Tuesday, September 8, 2009

പലായനം.....( കവിത ) സൈനുദ്ധീന്‍ ഖുറൈഷി


ഹേ സോമാലിയാ................
തപ്ത നിശ്വാസമുതിര്‍ക്കും നിന്‍ മരുമണ്ണില്‍
ശപ്ത ശാപത്തിന്‍ വരമൊഴി കുറിച്ചിട്ടതാര് ....?
സപ്തവര്‍ണ്ണങ്ങളാല്‍ തമസ്സിന്‍ കറുപ്പിനെ
തിക്തമായ് നിന്നില്‍ വലിച്ചിട്ടതാര്....?

ഒരു ശവക്കുഴി -
ജലശ്ശൂന്യമാം മണ്ണിന്റെ നെഞ്ചിലൊരു വിള്ളല്‍
തിരിച്ചറിവിനായ് ആരോ നാട്ടിയ കാണ്‍ഠതാരു ശിഖരം,
ശുഷ്കപത്രം പൊഴിച്ചെല്ലിച്ചൊരാ ശിഖരത്തിനടിയില്‍
ശുഷ്കിച്ചു മറ്റൊരു പട്ടിണിപ്പേക്കോലം.....
കത്തിയമര്‍ന്ന കനലു പോലൊരു
സോമാലിയന്‍ യൗവ്വനം..!!!
അവനുള്ളിലുറയും മൗനത്തിന്‍ ചിറ പൊട്ടിച്ചു
വാക്കുകള്‍ നദികളായൊഴുകുന്നു.....

ആത്മരക്ഷയ്ക്കായ് സര്‍വ്വം ത്യജിച്ചോര്‍
അന്തര്‍ദാഹങ്ങളെ കുഴിവെട്ടി മൂടിയോര്‍
പലായനത്തിന്‍ പാപം വഹിപ്പോര്‍
പരലുകള്‍ മാതിരി വഴിയില്‍ പിടപ്പോര്‍
കത്തും വിശപ്പിന്‍ പശിപ്പാട്ടു പാടുവോര്‍
കരിയും കിനാക്കള്‍ക്ക് കണ്ണീര്‍ പൊഴിച്ചോര്‍
പെറ്റ പൈതങ്ങളെ മറമാടി ശോഷിച്ച
മാറത്തടിച്ചാര്‍ത്തു കരയുന്നോര്‍ അമ്മമാര്‍.


ഹേ സോമാലിയാ........
ആരുനിന്‍ ഗര്‍ഭാശയത്തിന്റെ ഭിത്തിയില്‍
നരപീഢനത്തിന്‍ പരാഗം വിതച്ചു പോയ്..?
ആരുനിന്‍ ശാന്തിയുടെ ഹരിത വര്‍ണ്ണങ്ങളില്‍
അശാന്തിയുടെ കൈചൂട്ടു കത്തിച്ചെറിഞ്ഞു പോയ്..?


ചൂടിന്റെ ചുരമാന്തി അഗ്നിയാവാഹിച്ചു
ചുടലകള്‍ തീര്‍ക്കുന്ന കാറ്റിന്‍ കരങ്ങളും
തപബാഷ്പജാലയെ കാറ്റില്‍ ലയിപ്പിച്ചു
ശിവനൃത്തമാടുന്ന സാഗരത്തിരകളും
മുകളില്‍ പറക്കുന്ന പോര്‍വിമാനങ്ങളും
ധരണിയില്‍ ടാങ്കറിന്‍ ശലാകക്ഷതങ്ങളും
തീയില്ല പുകയില്ല ചാരമല്ലൂ മുന്നില്‍
കാറ്റില്ല മഴയില്ല വെയിലല്ലൂ വിണ്ണില്‍
സംക്രമിച്ചെത്തും ഇരുട്ടിന്‍ കുരുക്കുകള്‍ക്കുള്ളില്‍
പിടയ്ക്കുന്ന ജീവന്റെ സ്പന്ദനം....

ഹേ സോമാലിയാ....
എവിടെ നിന്‍ സായന്തനത്തിലെ പൊന്‍ വെയില്‍,
ശാദ്വലതയില്‍ പെയ്ത മഞ്ഞും നിലാവും...
സ്നേഹമന്ത്രത്തിന്റെ *ദര്‍ഭൂഗ താളവും,
*സഹാറയില്‍ നിന്നുയരും മൃദുരാഗവീചിയും..??

ഒടുവിലൊരു നാളത്തിന്നവസാന ദീപ്തി പോല്‍
തെളിയുന്നു മമ ജീവസഖിയുടെ വദനം.!!
ശുഷ്കിച്ച ചുണ്ടുകള്‍,
കുഴിയാണ്ട കണ്ണുകള്‍,
ഒട്ടിയൊരുദരവും നീലനിറമാര്‍ന്ന മേനിയും..
കിടക്കുന്നവള്‍ തന്റെ മടിയില്‍ തലവെച്ച്
പലായനത്തിന്‍ പാതി പിന്നിട്ട പാതയില്‍.

ഒരു മാത്ര
വിണ്ടുണങ്ങിയൊരാ ചുണ്ടനങ്ങി
രക്തക്കറയോലും ദീനരോദനമിങ്ങനെ
"യാ..ഹബീബ്.........യാ.........ഹബീബ്...
തരുമോ...എനിക്കിത്തിരി കുടിവെള്ളം....?"
നിശ്ചലമിരുന്നുപോയൊരു മാത്ര!
നിശ്ചലമാകുന്നൊരു മേനിയും മടിത്തട്ടില്‍..!!

അവര്‍ പൊട്ടിച്ചെറിഞ്ഞ ടിയര്‍ഗ്യാസിന്‍ നീറ്റലില്‍
പെയ്തു തീര്‍ന്നൊരെന്‍ കണ്‍കോണിലിത്തിരി
കണ്ണുനീര്‍ പോലുമില്ലല്ലോ..മമ സഖീ....!!
ഹോ...സൊമാലിയാ...............

7 comments:

  1. quraishi
    this is the best of the lot.
    a poem with real substance.
    well sung.
    if you smear a bit of a music and sing at all corners, it is liberating. has a hidden revolutionary seed.
    azeez

    ReplyDelete
  2. ഉദ്യമം തുടര്‍ന്നാലും

    ReplyDelete
  3. Thanks to everybody for Deep reading and comments.
    regards

    ReplyDelete
  4. എന്തു പറയാന്‍...
    നിശ്ചലമിരുന്നുപോയൊരു മാത്ര!


    }}കൂട്ടത്തില്‍ നിന്നും ഇടക്ക് വായിക്കാറുണ്ട്.

    ReplyDelete
  5. 'സപ്തവര്‍ണ്ണങ്ങളാല്‍ തമസ്സിന്‍ കറുപ്പിനെ
    തിക്തമായ് നിന്നില്‍ വലിച്ചിട്ടതാര്....?'

    സൈനുദ്ദീന്‍, തീവ്രമായ വിഷയം. പക്ഷെ, ചിലയിടത്ത്‌ വൈരുദ്ധ്യങ്ങള്‍ കാണുന്നു. ഈ വരികളില്‍ അതുണ്ട്‌, ഇല്ലേ?

    വിഷയത്തിനോടുള്ള തീവ്രമായ ആത്മാര്‍ഥത കാരണമാണോ കാവ്യയുക്തിക്ക്‌ നിരക്കാത്ത ചില പ്രയോഗങ്ങള്‍ വന്നുപെട്ടിണ്ടുണ്ടെന്ന്‌ തോന്നുന്നത്‌. അതോ എണ്റ്റെ വായനയുടെ പ്രശ്നമാണൊ?

    ReplyDelete
  6. തലശ്ശേരി..
    നന്ദി. ആഴമേറിയ ഈ വായനയ്ക്ക്.
    കാവ്യയുക്തിക്ക് നിരക്കാത്ത ചില പ്രയോഗങ്ങള്‍ സത്യത്തില്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
    സപ്തവര്‍ണ്ണങ്ങളില്‍ കറുപ്പ് ഉള്‍പ്പെടുന്നില്ല എന്നതാണൊ..?
    അതു കൊണ്ടാണു ഞാന്‍ സപ്തവര്‍ണ്ണങ്ങളാല്‍ എന്ന് എഴുതിയത്. ഏഴു വര്‍ണ്ണങ്ങളും അതിന്റെ ലയനങ്ങളായി എത്രയോ നിറങ്ങളുണ്ടായിട്ടും ഇരുട്ട് പോലെ നീ കറുത്തു പോയല്ലോ..എന്നു സഹതപിക്കുക മാത്രമെ എന്റെ മുന്നില്‍ ഒരു വഴിയുള്ളൂ..
    ഈ കറുപ്പാണെങ്കിലോ..അവരുടെ മൊത്തം ജീവിതത്തിനു മേല്‍ പുതയ്ക്കപ്പെട്ട കരിന്‍പടവുമാണെന്നു തോന്നുന്നു.
    നന്ദി വിനോദ്. ശക്തമായ തിരുത്തലുകള്‍ ഒരു നല്ല സുഹൃത്തിനേ കഴിയൂ. നന്ദി.

    ReplyDelete