Friday, September 11, 2009

കൈ രണ്ടിലും മൈലാഞ്ചി ( കഥ )


മീനത്തിനൊടുവിലും നാട്ടിലെ പൂരങ്ങളുടെയും നേര്‍ച്ചകളുടെയും പൂര്‍ണ്ണവിരാമവുമായിട്ടാണു കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരം. കൊച്ചുട്ടന്റെ അമ്പലം എന്ന് പറയുമ്പോള്‍ അമ്പലത്തിലെ പ്രതിഷ്ഠ കൊച്ചുട്ടനാണെന്ന് തെറ്റിദ്ധരിക്കണ്ട. കൊച്ചുട്ടന്‍ തറവാട്ടു കാരണവരാണു. തറവാട് വക ക്ഷേത്രമാണു കൊച്ചുട്ടന്റെ അമ്പലം എന്നറിയപ്പെടുന്നത്.

ഇടവിട്ടുള്ള ചടങ്ങുകളില്‍ അമ്പലത്തില്‍ നിന്ന് കൊച്ചുട്ടന്റെ ഭാര്യ കല്ല്യാണിയമ്മ ഉണ്ടാക്കിയ പായസം ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലേക്കും കൊടുത്തയക്കും.

അമ്പലത്തിലെ പായസം ഞമ്മക്ക് ഹറാമാണെന്ന് കാദര്‍ക്കയും മറ്റും പറയുമെങ്കിലും ഞങ്ങളെല്ലാം അതിനു വേണ്ടി കാത്തിരിക്കുമായിരുന്നു. വര്‍ക്കിയേട്ടന്റെ കടയിലെ ശര്‍ക്കരയും പാലടയും ഗോതമ്പും ഒക്കെ ഏത് അടുപ്പില്‍ വെച്ച് കത്തിച്ച് പാചകം ചെയ്തെടുത്താലും , ഉണ്ടാക്കുന്ന ആളുടെ കൈപ്പുണ്ണ്യമനുസരിച്ച് രുചിഭേദം ഉണ്ടാകും എന്നതല്ലാതെ മതഭേദം ഉണ്ടാകുമെന്ന് ആ ചെറുപ്രായത്തിലും മനസ്സില്‍ തോന്നിയിരുന്നില്ല. ഈ ഒരു ചിന്താഗതി തന്നെയാണു പറമ്പന്തള്ളി ക്ഷേത്രത്തിന്റെ താഴേതൊടിയില്‍ താമസിച്ചിരുന്ന എന്റെ സുഹൃത്ത് കുമാരന്റെ ചേച്ചിയുടെ കയ്യില്‍ നിന്ന് പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിച്ച കള്ളപ്പം മതിവരുവോളം കഴിച്ചിരുന്നതും.

വിഷുവിനും ഓണത്തിനും പെരുന്നാളിനും ഒക്കെയുള്ള ഇത്തരം കൊള്ളെക്കൊടുക്കകള്‍ ഗ്രാമീണജീവിതത്തിന്റെ ഹരിത ചാരുതയിലെ വര്‍ണ്ണ ഭംഗിയുള്ള പൂക്കളായിരുന്നു.

"മോനേ...അമ്മൂട്ടിയുടെ മോനാ ആ കരയുന്നത്...ഇത് കൊണ്ടോയി അവിടെ കൊടുക്ക്...." എന്ന് പറഞ്ഞ് രണ്ട് മൂട് കപ്പയും ചട്ടിയില്‍ കുറച്ച് അരിയും ഉമ്മ എന്റെ കയ്യില്‍ തന്നിരുന്നത് നിറഞ്ഞ പത്തായത്തില്‍ നിന്നല്ലായിരുന്നു. ഉള്ളതില്‍ പാതിയെടുത്ത ഇത്രയും സധനങ്ങളുമായി അമ്മൂട്ടിയേടത്തിയുടെ മാടത്തിലേക്ക് ചെല്ലുമ്പോള്‍ , കരിയും ചാണകവും ചേര്‍ത്ത് മെഴുകിയ പൊട്ടിപ്പൊളിഞ്ഞ തറയില്‍ നഗ്നനായി കരഞ്ഞിരിക്കുന്ന രണ്ടര വയസ്സുകാരന്‍ രാജു. ഉമ്മ തന്നു വിട്ട അരിയും കപ്പയും കൈ നീട്ടി വാങ്ങുമ്പോള്‍ അമ്മൂട്ടിയേടത്തിയുടെ കണ്ണുകള്‍ പറയാതെ പറഞ്ഞിരുന്ന ആ നന്ദിയും സ്നേഹവും ഇന്നും മറക്കാന്‍ കഴിയുന്നില്ല.
വിശന്നു കരയുന്ന കുഞ്ഞുരാജുവിന്റെ മുഖം മനസ്സില്‍ വരച്ചിട്ട ദുഃഖചിത്രങ്ങളേക്കാള്‍ തീക്ഷ്ണമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫാസിസ്റ്റ് സംഘടനയ്ക്ക് വേണ്ടി രണ്ടു സഹോദരങ്ങളെ വെയിലു കൊണ്ട് കത്തുന്ന നിരത്തിലിട്ട് നിഷ്കരുണം വെട്ടിക്കൊന്നവരില്‍ മുഖ്യപ്രതി ഇതേ രാജുവാണെന്നറിഞ്ഞപ്പോള്‍ ഉണ്ടായത്.

ഒരു പക്ഷെ അമ്മുട്ടിയേടത്തി ജീവിച്ചിരുന്നുവെങ്കില്‍ രാജുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ സഹായിക്കുമായിരുന്നോ..? അറിയില്ല. മനുഷ്യ മനസ്സുകളില്‍ രൂപപ്പെട്ട ഈ അനിശ്ചിതത്വം തന്നെ ഇന്നിന്റെ സന്ദേഹം...!

ക്ഷമിക്കുക. നമുക്ക് കഥയിലേക്ക് വരാം.
പറഞ്ഞു തുടങ്ങിയത് കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരമാണു.
ഗ്രാമത്തിന്റെ കിഴക്കേ അതിരാണു കുന്ന്.
കുന്നിറങ്ങി വരുന്നത് വിശാലമായ പാടശേഖരത്തിലേക്ക്. കവുങ്ങുകള്‍ മുഖ്യമായി കൃഷി ചെയ്തിരുന്ന കുന്ന് വാസികള്‍ അധികവും സാധുക്കളും ഹരിജനഗളും ആയിരുന്നു.
മനുഷ്യര്‍ താമസിക്കാന്‍ മടിച്ചിരുന്ന കുറ്റികാടുകള്‍ നിറഞ്ഞതായിരുന്നു കുന്നിന്റെ വലിയൊരു ഭാഗം. കശുമാവിന്‍ തോപ്പും കവുങ്ങും കാട്ടുമുയലുകളും കുറുക്കന്മാരും ചെന്നായ്ക്കളുമുള്ള കുന്ന് ക്രമേണ ജനസാന്ദ്രമായി. സര്‍ക്കാരിന്റെ ലക്ഷം വീടുകളും വന്നതോടെ ഒരു ആദിവാസി ചേരി പോലെയായി കുന്ന്.

കുന്നിന്റെ വയലേലകളിലേക്കുള്ള ഇറക്കിലാണു കൊച്ചുട്ടന്റെ വീടും അമ്പലവും. വളരെ പ്രത്യേകതകള്‍ ഉള്ള എന്നാല്‍ ആനയില്ലാത്ത പൂരമായിരുന്നു ഇത്. ചെറുമരുടേയും പുലയരുടേയും വ്യത്യസ്തമായ തെയ്യവും മൂക്കലച്ചാത്തനുമൊക്കെ ഉറഞ്ഞു തുള്ളുന്ന പൂരം.
ഭയചകിതരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക് നേരെ മൂക്കലച്ചാത്തന്റെ വേഷം കെട്ടിയ ശങ്കരന്‍ തുള്ളിയുറഞ്ഞ് ഓടി വരികയും ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അലറുകയും ചെയ്യും.
അന്നൊക്കെ ഈ അലര്‍ച്ചയും അമറലുമൊക്കെ ഭയചകിത രാത്രികള്‍ ദിവസങ്ങളോളം സമ്മാനിച്ചിരുന്നു. വളര്‍ന്നതിനു ശേഷം ഞങ്ങള്‍ക്ക് നേരെ ഓടിയടുക്കുന്ന ശങ്കരനെ പിടിച്ചു നിര്‍ത്തി പറയുമായിരുന്നു.
"ശങ്കരാ വെറുതെ ഹറാം പിറപ്പ് വേണ്ടാട്ടാ... ദേ..അങ്ങോട്ട് വിട്..."
എന്നിട്ട് പെണ്‍കുട്ടികള്‍ നിരന്നു നില്‍ക്കുന്ന ഭാഗം ചൂണ്ടിക്കാണിക്കും. അപ്പോള്‍ നിരവധി നിറങ്ങള്‍ക്കിടയിലൂടെ ശങ്കരന്റെ ബീഡിക്കറയുള്ള പല്ലുകള്‍ തെളിഞ്ഞു വരും.

കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരത്തിന്റെ സജീവസാനിദ്ധ്യമായിരുന്നു കാദര്‍ക്കയും ഉള്‍പ്പെടുന്ന ഞങ്ങളുടെ സംഘം. പാടത്തിങ്കരയിലെ കട്ടകളിയില്‍ ഞങ്ങളും മുച്ചീട്ട്കളിയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കാദര്‍ക്കയും പുലരുവോളം ഉണ്ടാവും.

മനോഹരമായ വയലേലകളെ കീറിമുറിച്ച് ഒഴുകുന്ന രണ്ട് തോടുകളുണ്ട്. ഒന്ന് വിദൂരദിക്കില്‍ നിന്ന് ഒഴുകിയെത്തുന്ന കോഴിത്തോടും മറ്റൊന്ന് കൊഴിത്തോടിന്റെ കൈത്തോടായി കിഴക്കോട്ട് ഒഴുകുന്ന ചെറുതോടും. വേനല്‍ക്കാലമായാല്‍ രണ്ടും വറ്റി വരളും.
പാടത്ത് മേഞ്ഞ് നടക്കുന്ന കന്നുകാലികളെ പോലെ മനുഷ്യരും സ്വച്ചന്ദസുന്ദരമായ രണ്ടിനുപോക്ക് സാധിച്ചിരുന്നതും ഉണങ്ങിയ ഈ തോടുകളിലാണു. പൂരത്തിനോടനുബന്ധിച്ച് അല്‍പം തിരക്കുള്ള പ്രദേശമായി മാറും പ്രസ്തുത തോടുകള്‍.

പൂരക്കാഴ്ചകളും കളികളും മതിയാക്കി ഞങ്ങള്‍ കുന്നിറങ്ങി. കാദര്‍ക്ക, കബീര്‍, ഹമീദ് പിന്നെ ഞാനും.
എല്ലാവരുടേയും കയ്യില്‍ പൊരിയും അലുവയും ഉലക്കച്ചിറ്റും ഒക്കെയായി ഓരോ പൊതികളുമുണ്ട്. കാദര്‍ക്കയുടെ കയ്യില്‍ ഒരു വലിയ പൊതി നാരങ്ങയായിരുന്നു. കാദര്‍ക്കാടെ വെല്ലിമ്മാക്ക് ഒത്തിരി ഇഷ്ട്മാണത്രെ മധുരനാരങ്ങ.

കുന്നിറങ്ങി പാടത്ത് നടവരമ്പിലൂടെ മുച്ചീട്ട് കളിയിലെ ചാണക്യസൂത്രങ്ങള്‍ വര്‍ണ്ണിച്ച് കാദര്‍ക്ക മുന്നില്‍. ഞങ്ങള്‍ പിറകിലും.
കൂരാകൂരിരുട്ട്.
അമാവാസി അതിന്റെ പൂര്‍ണ്ണരൂപത്തില്‍. ഒരു നക്ഷത്രം പോലും മിന്നുന്നില്ല. പിന്നെയുള്ളത് മൂട്ടിലെ തീ പേടിച്ച് പരക്കം പായുന്ന മിന്നാമിനുങ്ങുകളാണു.
കൈതോട് ഇറങ്ങിക്കേറി വേണം അപ്പുറത്തെത്താന്‍. വറ്റിവരണ്ട് കിടക്കുന്നതാണെങ്കിലും നല്ല വിഷമുള്ള മൂര്‍ഖനും പുല്ലാനിയുമൊക്കെ യഥേഷ്ടം വിഹരിക്കുന്ന തോടാണു.

"ഒരു ചൂട്ടെങ്കിലും കരുതാമായിരുന്നു ..." ഹമീദിന്റെ ഓര്‍മ്മപ്പെടുത്തലിനെ കാദര്‍ക്ക ശകാരിച്ചൊതുക്കി.

"ഞമ്മക്കറിയാത്ത തോടും പാടൊം ണ്ടോ...ങ്ങളു ബരീന്‍ കുട്ട്യോളേ..."
തോടിന്റെ ചെങ്കുത്തായ മാട്ടത്തില്‍ നിന്ന് കാദര്‍ക്ക പറഞ്ഞു.
"മക്കളെ.. നോക്കീം കണ്ടും എറങ്ങണം.. ബീയണ്ട. പിന്നെ ചവ്ട്ടുമ്പോ സൂച്ചിക്കണം..നല്ല മൂര്‍ഖന്മാരും പിന്നെ ഒണങ്ങി കെടക്കണ മറ്റവനും ണ്ടാവും..ബെര്‍തെ നാറ്റിക്കണ്ടാ.."

"ഓ മറ്റവനില്‍ ചവിട്ട്യാലും കൊഴപ്പല്ലാ...മൂര്‍ഖനാണു പ്രശ്നം.."
കബീറിന്റെ മറുപടിക്ക് ചെവി കൊടുക്കാതെ മെല്ലെ മാട്ടമിറങ്ങാന്‍ തുടങ്ങി. ഓരോരുത്തരായി താഴെയെത്താന്‍ തുടങ്ങിയപ്പോള്‍ കാദര്‍ക്കാടെ ശബ്ദം.
"...ന്റെ പടച്ചോനേ........."
"...ന്താ കദര്‍ക്കാ....? "
"പണ്ടാറടങ്ങാന്‍ ........ന്റെ നാരങ്ങാ പൊതി തായത്ത് ബീണു.."
"ഓ... അത്രെയുള്ളൂ...ഞ്ഞാന്‍ കരുതി പാമ്പ് കടിച്ചൂന്ന്....."
"അയ്നിമ്മിണി പുളിക്കും...കഥ പറയാണ്ട് നാരങ്ങ പറക്ക് മക്കളെ.."
"..ന്താ കാദര്‍ക്കാ എങ്ങനെ പറക്കൂന്നാ..കണ്ണ് കാണാതെ..?"
"..ഓ... ഒരു നിര്‍ണ്ണ്യം വെച്ച് ആണ്ട് തപ്പ് മക്കളേ..."
കാദര്‍ക്കാനെ പിണക്കാനുള്ള മടി മൂലം ഞങ്ങളും ആത്മാര്‍ത്ഥമായി നാരങ്ങ തപ്പാന്‍ തുടങ്ങി.

"അയ്യേ..ശ്ചേ...! " ഹമീദിന്റെതായിരുന്നു ശബ്ദം.
"എന്തേ... ഹമീദേ...?"
"ഏയ്....ഒന്നൂല്ലാ...."
"വീണ്ടും അയ്യെ ശ്ചേ..!!" ഇത്തവണ കബീര്‍ ആയിരുന്നു.
" ..ഊം..ന്താണ്ടാ കുരുത്തം കെട്ടോരേ...? " കാദര്‍ക്കാടെ ചോദ്യം.
"ഏയ് ഒന്നുല്ലാ.." കബീറിന്റെ മറുപടി.
"ഹലാക്ക് .......കൊയഞ്ഞല്ലള്ളാ...." ഇത് സാക്ഷാല്‍ കാദര്‍ക്ക തന്നെ ആയിരുന്നു.
"..ന്താ കാദര്‍ക്കാ..? "
എന്റെ ചോദ്യത്തിന്ന് കാദര്‍ക്കാടെ മറുപടി.
"ഒന്നൂല്ലാ... ബിലാത്തീലെ നാരങ്ങ. കിട്ട്യോടത്തോളം മതി. നടക്ക് മക്കളെ........"

ഒരു വിധം തോട് കയറി. പാടമിറങ്ങി തപ്പിത്തപ്പി നടന്നു.
പാടത്തിന്‍ കരയിലെ മേലെപ്പറമ്പില്‍ ആദ്യം കിട്ടുന്നത് എന്റെ അമ്മായിയുടെ വീടാണു. ആരും നിര്‍ദ്ധേശിക്കാതെ തന്നെ എല്ലാവരും ഒരേ ദിശയിലേക്ക് യാന്ത്രികമായി നടന്നു. കണറിന്നരികിലേക്ക്.
കിണറിനരികില്‍ തൊട്ടിയും കയറും ഉണ്ട്.പക്ഷെ ആരും വെള്ളം കോരുന്നില്ല. കാദര്‍ക്ക കാബീറിനോടും കബീര്‍ ഹമീദിനോടും ഹമീദും കബീറും ചേര്‍ന്ന് കാദര്‍ക്കാടും വെള്ളം കോരാന്‍ പറയുന്നു.

"ങ്ങളെ കയ്യിലെന്താ....ബളണ്ടാ..അങ്ങട് കോരിക്കൂട് മക്കളേ..."
"കാദര്‍ക്കാ.. കയ്യില്‍ വളയില്ല. പക്ഷെ മറ്റവനുണ്ട്..ഇങ്ങളു കോരു.."
" അത് ശരി... അപ്പൊ ന്റെ കയ്യിലെന്താ മൈലാഞ്ച്യാ... ഞമ്മളെ കയ്യും ബെടക്കായി മക്കളേ..."
"എന്നാ പിന്നെ സൈനു ....നീ കോരടാ..നിന്റെ ഒച്ചേം അനക്കോം ആണല്ലൊ കേള്‍ക്കാതിരുന്നത്..?"
"ഊം...ഒച്ചേം.. അനക്കോം..ഉണ്ടായില്ലാന്നുള്ളത് ശരിയാ..പക്ഷെ, ന്റെ രണ്ട് കയ്യിലാ..മൈലാഞ്ചി...!!!!"

3 comments:

  1. ഹഹ മൈലാഞ്ചി കയ്യില്‍ മാത്രേ ഉള്ളയിരുന്നോ അതോ ? കാലിലും ...

    ReplyDelete
  2. "ഊം...ഒച്ചേം.. അനക്കോം..ഉണ്ടായില്ലാന്നുള്ളത് ശരിയാ..പക്ഷെ, ന്റെ രണ്ട് കയ്യിലാ..മൈലാഞ്ചി...!!!!"

    ഹ ഹ ഹ

    ReplyDelete
  3. azeez said...
    Dear Zainudheen Quraishi,

    Thanks for your comments.

    How're you?

    Sept last I moved to a new room. The petroleum drilling in this province has been suspended and we have been laid off. For a small ten by eight room I have to pay a rent of Rs 23000 monthly and for internet access Rs 1600.How does it work? Life is good when things are good.I didn't have the right mood to go online.



    I visited mullappookkal. Find a few more blossoms.

    I think, how fast this Quraishi churns out poems . A lot.Thattukatayile chutu dosa pole. I say, he is under the spell of Muse .

    lucky man.

    But when I read 'kayyile mayilanji' I thought I should respect the short story writer Quraishi than the poet Quraishi.

    Amazing.

    I was just dozing. have been carried away in a dream.A thrikkoottuur peruma .Full of theyyam images and 'thalams'. kavati thullal. mangamar line up on either side of our village road holding lighted oil lamps, their flower-adorned hair and face glitter. youngsters trying kavati, and shankaran and velayudhammar freigthen us with hara haro hara and they near me and my younger sister with shoolams pierced through their tongue and making a pri-mordial sound.



    these festivals in the local temples carved out my culture.

    I lost them ,years back. but i revisited them again through kayyile mayilanagi.a few glimpses, though. I once again walked my old walk in the darkness through unelectrified village roads.



    good language. good telling.



    congrats qurasihi

    aramprappu venttaattaa . write again

    October 10, 2009 7:09 AM

    ReplyDelete