Tuesday, August 11, 2009

നെറ്റ് വര്‍ക്ക്‌ - സൈനുദ്ധീന്‍ ഖുറൈഷി


സംഭവിച്ചതാണെന്ന് ചിലര്‍.

സംഭവിക്കില്ലെന്നും ചിലര്‍.

സംഭവിക്കാന്‍ ഇടയുണ്ടെന്ന് മറ്റു ചിലര്‍.

പൊതു ജനം പലവിധം.

എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ അതിപ്രസരം കുടുമ്പ ബന്ധങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതാണു ചിന്താ വിഷയം.

നാട്ടിലുള്ള ഉത്തരവാദിത്വ ബോധമുള്ള പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം നെറ്റ് വര്‍ക്കുകളില്‍ ചടഞ്ഞിരിക്കാനും നേരം കൊല്ലാനുമുള്ള പ്രവണത കുറവാണെന്നും ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളിലാണു ഈ പ്രവണത കൂടുതല്‍ കാണുന്നത് എന്നും ടൈംസ് ഓഫ് ഗള്‍ഫ് പബ്ളിഷ് ചെയ്ത ഒരു ലേഖനത്തില്‍ പറയുന്നു. സമയത്തിന്ന് ഭക്ഷണം കഴിക്കാതെയും കക്കൂസില്‍ പോകാതെയും ആദ്യം ഗ്യാസ്ട്രബിളും പിന്നെ അത് മൂത്ത് അള്‍സറും മുപ്പത് ശതമാനത്തിലധികം പേരില്‍ പൈല്‍സും ( മൂലക്കുരു) ബാധിച്ചതായി ഹെല്‍ത്ത് മാഗസിന്റെ ഒരു പഠനവും വെളിപ്പെടുത്തുന്നു.
ഒരു ചായ ഉണ്ടാക്കാന്‍ അപേക്ഷ അയച്ചിട്ട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ജോലി കഴിഞ്ഞ് വന്നാല്‍ കൃത്യമായി ലഭിച്ചു കൊണ്ടിരുന്ന ചൂടുചായയുടെ ഓര്‍ഡര്‍ തെറ്റിയിട്ട് കുറച്ച് മാസങ്ങള്‍ ആയി. കൃത്യമായി പറഞ്ഞാല്‍ ചില സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവള്‍ കൂടി സൈന്‍ അപ് ചെയ്തതിന്ന് ശേഷം. കുറച്ച് മാസങ്ങള്‍ മുന്‍പാണു നെറ്റ് കണക്ഷന്‍ എടുത്തത്. എനിക്കാണെങ്കില്‍ ഓഫീസില്‍ നെറ്റ് സൗകര്യം ഉള്ളതു കൊണ്ട് വീട്ടീല്‍ കൂടി ഒരു കണകഷന്‍ വേണമെന്ന് തോന്നിയിരുന്നുമില്ല.

ഓഫീസിലെ നെറ്റ് യൂസ് കൂടുതലാവുകയും മലേഷ്യന്‍ കമ്പനിക്ക് അയക്കാന്‍ ഡ്രാഫ്റ്റ് ചെയ്ത ലെറ്റര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പോസ്റ്റുകയും " അതി ഗംഭീരം . ഒന്നു കൂടി എഡിറ്റ് ചെയ്യണം " ഇത്യാദി കമന്റുകള്‍ മലയാളത്തിലും ഇങ്ങ്ളീഷിലും കിട്ടിയപ്പോഴാണു മിനിസ്റ്റ്രി ഓഫ് ഇന്റീരിയറില്‍ നിന്ന് എല്‍.പി.ഓ ആയി പരിണമിക്കേണ്ടിയിരുന്ന ഒരു ക്വട്ടേഷ്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കുരുങ്ങിയ നഗ്നസത്യം മനസ്സിലാകുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ഫ്രണ്ട്സുകളുടെ എണ്ണം കൂടുകയും ഓഫീസ് കാര്യങ്ങളില്‍ ശ്രദ്ധ കുറയുകയും ചെയ്തപ്പോള്‍ അബദ്ധങ്ങള്‍ സ്ഥിരമാവുകയും ജി.എമ്മിന്റെ ശകാരം മസ്തിഷ്കം റീഫ്രഷ് ചെയ്യുകയും ചെയ്തപ്പോളാണു വീട്ടില്‍ ഒരു കണക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചത്.

ഓഫീസിലുള്ളവര്‍ പലരും ഇതെ നെറ്റ് വര്‍ക്കില്‍ അംഗങ്ങള്‍ ആയതിനാലും അവര്‍ക്കെല്ലാം എന്റെ ഇടപെടലുകള്‍ അറിയുന്നത് കൊണ്ടുമാണു മറ്റൊരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. ഇപ്പോള്‍ സുഖം.!സ്വസ്ഥം.! വ്യാജനായതു കൊണ്ട് അല്‍പ സ്വല്‍പം ഓഫീസിലും ഒരു കൈ നോക്കാമെന്നായി.

തിരക്കിട്ട് ഒരു ചായ ടേബിളില്‍ വെച്ച് സഹധര്‍മ്മിണി തിരിച്ചു നടന്നു.

മുമ്പൊക്കെ ഓഫീസില്‍ നിന്ന് വരുന്നത് കാത്തിരിക്കുകയും വന്നാല്‍ ഒത്തിരി ചോദ്യങ്ങളാല്‍ വീര്‍പ്പു മുട്ടിക്കുകയും ചെയ്തിരുന്ന ഇവള്‍ക്കെന്നാ പറ്റിയെന്ന ആവലാതിയോടെ ചോദിചു.

" എന്നതാ നിനക്കിത്ര തിരക്ക്.............?"ഒരു ചോദ്യ ഭാവത്തോടെ അവള്‍ തിരിഞ്ഞു നിന്നു. "
ഊം...എന്താ...""
നീ എവിടേക്കാ ഇത്ര തിരക്കില്‍..?"
"ഓ.. ചുമ്മാ നെറ്റില്‍ ഒന്നു രണ്ട് കമന്റ് എഴുതണം. ഐഡിയ സ്റ്റാര്‍ സിങ്ങെറും ഇപ്പൊ തുടങ്ങും."
" ഓ..ശരി ശരി നടക്കട്ടെ.."
ഒന്നു ഫ്രഷ് ആയിട്ട് വേണം എനിക്കും നെറ്റില്‍ കയറാന്‍ എന്നുള്ളതിനാല്‍ കൂടുതല്‍ ആര്‍ഗ്യുമെന്റിന്ന് നിന്നില്ല.

ബ്ളോഗുകളില്‍ ശ്രദ്ധിച്ചിരുന്ന താനിപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പ്രൈവറ്റ് ചാറ്റിങ്ങിലായതിന്റെ പ്രധാന കാരണം അടുത്തിടെ പരിചയപ്പെട്ട മാളവികാ വാര്യര്‍ ആണു. അതിനു ശേഷം തന്നെയാണു പ്രണയകവിതകള്‍ കൂടുതല്‍ എഴുതാന്‍ തുടങ്ങിയതും. എന്റെ ഒരു കവിതക്ക് കര്യമായ ഒരു കമന്റ് തന്നതിന്ന് ശേഷമാണു മീരാജാസ്മിന്റെ മുഖചിത്രമുള്ള മാളവികാവാര്യരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആദ്യം പ്രൊഫൈല്‍ പേജില്‍. അല്‍പം കൂടി അടുത്തപ്പോള്‍ ഇന്‍ബോക്സിലേക്ക് മാറ്റി കമ്മ്യൂണിക്കേഷ്യന്‍സ്.

മാളവികയോട് ഒരു തവണ സംസാരിച്ചാല്‍ ഒരായിരം പ്രണയ കവിതകള്‍ എഴുതാനാവുമെന്ന് മനസ്സില്‍ തട്ടിയാണൊ പറഞ്ഞത് എന്നറിയില്ല. പക്ഷെ, ഈ ബന്ധം ഒരു രഹസ്യ പ്രണയമായി വളരുന്നത് ഇരുവര്‍ക്കുമറിയാം. എന്നോട് അവള്‍ക്ക് ആരാധനയാണു. എന്റെ കവിതകള്‍ അവള്‍ക്ക് ജീവ വായു പോലാണത്രെ.!!

ലാപ്ടോപിനെ പ്രണയിക്കാന്‍ തുടങ്ങിയ എന്റെ ഭാര്യയും ഒരിക്കല്‍ ചോദിച്ചു. എന്താ കവിതയൊന്നും എഴുതാത്തത് എന്ന്. വ്യാജനായി ഞാന്‍ കവിതകള്‍ എഴുതുന്നതും അതിനൊക്കെ കാക്കത്തൊള്ളായിരം കമന്റുകള്‍ വരുന്നതും ഇവളുണ്ടോ അറിയുന്നു., ആ വ്യാജനെ പ്രണയിച്ച് കൊല്ലുന്ന മാളവികയെ ഇവള്‍ക്കറിയുമോ..മണ്ടി.!!

അല്ലാ, ഒരു കവിതയുടെ രണ്ട് വരി പോലും എഴുതാനറിയാത്ത ഇവള്‍ എന്നതാ ഈ നെറ്റില്‍ ചെയ്യുന്നത്.! വല്ല കൊച്ചമ്മമാരുമായും പുതിയ മത്തങ്ങാതോരന്റെ രെസിപ്പിയെ പറ്റി ചര്‍ച്ചചെയ്യുകയാവും. പാവം. !!

അവളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടാവാറുണ്ട്. പക്ഷെ മാളവിക ഓണ്‍ ലൈനില്‍ വന്നാല്‍ എല്ലാം മറക്കും. അത്രയേറെ വശ്യമാണാ ശൈലി.പല തവണ യഥാര്‍ത്ഥ ഫോട്ടൊ അയക്കാന്‍ പറഞ്ഞിട്ടും അവള്‍ നിരസിച്ചു. എന്റെ ഫോട്ടൊ ആദ്യം അയക്കണമത്രെ. പരസ്പര വിശ്വാസം ദൃഡപ്പെടുന്നത് വരെ ഇങ്ങനെ തന്നെ മുന്നോട്ട് പോകാമെന്ന ധാരണയിലായിട്ട് കുറച്ച് നാളുകളായിരിക്കുന്നു.

കുളി കഴിഞ്ഞ് വരുമ്പോഴേക്കും ചായ തണുത്തിരുന്നു. ഇനി അവ്ളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് ഒരു ചായ ഉണ്ടാക്കി നേരെ ഡെസ്ക് ടോപിന്ന് മുന്നില്‍ ഇരുന്നു. നെറ്റ് തുറന്നു.

മെയില്‍ ബോക്സില്‍ ധാരാളം മെസ്സേജ്സ്. അതില്‍ മാളവികയുടെ മെസ്സേജ് തുറന്നു. നേരം ഒട്ടും കളയാതെ ക്ലിക്കി ഇന്നായി."പ്രണയത്തിന്റെ പദനിസ്വനം" വായിച്ച് സ്വയം മറന്ന മാളവികയുടെ ഉള്ളു തുറന്ന കത്തായിരുന്നു അത്. എന്നെ നേരില്‍ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്നും മൊബൈല്‍ നമ്പര്‍ വേണമെന്നും എഴുതിയിരിക്കുന്നു. സത്യത്തില്‍ മാളവികയേക്കാള്‍ ആഗ്രഹം എനിക്കായിരുന്നു. ഒരു പാടു നാളത്തെ വിങ്ങല്‍.

മൊബൈല്‍ നമ്പര്‍ വേണ്ടെന്നും വരുന്ന വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന കൂട്ടായ്മയില്‍ വരുമോ എന്നും തിരിച്ച് മെസ്സേജ് അയച്ചു.

ഉറപ്പില്ലെന്നും ശ്രമിക്കാമെന്നും മറുപടി.

അഥവാ വന്നാല്‍ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന്ന് വരുന്നുണ്ടെങ്കില്‍ വെളുത്ത കല്ലുകള്‍ പതിച്ച കടും ചുവപ്പ് നിറമുള്ള സാരിയയിരിക്കും ധരിച്ചിരിക്കുകയെന്നും പ്രണയത്തിന്റെ പദനിസ്വനം എന്ന എന്റെ കവിത അന്ന് അവള്‍ വേദിയില്‍ ചൊല്ലുമെന്നും മറുപടി വന്നു.

താങ്കളെ തിരിച്ചറിയുന്നത് എങ്ങനെ എന്ന മാളവികയുടെ ചൊദ്യത്തിന്ന് ഞാന്‍ എഴുതാനുപയോഗിക്കുന്ന സ്വര്‍ണ്ണ നിരമുള്ള തൂലിക അതേ വേദിയില്‍ വെച്ച് മാളവികക്ക് സമ്മാനിക്കുമെന്നും മറുപടി നല്‍കി.

ഹോ.. മൂന്ന് ദിവസം കഴിഞ്ഞ് കിട്ടാന്‍ പെട്ട പാട്!!

ഊണിലും ഉറക്കിലും ഭാര്യയിലും ജോലിയിലും ഒന്നും താത്പര്യമില്ലാത്ത ദിനങ്ങളായിരുന്നു അത്.എന്റെ നല്ല ഭാര്യക്കും ഇതിലൊന്നും വലിയ ശ്രദ്ധയില്ല എന്നത് വളരെ ആശ്വാസമായി. ദുബായ് ഗെറ്റുഗതറിനെ പറ്റി പറഞ്ഞപ്പോള്‍ അവള്‍ക്കും താത്പര്യമായി.കുറെ ഫ്രണ്ട്സിനെ കാണാമല്ലോ എന്ന് അവളും പറഞ്ഞു.

അതെയതെ, കുറെ മറ്റുള്ളവരുടെ കുറ്റം പറ്യുകയും പുതിയ കുറച്ച് റെസിപ്പികള്‍ ശേഖരിക്കുകയും ആവാമെന്ന് ഞാനും കളിയാക്കി.

വെള്ളിയാഴ്ച്ച-

ജിജ്ഞ്ഞാസ കൊണ്ട് ചങ്ക് തിങ്ങി സംസാരിക്കാനാവാത്ത അവസ്ഥ.

ഭാര്യ ചോദിക്കുന്നതിനൊക്കെ യാന്ത്രികമായ മറുപടികള്‍ മാത്രം.മാളവിക കാണാനെങ്ങനെയിരിക്കും?മീരാജാസ്മിന്റെ അത്രക്കങ്ങ് ഭംഗി ഉണ്ടാവില്ലെങ്കിലും മോശമായിരിക്കില്ല.

എന്നെ കണ്ടാല്‍ പ്രായമുണ്ടെന്ന് പറയുമോ..?

ഹാളില്‍ എത്തുമ്പോള്‍ പരിപാടികല്‍ തുടങ്ങിയിരുന്നു. പലരും വന്ന് പരിചയപ്പെട്ടു. ഈയിടെയായി ഒന്നും എഴുതാത്തതെന്തേ എന്ന് പലരും ചോദിച്ചു. വ്യാജനായി ഞാന്‍ ഇപ്പോഴും എഴുതുന്നുണ്ടെന്ന് എങ്ങനെ പറയും.അപ്പോഴും കണ്ണുകള്‍ തിരഞ്ഞിരുന്നത് കല്ലുകള്‍ പതിപ്പിച്ച ചുവന്ന സാരിയുടുത്ത ഒരു അപരിചിതയെ ആയിരുന്നു.

പക്ഷെ അവിടെയൊന്നും മാളവിക വാര്യരെ കണ്ടില്ല.

പോക്കറ്റിലെ സ്വര്‍ണ്ണനിറമുള്ള പെന്‍ വലിച്ചെറിയണം എന്നു തോന്നി.എന്തിനെന്നെ ഇങ്ങനെ ഭ്രാന്തനാക്കി എന്ന് മനസ്സില്‍ പല തവണ ചോദിച്ചു.അപ്പോഴും ചുവന്ന സാരിക്കാരിയായ അപരിചിതയെ തേടിക്കൊണ്ടേയിരുന്നു കണ്ണുകള്‍.

മൈക്കില്‍ അനൗണ്‍സ്മെന്റ് കേട്ടാണു പരിസര ബോധം ഉണ്ടായത്.


"അടുത്തതായി കവിതാ പാരായണം.."വളരെ ആകാംക്ഷയോടെ കണ്ണിമ വെട്ടാതെ നില്‍ക്കുമ്പോള്‍ കൂട്ടുകാരികള്‍ക്കിടയില്‍ നിന്ന് അവള്‍...കല്ലുകള്‍ പതിപ്പിച്ച ചുവന്ന സാരി....ഞെട്ടിപ്പോയി.!!


സ്തബ്ധനായി നില്‍ക്കുമ്പോള്‍ അവളുടെ മധുമൊഴി...

ശ്രീ .................ന്റെ "പ്രണയത്തിന്റെ പദനിസ്വനം" എന്ന കവിതയാണു ഞാന്‍ ഇവിടെ ചൊല്ലുന്നത്.


ഒരു പക്ഷെ, ഹൃദയമിടിപ്പ് നിന്ന് പോകുമോ എന്ന് പോലും തോന്നിപ്പോയി.

പോക്കെറ്റിലെ സ്വര്‍ണ്ണ നിറമുള്ള ക്രോസിന്റെ പേന എടുത് പാന്റ്സിന്റെ പോക്കെറ്റില്‍ ഒളിപ്പിച്ചു.

മനോഹരമായി എന്റെ കവിത ചൊല്ലിയ അവള്‍ തെല്ലുനേരം വേദിയില്‍ തന്നെ നിന്നു. ആരെയോ പ്രതീക്ഷിക്കുന്നത് പോലെ.

അഭിനന്ദനങ്ങളുടെ പ്രവാഹങ്ങള്‍ക്കിടയില്‍ അവള്‍!

അന്തം വിട്ടു നില്‍ക്കുന്ന എന്റെ കൈ പിടിച്ച് കുലുക്കി സുഹൃത്തുക്കള്‍ പറഞ്ഞു .

"തന്റെ ശ്രീമതി എത്ര മനോഹരമായിട്ടാണു ആ കവിത ചൊല്ലിയത്.. റിയലി ഇമ്പ്രസ്സീവ്..."


മാളവികയിലേക്കുള്ള കുതിപ്പിലും കിതപ്പിലും തന്റെ ഭാര്യ ധരിച്ച സാരി ശ്രദ്ധിക്കുവാനോ കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന്ന് ഞാന്‍ തന്നെ സമ്മനിച്ചതാണു ഈ കല്ലു പതിപ്പിച്ച ചുവന്ന സാരിയെന്ന് ഓര്‍ക്കാനോ കഴിഞ്ഞില്ല!!

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴമൊഴി എത്ര ശരിയെന്ന് മന്‍സ്സ് പറഞ്ഞു.


അവളിപ്പോഴും തിരച്ചിലില്‍ ആണു. ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ പ്രണയവരികള്‍ നേടിക്കൊടുത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ...

മനസ്സില്‍ ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"നിനക്കുള്ള സ്വര്‍ണ്ണപ്പേന ഞാന്‍ വീട്ടില്‍ വന്നിട്ട് തരാം."

4 comments:

  1. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  2. thanks Sree satheesh.

    ReplyDelete
  3. കഥയുടെ പോക്ക്‌ എങ്ങോട്ടെന്ന് ആ സാരിയുടെ നിറവും സമ്മാനവും പറഞ്ഞപ്പോഴേക്കും മനസ്സിലായി.

    OT:ഈ ബ്ലാക്കില്‍ വൈറ്റ്‌ വായിക്കാന്‍ കണ്ണിന്‌ നല്ല പ്രയാസം തോന്നുന്നു.മാറ്റിയാല്‍ നന്നായിരുന്നു.

    ReplyDelete
  4. THANKS MR. AREEKKODAN
    I MAY CHANGE THE THEME OF BLOG.

    ReplyDelete