Tuesday, August 31, 2010

പഞ്ചനദത്തിലെ മുത്തശ്ശി ( കവിത )

പത്രത്താളുകളെ ഭീകരവാദം കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. ഒരു പക്ഷെ ലോകം തന്നെ ഉറ്റ് നോക്കിയിരുന്ന കൊടും കുരുതികളുടെ കാലം. അഞ്ച് നദികളുടെ സംഗമമായ പഞ്ചാബിലെ അകാലിദല്‍ ഭീകരവാദം.

സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങുന്നവര്‍ നടന്നു കയറിയത് മരണത്തിലേക്കായിരുന്നു.

നഷ്ടപ്പെടലുകളുടെ മാത്രം കഥകള്‍ വായിച്ചിരുന്ന കാലത്ത് പഞ്ചാബിലെ ഒരു മുത്തശ്ശിയെ ആധാരമാക്കി എഴുതിയതാണീ കവിത. പഞ്ചാബിലെ ഭീകരവാദത്തിന്‍റെ അത്ര തന്നെ പഴക്കമുണ്ട് ഇതിന്. എങ്കിലും ഇതിലെ മുത്തശ്ശി ഇന്നും ജീവിക്കുന്നു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും. അത് കൊണ്ട് തന്നെ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. എന്നെ സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്ക് മുന്നില്‍.


പഞ്ചനദത്തിലെ മുത്തശ്ശി ( കവിത )



വക്കുടഞ്ഞ മണ്‍കലത്തുണ്ടിലൊരുപിടി-

പച്ചരിച്ചോറുമായ് മുത്തശ്ശി

പടി കടന്നെത്തേണ്ട പേരക്കിടാവിനെ

വഴിക്കണ്ണ് നട്ടങ്ങിരിക്കുന്നുറങ്ങാതെ.



എന്തിത്ര വൈകിയെന്നരുമക്കിടാവിന്ന്

സന്ധ്യകള്‍ക്കൊപ്പമിങ്ങെത്തുന്ന പൊന്നുമോന്‍!

ഉള്ളിലെ തീരാത്ത വ്യഥയായിരുന്നെന്‍റെ

ഉണ്ണിയെ ഉമ്മറ ഭ്രഷ്ടനായ് തീര്‍ത്തത്.



ഇരുളില്‍ ലയിക്കുമത്തെരുവിലെ കൂരയില്‍

ഇറയത്ത് കാതോര്‍ത്തിരിക്കുന്നു മുത്തശ്ശി

ഇമ പാര്‍ത്ത്, ചെവിയോര്‍ത്ത്, കണ്ണുനീരാല്‍

പൂര്‍വ്വ കഥയോര്‍ത്ത് കേഴുന്നു സാധുവാ വൃദ്ധ.



ഇടവത്തിലൊരു വര്‍ഷാനിശീഥത്തിലെന്നുണ്ണി

വിട കൊണ്ടതാണീ പടി കടന്നങ്ങ് ദൂരെ..

പോകുന്ന നേരത്ത് ചാരത്ത് നിന്നുണ്ണി

ചതുരനാം സേനാനിയെന്ന പോല്‍ ചൊല്ലി;


“വറുതികളിലെരിയുന്ന, എരിതീയിലുരുകുന്ന

വദനങ്ങളെത്ര നാം കാണുന്നു മുന്നില്‍..


അകലത്ത് ഗോതമ്പ് വിളയുന്ന നാട്ടിലെന്‍

അരുമയാം കൂട്ടരെ ചുട്ട് തിന്നുന്നു..

തടയരുത്, തടയുവാനാവില്ല മുത്തശ്ശി

വിട തരികയെന്‍ കര്‍മ്മവീഥിയില്‍ പുക്കുവാന്‍.“‘





ഓര്‍ത്തുപോയ് ഭൂതകാലത്തിന്‍റെ വേദന

തീര്‍ത്തുപോല്‍ യാത്രാ മൊഴിക്കന്ന് ചോദന.



രാക്കിളികളുറങ്ങുന്നു, പൂങ്കോഴി കൂവുന്നു

രാവിന്‍ കരിമ്പടം പാടെ മറയുന്നു...

പൂവാകച്ചില്ലയില്‍ ഹിമകണം മിന്നുന്നു

എന്നിട്ടുമെന്‍റുണ്ണി എന്തിത്ര വൈകി നീ...??





തിമിരം പുകമറ തീര്‍ത്തൊരീ കണ്ണിലെ

തീരാത്ത കണ്ണുനീര്‍ വാര്‍ന്നൊലിക്കുന്നു

ശോകമാം ലൂതകള്‍ തീര്‍ത്ത മാറാലയില്‍

ശോണിതം പടരുന്നു പിടയുന്നു മനവും.





കലിയിളകിയൊഴുകുമീ നദികള്‍ക്കുമപ്പുറം

ചിതയെത്ര തീര്‍ത്തു മരിക്കുന്ന പകലിനായ്

എന്നിട്ടുമെന്‍റുണ്ണി എന്തിത്ര വൈകി നീ

ഇമ്മട്ടിലുരുകുമെന്‍ വേദനയോര്‍ത്തുവൊ..!!




തിരിയിളകിയാളുമാ മണ്‍ വിളക്കിന്‍ മുന്നില്‍

ഒരു ശിലാപ്രതിമയായ് മുത്തശ്ശി മാറി

കൈകള്‍ ബലം വെച്ചു, കാലുകള്‍ മരവിച്ചു

മണ്ണെണ്ണ തീര്‍ന്നൊരാ മണ്‍ വിളക്കും കെട്ടു...!!

മുത്തശ്ശിതന്‍ ചോര വാര്‍ന്നൊരാ മൂക്കിലും

പാതി തുറന്നൊരാ കണ്ണിലും വായിലും

മണ്‍കലത്തുണ്ടിലെ പച്ചരിച്ചോറിലും

ഇര തേടിയകലുന്നു കുനിയനുറുമ്പുകള്‍...!!


******************************************


ഗോതമ്പ് വയലുകള്‍ക്കോരത്ത് പാതയില്‍

നിണമറ്റ് ശവമായ്, പഥികന്‍റെ ശാപമായ്

നിശ്ചലം കിടന്നുണ്ണി , ചലിച്ചു പുഴുക്കളായ്

മണ്ണിന്ന് വളമായ് , ചെടികളില്‍ വിളയായ്

പരിവൃത്തി തീര്‍ത്തുണ്ണി ജന്മാന്തരങ്ങളില്‍.

Thursday, August 5, 2010

കൊലച്ചോറ്...!! (കവിത)

വരുന്നില്ലെ...?
ഒരു കൊലച്ചോറുണ്ട്.
തൊട്ട് നക്കാന്‍ ഇലത്തലക്കല്‍
ചോരമണമുള്ള ചമ്മന്തിയും..!!

പരാതിപ്പെട്ടപ്പോള്‍
പതിരും കതിരും ചേറി
പണ്ടം കലക്കി
കൊന്നതാണൊരുത്തനെ.


മാറോടണച്ച പുസ്തകങ്ങളിലെ
മാനം കാണാ മയില്‍പീലിയും
മരിച്ച സ്വപ്നങ്ങളും കൂട്ടി
മട്ടുപ്പാവില്‍ നിന്ന്
ചാടിച്ചത്തതാണൊരുത്തി..!


ബ്യൂറൊക്രസിയും പൊട്ടിച്ചിരികളും
തലച്ചോറും ചേര്‍ത്തരച്ച
തൊട്ട്കറികളുമുണ്ടവിടെ.


വയാഗ്ര വിഴുങ്ങി വിശപ്പേറിയവന്‍റെ
ബീജഭാരം താങ്ങാനരുതാതെ
ചോര വാര്‍ന്ന് ചത്തതാണൊരുത്തി..!


കൃഷിയിറക്കാന്‍ കടമെടുത്ത്
കടമൊടുക്കാന്‍ നിലം കൊടുത്ത്
കിടപ്പറയിലപരന്‍റെ വിളവ് കണ്ട്
കരള് പൊട്ടി,യുത്തരത്തില്‍ കെട്ടി-
തൂങ്ങിച്ചത്തതാണൊരുത്തന്‍...!!


വിദ്യാലയത്തില്‍ പോയ മകള്‍
വിവസ്ത്രയാം വിപണനോത്പന്നമായ്
വിശ്വവിരാജിതയായ്
സ്വയമൊടുങ്ങിയപ്പോള്‍
വിഷം കഴിച്ച് ചത്ത
അച്ഛനാണൊരുത്തന്‍.!!


ചട്ടം തെറ്റിച്ച ജലനൌകകള്‍
ജലധികളില്‍ മുക്കിക്കൊന്ന
ചട്ടമറിയാ പൈതങ്ങളുടെ
മൂപ്പെത്താത്തിറച്ചിയുമുണ്ട് പന്തിയില്‍.


രാഷ്ട്രീയ കലാശാലകള്‍
കൽപ്പിച്ച് നല്‍കിയ ബിരുദങ്ങളറുത്ത
യുവതയുടെ തലക്കറിയുണ്ട് കൂട്ടാന്‍.

നിരാലംബരാമമ്മമാരുടെ
മുലപ്പാലും കണ്ണീരുപ്പും കലര്‍ന്ന
പാല്‍ പായസവുമുണ്ട് കുടിയ്ക്കാന്‍.


ഖദറോ...വടിവൊത്ത
ശുഭ്ര വസ്ത്രങ്ങളോ ധരിയ്ക്കൂ..
കൈ കരുത്തിനടയാളമുള്ള
ത്രിവര്‍ണ്ണ പതാകയും,
കൊയ്ത്തരിവാള്‍ വിരചിച്ച
ചെമ്പട്ട് കൊടിയുമെടുക്കൂ...

അഹിംസയുടെ കുങ്കുമത്തില്‍
പങ്കത്താല്‍ പത്മം കറുപ്പിച്ച
ഫാസിസത്തിന്‍ കാവിയെടുക്കൂ..

പിഴിഞ്ഞാല്‍ രക്തനിറമിറ്റുന്ന
പച്ചിലച്ചേലുള്ള കൊടിയെടുക്കൂ..
ഒരു കൊലച്ചോറുണ്ട്....!!!

Sunday, July 18, 2010

സ്വപ്നങ്ങളിലെ അമ്മമാര്‍...!!! ( കഥ )

ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും അന്തരീക്ഷം ഇരുണ്ട് തന്നെ ഇരിയ്ക്കുന്നു. നട്ടുച്ചക്കും നിലാവുള്ള രാത്രി പോലെ.

മഴയിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു രാധിക.
തൊടിയുടെ വടക്കെ മൂലയില്‍ പന്തലിച്ച് നില്‍ക്കുന്ന മുളം കാടുകള്‍ക്ക് മുകളിലൂടെ വിങ്ങിപ്പൊട്ടിയ ഗ്രാമകന്യകയെ പോലെ മഴമേഘങ്ങള്‍. പരിഭവിച്ച് മുഖം കറുപ്പിച്ച് മേഘങ്ങള്‍ക്കുള്ളില്‍ നിഷ്പ്രഭനായി സൂര്യന്‍. മുളംകാടുകളില്‍ കാറ്റ് തട്ടുമ്പോള്‍ എന്തെന്നില്ലാത്ത ഭംഗിയാണ്. തിരമാലകള്‍ പോലെ അവ ഒരു വശത്തേക്ക് ആര്‍ത്തലക്കുന്നു. പിന്നെ അത് പോലെ തിരിച്ച് പോകുന്നു.


അകത്തേക്ക് അടിച്ച് കയറുന്ന ശീതല്‍ മുഖത്തും മാറിലും പതിക്കുമ്പോള്‍ ഒരു തലോടലിന്‍റെ വികാരവായ്പ്പ് ഋതുഭേദങ്ങള്‍ക്ക് പുറകില്‍ നിന്ന് മനസ്സിനെയും തഴുകി കടന്നു പോകുന്നു.

പുറത്തെ മഴയുടെ സംഗീതത്തെ മറികടന്ന്‍ ഗുലാം അലി പാടുന്നു. ആഖിര്‍ ഭൈരവിയുടെ അനിര്‍വചനീയമായ ലയനചാരുതയില്‍ സംഗീതമഴ പെയ്യിക്കുന്നു ഗുലാം അലി.


ഫോണ്‍ ബെല്ലടിച്ചപ്പോള്‍ രാധിക മഴയില്‍ നിന്ന്‍ മുഖം തിരിച്ചു.
പ്രതീക്ഷയോടെ റിസീവറെടുത്തു.

കൊച്ചിയില്‍ നിന്ന് നാത്തൂനാണ്. താത്പര്യമില്ലാതെ അവളുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞു. തന്‍റെ അതൃപ്തി അവളും മനസ്സിലാക്കിയെന്ന് തോന്നുന്നു.റിസീവര്‍ വെച്ച് തിരിച്ച് നടക്കുമ്പോള്‍ കാതിനും കരളിനും അമൃത വര്‍ഷമാകുന്ന നിത്യേനയുള്ള തന്‍റെ അനുമോന്‍റെ വിളിയെന്തേ ഇത്ര വൈകി എന്നായിരുന്നു ചിന്ത.

ഒറ്റക്കാണവന്‍......!
ഇവിടെ ആയിരുന്നപ്പോള്‍ ഒരു നിഴല്‍ പോലെ താനുണ്ടായിരുന്നു കൂടെ. അവനും അങ്ങനെ തന്നെ . എന്തിനും ഏതിനും അമ്മ വേണം.
അച്ഛന്‍റെ മുഖമാണവന്. ആകാരവും അത് പോലെ മുറിച്ചു വെച്ചിരിക്കുന്നു.

ഹരിയേട്ടനും സന്തോഷത്തോടെ പറയാറുള്ളതും അത് തന്നെ.

"എന്‍റെ കാല ശേഷവും നിനക്കെന്നെ കാണാം..നമ്മുടെ മകനിലൂടെ..."

അരുതെന്ന്‍ നിറഞ്ഞ കണ്ണുകളോടെ വിലക്കാറുണ്ട്.എങ്കിലും ഉള്ളില്‍ അത് സത്യമാണെന്ന് അംഗീകരിക്കാറുമുണ്ടായിരുന്നു.

അപര്‍ണ്ണയെ ഗര്‍ഭമുള്ളപ്പോള്‍ ഹരിയേട്ടന്‍ മുറി നിറയെ തന്‍റെ എന്‍ലാര്‍ജ് ചെയ്ത ഫോട്ടോകള്‍ കൊണ്ട് നിറച്ചിരുന്നു. മനസ്സ് കൊണ്ട് നിരന്തരം ആഗ്രഹിക്കുന്നതും സദാ വിചാരിക്കുന്നതും കണ്ടു കൊണ്ടിരിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കും എന്ന്‍ എവിടെയോ വായിച്ചതിന്റെ ഭാഗമായിരുന്നു അത്. ഇനി പിറക്കുന്നത് പെണ്‍കുട്ടി ആവണമെന്നും അവള്‍ക്ക് തന്‍റെ ച്ഛായ ഉണ്ടാവണമെന്നും ഹരിയേട്ടന് നിര്‍ബന്ധമുള്ളത് പോലെ.
എപ്പോഴും തന്നോട് പറയാറുമുണ്ട്, അമേരിക്കയില്‍ സ്വര്‍ണ്ണ നിറമുള്ള സായിപ്പിനും മദാമ്മക്കും ഇരുട്ട് പോലെ കറുത്ത മകനുണ്ടായതും അത് സ്വര്‍ഗ്ഗ തുല്യമായ അവരുടെ ജീവിതത്തിലേക്ക് സംശയത്തിന്‍റെ വിഷവിത്തുകള്‍ പാകിയതും അസ്വാസ്ഥ്യങ്ങള്‍ മൂര്‍ച്ചിച്ച് കേസ് കോടതിയിലെത്തിയതും...,

ഒടുവില്‍ കോടതി നിയമിച്ച അന്വേഷകസംഘം മദാമ്മയുടെ കിടപ്പ്മുറി പരിശോധിച്ചപ്പോള്‍ എപ്പോഴും കാണാന്‍ പാകത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന - ജനലക്ഷങ്ങളുടെ ഹരമായിരുന്ന പോപ്‌സിങ്ങര്‍ ആയിരുന്ന ഒരു അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരന്‍റെ ചിത്രം....!! അതും സായിപ്പ് തന്നെ പ്രതിഷ്ടിച്ചത്.

താന്‍ പോലുമറിയാതെ ശാരീരം കൊണ്ടും രൂപം കൊണ്ടും മദാമ്മയിലേക്ക് കുടിയേറിയ ഒരു ദൌര്‍ബല്യം...!!

ഡി എന്‍ എ ടെസ്റ്റിലൂടെയും മാനസികാപഗ്രഥന ശാസ്ത്രത്തിന്റെ സഹായത്തോടെയും സംശയം മാറിയ സായിപ്പ് പക്ഷെ, ആ ചിത്രം അന്ന്‍ തന്നെ അവിടെ നിന്ന് മാറ്റിയെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടാണ് ഹരിയേട്ടന്‍ അവസാനിപ്പിച്ചത്.

"നീയും നിന്‍റെ ചിത്രം മനസ്സിലേറ്റുക. എന്‍റെ പോലെ തന്നെ എന്‍റെ മകളും ആവണേ എന്ന്‍ ധ്യാനം പോലെ കരുതുക. നമുക്ക് മകളാകും പിറക്കുക....നിന്‍റെ പോലെ..."

ഹരിയേട്ടന്‍റെ പ്രാര്‍ത്ഥന പോലെ തന്നെ പെണ്‍കുട്ടിയായിരുന്നു. തന്‍റെ പോലെ തന്നെ.
വന്നവരെല്ലാം പറഞ്ഞു.

" അമ്മയെ മുറിച്ച് വെച്ച പോലെ.....ആ നുണക്കുഴി പോലും അപ്പാടെയുണ്ട്. "

ഹരിയേട്ടന്‍റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അടുത്ത നിന്നിരുന്ന നഴ്സിനെ പോലും മറന്നു കൊണ്ടാണ് തന്‍റെ മുഖത്ത് ചുംബനങ്ങള്‍ കൊണ്ട് നിറച്ചത്.


ഫോണ്‍ ബെല്‍ പിന്നെയും ശബ്ദിച്ചു.

ഓടിച്ചെന്ന്‍ ഫോണെടുത്തപ്പോള്‍ മറുതലക്കല്‍ ഹരിയേട്ടനാണ്.

" അപര്‍ണ്ണ മോള്‍ വിളിച്ചോ..രാധി...?"

" ഇല്ല , അവള്‍ വരാനാവുന്നെയുള്ളൂ...ഹരിയേട്ടാ..."

" ഉം.....! മോന്‍ വിളിച്ചോ.....? "

" ഇല്ല..., " രാധികയുടെ ശബ്ദമിടറി.

" ഹേ....അവന്‍ വിളിച്ചോളും....ജോലിത്തിരക്കായിരിക്കും...."

"ഉം....."

"നമ്മുടെ അതിഥി എന്ത് പറയുന്നു....?"

"ആര്...? " രാധികക്ക് മനസ്സിലായില്ല.

" ഓ...മറന്നോ....? ആ...മഞ്ഞക്കിളി."

" ഓ...ഞാനതങ്ങ്....മറന്നു..., ഉം...ചുമ്മാ ചിണുങ്ങിക്കൊണ്ടിരിക്കുന്നു...,

" ഊം....അതിന്..എന്തെങ്കിലും തീറ്റയിട്ട് കൊടുക്ക്... ഞാന്‍ ഉടനെ വരാം...."


ഒരാഴ്ച മുന്‍പാണ് വഴി തെറ്റി പറന്നു വന്ന മഞ്ഞ നിറമുള്ള ഒരു പക്ഷിയെ കിട്ടിയത്. ഒരു റഷ്യന്‍ ജനുസ്സില്‍ പെട്ടതാണെന്ന് ഹരിയേട്ടന്‍ പറഞ്ഞു. ഇണയില്ലാത്ത ഒരു ആണ്‍പക്ഷി. കിട്ടുമ്പോള്‍ തളര്‍ന്നു പോയിരുന്നു അത്.

ഇപ്പോള്‍ തന്‍റെ എകാന്തതകളിലെ കൂട്ട്.
പുറത്ത് ഉഷ്ണം കൂടിയാല്‍ ഉറക്കെ കരഞ്ഞു കൊണ്ടിരിക്കും. കൂടെടുത്ത് അകത്തേക്ക് വെച്ച് ഫാനിട്ടാല്‍ മിണ്ടാതിരിക്കും. തന്‍റെ ഭാഷ അവനും അവന്‍റെ ഭാഷ തനിക്കും അറിയാം ഇപ്പോള്‍.

ക്ഷീണമെല്ലാം മാറിയപ്പോള്‍ ഒറ്റക്കാണെന്ന പരാതിയാണിപ്പോള്‍ മഞ്ഞക്കിളിക്ക്. അവനൊരു പുതിയ ഇണയെ കണ്ടെത്തണമെന്ന് പല തവണ ഹരിയേട്ടനോട് പറയുകയും ചെയ്തു. ഹരിയേട്ടന്‍റെ തിരക്ക് കാരണം ഇത് വരെ വാങ്ങിയില്ലെന്ന് മാത്രം...

ഹരിയേട്ടനെ കാണുമ്പോള്‍ ഉറക്കെ ഒച്ച വെയ്ക്കുന്ന കിളിയോട് കളിയായ്‌ ഹരിയേട്ടന്‍ പറയാറുണ്ട്‌.

" എന്‍റെ മോന്‍ വരട്ടെ...നിന്‍റെയും അവന്‍റെയും....കല്ല്യാണം ഒരേ പന്തലില്‍ .....അത് വരെ ..ക്ഷമിയ്ക്ക്....."

മഞ്ഞക്കിളിയുടെ കൂട്ടിലേക്ക് അല്പം ധാന്യം ഇട്ടു കൊടുത്ത് തിരിയുമ്പോള്‍ കൊതിയോടെ , ഗൂഡമായ ലക്ഷ്യത്തോടെ മുഖം തിരിച്ചിരിക്കുന്ന തടിച്ചിപ്പൂച്ച. രാധിക ഒരു നിമിഷം നിന്നു. പിന്നെ ഉച്ചത്തില്‍ പറഞ്ഞു.

" അതേയ്...ഇത് കണ്ടു പനിക്കണ്ട...."

രാധികയുടെ സൂചന മനസ്സിലാക്കിയിട്ടെന്നോണം പൂച്ച തല തിരിച്ചു.

" മുഖം തിരിയ്ക്കണ്ട......നിന്‍റെ ദുര്‍നടപ്പ് ഇത്തിരി കൂടുന്നുണ്ട്.... ആരാന്‍റെ ഗര്‍ഭവും താങ്ങി കിടക്കുന്നത് കണ്ടില്ലേ...? "

ഗര്‍ഭിണിയായ എന്നെ ഇങ്ങനെ കുത്തി നോവിക്കല്ലേ..എന്ന മട്ടില്‍ തടിച്ചിപ്പൂച്ച ഒന്ന് കൂടി നിലത്ത് അമര്‍ന്ന് കിടന്നു.

പുറത്ത് കാറിന്‍റെ ശബ്ദവും അകത്ത് ഫോണ്‍ബെല്ലും.. ഒരുമിച്ചായിരുന്നു. ജനലിലൂടെ നോക്കിയപ്പോള്‍ വന്നത് ഹരിയെട്ടനാണ് എന്ന്‍ മനസ്സിലായി.

രാധിക വേഗം ചെന്ന് ഫോണെടുത്തു.

അപ്പുറത്ത് തന്‍റെ പൊന്നുമോന്‍റെ ശബ്ദം.

" ഹോ...ഈശ്വരാ...നീ...വിളിക്കാനെന്തേ...വൈകിയേ...അനുക്കുട്ടാ....."

" വൈകിയില്ലല്ലോ അമ്മെ..., അമ്മ എന്‍റെ വിളി മാത്രം കാത്തിരിക്കുന്നോണ്ടാ .....വൈകിയെന്ന്‍ തോന്നുന്നേ..."

"പോട്ടെ സാരല്ല്യാ..... , മോന്‍ ഭക്ഷണം കഴിച്ചോ...? ജലദോഷം മാറിയോ....? മരുന്ന്‍ കഴിക്കുന്നില്ലേ...?"

ചോദ്യങ്ങളുടെ ഒരു നിര തന്നെയായിരുന്നു. മറുതലയ്ക്കല്‍ നിര്‍ത്താതെയുള്ള ചിരിയും...
എല്ലാറ്റിനും മറുപടിയായി അനു പറഞ്ഞു.

" എന്‍റെ പൊന്നമ്മയ്ക്ക് ഒരു ചക്കരയുമ്മ...."

ചോദ്യങ്ങള്‍ നിര്‍ത്തി രാധിക കരയാന്‍ തുടങ്ങുകയാണ്. അത് മനസ്സിലാക്കിയ ഹരി ഇടപെട്ടു.

"രാധി...എനിക്ക് താ..., ഞാനൊന്ന് സംസാരിക്കട്ടെ...നീ പോയി ഒരു ചായ കൊണ്ട് വാ...."

രാധിക മനമില്ലാ മനസ്സോടെ റിസീവര്‍ ഹരിക്ക് നല്‍കി അകത്തേക്ക് പോയി.

ഹരി റിസീവര്‍ പിടിച്ച് മൂകനായി നിന്നു. നിറഞ്ഞ കണ്ണുകളോടെ റിസീവര്‍ ക്രാഡിലില്‍ വെച്ച് സോഫയിലിരുന്നു.

ചായയുമായി വന്ന രാധിക ചോദിച്ചു.

" എന്ത് പറ്റി...? സംസാരിച്ചില്ലേ...മോനോട്..? "

" ഇല്ല. കട്ടായി.....പിന്നെ വിളിക്കുമായിരിക്കും...."

"ഹരിയേട്ടാ... അപര്‍ണ്ണ എത്തിയില്ലല്ലോ...? സാധാരണ വരേണ്ട സമയം കഴിഞ്ഞു.!!! "

ഒരു പുഞ്ചിരിയോടെ ഹരി പറഞ്ഞു.

"നീയിവിടെ ഇരിയ്ക്ക്.......മോള്‍ എനിക്ക് വിളിച്ചിരുന്നു...ഒരു മണിക്കൂര്‍ വൈകുമെന്ന്‍ പറഞ്ഞു...."

" ഉം ...എന്നിട്ട് ഹരിയേട്ടന്‍ സമ്മതിച്ചു....? !! അതേയ്...പെണ്‍കുട്ട്യാ.... സമയത്തിനു വീട്ടിലെത്താത്ത ഒരു പഠിപ്പും വേണ്ടാ..."

" അതല്ലാ രാധി..., അവള്‍ക്കിന്ന്‍ ഡാന്‍സ് പ്രാക്ടീസ് ഉണ്ട്...ഇപ്പൊ തന്നെ നാല്പത് മിനുറ്റ് കഴിഞ്ഞു....അര മണിക്കൂറിനുള്ളില്‍ അവളിങ്ങെത്തും..."

ആ മറുപടിയില്‍ സംതൃപ്തയല്ലാത്ത രാധിക മെല്ലെ ഗേറ്റിനടുത്തെക്ക് നീങ്ങി. ഹരി മനസ്സില്‍ ചിരിച്ചു. ഇവള്‍ക്കിനി അപര്‍ണ്ണ വീട്ടിലെത്തിയാലല്ലാതെ സമാധാനമുണ്ടാകില്ല.


മഴ പിന്നെയും കനത്തു.നല്ല ഇടിയും മിന്നലുമുണ്ട്‌.

പെട്ടെന്ന് അത്യുഗ്രമായ ഒരു ഇടിമുഴക്കത്തില്‍ രാധിക കുഴഞ്ഞുവീണു. മിന്നല്‍പിണര്‍ കണ്ണുകളെ അഞ്ചിപ്പിക്കുന്നതായിരുന്നു.
മെല്ലെ മെല്ലെ താന്‍ ഇരുട്ടിനെ പുണരുന്നത് രാധിക അറിഞ്ഞു.

ഇരുട്ടില്‍ മേഘ ശകലങ്ങല്‍ക്കിടയിലൂടെ .......നക്ഷത്ര ജാലങ്ങള്‍ക്കിടയിലൂടെ......രാധിക ഒഴുകിയൊഴുകി....അങ്ങനെ...അങ്ങനെ....


ഓപ്പറേഷന്‍ തിയേറ്ററിനു മുന്നില്‍ ഹരി അക്ഷമനായി കാത്തിരുന്നു.

തന്‍റെ കയ്യിലിരിക്കുന്ന ഫെര്‍റ്റിലിറ്റി ടെസ്റ്റിന്റെ റിസല്‍ട്ടിലൂടെ അയാള്‍ നിസ്സംഗതയോടെ കണ്ണുകള്‍ ഓടിച്ചു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഒരു പ്രാര്‍ത്ഥന പോലെ ചെയ്തു വന്ന ചികിത്സക്ക് ഫലം ഉണ്ടായിരിക്കുന്നു. പാവം ഈ കാലമത്രയും ഉള്ളിലെ ദുഃഖം തന്‍റെ മുന്നില്‍ കാണിക്കാതെ പ്രാര്‍ഥനയും വഴിപാടുമായി.....


മെഡിക്കല്‍ സയന്‍സിലെ അതിനൂതനമായ സാധ്യതകള്‍ ഉപയോഗിച്ച് രാധികയ്ക്ക് ഗര്‍ഭം ധരിക്കാമെന്നും നമ്മള്‍ മൂന്നു പേരല്ലാതെ നാലാമതൊരാള്‍ അറിയില്ലെന്നും ഡോക്ടര്‍ പറയുമ്പോള്‍ നിസ്സഹായനായി തല കുനിച്ചിരിക്കുന്ന തന്‍റെ കൈ പിടിച്ച് രാധികയാണ് പറഞ്ഞത്....
" വേണ്ട ഡോക്ടര്‍ .....ഞങ്ങള്‍ക്ക് ഞങ്ങളുടെ ചോരയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ മതി. ദൈവം ഞങ്ങളെ കൈവിടില്ല...."

സ്പേം കൌണ്ട് അറുപത് മില്യണ്‍ സി സി യും അതില്‍ ആക്ടീവ് മോട്ടയില്‍ നാല്പത് മില്ല്യന്‍ സി സി യുമുള്ള ഏറെ സന്തോഷം പകരുന്ന ഒരു റിസല്‍ട്ടാണ് തന്‍റെ കയ്യില്‍ ഇരിക്കുന്നത് എന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ ദുഖത്തിലാഴ്ത്തി. ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെ വയിസ്റ്റ് ബിന്നില്‍ ഹരി ആ റിസല്‍റ്റ് ചീന്തിയിട്ടു.

പറന്നെത്തുന്ന കിളികളെയും പെറ്റ് കൂട്ടുന്ന പൂച്ചക്കുട്ടികളെയും താലോലിച്ചും അവയോട് കളി പറഞ്ഞും ശകാരിച്ചും പിണങ്ങിയും കാലം കഴിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു വെളിച്ചം രാധികയുടെ കണ്ണുകളില്‍ തനിക്ക് കാണാമായിരുന്നു. പരസ്പരം താലോലിക്കാന്‍ നമുക്ക് നമ്മളുണ്ടെന്നു പറയുമ്പോള്‍ ഉള്ളില്‍ ഘനീഭവിച്ച ദുഖത്തിന്‍റെ നനവ് വാക്കുകളില്‍ ഉണ്ടായിരുന്നു.

ആര്‍ത്തവ ക്രമങ്ങളില്‍ ഉണ്ടായ മാറ്റവും ഇടക്കിടെ അനുഭവപ്പെടുന്ന അസഹ്യമായ വേദനയും നിയന്ത്രണാധീതമായപ്പോള്‍ തന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഡോക്ടറെ കണ്ടത്. ഗര്‍ഭ പാത്രത്തില്‍ വളര്‍ന്ന മുഴകള്‍ നീക്കം ചെയ്യുന്നതിന് സാധ്യതയില്ലെന്നും ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ കര്‍ശനമായി പറഞ്ഞപ്പോള്‍ തകര്‍ന്നത് രാധികയുടെ മനസ്സ് തന്നെയായിരുന്നു. ആ ഷോക്കില്‍ നിന്ന്‌ മുക്തയാവാനുള്ള താമസം മാത്രമാണ് ഓപ്പറേഷന്‍ ഇത്രയും വൈകിച്ചത്.

ഈതറിന്‍ മണമുള്ള ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്നിലെ ബെഞ്ചില്‍ രാധികയെ സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ തിരഞ്ഞ് ഹരി ഇരുന്നു.

വെളിച്ചത്തിന്‍റെ സുതാര്യതയില്‍ നിന്ന്‌ ഇരുട്ടിലേക്കും വീണ്ടും വെളിച്ചത്തിലേക്കും മാറി മാറി സഞ്ചരിച്ച് രാധിക ഉണരുമ്പോള്‍ ആകാശ നീലിമയുടെ നിറമുള്ള ആശുപത്രി വസ്ത്രം ധരിച്ച് സ്ട്രെച്ചറില്‍ ആയിരുന്നു.

ഒരു മയക്കത്തിനും ഉണര്‍വ്വിനും ഇടക്ക് തന്‍റെ അനുമോനും അപര്‍ണയും തുള്ളിക്കളിക്കേണ്ട ഗര്‍ഭപാത്രം പിഴുതെറിയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ നിന്ന്‌ കണ്ണുകളിലൂടെ ..പുറത്തേക്ക് ..ഒഴുകി.

ധാരധാരയായി ഒഴുകുന്ന രാധികയുടെ കണ്ണീര്‍ തുടച്ച് , സ്വയം നിയന്ത്രിച്ച് ഹരി സ്ട്രെച്ചരിനൊപ്പം അനുഗമിച്ചു.

Saturday, July 10, 2010

ഖല്ലി ജഹന്നം.......!!!

അയ്മന്‍ അഹമെദ് അല്‍ ഖിതാരി -
കയ്യിലെപ്പോഴും ഒരു തസ്ബിയുമായി ( ജപമാല) നടക്കുന്ന നന്മയുടെ പ്രതീകമായ ഒരു മനുഷ്യന്‍..!
ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് ആയിരുന്നു അയ്മന്‍. സഹപ്രവര്‍ത്തകരോട് വലുപ്പ-ചെറുപ്പ-വര്‍ണ്ണ - ഗോത്ര - ദേശ വൈജാത്യമില്ലാതെ പെരുമാറുന്ന ഒരു നല്ല അറബി.
അയ്മന്‍ അഹമെദിന്റെ വേരുകള്‍ അങ്ങ് യമനിലാണ്. അദ്ധേഹത്തിന്റെ കുടുംബ വൃക്ഷ ശാഖകള്‍ ഇന്ത്യയിലെ ഹൈദ്രബാദിലെക്കും വ്യാപിച്ചു കിടക്കുന്നു. അദ്ദേഹത്തിന്റെ ഒരു അങ്കിള്‍ വിവാഹം കഴിച്ചിരിക്കുന്നത് ഹൈദ്രാഭാദില്‍ നിന്നാണ്. അതുകൊണ്ടാവാം ഇന്ത്യക്കാരെ വലിയ ഇഷ്ടവുമാണ്.
പട്ടാള ച്ചിട്ടകള്‍ പഠിപ്പിച്ച കാര്‍ക്കശ്യങ്ങള്‍ തൊഴിലില്‍ ഉണ്ടെങ്കിലും ആര്‍ക്കും വേദനിക്കാത്ത രീതിയില്‍ ഒരു സമതുലിതാവസ്ഥ ഞങ്ങളോടൊക്കെ പാലിക്കാന്‍ അയ്മന്‍ പ്രാപ്തനായിരുന്നു.
രാവിലെ കൃത്യ സമയത്ത് ഡ്യൂട്ടിക്ക് എത്തുന്ന അയ്മനെ ഞങ്ങള്‍ ഓരോരുത്തരും ക്യാബിനില്‍ ചെന്ന്‍ കണ്ട് സലാം പറയും. തമാശകള്‍ പറഞ്ഞു ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുന്ന അയ്മന്റെ ചിരിയില്‍ ഒന്നും മനസ്സിലായില്ലെങ്കിലും ഞങ്ങളും പങ്കു ചേരും.
ജോലികള്‍ കൃത്യമായി നടക്കുന്നതിനിടയില്‍ അയ്മന്‍ ക്യാബിനില്‍ നിന്ന് പുറത്തിറങ്ങി ഓരോ സ്റ്റാഫിന്‍റേയും ടേബിളില്‍ എത്തി അഞ്ച് മിനിറ്റ് ചെലവഴിക്കും. വിശേഷങ്ങള്‍ ചോദിക്കും. ദുഖത്തില്‍ പങ്കു ചേരും. സന്തോഷത്തില്‍ മബ്രൂക്ക് പറയും.
കൂടെയുള്ള ഫിലിപ്പൈനികള്‍ക്ക് അയ്മനെന്നു കേട്ടാല്‍ ജീവനാണ്. " ഹി ഈസ്‌ വെരി നൈസ് പാറെ..." എന്നാണു എല്ലാവരുടെയും നാക്കില്‍.
മതപരമായി നല്ലതും ഉറച്ചതുമായ വീക്ഷണമുള്ള അയ്മന്‍ ഇതര മതസ്ഥരെ ഒരു കാരണവശാലും വിമര്‍ശിക്കില്ല. അവര്‍ക്ക് അവരുടെ മതം, നമുക്ക് നമ്മുടേത്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം കാഴ്ച്ചപ്പാടുകളും അറിവുകളും ഫിലിപ്പൈനികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
അബുദാബിയില്‍ വര്‍ഷങ്ങള്‍ പിന്നിടുകയും പല തരക്കാരുമായി ഇടപഴകുകയും ചെയ്ത എനിക്ക് അയ്മന്‍ അഹമെദ് അല്‍ ഖിതാരി ഒരു അത്ഭുതാവതാരമായിരുന്നു. ഇത്രയും നല്ല മനുഷ്യരും ഈ ഭൂമിയില്‍ ഉണ്ടല്ലോ...!!!
ഫിലിപ്പൈനികളുടെ അയ്മന്‍സ്നേഹം എന്നെ തമിഴ് നാട്ടിലെ എം ജി ആര്‍ ആരാധകരെയാണ് ഓര്‍മ്മിപ്പിച്ചത്. ഞാനും മനസ്സില്‍ പറയാറുണ്ട് " മഹാനായ അയ്മന്‍..."
പതിവ് പോലെ ഒരു ദിവസം-
ക്യാബിനില്‍ ചെന്ന്‍ അയ്മന് സലാം പറഞ്ഞ് മനസ്സിലാകാത്ത തമാശ കേട്ട് താടിയെല്ല് കടയും വരെ ചിരിച്ചെന്നു വരുത്തി സ്വന്തം ഇരിപ്പിടത്തിലെത്തി.
അല്പം കഴിഞ്ഞപ്പോള്‍ അയ്മന്‍ പതിവ് പോലെ ക്യാബിനു പുറത്ത് വന്നു. ഓരോരുത്തരോടായി കുശലാന്വേഷണം നടത്തി വരുന്നു.
ഒഴിഞ്ഞു കിടന്നിരുന്ന ഫിലിപ്പിനോ സുന്ദരിയുടെ ടേബിളിനു മുന്നിലെത്തി അയ്മന്‍. ഉറക്കെ ചോദിച്ചു.
" ഒയിന്‍ ...ക്രിസ്തീന ...? ( എവിടെ ക്രിസ്തീന) "
രണ്ടു ടേബിള്‍ അപ്പുറത്തിരിക്കുന്ന ജിജോ ആണ് മറുപടി പറഞ്ഞത്.
"ഷി ഈസ്‌ ആബ്സന്റ്..."
"ലേശ്....മാ ജാഅ..? " ( എന്ത് കൊണ്ട് വന്നില്ല..?)
ജിജോ മൌനം. എല്ലാവരും മുഖത്തോടു മുഖം നോക്കി.
ക്രിസ്തീന സുന്ദരിയാണ്. അതിലുപരി നാട്ടിലെ അവളുടെ ദുരിത കഥകള്‍ ഒരു ദുരന്ത കഥയിലെ വിഷാദമുഖിയുടെ ചിത്രവും അവള്‍ക്ക് നല്‍കിയിട്ടുണ്ട്.
ആരും മിണ്ടാതായപ്പോള്‍ അയ്മന്‍ വീണ്ടും ഉച്ചത്തില്‍ ചോദിച്ചു.
"ലേശ് മാഫി കലാം...? ശൂഫി മുഷ്കിലാത്ത് അന്തി ഹാദാ മിസ്കീന്‍ ....? ( എന്താ മിണ്ടാത്തത് ...? എന്ത് വിഷമങ്ങള്‍ ആണ് അവള്‍ക്കുള്ളത്..? )
എന്‍റെ നേരെ നോക്കിയ അയ്മനോട് മടിച്ചാണ് പറഞ്ഞത്.
" ഷി ഈസ്‌ അണ്‍ ഫിറ്റ്‌ ഇന്‍ മെഡിക്കല്‍....."
"ശൂ..." !! ( എന്താ..!!)
" നഅം യാ സയ്ദീ ...ഹേര്‍ റിസള്‍ട്ട് വാസ് എച് ഐ വി പോസിടിവ് ....!! ഷി ഈസ്‌ അണ്ടെര്‍ കസ്റ്റഡി നൌവ്‌...."
" അഊദു ബില്ലാ......!!!" അതൊരു അലര്‍ച്ചയായിരുന്നു.
അയ്മന്‍ തന്‍റെ കയ്യിലെ തസ്ബി വലിച്ചറിഞ്ഞു. അതിന്‍റെ മണികള്‍ മാര്‍ബിള്‍ പാകിയ നിലത്ത് ചിതറി..... അയ്മന്‍ അബോധാവസ്ഥയില്‍ മുന്നിലെ ടേബിളിലേക്ക് മൂക്ക് കുത്തി.
അത്ഭുതപരവശരായി ഞങ്ങള്‍ നിന്നു.
അയ്മനെ മുഖത്ത് വെള്ളം തളിച്ച് ബോധാവസ്ഥയിലെത്തിച്ചു.
സ്വന്തം സഹപ്രവര്‍ത്തകയുടെ ദുരന്തത്തില്‍ ഇത്രയേറെ വേദനിക്കുന്ന ഒരു ഓഫീസറെ ആശ്ചര്യത്തോടെ നോക്കുമ്പോള്‍
ബോധം വന്ന
അയ്മന്‍ സമനില തെറ്റിയവനെ പോലെ ആക്രോശിക്കുകയും ക്രിസ്തീനയുടെ ടേബിളിലെ എല്‍ സി ഡി മോണിട്ടര്‍ അടിച്ചു തെറിപ്പിക്കുകയും ചെയ്തു.
"ഖല്ലി ജഹന്നം കുല്ലു ഫിലിപ്പിനോ..." ( എല്ലാ ഫിലിപ്പിനോസും നരകത്തില്‍ പോട്ടെ..) എന്ന്‍ പുലമ്പുന്നുമുണ്ടായിരുന്നു.
കുറച്ചൊക്കെ അറബി അറിയാവുന്ന മറ്റ് ഫിലിപ്പിനോ സ്ത്രീകള്‍ മുഖം കുനിച്ചു.
കൂടുതല്‍ സമചിത്തത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അയ്മനെ മറ്റ് ഓഫിസര്‍മാര്‍ വന്നു കൊണ്ടു പോയി. അപ്പോഴും അയ്മന്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു...
" കുസ് ഉമ്മക്ക് ....കുല്ലു ...ഫിലിപ്പിനോ...."
****************************************************************************************************
അവസാനത്തെ അയ്മന്റെ വാചകത്തിന് തര്‍ജ്ജമ എന്നെ കൊന്നാലും ഞാന്‍ പറയില്ല. സത്യം.

Thursday, July 1, 2010

ആത്മാക്കളുടെ കുമ്പസാരം (കവിത)

യാത്രയിലാണ് ഞാന്‍, സഹ-
യാത്രികരില്ലാതെ ...
തുടങ്ങിയത് പകലെങ്കിലും
തുടരേണ്ടതിനി യിരവുകളില്‍
ദൃശ്യനായദൃശ്യതയെ തിരഞ്ഞവന-
ദൃശ്യനായ് ദൃശ്യങ്ങള്‍ തിരയുന്നു...!!
കാഴ്ച്ചകളില്‍ തിമിരമില്ലെങ്കിലും
വാക്കുകള്‍ക്ക് വിലങ്ങുണ്ട്...!
അതീന്ദ്രിയ സ്പര്‍ശങ്ങളാല്‍
അറിയപ്പെടാതെയറിയുന്നു..!
വിദുരമാം വാത്മീകങ്ങള്‍ പൊതിഞ്ഞ്
വിദൂരതയിലേക്ക് അകലുന്നു...
ദാനത്തിന്‍ പുണ്യമറിയാതെ
ധനികനില്‍ നിന്ന്‍ ദരിദ്രനാകുന്നു.
അസ്തിത്വ സത്യങ്ങളറിയുന്നത്
അസ്ഥികള്‍ പോലുമന്യമാകുമ്പോള്‍...!!!

അവധി പറഞ്ഞു നടത്തിയവരെത്ര
ആട്ടിയോടിച്ചവരും കടം പറഞ്ഞവരും
ആകുലതകളില്‍ വെന്ത് ചത്തവരും.....

ശാന്തിമന്ദിരങ്ങളില്‍ ചിതറുന്നത്
നെഞ്ച് തുരന്നെടുത്ത ചെമ്പരത്തികള്‍
സുജൂദില്‍ നിന്ന്, ധ്യാനത്തില്‍ നിന്ന്
മോക്ഷത്തിലെക്ക് നിറയൊഴിക്കുന്നവര്‍.

വിരോധാഭാസങ്ങള്‍ പ്രാര്‍ത്ഥനയാവുന്നത്
വിശുദ്ധനെ തറച്ച മരക്കുരിശ്
വിശുദ്ധിയുടെ ആരാധ്യബിംബമാവുമ്പോള്‍..
പുതിയ, പഴയ നിയമങ്ങളിലേക്ക്
തന്തയില്ലാതെ വെളിപ്പെടുന്നവര്‍ക്ക്
ഭീഷണിയുടെ സങ്കലനമാണ് കുരിശ്‌.

അറിയാനും കേള്‍ക്കാനും വൈകുന്നത്
ആത്മാക്കളുടെ കുമ്പസാരവും നിറങ്ങളും.
വരിക, ശ്മശാനത്തിന്റെ മൂകതയിലെക്ക്
മണ്ണ് തിന്നു തീര്‍ത്ത ചെയ്തികള്‍ക്ക് മേല്‍
ഒരേ നിറമുള്ള ആത്മാക്കളെ കാണാമോ...??

Wednesday, June 16, 2010

ഇദ്ദ....!

ഈ മതിലിനപ്പുറത്താണ് സ്വര്‍ഗ്ഗം.


മതിലിന് പുറത്ത് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കാട്ടപ്പയുടെ ചെറു കാടുകള്‍ നോക്കണ്ട. അത് സംരക്ഷണത്തിന്‍റെ വെട്ടിത്തെളിക്കാത്ത കവചങ്ങളത്രെ. ഇടക്കിടെ പന്തലിച്ച് നില്‍ക്കുന്ന മരങ്ങളില്‍ വയസ്സ് മൂത്ത് മരിച്ച ബീവിമാരുടേയും ആശ മുഴുമിക്കാതെ മരിച്ച കാരണവന്മാരുടേയും ആത്മാക്കളുണ്ടത്രെ....!!


ഏക്കര്‍ കണക്കിന് പരന്ന് കിടക്കുന്ന പറമ്പിന് നടുവില്‍ മാളിക നില്‍ക്കുന്ന ഭാഗം നാലു പുറവും ചെങ്കല്ല് വെട്ടി പണിതുയര്‍ത്തിയ ഭീമന്‍ മതിലാണ്. മുന്‍വശത്തെ പടിപ്പുര കടന്ന് വേണം മാളികയിലേക്ക് എത്താന്‍. പടിപ്പുരയില്‍ നിന്ന് നോക്കിയാല്‍ മാളികയുടെ അകത്ത്നടുത്തളത്തില്‍ കെടാതെ കത്തുന്ന നിലവിളക്ക് കാണാം. പകലും രാത്രിയും ശാന്തമായി കത്തുന്ന നിലവിളക്ക് മാളികയുടെ ഐശ്വര്യത്തിന്‍റെ പ്രതീകമാണത്രെ.


പുറം ലോകത്തിന്‍റെ വര്‍ണ്ണാഭമായ കാഴ്ചകള്‍ അന്യമായ ബീവിമാരുടെ സ്വര്‍ഗ്ഗവും ഇതാണ്.

നിലവിളക്കില്‍ കത്തിയൊടുങ്ങുന്ന തിരികള്‍ പോലെ......,

മുറ്റത്തെ കൂട്ടില്‍ പെറ്റ് പെരുകുന്ന മുയലുകള്‍ പോലെ......!!!!


വാല്യക്കാര്‍ ചുമന്ന് കൊണ്ട് വന്ന പല്ലക്കിനുള്ളിലൂടെ പുറത്ത് കണ്ട കാഴ്ചകള്‍ അവസാനിച്ചത് മാളികയുടെ വിശാലമായ കൂടുകളിലാണ്. സമ്രുദ്ധമായി തീറ്റ ലഭിയ്ക്കുന്ന കൂടുകള്‍..!!


പ്രായമറിയിച്ചതിന്‍റെ ഇരുപത്തെട്ടാം നാളാണ് ഖയ്യാബിയെ ചുമന്ന പല്ലക്ക് മാളികയുടെ പടിപ്പുര കടന്നത്. അന്ന് ഖയ്യാബിക്ക് കഷ്ടിച്ച് പന്ത്രണ്ട് വയസ്സ്.

ഖയ്യാബിയുടെ പുത്യാപ്ല മാളിയെക്കല്‍ ഹാജിക്ക് അറുപതിലും ചെറുപ്പം.


അടയ്ക്ക ഇടിച്ച് പൊടിച്ച് മുറുക്കാനാക്കി ഹാജിക്ക് കൊടുക്കുമ്പോള്‍ ഹാജ്യാരുടെ രണ്ടാമത്തെ കെട്ട്യോള്‍ ഉമ്മാബി പറഞ്ഞു.


“......ങ്ങള്....ഒന്ന് സബൂറാക്കണം....ഓള്....കുട്ട്യല്ലേ......”

“ഊം....അന്നെ ഞമ്മള് കെട്ടിക്കൊണ്ടരുമ്പൊ.....അനക്കെത്രേര്‍ന്ന്...ബയസ്സ്.....? യ്യ്....ചെലക്കാണ്ട്....ഓളെ കാര്യം പറഞ്ഞ് മനസ്സിലാക്ക്.....”


കോളാമ്പിയിലേക്ക് നീട്ടിത്തുപ്പി ഹാജിയാര്‍.

അറബിനാട്ടില്‍ നിന്ന് കൊണ്ടുവന്ന ഊദിന്‍റെ സുഗന്ധമുള്ള അത്തറെടുത്ത് ഹാജിയാര്‍ ചെവികള്‍ക്ക് പുറകില്‍ പുരട്ടി.


“‘...ങ്ങളെ ..പേരക്കുട്ടീന്‍റെ ....പ്രായല്ലുള്ളു...ഓള്ക്ക്.....? ഒന്നടങ്ങീന്ന്.....ഇന്ന് സുബൈദാബീന്‍റെ മുറീല്...ആവാലോ....ഓളും ചെറുപ്പല്ലേ....? “‘


ഹാജിയാരുടെ മൂന്നാമത്തെ കെട്ട്യോളാണ് സുബൈദാ ബീവി.

പിരമിഡുകളുടെ നാട്ടിലെ ഫെറോവമാരുടെ രാജമന്ദിരങളില്‍ നിന്ന് വഴിതെറ്റി വന്ന ഹൂറിയെ പോലെ സുബൈദാബീവി. സുബൈദയുടെ അഴക് കണ്ട് കണ്ട് തളര്‍ന്നുറങ്ങിപ്പോയ നാളുകള്‍ ഉണ്ടത്രെ...ഹാജിയാര്‍ക്ക്.

പൂര്‍ത്തീകരിക്കപ്പെടാത്ത രതിനിര്‍വ്രുതികളുടെ നിരാശാജന്യമായ നിമിഷങ്ങളില്‍ നിയന്ത്രണം വിടുന്ന മനസ്സില്‍ നിന്ന് അറിയാതെ വമിയ്ക്കുന്ന സുബൈദാബിയുടെ നെടുവീര്‍പ്പ് തിന്നുന്ന വാക്കുകള്‍...!!



ഉമ്മാബിയുടെ വാക്കുകള്‍ ഗൌനിക്കാതെ അറയിലേക്ക് പോയ ഹാജിയാര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തളര്‍ന്ന് വീഴുകയായിരുന്നു. പേട്ടിച്ച് വിറച്ച് ഖയ്യാബി അറയുടെ വാതില്‍ തുറന്ന് പുറത്ത് വന്നു. ഉമ്മാബിയുടെ അരയ്ക്ക് വട്ടം പിടിച്ച് നിലവിളിച്ചു. പിന്നെ അറയിലേക്ക് ചൂണ്ടി പറഞ്ഞു....


“‘ ഉപ്പൂപ്പാ.....”


പിന്നില്‍ നിന്ന് ഒരു ആക്രോശം പ്രതീക്ഷിച്ച ഉമ്മാബി പക്ഷെ ഒന്നും കേട്ടില്ല..!!

സംശയത്തോടെയും ഭയത്തോടെയും അറവാതില്‍ തള്ളിത്തുറന്ന ഉമ്മാബി ഞെട്ടിപ്പോയി. അര്‍ദ്ധനഗ്നനായ ഹാജിയാര്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നു...!

ഖയ്യാബിയെ കെട്ടിപ്പിടിച്ച് ഉമ്മാബി നിര്‍ന്നിമേഷയായി തെല്ല് നിന്നു. കരയേണ്ടെന്ന് മനസ്സ് വിലക്കിയിട്ടും കൂട്ടാക്കാത്ത കണ്ണുകള്‍ മിഴിനീരൊലിപ്പിച്ചു കൊണ്ടിരുന്നു.

പുറകില്‍ തീക്ഷ്ണമായ ത്രിഷ്ണകളുടെ വേലിയേറ്റങ്ങളെ നെഞ്ചേറ്റി ദീര്‍ഘനിശ്വാസമയച്ച് സുബൈദാബിയും...


മാളികയുടെ പടിപ്പുര കടന്ന് മയ്യത്തുംകട്ടില്‍ തോളിറങ്ങി.

പന്ത്രണ്ടാം വയസ്സില്‍ വിധവയായ ഖയ്യാബിയടക്കം അസ്ഥികളില്‍ ലാവ തിളയ്ക്കുന്ന സുബൈദാബിയും മാളികയുടെ പ്രൌഢഗംഭീരമായ ഗ്രിഹനാഥസ്ഥാനം സ്വയം അലങ്കരിച്ച ഉമ്മാബിയും അടങ്ങുന്ന വിധവകളുടെ തേങ്ങലുകള്‍ക്കും സുഗന്ധദ്രവ്യങ്ങള്‍ കത്തുന്ന പുകച്ചുരുളുകള്‍ക്കും മരണം വിളിച്ചറിയിക്കുന്ന ഈണമുള്ള ഖുറാന്‍ പാരായണങ്ങള്ള്ക്കും നടുവില്‍ മാളിയക്കല്‍ ഹാജി ഒരു തൂവെള്ള തുണിക്കെട്ടായി പരിണമിച്ചു.


മാളികയുടെ പടിഞ്ഞാറ്റെയില്‍ കടലാമകളെ പോലെയുള്ള ഓട്ടുചെമ്പുകളില്‍ നെയ്ച്ചോറിനുള്ള വെള്ളം തിളയ്ക്കുന്നിടത്ത്

ഖയ്യാബി വെറുതെ നോക്കി നിന്നു.


“‘അല്ലാ....ബീവി....ങ്ങള്....ബടെ....നിക്കാണോ.....?“


തന്നേക്കാള്‍ എത്രയോ പ്രായമുള്ള മാളികയിലെ കാര്യസ്ഥന്‍ കുഞ്ഞോന്‍ക്ക തന്നോട് പറയുന്നത് കേട്ട് അത്ഭുതപ്പെട്ട് നിന്ന് ഖയ്യാബി.


“‘നല്ല രസണ്ട്.....വെള്ളം തെളക്കണത്....കാണാന്‍......എന്ത് ബെല്ല്യെ....ചെമ്പാ.....! ”


കുട്ടിത്തം മാറാത്ത ഖയ്യാബിയുടെ നിഷ്കളങ്കമായ മറുപടി കേട്ട് കുഞ്ഞോന്‍ സങ്കടപ്പെട്ടു.


“..ബീവി....ബടങ്ങനെ ....നിന്നൂടാ....അകത്ത് ബല്ല്യ ബീവിമാര്ടെ അടുത്ത് പോയി ഇരുന്നോളീ......”


കുഞ്ഞോന്‍ക്കാടെ നിര്‍ബന്ധം കൂടിയപ്പോള്‍ ഖയ്യാബി വലിയ ബീവിമാരുടെ അടുത്ത് ചെന്നിരുന്നു. സാമ്പ്രാണിയുടെ ഗന്ധം അവള്‍ക്ക് അസഹ്യമായി. മരത്തിന്‍റെ അഴികളുള്ള തട്ടികക്കപ്പുറം ഹാജിയാരുടെ മയ്യത്ത്. തറയില്‍ വിരിച്ചിട്ട തഴപ്പായയില്‍ കിടന്ന് അടക്കിപ്പിടിച്ച് കരയുന്ന വലിയ ബീവിമാരുടെ ഇടയില്‍ ഖയ്യാബി എപ്പൊഴോ..ഉറങ്ങിപ്പോയി.


ഹാജിയാരുടെ മക്കളെല്ലാം വന്നു.

അടുത്തും അകലെയും ഉള്ളവര്‍.

തെക്കെ ചായ്പ്പില്‍ കത്തിച്ച് വെച്ച ചന്ദനത്തിരിയുടെ സുഗന്ധത്തില്‍ മെയ് ലേ കുട്ടികള്‍ ഖുറാന്‍ ഓതുന്നു.

മാളികയുടെ നീണ്ട വരാന്തയില്‍ അന്നദാനം.


അത്ഭുതമൂറുന്ന മിഴികളോടെ ഖയ്യാബി എല്ലാം നോക്കി നടന്നു.

ഇദ്ധയിരിക്കുന്ന ഉമ്മാബിയും സുബൈദാബിയും അവളെ തടഞ്ഞില്ല. യാഥാസ്ഥിതികത്വത്തിന്‍റെ തലപ്പാവുള്ളവര്‍ മാത്രം അവളെ തടഞ്ഞു. സൌമ്യമായി ശകാരിച്ചു.

“ ഹാജിയാരുടെ കെട്ട്യോളാ...ഇജ്ജ്....! നാപ്പത് ദെവസം ഇദ്ദയിരിക്കണം....പൊറത്തെറങ്ങിക്കൂടാ......തിരിഞ്ഞാ....ബീവിക്ക്.....?”


അവള്‍ ഇല്ലെന്ന് തലയാട്ടി.


ഇല്ലായ്മയുടെ ചെറ്റവട്ടത്തില്‍ നിന്ന് മീന്‍ മണമുള്ള ഉടയാടകള്‍ വെടിഞ്ഞ്, കൈയ്യില്‍ മൈലാഞ്ചിയിട്ട്, അണിഞ്ഞൊരുങ്ങി ഉമ്മയോടും ഉണ്ണികളോടും കോഴികളോടും ആടുകളോടും സങ്കടത്തോടെ യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോള്‍ ചന്ദരത്തി പള്ളിയിലെ ചന്ദനക്കുടത്തിന് പോകുമ്പോള്‍ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നതും ഭയപ്പെടുന്നതും എന്ന ഉപ്പയുടെ ചോദ്യം മാത്രം മനസ്സില്‍ പ്രതിദ്ധ്വനിച്ചിരുന്നു.


മൂവന്തിയോട് അടക്കം പറയുന്ന മിന്നാമിനുങ്ങുകളെ ഉച്ചത്തില്‍ ശകാരിക്കുന്ന ചിവീടുകളുടെ ശബ്ദം കേട്ട് പല്ലക്കിലിരുന്ന് പാടം കടക്കുമ്പോള്‍ ഈ മഞ്ചല്‍ യാത്ര ഒരു ദുരിതാശ്വാസത്തിന്‍റെ പകരം വെക്കലാണെന്ന് തിരിച്ചറിയാനുള്ള പ്രായമെത്തിയിരുന്നില്ല ഖയ്യാബിക്ക്.


സാമ്പ്രാണിപ്പുകയില്‍ മനം മടുക്കുമ്പോള്‍ പുറത്തിറങ്ങി കയ്യാലക്കരികിലെ ഇരുമ്പാമ്പുളി മരത്തിനടുത്ത് വെറുതെ നില്‍ക്കും ഖയ്യാബി.

ചുറ്റും കാട്‌ പിടിച്ച മതില്‍ കെട്ടിനകത്തെ ഏകാന്തതയില്‍ ഖയ്യാബി സ്വന്തം കുടിലിനേയും ഉണ്ണികളേയും കളിക്കൂട്ടുകാരികളേയും പറ്റി വേദനയോടെ ഓര്‍ക്കും. മഞ്ചലില്‍ കയറാന്‍ നേരം ഉപ്പ പറഞ്ഞ ചന്ദനക്കുടം നേര്‍ച്ച ഇതു വരെ വരാത്തതെന്തെ എന്ന് പരിഭവിക്കും.


ഹാജിയാര്‍ മരിച്ച അന്ന് ഉപ്പ വന്നിരുന്നു.

തിരക്കിനിടയില്‍ ഒരു നോക്ക് കണ്ടു. തിരക്ക് കഴിഞ്ഞപ്പോള്‍ പോകാന്‍ നേരം ഉപ്പ ഖയ്യാബിക്കരികില്‍ വന്നു. കുറച്ച് നേരം ഖയ്യാബിയെ തന്നെ നോക്കി മൂകനായി നിന്നു. പുറകില്‍ തട്ടം കൊണ്ട് മൂക്ക് പിഴിഞ്ഞ് കണ്ണീരൊലിപ്പിച്ച് ഉമ്മ.

എങ്ങൊ അലക്ഷ്യമായി നോക്കിക്കൊണ്ട് മൂകനായി നില്‍ക്കുന്ന ഉപ്പയെ തറപ്പിച്ചു നോക്കുമ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ കത്തുന്നത് പോലെ തോന്നി. പന്ത്രണ്ടാം വയസ്സില്‍ വിധവയായ മകളുടെ ദുര്യോഗത്തിന് കാരണക്കാരനായ ഉപ്പയുടെ നിരുത്തരവാദിത്തത്തിനെ കാര്‍ക്കിച്ചു തുപ്പി മനസ്സില്‍ ഖയ്യാബിയുടെ ഉമ്മ.


“മോള് ...പൊറത്ത് നിക്കണ്ടാ....അകത്ത് വല്ല്യ ബീവിമാരുടെ അടുത്ത് പോയിരിക്ക്...”‘ ഉമ്മ കണ്ണുകള്‍ തുടച്ച് ഖയ്യാബിയോട് പറഞ്ഞു.

എന്തിനെന്നറിയില്ലെങ്കിലും അവള്‍ തലയാട്ടി.

തിരിച്ചു നടന്ന് തുടങ്ങിയ ഉപ്പയെ പുറകില്‍ നിന്ന് വിളിച്ചു ഖയ്യാബി.


“ഉപ്പാ.....എന്നാ....ചന്ദനക്കുടം.....???”


സ്തബ്ദനായി നില്‍ക്കുന്ന ഉപ്പയുടെ മുഖത്ത് പ്രതീക്ഷയോടെ നോക്കി ഖയ്യാബി. അന്നാദ്യമായി ഉപ്പ കരയുന്നത് അവള്‍ കണ്ടു..!!


“ ഉമ്മാ....നിക്ക്....പള്ളിക്കൂടത്തീ....പോണം....”


അടക്കാനാവാത്ത വിമ്മിഷ്ടം ഒരു നിലവിളിയായി ഉമ്മയി നിന്ന് പുറത്ത് വന്നു. തന്‍റെ മുലപ്പാലിന്‍റെ ഗന്ധം ഖയ്യാബിയുടെ ഇളം ചുണ്ടുകളില്‍ നിന്ന് വായുവില്‍ പടരുന്നതും തനിക്കത് അനുഭവിക്കാനാവുന്നതും അവര്‍ അറിഞ്ഞു.

ഓടിച്ചെന്ന് മകളെ വാരിപ്പുണര്‍ന്നു.


“ ഉമ്മാനെ പിരാകരുത്...മോളേ....., ഉമ്മാടെ പൊന്നുമോള്‍ ഉമ്മാട് പൊറുക്കണം....”


കരച്ചിലിനിടയില്‍ അവ്യക്തമായി കേള്‍ക്കുന്ന വാക്കുകളുടെ പൊരുള്‍ ഖയ്യാബിക്ക് പൂര്‍ണ്ണമായി മനസ്സിലായീല്ല.

മെല്ലെ നടന്നു നീങ്ങുന്ന ഉമ്മയേയും ഉപ്പയേയും പടിപ്പുര കടന്ന് മറയുന്നത് വരെ അവള്‍ നോക്കി നിന്നു.


‘ ബീവീ...ങ്ങള്.....ഇബടെ....നിക്കാണൊ.....”


ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ പിന്നില്‍ കുഞ്ഞോന്‍ക്ക.


“ഉമ്മാബിത്ത ചോയ്ക്കണ്..ണ്ട്.....പോയി അറയില്‍ ഇരുന്നോളീ.....”


“ നീക്ക് വയ്യാ...കുഞ്ഞോന്‍ ക്കാ..... അവ്ടെ....മുയ്ക്കനൂം പൊകയാ....”


ഖയ്യാബിയുടെ അതേ പ്രായമുള്ള തന്‍റെ മകളെ കുറിച്ചാണ് കുഞ്ഞോന്‍ ക്ക അപ്പോള്‍ ഓര്‍ത്തത്.

പാവം ...!! ഈ കുട്ടിയുടെ ഒരു വിധി..!


“ അതല്ലാ..ബീവി. ഓല് കണ്ടാല്...ബയക്ക് പറേം....., ഇദ്ദയിരിക്കണ...ബീവിമാര്.... പൊറത്തെറങ്ങിക്കൂടാ.....അതാണ് വിധി...“


“ നിക്ക് .....ഇദ്ദ വേണ്ട....കുഞ്ഞോന്‍ ക്കാ.....”


നിസ്സഹായനായി കുഞ്ഞോന്‍ ക്ക ഖയ്യാബിയുടെ മുഖത്തേക്ക് വേദനയോടെ നോക്കി നിന്നു. ഈ കുട്ടിയെ എന്ത് പറഞ്ഞാണ് മനസ്സിലാക്കേണ്ടത് എന്നറിയാതെ അയാള്‍ വ്യസനിച്ചു. പിന്നെ ശബ്ദമടക്കി പറഞ്ഞു.


“ മോളെ... മാപ്ലാര് മരിച്ചാല്...ബീടര്...അന്യ ആണുങ്ങളെ കാണാതെം പറയാതേം...നാപ്പത് ദെവസം അകത്തിരിക്കണം..... അതാണ് ഇദ്ദ. മോള് ബേണ്ടാന്ന് പറഞ്ഞാലും സമുദായം മോള്ക്ക് തന്ന മുസീബത്താണിത്...!! “


നിര്‍ന്നിമേഷയായ് കുഞ്ഞോന്‍ ക്കയെ കേള്‍ക്കുന്ന ഖയ്യാബി പെട്ടെന്നാണ് പറഞ്ഞത്... “ അയിന്.....ഞാന്‍ ...ബീടരല്ലാലൊ.....?? ചന്ദരത്തി നേര്‍ച്ച കഴിഞ്ഞാല്.....നിക്ക് ...ന്റ്റെ ...കുടീ....പോവാലോ.....?? “‘


പിണ്ണാക്കും പഴത്തൊലിയുമിട്ട് കലക്കുന്ന കാടിവെള്ളത്തിലേക്ക് കുഞ്ഞോന്‍ ക്കയുടെ കണ്ണ്നീരിറ്റി.


മാളികയുടെ വരാന്തയില്‍ നിന്ന് പരുപരുത്ത ശബ്ദം.


“ഖയാബീവി...., അറയില്‍ ചെന്നിരിക്ക്.......!!! “


ആ ശബദത്തിന്‍റെ പ്രതിദ്ധ്വനിയ്ക്കൊപ്പം വെള്ളയുടുത്ത തലപ്പാവും അകത്തേക്ക് മറഞ്ഞു.

സങ്കോചത്തൊടെ അറയിലേക്ക് നടക്കുമ്പോള്‍ ഖയ്യാബി കുഞ്ഞോന്‍ ക്കയെ ദയനീയമായി നോക്കിക്കൊണ്ട് പറയുന്നുണ്ടായിരുന്നു...

“ കുഞ്ഞോന്‍ ക്കാ....നിക്ക് ഇദ്ദ വേണ്ടാ..... , നിക്ക് പള്ളിക്കൂടത്തീ...പോണം....!!!

Friday, March 12, 2010

ഞാനും സത്യവും...( കവിത )

ലോകം
വളരെ ചെറുതാണ്.
ഞാനാണ് വലുത്.
വലുതുകള്‍ ചേര്‍ന്ന് ചേര്‍ന്ന്
ഭൂമി, എന്തിന്
പ്രപഞ്ചം തന്നെ
കവിഞ്ഞു പോയി.

ഏദനില്‍
ബലാത്സംഗം ചെയ്യപ്പെട്ട പുരുഷന്‍
അവസ്ഥാന്തരങ്ങളോട്
സന്ധി ചെയ്ത് മരിയ്ക്കുന്നു.
സാത്താനോട്
സന്ധി ചെയ്ത് സ്ത്രീ
കൈകള്‍ കഴുകി
വിശുദ്ധയാകുന്നു.


രാജ്യങ്ങള്‍ കണ്ടെത്തിയ
യാത്രകള്‍ക്കൊടുവില്‍
സഞ്ചാരികള്‍ കാണാതെ പോയത്
അവനിലേക്ക് ചുരുങ്ങിയ
ആറടി മണ്ണ്!!!

ഞാനവസാനിക്കുന്നിടത്ത്
ലോകമവസാനിക്കുന്നു.
ബാക്കിയായവരുടെ ലോകത്ത്
ദുര്‍ഗന്ധജന്യമാം വെറും
ശവമവശേഷിയ്ക്കുന്നു...!!!

നിരപരാധികളുടെ
നിവേദനങ്ങളില്‍
നിയമം പടച്ചവനെ
പാടച്ചവന്‍ കഴുവേറ്റി!
സൃഷ്ടിയില്ലാത്തവന്റെ
സംഹാരനിയമങ്ങള്‍
സ്രഷ്ടാവിനേയും
തുറുങ്കിലടച്ചു..!!

അന്വേഷണം വഴിമുട്ടുന്നിടത്ത്
സത്യത്തിന്റെ ഹത്യ..!!!
ഞാനെന്നെങ്കിലും
സത്യമന്വേഷിച്ചാല്‍
വലുതാകുമീ ഭൂമിയും
പ്രപഞ്ചം തന്നെയും....!!!!

Thursday, March 4, 2010

ഭീകരതയുടെ ബലിയാടുകള്‍. ( കഥ )

അകലെ നിന്ന് കേട്ടു തുടങ്ങിയ പോലിസ് ജീപ്പിന്റെ അപായനിലവിളി തന്റെ വീടിന്റെ ഗേറ്റ് കടന്നു പോയിട്ടും രവിയെ ബാധിച്ചിരുന്ന ഉത്കണ്‍ഠയും ആധിയും വിട്ടു മാറിയില്ല.

പുറകില്‍ അപ്പോഴും അവളുടെ കരച്ചിലും പറച്ചിലും കേള്‍ക്കാമായിരുന്നു.

ഇന്നിന്റെ കാഴ്ച്ചകള്‍ എത്ര വിചിത്രമായാണ് കണ്ണുകളെ അധീനപ്പെടുത്തുന്നത്! കണ്ടതിനപ്പുറത്തേക്ക് ചിന്തിയ്ക്കുകയും കാഴ്ച്ചകള്‍ക്ക് പുതിയ രൂപവും തലവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് മനസ്സിന്റെ വ്യഭിചാരമായി പരിണമിക്കുന്നില്ലെ..? യാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണങ്ങള്‍ കണ്ണുകള്‍ ധിഷണയിലേക്ക് എത്തിച്ചിട്ടും അതിനെ സങ്കല്‍പ്പങ്ങളാല്‍ മറികടക്കുന്ന മനസ്സ്.

പുറത്ത് ഇപ്പോഴും മഴ ചാറുന്നുണ്ട്. രാത്രിയില്‍ തുടങ്ങിയ മഴ കൂടിയും കുറഞ്ഞും പെയ്തു കൊണ്ടേയിരിക്കുന്നു.

ഭൂമിക്ക് കുളിരേകി, ഭൂമിയെ നനച്ച് പെയ്യുന്ന മഴ!

ചുട്ടുപൊള്ളുന്ന മണ്ണിന്റെ തേട്ടം കേട്ട് ആകാശത്ത് നിന്ന് ആരൊ ശിരസ്സില്‍ കൈ വെച്ച്

അനുഗ്രഹിക്കുന്നത് പോലെ...മഴ! കാരുണ്യത്തിന്റെ തലോടല്‍ പോലെ.

ചിലപ്പോള്‍ രൗദ്രതയാര്‍ജ്ജിക്കുന്ന മഴയ്ക്ക് ഒരു പകപോക്കലിന്റെ ഭാവവുമാണ്.


തലയണയില്‍ മുഖമമര്‍ത്തി കരയുന്ന ശാലിനിയുടെ ശബ്ദം പിന്നില്‍, പുറത്തെ മഴ പോലെ ഉയര്‍ന്നും താഴ്ന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

എന്ത് പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടത്? തന്റെ ഉള്ളിലെ വിങ്ങലൊതുക്കി, ഒന്നു കരയാന്‍ പോലുമാകാതെ എത്ര നാള്‍ തനിക്ക് പിടിച്ച് നില്‍ക്കാനാവും.?

ജന്നലഴികളില്‍ മുഖം അമര്‍ത്തി അറിയാതെ നിറയുന്ന കണ്ണുനീര്‍ അവള്‍ കാണാതെ രവി തുടച്ചു.


ബാംഗ്ലൂരില്‍ നിന്ന് ഹസ്സന്‍ റാവുത്തര്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ഇത്രയും സീരിയസായ വിഷയമാണെന്ന് നിനച്ചിരുന്നില്ല.

തന്റെ കോളേജ് വിദ്യാഭ്യാസ കാലം മുഴുവന്‍ കൂടെയുണ്ടായിരുന്ന ഏറ്റവും നല്ല സഹയാത്രികനായ റാവുത്തരുടെ സംരക്ഷണയില്‍ ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ഒരു എഞ്ചിനീറിംഗ് കോളേജില്‍ തന്റെ ഒരേയൊരു മകന്‍ എലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിന് പഠിയ്ക്കുന്നു എന്നത് ജീവിതത്തിലെ അമൂല്യമായ നേട്ടങ്ങളില്‍ ഒന്നായി തോന്നിയിരുന്നു.


അവനെ പിരിഞ്ഞ് നില്‍ക്കാന്‍ ഏറെ വിഷമം ശാലിനിയ്ക്കായിരുന്നു. അന്നും അവള്‍ തടഞ്ഞിരുന്നു. കാണാമറയത്തുള്ള പഠനമൊന്നും വേണ്ടെന്ന് വിലക്കിയിരുന്നു. അന്ന് കാര്യകാരണസഹിതം അവളെ പറഞ്ഞ് മനസ്സിലാക്കി ധൈര്യം നല്‍കിയത് താന്‍ തന്നെ. മകന്റെ താത്പര്യവും ബാംഗ്ലൂരില്‍ പോയി പഠിയ്ക്കാനായിരുന്നു. പോരാത്തതിന് റാവുത്തരുടെ പിന്‍ബലവും കൂടിയായപ്പോള്‍ അധികമൊന്നും ചിന്തിച്ചില്ല.

റാവുത്തരുടെ കാര്യക്ഷമമായ ഇടപെടല്‍ മൂലമാണ് കോളേജില്‍ അഡ്മിഷ്യന്‍ കിട്ടിയത്. ഉന്നതരുടെ മക്കളും വിദേശികളും പഠിയ്ക്കുന്ന കോളേജ്. ബാംഗ്ലൂരിലെ കെങ്കേരിയില്‍ വശ്യസുന്ദരമായ നഗരഭംഗിയില്‍ നിന്ന് തെല്ല് മാറി തലയുയര്‍ത്തി നില്‍ക്കുന്ന കലാക്ഷേത്രം.


ആദ്യകാലങ്ങളില്‍ റാവുത്തരുടെ ഫ്ളാറ്റിലയിരുന്നു മകന്റെ താമസം. പിന്നെപ്പിന്നെ, പഠന സൗകര്യം കൂടുതല്‍ ലഭ്യം കോളെജ് ഹോസ്റ്റല്‍ ആണെന്ന അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോസ്റ്റലിലേക്ക് മാറാന്‍ സമ്മതിക്കുകയായിരുന്നു. അപ്പോഴും ശാലിനിക്ക് താത്പര്യമില്ലയിരുന്നു. റാവുത്തരുടെ ഭാര്യ സഫിയാബിയും ഒട്ടു വിഷമിച്ചു. സ്വന്തം മകനെ പോലെ അവര്‍ അവനെ സ്നേഹിച്ചിരുന്നു.


റാവുത്തരുടെ ഫൊണ്‍ വിളിക്ക് ശേഷം ധൃതിപ്പെട്ട് ബംഗ്ലൂരിലേക്ക് യാത്ര തിരിക്കാന്‍ തുടങ്ങിയ തന്റെ കൂടെ ശാലിനിയും വരണമെന്ന് ശഠിച്ചതാണ്. താന്‍ സമ്മതിച്ചില്ല.

"പ്രിന്‍സിപ്പാളിന് എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു.... അതിന് താനെന്തിനാ...? പഠനസം ബന്ധമായി എന്തെങ്കിലും സംസാരിക്കാനാവും. അതിനപ്പുറം മറ്റൊന്നും ചിന്തിയ്ക്കണ്ട...എന്തെങ്കിലും ഉണ്ടെങ്കില്‍ റാവുത്തരും സഫിയാബിയുമൊക്കെ പറയാതിരിക്കുമോ...? "

വിതുമ്പി നില്‍ക്കുന്ന ശാലിനിയുടെ കവിളില്‍ തട്ടി പറഞ്ഞു.

"പേടിയ്ക്കണ്ടാ...സമാധാനമായിരിക്ക്...എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കില്‍ അവനെ ഞാനിങ്ങ് കൊണ്ടു വരാം ...പോരെ..? "

വളരെ ബുദ്ധിമ്മുട്ടിയാണ് ശാലിനിയെ സമ്മതിപ്പിച്ച് യാത്ര തിരിച്ചത്.


എയര്‍പോര്‍ട്ടില്‍ റാവുത്തര്‍ ഉണ്ടായിരുന്നു.

പല പ്രാവശ്യം ചോദിച്ചിട്ടും ഫ്ളാറ്റില്‍ എത്തുന്നത് വരെ റാവുത്തര്‍ ഒന്നും പറഞ്ഞില്ല. തന്റെ സംശയങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി തരാതെ തെന്നി മാറുന്ന റാവുത്തരോട് തോന്നിയ ദേഷ്യം ഉള്ളിലൊതുക്കി ഫ്ളാറ്റിനകത്തേക്ക് കയറി.


സഫിയാബി കൊണ്ടുവന്ന ചൂട് ചായ കുടിച്ചിറക്കി സോഫയില്‍ ഇരുന്നു.

"പറയൂ..റാവുത്തര്‍...എന്തു പറ്റി എന്റെ മകന്..? ഗൗരവമായതൊന്നും ഇല്ല എന്ന് വിശ്വസിക്കാനാവുന്നില്ല. ഒന്നുമില്ലാതെ നീ എന്നെ ഇങ്ങോട്ട് വരുത്തുകയുമില്ല..."


റാവുത്തരും സഫിയാബിയും മുഖത്തോട് മുഖം നോക്കി.

"യെസ്..രവി...ഇറ്റ്സ് ഏന്‍ ആക്സിഡെന്റ്..ഓര്‍ ..ഏ.. ട്രാപ്.."

"എന്റെ മോന്....? "


ഇരുന്നിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റ്പോയ രവിയെ റാവുത്തര്‍ സമാധാനിപ്പിച്ച് ഇരുത്തി.

"രവി ...സംശയത്തിന്റെ ചെറിയൊരു നിഴല്‍ മാത്രം...അത്രേയുള്ളൂ..സോളിഡ് പ്രൂഫുകള്‍ ഒന്നുമില്ല. അതു കൊണ്ടു തന്നെ ഭയപ്പെടാനില്ല. "


ദുരൂഹത വര്‍ദ്ധിച്ചു വരുന്ന റാവുത്തരുടെ സംസാരം രവിയെ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിരാമമിടാന്‍ നിര്‍ബന്ധിതനാക്കി.

"തുറന്ന് പറയു...റാവുത്തര്‍...ഒന്നും മനസ്സിലാവുന്നില്ല."


"രണ്ടാഴ്ച്ചകള്‍ മുന്‍പ് ഫൈസലാബാദിലുണ്ടായ സ്ഫോടനത്തോട് ബന്ധപ്പെട്ട് പിടിക്കപ്പെട്ട മൂന്ന് പേരില്‍ രണ്ട് നൈജീരിയന്‍ സ്റ്റൂഡന്റ്സും ഒരു ഡല്‍ഹിക്കാരനുമായിരുന്നു. ആ നൈജീരിയന്‍ സ്റ്റുഡന്റ്സ് രാഹുലിന്റെ കോളേജിലെ കുട്ടികളാണ്. അതിലൊരാള്‍ രാഹുലിന്റെ റൂം മാറ്റ് ആയിരുന്നു...."

റാവുത്തര്‍ പറയുന്നത് ഉള്‍ക്കൊള്ളാനാവാതെ രവി വിയര്‍ത്തു.

"പ്രാഥമികാന്വേഷണത്തില്‍ ആ നൈജീരിയന്‍ സ്റ്റുഡന്റ് മൊഴി നല്‍കിയത് ബോംബ് നിര്‍മ്മിക്കാനുള്ള സാങ്കേതികോപദേശവും സഹായവും നല്‍കിയത് നമ്മുടെ രാഹുല്‍ ആണെന്നാണ്. "


"നോ.....! ഇല്ല; ഒരിക്കലുമില്ല. എന്റെ മോനതിന് കഴിയില്ല. "

"അറിയാം.......! അറിയാം...രവി. നമ്മുടെ മോന് അതിന് കഴിയില്ല. കൂള്‍ ഡൗണ്‍..രവി...റിലാക്സ്..."


"എന്റെ മോന്‍ എവിടുണ്ട്..? എനിക്കവനെ കാണണം...നമുക്കങ്ങോട്ട് പോകാം ....പ്ലീസ്..എഴുന്നേല്‍ക്ക്.."

"സമാധാനമായിരിക്ക്...രവി. അവന്‍ ഞങ്ങള്‍ക്കും മകനാണ്. "

"വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രാഹുലിനെയും റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും അറസ്റ്റു ചെയ്തു. ഇത്തരം കേസുകളില്‍ പോലിസ് സ്വീകരിയ്ക്കുന്ന രഹസ്യ സ്വഭാവം നമ്മളെ സഹായിച്ചു എന്നു വേണം കരുതാന്‍. ന്യൂസ് ഫ്ളാഷാവുന്നതിന് മുന്‍പേ പോലിസ് അവരെ വിട്ടയച്ചു. വിശദമായ അന്വേഷണത്തില്‍ ഒരു ഹിന്ദുവിന്റെ പേര് മനഃപ്പൂര്‍വ്വം പറഞ്ഞതാണെന്ന് അവന്‍ തന്നെ പിന്നീട് സമ്മതിച്ചു. മാത്രവുമല്ല; ഇത്രയും റെപ്പ്യൂട്ടഡ് ആയ ഒരു സ്ഥാപനത്തിലെ ഏറ്റവും നല്ല സ്റ്റുഡന്റ്സുകളില്‍ ഒരാളായ രാഹുലിനെ രക്ഷിയ്ക്കാന്‍ കോളേജ് അധികൃതരും നല്ല സ്വാധീനം ചെലുത്തി."

രവിയുടെ മുഖത്തെ അവിശ്വസനീതയും ആശ്വാസവും റാവുത്തര്‍ക്ക് വായിച്ചെടുക്കാമായിരുന്നു.


"അവരിപ്പോഴെത്തും. സ്റ്റേഷനില്‍ സൈന്‍ ചെയ്യാന്‍ പോയതാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടം വിട്ടു പോകാന്‍ പാടില്ലെന്നാണ് ഓര്‍ഡര്‍. "


വരും വരായ്കകള്‍ ഓര്‍ത്ത്, തന്റെ മകന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം ഓര്‍ത്ത് അസ്വസ്ഥനായി രവി. ശാലിനിയോട് എന്തു പറയും എന്ന ചിന്തയും രവിയെ വല്ലാതെ അലട്ടി.

തുടര്‍നടപടികളെ പറ്റി ആലോചിച്ചും റാവുത്തരുമായി സംസാരിച്ചും സമയം നീങ്ങവേ...കാളിങ്ങ് ബെല്‍ ശബ്ദിച്ചു. സഫിയാബി വാതില്‍ തുറന്ന് കൊടുത്തു.

സഫിയാബിയുടെ സഹോദരന്റെ കൂടെ തളര്‍ന്നവശനായി തന്റെ പൊന്നുമോന്‍. അവന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. മുഖത്തെ പ്രസരിപ്പെല്ലാം മാഞ്ഞിരിക്കുന്നു.

രവിയെ കെട്ടിപ്പിടിച്ച് കൊച്ചു കുട്ടിയെ പോലെ അവന്‍ കരഞ്ഞു. രവിക്കും കരച്ചിലടക്കാനായില്ല.

ഏതൊ അനിഷ്ടസംഭവങ്ങളുടെ കെടുതികള്‍ തന്റെ സന്തുഷ്ടകരമായ കുടുമ്പജീവിതത്തിലേക്ക് കരിനിഴല്‍ വിരിക്കുന്നതായി കണ്ട് രവിയുടെ ഹൃദയം കൂടുതല്‍ മിടിച്ചു. എങ്കിലും സധൈര്യം മകനെ ആശ്വസിപ്പിച്ചു. ധൈര്യം നല്‍കി.


മകനോടൊത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ശാലിനിയെ തൃപ്തിപ്പെടുത്താന്‍ തത്കാലം ഇത് മതിയാവും. അമ്മയുമായി ഫോണില്‍ സംസാരിപ്പിക്കുകയും ചെയ്തു.


തിരിച്ചു പോരുന്നതിന് മുന്‍പ് വക്കീലിനെ കണ്ടു. കോളേജ് അധികൃതരെ കണ്ടു. ഉന്നത പോലിസ് ഓഫീസര്‍മാരെ കണ്ടു. എല്ലാവരില്‍ നിന്നും ഒരു പോലെ ഉറപ്പ് കിട്ടി.

" നത്തിങ്ങ് ടു വറീ...ഹി വില്‍ ബി ഫ്രീ..."

അയയാനും മുറുകാനും ഇടയുള്ള ഒരു കുരുക്കിലാണ് തന്റെ മകന്‍ അകപ്പെട്ടിരിക്കുന്നത് എന്ന് അറിയാമെങ്കിലും എല്ലാം ദൈവത്തിലര്‍പ്പിച്ച് മകനെ റാവുത്തരെ ഏല്‍പിച്ച് തത്കാലം മടങ്ങി.


സത്യമറിയാത്ത ശാലിനിയുടെ മുന്നില്‍ ഒരു അപരാധിയെ പോലെ നില്‍ക്കേണ്ട ഒരു നാള്‍ വരല്ലേ..എന്നും അതിന് മുമ്പ് എല്ലാ കെട്ടുകളും പൊട്ടിച്ച് സംശയത്തിന്റെ നേരിയ നിഴല്‍ പോലുമില്ലാതെ തന്റെ പൊന്നുമോന്‍ പടി കടന്ന് വരാനും രവി നെഞ്ചില്‍ കൈ വെച്ച് പ്രാര്‍ത്ഥിച്ചു.

ആക്സിഡന്റ് നിസ്സാരമായിരുന്നെങ്കിലും അവനെയിങ്ങ് കൊണ്ടു പോരാമായിരുന്നില്ലെ എന്ന ശാലിനിയുടെ കണ്ണീരിന്റെ നനവുള്ള കുറ്റപ്പെടുത്തല്‍ താനനുഭവിയ്ക്കുന്ന മാനസിക സമ്മര്‍ദ്ധങ്ങള്‍ക്ക് മേല്‍ എത്രയൊ നിസ്സാരമാണെന്ന് രവി തിരിച്ചറിയുന്നു. എങ്കിലും....

പുറത്തെ നിരത്തില്‍ നിന്നുയരുന്ന പോലിസ് വാഹനത്തിന്റെ സൈറണും അകത്ത് നിന്ന് ഉയരുന്ന ടെലിഫോണ്‍ ബെല്ലും രവിയുടെ നെഞ്ചിടിപ്പ് ഒരു മാത്രയെങ്കിലും നിശ്ചലമാക്കുന്നു

Tuesday, February 23, 2010

ഇടവഴികള്‍ ( കവിത )




ഇടവഴിയിലൂടാണെന്റെയമ്മ
ഞാനെന്ന ഗര്‍ഭം താങ്ങി
വേച്ച് വേച്ച് നടന്നത്...
ഈ ഇടവഴിയിലൂടാണെന്റെയച്ഛന്‍
വിപ്ലവത്തിന്‍ വിത്തുകള്‍
വാങ്ങി വന്നത്...

ഇടവഴിയവസാനിക്കുന്നിടം
ചെമ്പരത്തിച്ചോപ്പായ്
അമ്മ വയറൊഴിഞ്ഞു..
ഇതേ വഴിയിലെയിരുട്ടിലാണ്
മണ്ണ് തിന്ന് അച് ഛന്റെ
ജഢം കിടന്നത്....

ചവിട്ടേറ്റ് ചത്ത പുല്ലുകള്‍ക്കടിയില്‍
ബാല്യം മറന്നിട്ട ഓര്‍മ്മകള്‍ ചികയണം..
ഇടവഴിയില്‍ നിന്ന് ഊടുവഴിയിലേക്ക്
കൂടുമാറിയ കൗമാരവും പെറുക്കണം..
മറുവാക്കിന് കാതു നല്‍കാതെ
തീ കത്തുമാലകളിലേക്ക്
കാരിരുമ്പായ് പരിണമിച്ചതും...
എല്ലാം ഈ ഇടവഴിയുടെ
അങ്ങേ തലക്കലിന്നും മുഴങ്ങുന്ന
തേങ്ങലവഗണിച്ചായിരുന്നു.

ചെമ്പട്ടുടുപ്പിച്ചൊരു ജഢം കൂടി
വിലാപമായ് പടി കടന്നെത്തുമെന്നാരൊ
പറഞ്ഞറിവിനാലീ ഇടവഴിയില്‍
മിഴിനട്ടിരിപ്പുണ്ടാമതാര്യമാം
ഓര്‍മ്മകള്‍ക്കപ്പുറവുമീ..
ഇടവഴി തുടങ്ങുന്നിടത്തും...

Sunday, February 7, 2010

പുതുതലമുറയുടെ പാഠപുസ്തകം...( കവിത )

പാഠം 1
പുഴുക്കുത്തേറ്റ ഇലകള്‍ക്കിടയില്‍
പുഴുക്കളരിക്കാത്തൊരു പൂവ്.
ഹരിതവര്‍ണ്ണം നക്കിത്തുടയ്ക്കുന്ന
പുഴുക്കളാണെണ്ണത്തിലധികം,
ഉദ്യാനപാലകരുറക്കത്തിലും...!!

നീരേകി വളര്‍ത്തുന്നതും
വേരോടെ പറിയ്ക്കുന്നതും
നേരുള്ള, ചിലപ്പോള്‍
നെറികെട്ട കൂട്ടുകാരും.
സുഗന്ധവാഹിയാകിലു,മല്ലെങ്കിലും
കണ്ടു മടുത്താല്‍ ചവിട്ടിയരയ്ക്കും.
ഞങ്ങളിങ്ങനെ പുതുതലമുറക്കാര്‍..!

പാഠം 2
ഒരു തുണ്ടിനായ് സമരം ചെയ്യും
വീതം വെപ്പിനായ് ചോരചിന്തും
പ്രതിഷേധത്തിനന്ത്യത്തില്‍
നായ്ക്കളായ് കടിച്ചു കുടയും
രക്തപങ്കിലമാ....തുണ്ടം...!!

പാഠം 3
അച്ഛാ..വേഗം പോയി വാ..
അല്ലേല്‍ ബാറടയ്ക്കും
അമ്മേ..കുറച്ച് വെള്ളം
അച്ഛനുടനെത്തും, രണ്ടു ഗ്ലാസ്സും.

പാഠം 4
തുണിയില്ലാതെ ചത്തുകിടക്കും
തരുണിയുടെ മേനിയഴകപാരം!
ഇവനോ ഛായാഗ്രാഹകന്‍ ? അവളുടെ -
മുല മറയ്ക്കുന്ന കുഞ്ഞിന്റെ
തല മാറ്റാതെ പടം പിടിച്ചവന്‍ !

പാഠം 5
മിണ്ടാതെ കിടന്നോണം തള്ളേ..
മരുന്നൊക്കെ പിന്നെ.
മദാമ്മക്കുട്ടിയൊന്നപ്പുറത്തുണ്ട്
നെറ്റി ചുളിക്കുമവള്‍
നെറ്റില്‍ നിന്നെണീറ്റാല്‍.

പാഠം 6
ആര്‍ക്കുവേണ,മമ്മയ്ക്ക്
മരുന്നിന് തികയാത്ത ചില്ലിക്കാശ്..?
ആയിരമല്ല; ലക്ഷങ്ങള്‍ തരുവാനുണ്ട്
ദീക്ഷയുള്ളുപ്പൂപ്പമാരും
ചുവന്ന മോറുള്ള അങ്കിള്‍മാരും
ചെയ്യേണ്ടതിത്ര മാത്രം,
വെട്ടി നിരത്തണമല്ലേല്‍
ചുട്ടു കരിക്കണമീയുദ്യാനം.
സുഖമായ് കത്തുമല്‍പമെണ്ണയൊഴിച്ചാല്‍
സ്വയം കത്തുമീ പുരിയുമുദ്യാനവും.