്..ശിരസ്സില്‍ നിന്നു വിയര്‍പ്പ് ഒഴുകി നരച്ച താടിരോമങ്ങള്‍ക്കിടയിലൂടെ ......ദേഹമാസകലം വിയര്‍പ്പില്‍ കുളിച്ചു. സഹിക്കാനാവാത്ത വേദനയില്‍ മനസ്സും ശരീരവും തളര്‍ന്നു. നിശ്ചലമായിരിക്കുന്ന തന്റെ ശരീരത്തിന്റെ വലതു ഭാഗം നോക്കി നിയന്ത്രിക്കാനാവാതെ അയാള്‍ പൊട്ടിക്കരഞ്ഞു. ഉള്ളില്‍ നിന്നു സ്വയമറിയാതെ ഒരേ ഒരു വാക്ക്.
"യാ അല്ലാ ..."
പള്ളി മിനാരത്തിലെ ഉച്ചഭാഷിണി അത് ഏറ്റു പറഞ്ഞു. പള്ളിയുണര്‍ന്നു. പള്ളിക്കാടുണര്‍ന്നു. മീസാന്‍ കല്ലുകള്‍ക്ക് കൂട്ടിരുന്ന കിളിക്കൂട്ടമുണര്‍ന്നു. അയാള്‍ മാത്രം ഉണര്‍ന്നില്ല..!!
പള്ളിക്കാടിന്നോരം ചേര്‍ന്ന് കൂട്ടിയിട്ടിരുന്ന മീസാന്‍ കല്ലുകളില്‍ ഒന്നിലേക്ക് ഒരു ദുരന്ത ജീവിതത്തിന്‍റെ മൂകസാക്ഷിയാവാന്‍ അയാള്‍ യാത്രയായിരുന്നു.
Tags:

Sunday, October 25, 2009

അച്ഛന്‍......!!! കവിത - സൈനുദ്ധീന്‍ ഖുറൈഷി

മിണ്ടാതിരിയ്ക്കൂ.....,
മിഴികളടച്ച് കിടക്കുകയാണച്ഛനക-
മിഴികളാല്‍ കാണുന്നുണ്ടാമൊക്കെയും...
മന്ദസ്മിതം തൂകുമധരങ്ങളല്ലൂ പറയുന്നു;
മിഴികള്‍ തുടക്കുകീ,യച്ഛനെങ്ങു പോകാന്‍....?

മേശമേലിപ്പോഴും ചൂടുള്ള ചായ-
പാതിയമ്മയ്ക്കായ് കരുതി വെച്ചതാവാം!
കാലുകളിലിപ്പോഴും ഈര്‍പ്പമുള്ളച് ഛന്റെ
കണ്ണുകള്‍ തേടുന്ന കണ്ണട.
കട്ടിലില്‍ തലയ്ക്കാമ്പുറത്തച്ഛന്റെ
നിലച്ച നാഡീമിടിപ്പുകളറിഞ്ഞ
നിലയ്ക്കാത്ത ഘടികാരം...
പൂമുഖക്കോണിലെണ്ണ മിനുക്കുള്ള
പ്രാമാണികത്വത്തിന്‍ ചാരുകസേര..

ആര്‍ത്തലയ്ക്കുമമ്മയേയും
അരികില്‍ തേങ്ങുമെന്നെയും നോക്കി
അന്ധാളിച്ചിരിക്കും കുഞ്ഞുപെങ്ങള്‍!
ഇക്കിളിപ്പെടുത്താമച്ഛനെ നമുക്കെന്ന്
ഇത്തിരിപ്പോന്നെന്റെ പൊന്നുപെങ്ങള്‍!"
ഇന്നലെപ്പോലും കളിപ്പിച്ചു നിശ്ചലനായ്
ഇക്കിളിയിട്ടപ്പോള്‍ ഉണര്‍ന്നതല്ലേ...?!!
"അമ്മയുടെ തേങ്ങല്‍ കേട്ടുണരാത്തയച്ഛനെ
ആവില്ല പൊന്നൂ ഉണര്‍ത്താനൊരിക്കലും..!!
"മടിയേതുമില്ലാതെ മാമുണ്ണാമച്ഛാ..
പിണങ്ങാതെഴുന്നേറ്റ് കളി പറഞ്ഞൂടെ.."
അച്ഛനില്‍ നിന്നാരൊ പറിച്ചെടുത്തവളെ
പച്ചമരത്തിന്‍ ചില്ലയടര്‍ത്തും പോല്‍.

നിശ്ചയം, ഈ കരച്ചില്‍ കേട്ടുണരാത്തയച്ഛന്
‍ഉണര്‍ന്നിരിക്കും നമ്മെ ഉണരാതെ കാണും.
കരയരുത് മക്കളെയെന്നാരുമറിയാതെന്റെ
കാതോരമുരുവിടുന്നച്ഛനിപ്പോള്
‍അമ്മയ്ക്കു തുണ നീ കുഞ്ഞുമോള്‍ക്കും
നിങ്ങള്‍ക്കു തുണയായിട്ടച്ഛനെന്നും..

Saturday, October 17, 2009

റൂഹാനി ( The Ghost )!!! ( കഥ)

കാഞ്ഞിരമുറ്റം പരീത് ഔലിയയുടെ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ചാണ് ഞങ്ങളുടെ പള്ളിയില്‍ പള്ളിയുമായി ബന്ധപ്പെടാത്ത ഒരു അനാചാരമെന്ന നിലക്ക് ചന്ദനക്കുടം നേര്‍ച്ച നടന്നു വന്നിരുന്നത്.

പള്ളിയുടെ മുറ്റത്തിനരികിലായി പള്ളിക്കാട്ടില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം - കണ്ടാല്‍ ആര്യ വേപ്പിന്റെത് പോലെ ഇലകള്‍ ഉള്ള - ഒരു മഹാമരം ആയിരുന്നു കൊടിമരം ആയി ഉപയോഗിച്ചിരുന്നത്. തേക്കും ചന്ദനവും കൊണ്ട് സമൃദ്ധമായ പള്ളിക്കാട്ടില്‍ തലമുറകളുടെ ആത്മാവുകള്‍ രാപ്പാര്‍ക്കുന്ന ഒട്ടനവധി വൃക്ഷ ലതാതികള്‍ വേറെയുമുണ്ട്‌. ഖബര്‍ വാസികളോട് സ്വകാര്യം പറയാന്‍ മണ്ണ് മാന്തി പൊത്തുകളുണ്ടാക്കുന്ന ചെറിയ വന്യജീവികള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു ഭീഷണികള്‍ ഒന്നുമില്ലാത്ത കാട്.
മഴക്കാലമായാല്‍ കമ്മ്യൂണിസ്റ്റ്‌ പച്ചയും കത്തിപ്പുല്ലും പേരറിയാത്ത ധാരാളം ഔഷധച്ചെടികളും നിറഞ്ഞ ഒരു ഹരിത വനം തന്നെയാണ് പള്ളിക്കാട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇഷാ നമസ്കാരം കഴിഞ്ഞാല്‍ പള്ളിയുടെ മതില്‍ക്കെട്ടിനുള്ളിലൂടെ നിര്‍ഭയം നടക്കാന്‍ ധൈര്യമുള്ളവര്‍ വളരെ ചുരുക്കം! ഇവിടെയാണ്‌ നമ്മുടെ കഥാ നായകനും രംഗപ്രവേശം ചെയ്യുന്നത്.

കരിങ്കല്ല് പോലെ എന്ന് പണ്ട് ഞങ്ങള്‍ പറഞ്ഞിരുന്നതും ഭയത്തോടെ ബഹുമാനിച്ചിരുന്നതും ആയ പള്ളിയിലെ മുക്രി ബീരാനിക്കയുടെ സ്ഥാനം കഴിഞ്ഞാല്‍ പിന്നെ സ്ഥാനം പിടിച്ചു വാങ്ങിയിരുന്നതും കൊടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരുന്നതും കാദര്‍ക്കാക്കാണ്. പ്രധാന നാടന്‍ കലകളായ കളരിപ്പയറ്റ്, ഉഴിച്ചില്‍, മുച്ചീട്ട് കളി തുടങ്ങിയവയിലൊക്കെ അതി പ്രഗത്ഭനെന്നു സ്വയം അഭിമാനിച്ചിരുന്ന കാദര്‍ക്ക തന്റെ എല്ലാ ചലനങ്ങളിലും അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഉറ്മി വീശല്‍, പന്തം വീശല്‍ , വടി വീശല്‍, ചെംട്ടടി തുടങ്ങിയവയിലൊക്കെ വ്യക്തിമുദ്ര സ്വന്തം താടിയിലും കയ്യിലും കണംകാലിലും പതിപ്പിച്ച കാദര്‍ക്ക ഞങ്ങളുടെ ഇടയില്‍ ഒരു അത്ഭുത പ്രതിഭാസവും വീര സാഹസിക നായകനുമൊക്കെ ആയിരുന്നെങ്കിലും ഞങ്ങളുടെ സീനിയര്‍സ്‌ ആയിരുന്ന കുറെ " ഹറാം പിറന്നവരുടെ" ( ഇത് കാദര്ക്കയുടെ ഭാഷയാണ്. ) ഇടയില്‍ പരിഹാസ്യനായിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവര്‍ കാദര്ക്കയെ കളിയാക്കാനും ദേഷ്യപ്പെടുത്താനും മറക്കാറില്ലായിരുന്നു.

കല്ല്യാണ വീടുകളില്‍ തലേന്ന് രാത്രി അറുക്കപ്പെടുന്ന പോത്തിന്റെ മുഖ്യ ഘാതകനായ മുക്രി ബീരാനിക്കയുടെ പ്രധാന സഹായിയായി ഉറച്ച ചുവടുകളുമായി കാദര്ക്കയുമുണ്ടാവും. ഇരുകാലുകള്‍ വീതം കൂട്ടിക്കെട്ടി വാലില്‍ പിടിച്ച് പോത്തിനെ അതിസമര്‍ത്ഥമായി വന്‍ വീഴ്ച്ചയിലേക്ക് തള്ളിയിടുന്നതില്‍ അതി കേമനാണ് കാദര്‍ക്ക. അതിന്റെ അംഗീകാരം എന്ന നിലക്ക് നെറ്റിയില്‍ ഇടതു ഭാഗത്ത് കറുത്തുവീര്‍ത്ത ഒരു മുഴയുമുണ്ട്.

പള്ളിക്ക് പുറകില്‍ പള്ളിക്കുളം. അതിനപ്പുറം പിന്നെയും പള്ളിക്കാട്. അതിനുമപ്പുറം സ്വച്ഛന്ദ ശാന്തമായൊഴുകുന്ന പുഴ. പുഴയോരം ചതുപ്പ് നിലമായതിനാല്‍ ആ ഭാഗം തീര്‍ത്തും വിജനമായിരിക്കും. കയ്യെത്തിച്ച് പൊട്ടിക്കാവുന്ന ഉയരത്തില്‍ നല്ല ഇളനീരുകള്‍ ഉള്ള തെങ്ങിന്‍ തൈകള്‍ നിറഞ്ഞ പ്രദേശം ആണെങ്കിലും ഒരൊറ്റ ഇളനീര്‍ പോലും മോഷ്ടിക്കപ്പെടാത്ത ഒരേയൊരു പ്രദേശവും ഇത് തന്നെ! കാരണം, പള്ളിക്കാടിന്റെ പ്രാന്ത പ്രദേശം എന്നതിലുപരി -നാട്ടുകാരെ ഭാഗികമായും വീട്ടുകാരെ പ്രത്യേകിച്ച് കെട്ട്യോള്‍ കുഞ്ഞീവിയെയും മക്കളെയും പൂര്‍ണ്ണമായും - വിറപ്പിച്ചിരുന്ന ഗജ പോക്കിരി കൊമ്പന്‍ അവറാന്റെ അലഞ്ഞു തിരിയുന്ന * "റൂഹാനിയാണ്."
പലരും കൊമ്പനവറാന്റെ അലഞ്ഞു തിരിയുന്ന പ്രേതാത്മാവിനെ കണ്ടിട്ടുണ്ടത്രേ! ചിലര്‍ പേടിച്ച് പത്തിരിപ്പാല , ഏര്‍വാടി തുടങ്ങിയ ദര്‍ഗ്ഗകളില്‍ മാസങ്ങളോളം മന്ത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. വിചിത്രമായത്, ജീവിതത്തില്‍ നേരാം വണ്ണം വസ്ത്രം ധരിക്കാത്ത കൊമ്പന്‍ അവറാന്റെ റൂഹാനിയെ പലരും കണ്ടിട്ടുള്ളത് വെള്ള തലപ്പാവും താടിയും ഉള്ള ശുഭ്ര വസ്ത്രാലങ്കാരത്തോടെയാണ്. ( ഒരു പക്ഷെ, മരണ ശേഷം അവറാന്‍ നന്നായിട്ടുണ്ടാകും!!).
എന്തായാലും കൊമ്പന്‍ അവറാന്റെ ജീവിതം കൊണ്ട് ഒരു നയാപൈസയുടെ ഗുണം നാടിനും വീടിനും ഉണ്ടായിരുന്നില്ലെങ്കിലും മരണ ശേഷം പള്ളിക്കും പള്ളിപ്പറമ്പിനും ഒത്തിരി ഗുണങ്ങള്‍ ഉണ്ടായി.

പള്ളിക്കുളം.
പണ്ടെന്നോ, ചെങ്കല്ല്‌ വെട്ടിയെടുത്ത ഭംഗിയുള്ള സമ ചതുരാകൃതിയിലുള്ള ഒരു മട. അതിനു പടവുകള്‍ ഉണ്ടാക്കിയപ്പോള്‍ ഒരു നല്ല സ്വിമ്മിംഗ് പൂള്‍ ആയി പരിണമിക്കുകയായിരുന്നു. പച്ചയും നീലയും മാറി മാറി നിറഭേദങ്ങള്‍ ഉണ്ടാക്കുന്ന മനോഹരമായ കുളം. പല തലമുറകള്‍ക്ക് നീന്തല്‍ പഠിപ്പിച്ച ഒരു കലാശാല. കൊടിയ വേനലിലും വെള്ളം വറ്റാത്തതിന്റെ പിന്നില്‍ കൊമ്പന്‍ അവറാന്റെ കയ്യുണ്ടെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.!
പള്ളിക്കുളത്തില്‍ വളര്‍ത്തുന്നതും വളരുന്നതുമായ കറുത്തു ബലിഷ്ടരായ "തിലാപ്പിയ മത്സ്യങ്ങള്‍ " അന്നും ഇന്നും എല്ലാവരുടെയും അത്ഭുതമാണ്. ഈ തിലാപ്പിയകളെ *സിയാറത്ത്‌ ചെയ്യാനും അന്നം കൊടുക്കാനും വരുന്ന ഭക്ത ജനങ്ങളും കുറവല്ല.!
അന്ന ധാതാക്കള്‍ കുളത്തിലേക്ക് അന്നത്തുണ്ടുകള്‍ എറിയുമ്പോള്‍ കൂട്ടമായി ഓടിവരുന്ന തിലാപ്പിയകള്‍ , അഭയാര്‍ത്ഥി ക്യാമ്പുകളില്‍ യു എന്‍ ട്രക്കുകള്‍ക്ക് പിറകെ ഓടുന്ന അഭയാര്‍ത്ഥികളെ ഓര്‍മിപ്പിക്കുന്നു.
പള്ളിക്കുളത്തില്‍ വെള്ളത്തേക്കാള്‍ കൂടുതല്‍ തിലാപ്പിയകള്‍ ആണെന്ന് അതിശയോക്തി.

കുളിക്കാനിറങ്ങുന്നവര്‍ കട്ടിയുള്ള അണ്ടര്‍വെയറും അതിനു മുകളില്‍ കട്ടിയുള്ള തോര്‍ത്തുമുണ്ടും ചുറ്റിയല്ലാതെ കുളത്തില്‍ ഇറങ്ങിയാല്‍ നൂറു പവനും മാരുതി കാറും ഒരു നഷ്ട സ്വപ്നമാവും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല!
എന്നാല്‍ ഇതിനെല്ലാം ഭീഷണിയായി തോര്‍ത്തും അണ്ടര്‍വെയറും ഇല്ലാതെ കുളത്തില്‍ നീരാടുന്ന ഒരേയൊരാള്‍ സാക്ഷാല്‍ കാദര്‍ക്ക മാത്രമാണ്. തിലാപ്പിയകളും കാദര്‍ക്കയും തമ്മിലുള്ള ഈ പരസ്പര ധാരണയുടെ രഹസ്യം ഇതുവരെ വെളിവാക്കിയതുമില്ല.
ഈ ഒരു അണ്ടര്‍സ്ടാണ്ടിങ്ങിനെ മുന്‍നിര്‍ത്തിയാകണം പകല്‍ നേരങ്ങളില്‍ "തിലാപ്പിയ റോബറിക്ക്" വരുന്നവരെ പിടികൂടുവാന്‍ കാദര്‍ക്ക നിയോഗിക്കപ്പെട്ടത്.
രാത്രികളില്‍ കൊമ്പന്‍ അവറാന്റെ റൂഹാനിയും പകലുകളില്‍ കാദര്‍ക്കയും തിലാപ്പിയകളുടെ സംരക്ഷകരായി.
പള്ളിക്കുളത്തില്‍ തിലാപ്പിയകള്‍ സ്വച്ചന്ദം വിഹരിച്ചു. പുഴക്കരയിലെ ഇളനീരുകള്‍ മുഴുത്ത തേങ്ങകളും ആയി.

ഇതൊക്കെയാണെങ്കിലും പള്ളിക്കുളത്തില്‍ തിലാപ്പിയകള്‍ എണ്ണം കുറയുന്നുണ്ടെന്ന തര്‍ക്കം മുക്രി ബീരാനിക്കയും കാദര്‍ക്കയും തമ്മില്‍ നടക്കാറുണ്ട്.
കാദര്‍ തന്നെ കോരി മാറ്റുന്നതാണ് എന്ന മുക്രിയുടെ ആരോപണത്തിന് " കൂമന്‍ തപ്പുന്നതാവും എന്നും മുത്ത്‌ നബിയാണെ ഞാനൊരെണ്ണം പോലും പിടിക്കാറില്ലെന്നും സംശയമുണ്ടെങ്കില്‍ എണ്ണി നോക്കിക്കോളൂ " എന്നുമുള്ള അവസാന വാക്കില്‍ തര്‍ക്കം തീരുകയും ചെയ്യും.

ഈയൊരു കാലയളവിലാണ് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരു ഹറാം പിറന്നവന്റെ പുതിയ കണ്ടുപിടിത്തം. "രാത്രി കാലങ്ങളില്‍ പള്ളിക്കാട്ടിലും പരിസരങ്ങളിലും പുഴക്കരയിലും അലയുന്ന കൊമ്പന്‍ അവറാന്റെ റൂഹാനിക്ക് ആകാരം കൊണ്ടും നടത്തം കൊണ്ടും കാദര്ക്കാടെ രൂപമാണെന്ന്".

അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെങ്കിലും കുളത്തില്‍ എണ്ണം കുറയുന്ന തിലാപ്പിയകള്‍ നസ്രാണികള്‍ തിങ്ങി പാര്‍ക്കുന്ന പറപ്പൂരെ ചന്തയില്‍ കാദര്‍ക്ക തന്നെ വില്‍ക്കുന്നത് കണ്ടവരുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടും കൂട്ടി വായിച്ചപ്പോള്‍ എവിടെയോ എന്തോ സേതു മാധവന് അന്വേഷിക്കാനുള്ളത് ചീഞ്ഞു നാറുന്നുണ്ട് എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നി.

കൊമ്പനവരാന്റെ റൂഹാനി ഒരു വലിയ പ്രതിബന്ധമായിരുന്നെങ്കിലും സംഗതികളുടെ നിജസ്ഥിതി അറിയുവാനുള്ള തീരുമാനത്തിലെത്തി ഞങ്ങള്‍. ഏകാങ്ക സംവിധായകന്‍ എന്ന നിലയില്‍ വലിയ പരാജയം ആയിരുന്ന ബഷീറിന്റെ സംവിധാനത്തില്‍ ആയിരുന്നു എല്ലാം.

സ്കൂളില്‍ പ്രച്ഛന്ന വേഷത്തില്‍ പങ്കെടുത്തു എന്ന അപരാധത്താല്‍ പണ്ടെന്നോ തൂങ്ങി മരിച്ച ഉമ്മാച്ചുത്തയുടെ പ്രേതമായി എന്നെ വേഷം കെട്ടിച്ചു.
അടിച്ചു മാറ്റിയ ഉമ്മയുടെ നിസ്കാര കുപ്പായവും മക്കനയും ധരിച്ച് ഞാന്‍. കുളത്തിനരികിലെ പള്ളിക്കാട്ടില്‍ . കുറച്ചു മാറി അപ്പുറത്ത് മറ്റു ഹറാം പിറന്നവരും.
എങ്ങും ഒരു പള്ളിക്കാട്മൂകത.
പള്ളിക്കാടിനോട് മത്സരിച്ച് മണ്ണില്‍ തൊടാനാവാതെ വൃക്ഷത്തലപ്പുകളില്‍ നിലാവ്.
ചിവീടുകളുടെ ഉച്ചസ്ഥായിയിലുള്ള കച്ചേരി.
കൊമ്പന്‍ അവറാന്റെ റൂഹാനി സത്യമാണെങ്കില്‍........." ന്റള്ളോ....." ഉമ്മാടെ നിസ്കാര കുപ്പായം മൂത്രം മണക്കുമെന്ന അവസ്ഥ വരെ എത്തി!
"ഡാ... അവറാന്റെ റൂഹാനി ശരിക്കും ഉള്ളതാണെങ്കിലോ...? "എന്റെ സംശയത്തിന് മുട്ടിടിച്ചിട്ടാണെങ്കിലും അവര്‍ മറുപടി പറഞ്ഞു.
" ഏയ്‌ .... അതൊന്നൂല്ലെടാ..ഒക്കെ വെറുതെ..." വിശ്വാസം ഇല്ലാത്തത് കൊണ്ടാവാം പരസ്പരം കണ്ണ് തുറിച്ചു നോക്കിക്കൊണ്ടാണ് അവര്‍ അത് പറഞ്ഞത്.

നേരം പാതിരാ കഴിഞ്ഞു കാണും. ഇരുട്ടും നിലാവും ഇട കലര്‍ന്ന് കിടക്കുന്നു പള്ളിക്കാട്ടില്‍.
പള്ളിയുടെ തെക്കേ ചരുവില്‍ പെട്ടെന്ന്.........!! ഒരു വെളുത്ത രൂപം...!! മെല്ലെ മെല്ലെ നീങ്ങി ഞങ്ങളുടെ അടുത്തേക്ക്‌...
ആ രൂപത്തിന് കാദര്ക്കയുമായി സാമ്യമുണ്ടോ എന്ന് നോക്കാനായില്ല. കൊമ്പന്‍ അവറാന്റെ റൂഹാനി അടുത്തെത്തിയതും മറഞ്ഞിരുന്ന എന്റെ കൂട്ടുകാര്‍ " ന്റള്ളോ.." എന്ന നിലവിളിയോടെ ചറപറ ചാടി ഓടി.
പെട്ടെന്നുള്ള ബഹളത്തില്‍ കൊമ്പനും ഒന്നിളകിയോ....!? കൊമ്പന്‍ എന്റടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു... റബ്ബേ....
ഞാന്‍ ചാടിയാല്‍ അത് അവറാന്റെ മുന്നിലേക്കാവും. എന്റെ കണ്ണുകളില്‍ ഇരുട്ട്...ഒരു നിമിഷം
"ന്റെ ബദരീങ്ങളെ..............." എന്ന വിളിയോടെ ഒരൊറ്റ ചാട്ടം! ചാടി വീണത്‌ കൃത്യമായി കൊമ്പന്‍ അവറാന്റെ മുന്നിലാണെന്ന് അറിയുന്നതിന് മുന്‍പേ ബോധം പോയിരുന്നു.

ഓര്‍മ്മ വന്നപ്പോള്‍ പനിച്ച്‌ വിറയ്ക്കുന്ന എന്റെ അരികില്‍ ഉമ്മയും വെല്ലിമ്മയും. ചന്ദനത്തിരിയുടെയും സാമ്പ്രാണിയുടെയും പുകച്ചുരുളുകള്‍ക്കുള്ളില്‍ അറിയുന്ന മന്ത്രങ്ങളുടെ കെട്ടഴിച്ച് വെള്ളത്തലപ്പാവ് കെട്ടിയ കൊയമ്മ തങ്ങള്‍.

എന്നെ കാണാന്‍ വന്ന കൂട്ടുകാരാണ് രഹസ്യമായി പറഞ്ഞത് കാദര്‍ക്ക പള്ളിക്കാട്ടില്‍ വീണ് കാലും ഒടിഞ്ഞു , കടുത്ത പനി പിടിച്ച് ആശുപത്രിയിലാണെന്ന്. തൂങ്ങി മരിച്ച ഉമ്മാച്ചുത്തയുടെ റൂഹാനി ഉപദ്രവിച്ചതാണത്രെ!!
ഇപ്പോള്‍ പള്ളിക്കുളത്തിലെ തിലാപ്പിയകള്‍ക്ക് കാവലായി രണ്ടു പ്രേതാത്മാക്കളുണ്ട്. കൊമ്പന്‍ അവറാനും ഉമ്മാച്ചുത്തയും.പറഞ്ഞു പറഞ്ഞു പള്ളിക്കാട് കയറി. ചന്ദനക്കുടത്തില്‍ തുടങ്ങി പള്ളിക്കാട്ടിലവസാനിച്ചു.അല്ലെങ്കിലും അങ്ങനെയല്ലേ വരൂ.

**********************************
സിയാറത്ത്‌ = സന്ദര്‍ശനം.

Tuesday, October 13, 2009

ആരൊരാള്‍......? (കവിത) സൈനുദ്ധീന്‍ ഖുറൈഷി


ഒരിക്കലവള്‍ വെറുത്തു
തന്നെ നോക്കി കൊതിയൂറിയ
കമിതാക്കളെ.
ഒരിക്കലവള്‍ പുഛിച്ചു,
തന്റെ വഴികളിലെ
കാമക്കണ്ണുകളെ.
ഒരിക്കലവള്‍ കുത്തി നോവിച്ചു
തന്നെ കടന്നു പിടിച്ച
പരുഷമാം പൗരുഷത്തെ.

വേളി മുതല്‍ -
വിവസ്ത്രമാകുന്ന മേനിയഴകില്‍
വികൃതക്ഷതങ്ങള്‍
ചിത്രങ്ങളെഴുതവേ....
അവള്‍ ഖിന്നയായി.
കാത്ത് വെച്ച കാമനീയകങ്ങള്‍
കലയറിയാത്ത
കലാകാരനു വേണ്ടിയെന്ന്.

ഉള്ളതത്രയുമവിഹിതമായ്
വിളമ്പിയുറങ്ങും
ബലക്ഷയം കണ്ടു നെടുവീര്‍പ്പിടവെ..
തന്റെ വഴികളിലെ
കഴുകന്‍ കണ്ണുകളും
മാംസളതയെ ഞെരിച്ച
ഇടനാഴിയിലെ പാരുഷ്യവും
കൊതിച്ചും, വെറുതെ തിരഞ്ഞും
യാഥാര്‍ത്ഥ്യത്തിനും
കിനാവിനുമിടയ്ക്കുള്ള
നിദ്രാവിഹീന നിമിഷങ്ങളെണ്ണി
ഒരു പീഡനത്തിനായ്...

Friday, October 9, 2009

കാബൂളില്‍ നിന്ന്‍ ഖേദപൂര്‍വ്വം...( കവിത )


ഹോ....പ്രിയതമേ...
ഫ്ളോറിഡയുടെ വസന്തമുറങ്ങും
വഴിയോരങ്ങളില്‍
നമ്മുടെ പ്രണയമന്ത്രങ്ങളുരുക്കഴിച്ച
ചുമ്പനജപങ്ങളുടെ
നിര്‍വൃതിയില്‍,
മഞ്ഞു പെയ്യുന്ന
പുല്‍മേട്ടിലെ മരക്കുടിലില്‍
വിജാതീയതകളുരുമ്മി
കത്തുന്ന കനലുകളില്‍
തിളച്ചുയരും നീരാവിയില്‍
മെയ്യോട് മെയ്യൊട്ടി..
നഗ്നരായ്.......!!


ഹോ....പ്രിയതമേ...
നമ്മുടെ സായാഹ്നങ്ങളിലെ
നീലത്തടാകങ്ങളിലിപ്പോഴും
വെളുത്ത മീനുകളുണ്ടോ..?
പുലര്‍ക്കാഴ്ചകളില്‍ തോട്ടങ്ങളില്‍
ഹിമകണങ്ങളുമ്മ വെയ്ക്കും
നിന്റെ കവിളഴകൊത്ത
പഴങ്ങളുണ്ടോ..........?

ഇത് മരുഭൂമിയാണ് !!
നിരാശയുടെ അഭിശപ്തഭൂമി!
ദേശസ്നേഹം നിര്‍ഭാഗ്യരും
സാമ്രാജ്യത്വം ബലിമൃഗങ്ങളുമാക്കിയ
നിരപരാധികളുടെ
കണ്ണീര്‍മഴ മാത്രമുണ്ടിവിടെ...!

ഇന്നലെ -
എന്റെ വിരല്‍ തുമ്പിനാല്‍
പിടഞ്ഞൊടുങ്ങിയ
പിഞ്ചുകുഞ്ഞിന്റെ ദീനമിഴികള്‍!
ചിതറിത്തെറിച്ച മകന്റെ
ശിഷ്ടങ്ങളൊരുക്കൂട്ടുമമ്മയുടെ
കത്തുന്ന മിഴികള്‍!


ഉറക്കിനുമുണര്‍വ്വിനുമിടയില്‍
ഒരു വാഹനത്തിനിരമ്പം പോലും
ശ്വാസം നിശ്ചലമാക്കുന്ന
ഭീതിയില്‍ ..., ഒരു വെടിക്കോപ്പിന്‍
അദൃശ്യമാം ഉന്നത്തില്‍....

ഹോ..പ്രിയേ.., നമുക്കിനി
പുനഃസമാഗമത്തിന്‍
വിദൂര പുലരികള്‍ പോലും
അന്യമാണോ..
പ്രാര്‍ത്ഥിയ്ക്കാം സഖീ..
മറുജന്മത്തിലെങ്കിലും
അമേരിക്കന്‍ ഭടനായ്
പിറക്കാതിരിയ്ക്കാന്‍!

Monday, October 5, 2009

ഉറുമ്പുകള്‍ ( കവിത )


ഉറുമ്പുകള്‍
പദമൂന്നാനിടമില്ലാതെ
ഭൂമിയെ തൊട്ട് തൊട്ട്
ഉറുമ്പുകള്‍...!!

അമ്മ പറഞ്ഞു ;
ഉറുമ്പുകള്‍ ദൈവദാസരെന്ന്..!
ഒരുറുമ്പിനെ പോലും കൊല്ലരുതെന്ന്.!

അമ്മയില്‍ നിന്ന് -
പുസ്തകങ്ങളിലെത്തിയപ്പോള്‍
ഉറുമ്പുകള്‍ ഐക്യത്തിന്‍
അനുധാവനങ്ങളെന്ന്!
ഭരണത്തിന്‍ പ്രായോഗികതകളില്‍
അരാഷ്ട്രീയവാദികളെന്ന്!
ചിതലിലേക്കുള്ള
പരിണാമങ്ങളെന്ന്!

കവച്ചു വെച്ച കാലുകള്‍
ഒതുക്കിയൊതുക്കി
ഐക്യരാഷ്ട്രങ്ങളുടെ
അകമ്പടിക്കരുത്തില്‍
ചതച്ചരച്ച് കൊന്നൊടുക്കി
നെഞ്ച് വിരിച്ച്......!!!!

Thursday, October 1, 2009

സുഹറ ( കഥ ) സൈനുദ്ധീന്‍ ഖുറൈഷി


വിന്‍ഡോ ഗ്ലാസിനപ്പുറം കത്തുന്ന ചൂട്.

നരച്ച മുടിയിഴകള്‍ പോലെ നിറം നഷ്ടപ്പെട്ട വൃക്ഷത്തലപ്പുകള്‍. സമൃദ്ദമായ്‌ കായ്ച്ചു നില്‍ക്കുമ്പോഴും ഒരു വരള്‍ച്ചയുടെ അസംതൃപ്തി വിളിച്ചോതുന്ന ഈത്തപ്പനകള്‍.മുകളില്‍ നിന്ന് നോക്കുമ്പോള്‍ കൊച്ചു കളിപ്പാട്ടങ്ങള്‍ പോലെ കാറുകളുടെ നിരന്തര പ്രവാഹം. ഭൂമിയുടെ ഞരമ്പുകള്‍ പോലെ റോഡുകള്‍.

ആഗസ്ത്‌-
ജീവിതായോധനത്തിന്റെ ചൂടിനെ അകത്തും പുറത്തും താങ്ങാനാവാതെ മരച്ചുവട്ടില്‍ തളര്‍ന്നിരിക്കുന്ന തൊഴിലാളികള്‍ പൊട്ടുകള്‍ പോലെ. സുഹറയുടെ മനസ്സ് എന്നും വേദനിക്കുന്ന കാഴ്ചയാണത്. കുടുംബത്തിനു വേണ്ടി ഉരുകിയൊലിക്കുന്ന ആ വിയര്‍പ്പു തുള്ളികള്‍, ഇത്തിരി തണലില്‍ തളര്‍ന്നിരിക്കുമ്പോഴും അകക്കണ്ണില്‍ കാണുന്ന നൈമിഷിക സ്വപ്‌നങ്ങള്‍!
അവരെ കാണുമ്പോള്‍, അവരെ പറ്റി ഓര്‍ക്കുമ്പോള്‍ സുഹറയുടെ കണ്ണുകള്‍ നിറയും. സഹോദരന്മാരെ അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തിലെ ശീതീകരിച്ച അന്തപ്പുരങ്ങള്‍ നിങ്ങളുടെ അവകാശമാണ്. അറിയാതെ അവളുടെ കൈകള്‍ പ്രാര്‍ത്ഥനയിലേക്ക് ഉയരും.സുഹറ അങ്ങനെയാണ്. തന്റെതിനെക്കാളേറെ കരുതലും സ്നേഹവും അപരന്റെതിനു നല്‍കുന്നവള്‍! പുറത്തെ വരണ്ട കാഴ്ചകള്‍ക്കപ്പുറം ഈര്‍പ്പമുള്ള കാഴ്ചകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവള്‍. കോര്‍ണേഷിനപ്പുറം ശാന്തമായ കടല്‍ കണ്ട് ആര്‍ത്തലയ്ക്കുന്ന നാട്ടിലെ കടലിനേക്കാള്‍ ശാന്ത സുന്ദരിയെന്നു അറിയാതെ പറയുന്നവള്‍. കനത്ത കമ്പിളി പുതച്ച ആഴക്കടലിനടിയിലെ ചുഴികളും അടിയൊഴുക്കും അവള്‍ക്കറിയില്ല.!
കിച്ചണില്‍ നിന്ന് പ്രഷര്‍ കൂക്കറിന്റെ ചൂളം. അവള്‍ ഓടിച്ചെന്ന് തീ കുറച്ചു വെച്ചു. വിസിലിന്റെ ശബ്ദത്തില്‍ മോനുണര്‍ന്നോ എന്ന് ബെഡ് റൂമിലും എത്തി നോക്കി.
ഹാളില്‍ ഫോണ്‍ ബെല്ലടിക്കുന്നു.വേഗം ചെന്ന് ഫോണ്‍ എടുത്തു. അപ്പുറത്ത് മജീദ്‌ക്കയുടെ നനുത്ത സ്വരം.
അഭിവാദ്യങ്ങള്‍ക്ക് ശേഷമുള്ള സ്ഥിരം ചോദ്യം. " എന്തെടുക്കാ....? "ഒറ്റ വീര്‍പ്പില്‍ അത് വരെയുള്ളതൊക്കെ പറഞ്ഞു.
" ഇന്ന് കുറച്ചു വൈകും കേട്ടോ....*സില വരെ പോകണം.സൌദിയില്‍ നിന്ന്....."
" ഇമ്മിണി വൈകോ...?" മജീദിനെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അവള്‍ ഇടയ്ക്കു കയറി ചോദിച്ചു.
" ഓ...പറയട്ടെ സൂറ....,ചിലപ്പോ കുറച്ചുവൈകും..., രണ്ടു മൂന്നു ക്ലിയറന്‍സ് ഉണ്ട്.."
അവള്‍ മൌനിയായി. അവളുടെ മനസ്സ് വായിച്ചിട്ടാകണം മജീദ്‌ പറഞ്ഞു." സൂറ പേടിക്കണ്ട, ഇക്കയും ബാബിയും വരും കൂട്ടിന്.....ഞാന്‍ വന്നിട്ടേ അവര്‍ പോകൂ.."
" ഊം ... വേഗം ..വരണം ട്ടോ.."
" ശരി ശരി... ഈ പെണ്ണിന്റെ ഒരു കാര്യം..."
റിസീവര്‍ വെച്ച് സുഹറ സോഫയില്‍ മൂകയായ്‌ ഇരുന്നു.
ഗൃഹാതുരതകളുടെ എല്ലാ നോവുകളും മജീദ്‌ക്കയുടെ സ്നേഹമസൃണമായ സമീപനത്തില്‍ ഇല്ലാതാവുന്നു. വെല്ലിമ്മ പറയുന്നത് പോലെ; " ന്റെ മോള് പാവാ...ഓള്‍ക്ക് പടച്ചോന്റെ പുണ്യം പോലെ ഒരു മാപ്ലനെ കിട്ടും.."ഇടിച്ചു കൊടുക്കുന്ന മുറുക്കാന്‍ വായിലിട്ട് വെല്ലിമ്മ അവളെ ചേര്‍ത്ത് പിടിക്കും. സ്നേഹത്തിന്റെ അകക്കണ്ണാടികളില്‍ വെല്ലിമ്മ ഇന്നും ചിരിക്കുന്ന മുഖമായി നില്‍ക്കുന്നു.ശരിയാണ്. ആരോ ചെയ്ത അല്ലെങ്കില്‍ തന്റെ തന്നെ പുണ്യമാണ് മജീദ്‌ക്ക!
പുറത്ത്‌ ആരോ വന്നുവെന്ന് കാളിംഗ് ബെല്‍.ഇക്കയും ബാബിയുമാണ്. പൊതുവേ വാചാലനായ ഇക്ക ചോദ്യവുമായാണ് അകത്ത് കയറിയത്.
" എന്താ ന്റെ സൂറ ...അന്റെ ബേജാര്‍ മാറീല്ലേ..? "
സുഹറ നാണിച്ചു ഒതുങ്ങി നിന്നു.
"ങ്ങള് ഓളെ മക്കാരാക്കണ്ട.." ബാബിയുടെ ഇടപെടല്‍ സഹായമായി. ഇക്ക സമാധാനിപ്പിക്കാന്‍ എന്നോണം ശാന്തമായി പറഞ്ഞു . " ഇന്ന് രാത്രിയോ.. നാളെ രാവിലെയോ എത്തും...കമ്പനി കാര്യം അല്ലെ....? "
കാളിംഗ് ബെല്ലിന്റെ ശബ്ദത്തില്‍ ആവാം മോനുണര്‍ന്നു കരയാന്‍ തുടങ്ങിയിരുന്നു. സുഹറ ബാബിയുമൊത്ത് മുറിയിലേക്ക് നടന്നു.

സമയം സന്ധ്യയോടു അടുത്തു.വിളറിയ സന്ധ്യകള്‍ ഈ കോര്‍ണേഷിലെ പതിവ് കാഴ്ചയാണ്. ആവി മൂടിയ അന്തരീക്ഷത്തില്‍ ഒരു ചുവപ്പ് പൊട്ടായി സൂര്യസാനിദ്ധ്യം. ഒഴിവു ദിനങ്ങളിലെ സന്ധ്യകളില്‍ പ്രണയ പരവശനും താത്വികനും ഒക്കെ ആയി മാറുന്ന മജീദ്‌ എപ്പോഴും ചൊല്ലാറുള്ള കവിത.......
"മറക്കാം നമുക്കെല്ലാമീ സന്ധ്യയില്‍
മരിക്കുന്ന സൂര്യനുദിക്കുമുഷസ്സായ്
മരിക്കാത്ത വാക്കുകള്‍ ബാക്കിയാക്കി
മരിക്കുന്ന മനുഷ്യനില്ലിനിയുമൊരു ജന്മം."

അന്തം വിട്ടു നില്‍ക്കുന്ന സുഹറയുടെ കവിളില്‍ തലോടി മജീദ്‌ പറയും
" അന്തിച്ചോപ്പ്‌ മുഴുവനും നിന്റെ കവിളിലാണ് . പിന്നെങ്ങനെ ഇവിടുത്തെ സന്ധ്യകള്‍ക്ക് ഭംഗിയുണ്ടാവും."
" .. ങ്ങക്ക് നൊസ്സാണ്......!" നാണത്താല്‍ നനഞ്ഞ സുഹറയുടെ മന്ത്രണം. അങ്ങനെ......യങ്ങനെ...!!
"അപ്പഴേ..." ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ ഇക്കയാണ്‌.
" ന്താ..ത്ര ആലോയ്ക്കണത്...? ഞാന്‍ നിസ്കരിച്ചിട്ടു വരാം. .. ഈ പെണ്ണിന്റെ ഒരു കാര്യം..." ഇക്ക പിറു പിറുത്ത് കൊണ്ട് തിരിഞ്ഞു നടന്നു.
പള്ളിയില്‍ നമസ്കാരത്തിനുള്ള വിളി.
മൊബൈലില്‍ സംസാരിച്ചു കൊണ്ടാണ് ഇക്ക കയറി വന്നത്. മുഖത്തെ ഉത്കണ്ഠ പുറത്തു കാണിക്കാതിരിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ! വിയര്‍പ്പില്‍ കുളിച്ച ഇക്കയുടെ ശരീരം. ! ധരിച്ചിരുന്ന *കന്തൂറ ശരീരത്തോട് ഒട്ടിയിരുന്നു. ഇക്കയുടെ മുഖത്തെ ഭാവ ഭേദങ്ങള്‍ സുഹറയും ശ്രദ്ധിച്ചു. ബാബി കൊടുത്ത വെള്ളം ഇക്ക ഒറ്റ വീര്‍പ്പില്‍ കുടിച്ചു തീര്‍ത്തു. ഇക്കയുടെ പ്രയാസം കണ്ടിട്ടാവണം ബാബിയുടെ മുഖവും വിവര്‍ണ്ണമായി.മൊബൈലില്‍ കാളുകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. ബാബിയുടെയും സുഹറയുടെയും ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാതെ ഇക്ക ഫോണില്‍ അടക്കം പറയുന്നു.
" ...ങ്ങള് ..ങ്ങട്ട് ..പോരിന്‍...ഓളോട് എങ്ങന്യാ ...പറയ...ഒരു പിടീം കിട്ടണില്ലാ....., ദേഹം വിറച്ചിട്ട്‌ പാടില്ലാ.............."
മാനസിക സമ്മര്‍ദ്ദത്തിന്റെ വേലിയേറ്റം ക്ഷമയുടെ സീമകള്‍ ഭേദിക്കാന്‍ ബാബിയെ നിര്‍ബന്ധിച്ചു. ".... എന്താ...ന്താ ...പറ്റിയേ.....ങ്ങള് ..കാര്യം പറയ്‌..."
ജിജ്ഞാസയോടെ വിഷമിച്ചു നില്‍ക്കുന്ന സുഹറയെ ഒന്ന് നോക്കി ഇക്ക മുഖത്തെ ഭാവം മാറ്റാന്‍ വിഫല ശ്രമം നടത്തി.
"ഏയ്‌ ....ഒന്നൂലാ ...ന്റെ കമ്പനീലെ ഒരു കാര്യാ..കൊഴപ്പം ഒന്നൂല്ലാ....., ആ സൂറ..മജീദ്‌ വരാന്‍ ചിലപ്പോ നാളേം കൂടി കഴിയും...,"
സംസാരം പകുതിയില്‍ നിര്‍ത്തി അയാള്‍ ടോയിലെറ്റില്‍ കയറി കതകടച്ചു.

സുഹറയും ബാബിയും മുഖാമുഖം നോക്കി ഒന്നും പറയാതെ അല്‍പനേരം നിന്നു. നിമിഷങ്ങള്‍ നീങ്ങിയിട്ടും ടോയിലെട്ടിന്റെ കതകു തുറക്കാതായപ്പോള്‍ രണ്ടു പേരുടേയും ഉള്ള് പിടഞ്ഞു.സുഹറയുടെ മനസ്സ് വായിച്ചിട്ടാകണം ബാബി ടോയിലെട്ടിന്റെ വാതിലില്‍ മുട്ടി. തുടരെ മുട്ടിയപ്പോള്‍ അയാള്‍ വാതില്‍ തുറന്നു. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു. അത് കണ്ടു കൊണ്ട് തന്നെ ബാബി ഗദ്ഗദത്തോടെ ചോദിച്ചു.
" ന്താ....എന്താ പറ്റിയേ...........? ങ്ങളെ...കണ്ണ് കലങ്ങീട്ടുണ്ടല്ലോ...? "
അയാള്‍ ചിരിക്കാനൊരു പാഴ് ശ്രമം നടത്തി." സോപ്പ്... സോപ്പായതാ.."
കൂടുതല്‍ പറയാന്‍ ആകാതെ അയാള്‍ മുറിയില്‍ കയറി. ഒപ്പം ബാബിയും. അനിഷ്ട കരമായത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന ആവലാതിയോടെ സുഹറ പുറത്തും.

മുറിയില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഇക്കയുടെ മുഖത്തെ വ്യാകുലത ബാബിയിലെക്കും പകര്‍ന്നതായി സുഹറക്ക് തോന്നി. ഒരു തളര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന സുഹറയോട് ഇക്ക പറഞ്ഞു." മോളെ...മജീദ്‌ ബോര്‍ടെരില്‍ വെച്ച് ഒരു അറബിയുമായി....ചെറിയൊരു കശപിശ."
സുഹറ തട്ടം കൊണ്ട് ചുണ്ടുകള്‍ അമര്‍ത്തി കരച്ചിലടക്കാന്‍ പാട് പെട്ടു.
" ദേ..ഇതാണ് ..ഞാന്‍ പറയാതിരുന്നത്..., മോള് സബൂറായി കേള്‍ക്ക്..വല്ല്യ പ്രശ്നം ഒന്നൂല്ലാ..ചെറിയൊരു കേസ് അത്രേയുള്ളൂ...."
" ഇക്കാ ന്റെ മജീദ്‌ക്ക.............?? "
സുഹറ മജീദിന്റെ മൊബൈലിലേക്ക് ട്രൈ ചെയ്തു. കിട്ടുന്നില്ല. വിഷമം കടിച്ചമര്‍ത്തി ഇക്ക പറഞ്ഞു.
" കിട്ടില്ല..പോലീസ് ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തിട്ടുണ്ടാകും... മോള് കരയാണ്ടിരിക്ക്‌...ഷുക്കൂറും സലീമുമൊക്കെ അങ്ങോട്ട്‌ പോയിട്ടുണ്ട്. ഇക്കേം പോണ്ണ്ട് ...ഒക്കെ ശരിയാകും..."

കുഞ്ഞിനെ മടിയിലിരുത്തി മൂകയായി ബാബി. തിമര്‍ത്തു പെയ്യാനൊരുങ്ങുന്ന ആകാശം പോലെ ബാബി.
എല്ലാവരും എന്തൊക്കെയോ തന്നില്‍ നിന്നു ഒളിക്കുന്നു എന്ന സംശയം സുഹറയെ വല്ലാതെ വിഷമിപ്പിച്ചു.
മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഇക്ക പുറത്തു പോയി. സംസാരത്തിനിടയില്‍ പോലീസ്, ആശുപത്രി എന്നൊക്കെ അവ്യക്തമായി കടന്നു വരുന്നത് സുഹറയെ കൂടുതല്‍ തളര്‍ത്തി.
മണി ഒന്‍പതു കഴിഞ്ഞിട്ടുണ്ടാകും.
ഫ്ലാറ്റില്‍ സന്ദര്‍ശകരുടെ എണ്ണം കൂടി വരുന്നു. എന്തോ പറയാന്‍ വിതുമ്പി പാതിവഴിയില്‍ മൌനമായി ഘനീഭവിക്കുന്ന മുഖം എല്ലാവര്‍ക്കും.

സമാശ്വസിപ്പിക്കലിന്റെയും തേങ്ങലിന്റെയും സമ്മിശ്രതയില്‍ ഒരു രാത്രി അവസാനിച്ചു.
രാത്രിയില്‍ പുറത്തു പോയ ഇക്കയും ഇത് വരെ വന്നില്ല.ഫോണും എടുക്കുന്നില്ല.
നേരം പുലര്‍ന്നിരിക്കുന്നു.
അശുഭ ചിന്തകളാല്‍ പ്രക്ഷുബ്ദമായി ഉറങ്ങാന്‍ വിസമ്മതിച്ച മനസ്സ് . സന്ദര്‍ശകരുടെ എണ്ണം കൂടുന്നു. ഏതോ ദുരന്തത്തിന്റെ അവ്യക്ത ചിത്രങ്ങള്‍ എല്ലാ മുഖത്തും പ്രതിഫലിച്ചിരുന്നു.ഇക്ക പറഞ്ഞത് പോലെ ചെറിയൊരു കേസ് ആകുമോ..? വന്നവരുടെ മുഖത്തെ ദുഃഖം അതിനെക്കാള്‍ വലിയതെന്തോ ഒന്ന് എന്ന ദുഷ് ചിന്തകളിലേക്ക് മനസ്സിനെ വലിക്കുന്നു. ഉള്ള് പിടഞ്ഞു.
അല്പം കഴിഞ്ഞപ്പോള്‍ ശുക്കൂര്‍ വന്നു. കയ്യില്‍ ഉണ്ടായിരുന്ന കടലാസുകള്‍ സുഹറക്ക് നല്‍കി.
" അമ്മായി ഇതിലൊക്കെ ഒന്ന് ഒപ്പിടണം..ഭാര്യയുടെ ഹര്‍ജി കേസീന്ന് ഒഴിവാകാന്‍ ഒത്തിരി സഹായിക്കൂത്രേ.... പിന്നെ അമ്മയിടെ പാസ്പോര്‍ട്ടും വേണം....."
മുറിഞ്ഞു മുറിഞ്ഞു ശുക്കൂര്‍ അത്രയും പറഞ്ഞു.
" മോനെ..ശുക്കൂരെ..സത്യം പറ...മജീദ്‌ക്കാക്ക് ...???"
വൃഥാ ചിരിക്കാന്‍ ശ്രമിച്ച്‌ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ സുഹറ യില്‍ നിന്നു മറച്ചു അവന്‍ പറഞ്ഞു...
" ഇല്ല അമ്മായി...ഒന്നൂല്ലാ..ഞങ്ങളൊക്കെ ഇല്ലേ..."

ശുക്കൂര്‍ പറഞ്ഞിടത്തെല്ലാം സുഹറ ഒപ്പ് വെച്ചു. അതുമായി ശുക്കൂര്‍ വേഗം തിരിച്ചു പോയി.

പള്ളിയില്‍ നിന്നു അസര്‍ ബാങ്ക് വിളിക്കുന്നു. ഫ്ലാറ്റില്‍ വന്നവര്‍ ആരും പോയിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ തളര്‍ന്നവശനായി ഇക്ക വന്നു.
പ്രതീക്ഷയോടെ , ആകാംക്ഷയോടെ സുഹറ ഇക്കയുടെ അരികില്‍ എത്തി.തളര്‍ന്ന് മുഖം കുനിച്ചിരിക്കുന്ന ഇക്ക മെല്ലെ തല ഉയര്‍ത്തി.
" മോളെ.. ഇക്ക പറേണത് മോള്‍ സബൂറായി കേള്‍ക്കണം... , മജീദിന്റെ കേസ് തീരാന്‍ കുറച്ചു താമസണ്ടാവും..."
തേങ്ങല്‍ പൊട്ടിക്കരച്ചിലായി മാറവേ..ഇക്കയുടെ ശബ്ദം വീണ്ടും...
" നിക്ക് ..തോന്നണത് ...മോളും..കുഞ്ഞും..തത്കാലം നാട്ടീ പോണതാ നല്ലതുന്നാ..."
അത്ഭുതത്തോടെയും അതിലേറെ വേദനയോടെയും..ഇക്കയെ നോക്കി.
' വേണ്ട ഇക്കാ.. മജീദ്‌ക്കയില്ലാതെ...., മജീദ്‌ക്ക ഇവിടെ ഒറ്റയ്ക്ക്...."
“പറേണത് കേള്‍ക്കു മോളെ...മജീദും കൂടി പറഞ്ഞിട്ടാ..ഈ അവസ്തേല്..മോള് ഇവിടെ നിക്കണ്ട...., ഒറ്റയ്ക്ക് പോവണ്ട.. ഞാനും ബാബിയും കൂടെ വരാം...."
"അല്ലാഹ്....എന്താ ...ഇക്കാ ഇത്രേം വല്ല്യ പ്രശ്നാണോ...!!"
സുഹറയുടെ എല്ലാ നിയന്ത്രണവും തെറ്റി. അവള്‍ പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചില്‍ തുടര്‍ച്ചയായി. അവിടെ ഉണ്ടായിരുന്നവരിലേക്ക് അത് പടരാന്‍ തുടങ്ങി. പക്ഷെ സ്വയം മറന്നു കരയുന്ന സുഹറ അത് കണ്ടില്ല.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു യാത്ര!
മജീദ്‌ക്കയെ കാണാതെ, സംസാരിക്കാതെ പുറപ്പെടേണ്ടി വന്ന തന്റെ വിധിയെ പഴിച്ച്, തന്റെ മജീദ്‌ക്കാക്ക് ആപത്തൊന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ച് , തന്റെ കുഞ്ഞിനെ മാറോടണച്ചു ജീവശ്ചവം പോലെ അവള്‍ ഫ്ലൈറ്റില്‍ ഇരുന്നു.

എയര്‍ പോര്‍ട്ടില്‍ സുഹറയുടെ ഉപ്പയും അനിയനും ഉണ്ടായിരുന്നു. കൂട്ടത്തില്‍ അമ്മായിയെയും സുധ ടീച്ചറെയും കണ്ട് സുഹറ തെല്ല് അമ്പരന്നു!
സുഹറയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി അമ്മായി. സുധ ടീച്ചറും തികച്ചും മ്ലാനയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഇക്കയേയും കുറച്ചു നേരത്തേക്ക് കണ്ടില്ല. കുറെ ഏറെ കഴിഞ്ഞാണ് ഇക്ക വന്നത്.

വാഹനം മെല്ലെ മുന്നോട്ട്‌. ഹൈവേയിലൂടെ നഗരങ്ങള്‍ പിന്നിട്ട്.
ഇടക്കെപ്പെഴോ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു അപശകുനം പോലെ പിറകില്‍ ഒരു ആംബുലന്‍സ്‌.
പ്രധാന നിരത്തിലെ വളവുകളും കയറ്റവും ഇറക്കവും ഒക്കെ കഴിയുമ്പോള്‍ പിന്നില്‍ ഇടയ്ക്കിടെ കാണുന്ന ആംബുലന്‍സിന്റെ നിറവും നിലവിളിയും ഒരു അസ്വസ്ഥതയായി സുഹറയില്‍.
" ഇക്കാ, ഒരു ആംബുലന്‍സ്‌ കുറെ നേരമായി നമ്മുടെ പിന്നാലെ...!?"
ഒരു ഞെട്ടലോടെയാണ് ഇക്കയത് കേട്ടതെങ്കിലും വളരെ ലാഘവത്തോടെ മറുപടി പറയാന്‍ ഇക്ക നന്നേ ശ്രദ്ധിച്ചു.
"ഏയ്...അത് ആര്‍ക്കെങ്കിലും വയ്യാണ്ടാവും..."
മുന്‍ സീറ്റിലിരുന്ന ഉപ്പ ഇക്കയുടെ തോളിലേക്ക് അമരുന്നത് വണ്ടിയുടെ ഉലച്ചിലില്‍ ആണെന്ന് അവള്‍ കരുതിക്കാണുമോ ....?
അങ്ങാടിയില്‍ നിന്ന് വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോഴും നഷ്ടപ്പെടലിന്റെ നിലവിളിയുമായി അതേ ആംബുലന്‍സ്‌ അവര്‍ക്ക് പുറകെ..ഉണ്ടായിരുന്നു. കൂട്ടിയും കിഴിച്ചും കലുഷിതമായിരുന്ന സുഹറയുടെ മനസ്സ് അവളുടെ കൈപ്പിടിയില്‍ നിന്ന് വഴുതാന്‍ തുടങ്ങിയിരുന്നു.
ഗേറ്റ് കടന്ന് വണ്ടി വീട്ടിലേക്കുള്ള വഴിയില്‍ കയറിയപ്പോള്‍ ... മുറ്റത്തു നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടം..!! പിന്നില്‍ മരണത്തിന്റെ നിലവിളിയുമായി ആംബുലന്‍സ്‌ !
സുധ ടീച്ചറും അമ്മായിയും സുഹറയെ മുറുകെ പിടിച്ചു.

അമ്പരപ്പോടെ അവരെ നോക്കുമ്പോള്‍ അകത്തു നിന്ന് ഉമ്മയുടെ നിലവിളി...

" ന്റെ.. മജീദ്‌ മോനെ..........ഉമ്മാടെ പോന്നു മോനെ..........."
സുഹറയുടെ എല്ലാ നിയന്ത്രണവും തെറ്റി. സര്‍വ്വ ശക്തിയുമെടുത്ത് അവള്‍ കുതറി വണ്ടിയില്‍ നിന്ന് ഇറങ്ങി ആമ്ബുലന്സിനു നേരെ ഓടി.
ആംബുലന്‍സില്‍ നിന്ന് ഇറക്കുന്ന പെട്ടിയില്‍ തന്റെ പ്രിയപ്പെട്ട മജീദ്‌ക്കയാണെന്ന് അറിയുന്നതിന് മുന്‍പേ അവള്‍ തളര്‍ന്ന് വീണു. പകുതി മുറിഞ്ഞ ഉമ്മയുടെ നിലവിളികളും അവള്‍ കേള്‍ക്കാതായി.





*കന്തൂറ = അറബികളുടെ നീളന്‍ കുപ്പായം.
സില = Border of U.A.ഇ
മലബാറിലെ ഒരു ചെറു ഗ്രാമത്തില്‍ സുഹറ ഇന്നും ജീവിക്കുന്നു. തന്റെ പ്രിയപ്പെട്ട മജീദ്‌ക്കയുടെ ഛായ ഉള്ള പൊന്നുമോന്റെ കളിയും ചിരിയും തിരിച്ചറിയാന്‍ ആവാതെ........!!!
സുഹറയുടെ ബന്ധുക്കള്‍ ചെയ്തത് ശരിയോ..തെറ്റോ..എന്ന ഒരു ചോദ്യം എനിക്കിപ്പോഴും ബാക്കി...അത് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്നു...