Monday, August 10, 2009

അഭയ ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി






പ്രാണപരവശയായ്
പ്രാണേശ്വരന്റെ
ആണിപ്പഴുതുള്ള ചരണങ്ങളെ
അശ്രുസ്നാനം ചെയ്യാന്‍
അള്‍താരയ്ക്കു താഴെ
മുട്ടു കുത്തിയവള്‍ ഞാന്‍
അഭയ.

അറിഞ്ഞു കൊണ്ടനേകം
സാതാന്മാര്‍ക്കിടയിലൊരൊക്കല്‍
കുരിശ്ശില്‍ പിടഞ്ഞ
ആത്മാവുള്ള ശരീരം, നിത്യവും
പിടയുന്ന ശരീരമില്ലാത്ത
ആത്മാവും.

സാലങ്കാര മനോജ്ഞ്ഞമാം
രമൃഹര്‍മ്മ്യ തളങ്ങളില്‍
മഞ്ജു ഗാത്ര വിലോലസ്മിതങ്ങളാ
ലെന്നുമൊടുങ്ങാത്ത
കുരിശുമരണങ്ങളുമായി നീ
ദൈവസുതന്‍.

അരമനകളിലതിലംഘനത്താല്‍
വിധിവിലക്കുകളടച്ചു വെച്ച്
ഭരണകൂടങ്ങള്‍ക്ക്
വിലയിടുന്ന പൗരോഹിത്യം!
പഴകിയ പത്തു കല്‍പ്പനകളല്ല;
അധിനിവേശത്തിന്‍
പുതു വഴികള്‍ വെട്ടുവാന്‍
നിയമങ്ങളെഴുതുന്നു
പുതിയ പുരോഹിതര്‍!

തിരുരൂപത്തിന്‍ മുന്നിലെരിയുന്ന
മെഴുതിരി വെട്ടത്തില്‍
അലംഘനീയ നിയമങ്ങ്ളെ
പ്രതിലംഘനത്താല്‍
തിരുത്തുന്നു തിരുവുടലുകള്‍.
ചത്ത മനസ്സുകള്‍ക്കു,മെനിക്കും
ശവക്കച്ചയുടെ നിറം വെള്ള!

ജപമണീകളുരുക്കഴിക്കും
വിരലുകളിലുടഞ്ഞ യൗവ്വനത്തിന്‍
പീഡിതമാം ഗര്‍ഭഭിത്തികളില്‍
ശുക്ളാലേപന ലിഖിതങ്ങളാം
മരിക്കാത്ത സത്യങ്ങള്‍!
പീഡനത്തനിയാവര്‍ത്തനങ്ങളില്‍
മെയ്യും മനസ്സും പിന്നെ
ജഡവുമിന്നാത്മാവും!

അഭയമില്ലാത്തൊരാത്മാവുമായ്
ദൃശ്യദൃശ്യാന്തരങ്ങളില്‍
കുതിച്ചു പായുന്ന
വിപണന കുതൂഹലത്തിന്‍
ചൂടുള്ളൊരുത്പ്പന്നം!

മരണമില്ലെനിക്കും പലവുരു
കീറിമുറിക്കുമെന്‍ മാനത്തിനും.
ഞാന്‍ അഭയയെങ്കില്‍
നീ തന്നെയാണു ഞാന്‍!

3 comments:

  1. നല്ല വരികള്‍, ശക്തമായ ഭാഷ

    ReplyDelete
  2. മരണമില്ലെനിക്കും പലവുരു
    കീറിമുറിക്കുമെന്‍ മാനത്തിനും.
    ഞാന്‍ അഭയയെങ്കില്‍
    നീ തന്നെയാണു ഞാന്‍!

    കൊള്ളാം നല്ല വരികൾ

    ReplyDelete
  3. thanks for the comments Sree. Arun and Anoop

    ReplyDelete