Thursday, December 31, 2009

ഒറ്റമുറിയിലെ കുടും ബങ്ങള്‍. (കഥ) സൈനുദ്ധീന്‍ ഖുറൈഷി

അക്കരെ ഇക്കരെ നിന്നാലെങ്ങിനെ ആശ തീരും
നിങ്ങടെ ആശ തീരും............................"
ഏഷ്യാനെറ്റ് റേഡിയോവിലൂടെ ശ്രുതിമധുരമായ പഴയ സിനിമാഗാനം...
ബെഡ്ഡില്‍ അലസനായി ഇരുന്ന് ഇല്ല്യാസ് ഗാനമാസ്വദിച്ചു. മുറിയുടെ ഒരു കോണിലിരുന്ന് പയര്‍ അരിയുന്ന മൈമൂനയെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.
തന്നെത്തന്നെ നോക്കി മൂകനായ് ഇരിയ്ക്കുന്ന ഇല്ല്യാസിനെ നോക്കി മൈമൂന ചോദിച്ചു.
"എന്തേയ്..... ങ്ങനെ ....നോക്ക്യോണ്ടിരിക്കണ്...., ഇന്നെ ഈന് മുമ്പ് കണ്ടട്ടില്ലേ.....?"
ചിന്തയില്‍ നിന്നുണര്‍ന്ന് ഇല്ല്യാസ് ചിരിച്ചു.
"ഇതിപ്പൊ അക്കരേം ഇക്കരേം ഒന്നുമല്ല. ഒരു മുറിയില്‍ അടുത്തടുത്ത് ഉണ്ടായിട്ടും ആശ തീരണില്ലാ.... "
മൈമൂന നാണത്തില്‍ പൊതിഞ്ഞ ഒരു ചിരി പാസ്സാക്കി. അരിഞ്ഞു കൂട്ടിയ പയറുമെടുത്ത് കിച്ചണിലേക്ക് പോയി.

ഒറ്റമുറിയില്‍ മുഖത്തോട് മുഖം നോക്കി മുരടനക്കി ഉറങ്ങിത്തീരുന്ന രാവുകളെ പഴിച്ച് ഇല്ല്യാസ് ഇരുന്നു. മൂവായിരത്തി അഞ്ഞൂറ് ദിര്‍ഹംസ് വാടക. ഒരു മുറിയും അറ്റാച്ചെഡ് ബാത്ത് റൂം. കിച്ചണ്‍ കോമണ്‍.
മുറിയുടെ ഒരു ഭാഗത്ത് ഞങ്ങള്‍ക്കുള്ള കട്ടില്‍. മറുവശത്ത് മക്കള്‍ക്കുള്ള ബങ്ക്ബെഡ്. മുകളിലത്ത തട്ടില്‍ പെണ്മക്കളും താഴത്തെതില്‍ മകനും കിടക്കുന്നു.
ഒരു കോണില്‍ നാലു ഡോര്‍ ഉള്ള ഒരു വാര്‍ഡ്രോബ്. കട്ടിലിനും വാര്‍ഡ്രോബിനും ഇടയ്ക്കുള്ള സ്ഥലത്ത് ചെറിയൊരു മേശ.
നാട്ടിലെ നല്ലൊരു വീട് അടച്ചിട്ട് ഗള്ഫി്ല്‍ ദാമ്പത്യമനുഭവിയ്ക്കാന്‍ വന്ന ഒരു ശരാശരി മലയാളിയുടെ ചിത്രം!!

"ചായയല്ലെ തണുക്കുന്നത്..?"
മൈമൂനയുടെ ഓര്‍മ്മപ്പെടുത്തല്‍ ചിന്തകള്‍ക്ക് വീണ്ടും ഇടവേള നല്കി‍.
മക്കള്‍ ഉറക്കത്തിലാണ്. രാത്രി വളരെ വൈകി ഉറങ്ങിയ അവര്‍ ഇന്ന് വൈകിയേ ഉണരു. വെള്ളിയഴ്ച്ചകളുടെ ദിനചര്യാശാസ്ത്രമാണത്.

മക്കള്‍ ഹാപ്പിയാണ്.
ബാപ്പയോടും ഉമ്മയോടുമൊത്ത് സന്തോഷമായി അവര്‍ കഴിയുന്നു.
ഞങ്ങള്‍ പിന്നിട്ട നാട്ടിന്‍ പുറത്തെ ബാല്യകാലം ഇവരുണ്ടൊ അറിയുന്നു. നാലു ചുവരുകള്‍ക്കുള്ളില്‍ ടിവിയുടേയും കമ്പ്യൂട്ടറിന്റെയും മോണിറ്ററിന് മുന്നില്‍ നിറം മങ്ങിപ്പോയ ബാല്യമോര്‍ത്ത് വളര്‍ന്നാല്‍ അവര്‍ രക്ഷിതാക്കളെ ശപിയ്ക്കും. സ്വന്തം സുഖത്തിന് വേണ്ടി തങ്ങളുടെ നിറമുള്ള ബാല്യം കൂറകളുടെയും മൂട്ടകളുടെയും ഇടയില്‍ തളച്ചിട്ടതിന് ഒരു പക്ഷെ ചീത്തയും പറയും.

ഞങ്ങളുടെ സുഖവും ആസ്വാദനവും എന്തായിരുന്നുവെന്ന് എങ്ങനെയാണ് അവരെ ബോധ്യപ്പെടുത്തുക. മക്കള്‍ ഉറങ്ങുന്നത് വരെ ഉറങ്ങാതെ കിടന്ന് ഇടയ്ക്ക് അറിയാതെ ഉറങ്ങിപ്പോകാതെയിരുന്നെങ്കില്‍ എന്തോ ഭീകരപ്രവര്‍ത്തനം ചെയ്യുന്ന പോലെ ഒളിച്ചും പതുങ്ങിയും , അപ്പുറത്തെ കട്ടിലില്‍ നിന്ന് ഒരു അനക്കത്തിന് കാതോര്‍ത്ത്...........ഹോ.!!!

ഒരിക്കല്‍ സഹികെട്ട് മൈമൂനയോട് പറയുകയും ചെയ്തു.
"എന്തായിത് കഥ.....! ഇക്കണ്ട കാശും മുടക്കി പോത്തിനേം അറുത്ത് നാട്ടുകാര്‍ക്ക് നെയ്ച്ചോറും കൊടുത്ത് പടച്ചോന്റെ നാമത്തില്‍ ഇണയാക്കി തുണയാക്കി നിക്കാഹ് ചെയ്ത നമ്മുടെ ഒരു ഗതി!!ഇതിനേക്കാള്‍ നല്ലത് ഞാന്‍ ഇക്കരേം നീ അക്കരേം തന്നെ നിക്കണതാ....ഹല്ലാ..പിന്നെ..."

തന്റെ മട്ടും ഭാവവും കണ്ട് മൈമൂനാക്ക് ചിരി.
"ചിരിക്കണ്ട ഹിമാറേ...എത്ര നാളായി ഈ കളി.... ഒന്ന് ഉറങ്ങുമ്പോ..മറ്റേത് ഉണരും... അവരെല്ലാം ഉറങ്ങുമ്പോ..നമ്മളും ഉറങ്ങിപ്പോകും."

മൈമൂനാക്ക് ചിരി അടക്കാനാവുന്നില്ല.
"ഒന്ന് മുണ്ടാണ്ടിരിക്ക്....ഇന്ന് വെള്ള്യാഴ്ചയല്ലെ..അവര് പുറത്ത് കളിച്ചോളും..."
" ഊം ....കണക്കായി...!! എന്നിട്ട് വേണം...ക്രിക്കെറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവസാന ഓവറില്‍ കറന്റ് പോകുന്ന പോലെ വാതിലില്‍ മുട്ട് കേള്‍ക്കാന്‍....."
മൈമൂന ചിരിച്ച് കൊണ്ട് പിന്നെയും കിച്ചണിലേക്ക്.
നട്ടുച്ചയായിട്ടും സുഖമായുറങ്ങുന്ന മക്കളെ നോക്കി അസൂയപ്പെട്ട് ബാത്ത് റൂമിലേക്ക് നടന്നു.

ഒരു വെള്ളിയാഴ്ച്ച കൂടി പ്രത്യേകിച്ച് സംഭവവികാസങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയി. വിഷണ്ണനായി മൈമൂനയുടെ അടക്കിപ്പിടിച്ച ചിരിയും കണ്ട് വീണ്ടും ഡ്യൂട്ടിയ്ക്ക്.


ഓഫീസിലെ തിരക്ക് പിടിച്ച ജോലികള്‍ക്കിടയില്‍ കുറച്ച് നേരത്തേക്ക് എല്ലാം മറന്നു. ലഞ്ച് ബ്രേയ്ക്കിന്റെ സമയത്ത് മൂകനായി ഇരിക്കുന്നത് കണ്ട് ആന്റണിയാണ് ചോദിച്ചത്.
"ഇല്ല്യാസ്.. എന്തു പറ്റി..വളരെ ഗ്ലൂമിയായിട്ട്...? "
കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ ആന്റണി തന്നെ ഒരു പരിഹാരവും നിര്‍ദ്ധേശിച്ചു.
"കുട്ടികളുടെ സ്കൂള്‍ ടൈമിങ്ങ് എങ്ങനാ..? "
"രണ്ട് പേര്‍ ഏഴ് മണിക്ക് പോകും. ഒരാള്‍ എട്ട് മണിയ്ക്കും..."
"തിരിച്ചു വരവോ...? "
"മൂന്ന് പേരും ഏകദേശം രണ്ടരയ്ക്ക് ശേഷം.."


പിറ്റേന്ന് -
തിരക്കു പിടിച്ച ജോലിക്കിടയിലും ആന്റണിയുടെ ഉപദേശം മാനിച്ച് മാനേജരെ ഒരു വിധം സ്വാധീനിച്ച് രണ്ട് മണിക്കൂര്‍ ലീവെടുത്തു. മക്കളുടെ സ്കൂളില്‍ പാരെന്റ്സ് മീറ്റിങ്ങ് ആണെന്ന് കാരണവും പറഞ്ഞു. എപ്പോഴും ഭൂഷണമല്ലെങ്കിലും തീരെ നിവൃത്തിയില്ലാത്തപ്പോള്‍ ഇങ്ങനെയുമാവാം എന്ന ഒരു മുടന്തന്‍ ന്യായം മനസ്സിലും എഴുതി വെച്ചു.

ടാക്സിയ്ക്ക് അപ് ആന്‍ഡ് ഡൗണ്‍ നാല്പത് ദിര്‍ഹംസ്.

ടാക്സി കയറുന്നതിന് മുമ്പേ മൈമൂനക്ക് ഫോണ്‍ ചെയ്തു. ഉറക്കത്തിലായിരുന്നു അവള്‍. കുട്ടികളെ തായ്യാറാക്കി സ്കൂളിലേക്ക് അയച്ചാല്‍ പിന്നെ ചെറിയൊരു മയക്കം പതിവാണ്.
ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് വിഭ്രാന്തിയോടെയുള്ള ചോദ്യം.
"ന്താ..പെട്ടെന്ന്...? "
"ഓ...ഒന്നൂല്ലാ..കുട്ടികളൊന്നുമില്ലല്ലോ...ഒരു ഹണിമൂണ്‍ ഓര്‍മ്മ പുതുക്കാമെന്ന് വെച്ചു..."
"ന്റെ..റബ്ബേ...ങ്ങളെ ഒരു കാര്യം...!" സന്തോഷവും നാണവും കലര്‍ന്ന മറുപടി.

ടാക്സിയിറങ്ങി വീട്ടിലേക്ക് നടന്നു. വില്ലയുടെ മെയിന്‍ ഗേറ്റ് തുറന്നതേയുള്ളൂ...
"അസ്സലാമു അലൈകും...!!" വളരെ സന്തോഷത്തോടെ മൈമൂനയുടെ പുന്നാര അനിയന്‍!! തന്റെ ഒരേയൊരു അളിയന്‍!!
സര്‍വ്വ നാഡിയും തളര്‍ന്ന് നിന്നുപോയി. വായില്‍ നിന്ന് യാന്ത്രികമായി വന്നു മറുപടി.
"വ അലൈകും സലാം......"

മുറിയിലെത്തിയപ്പോള്‍ ചിരിയൊതുക്കി മുഖം ചുവന്ന് നില്‍ക്കുന്നു മൈമൂന.
"ങ്ങള്...വിളിച്ചിട്ട് പത്തു മിനിട്ടെ ആയിക്കാണൂ...ഓന്‍ വന്നു. അബുദാബീല് ച്ചിരി പണീണ്ട്ത്രെ...'"
"എത്ര നാളായി അളിയനെം പെങ്ങളെം കണ്ടിട്ട്.....? ചെറിയൊരു ഗാപ് കിട്ടിയപ്പൊ..ഓടി വന്നതാ..."
"ദുഷ്ടാ..നിന്റെ അളിയസ്നേഹം ഇന്ന് തന്നെ വേണായിരുന്നോ.. " മനസ്സില്‍ അങ്ങനെയാണ് പറഞ്ഞത്.
"അല്ലാ....അളിയനെങ്ങിനെ ഇത്ര കൃത്യായിട്ട് ഇപ്പൊ എത്തി....? മൈമൂന വിളിച്ച് പറഞ്ഞ.."

"ഏയ്...ഇതാണളിയാ മനപ്പൊരുത്തം..."

പുന്നാര അളിയന്റെ കൂടെ പത്തിരിയും ചായയും കഴിച്ച് കഴിഞ്ഞു പോയ ഹണിമൂണിന്റെ പഴയ ഓര്‍മ്മകള്‍ ചികഞ്ഞ് തിരിച്ചു പോന്നു. നാല്പത് ദിര്‍ഹംസ് പോയത് മിച്ചം.


ഒരു വാരാന്ത്യം കൂടി.
യൂട്യൂബില്‍ "റിയല്‍ ഗോസ്റ്റ്" സെര്‍ച്ച് ചെയ്യുന്ന മക്കള്‍. ഇതെല്ലാം നുണയാണെന്നും ക്രിയേറ്റഡ് ആണെന്നും പല തവണ പറഞ്ഞിട്ടും അവര്‍ വളരെ ഉത്സാഹത്തോടെ തന്നെ സെര്‍ച്ച് തുടര്‍ന്നു.
പിറ്റേന്ന് അവധിയായതിനാല്‍ കുട്ടികള്‍ ഇന്റെര്‍നെറ്റിലും ഞങ്ങള്‍ ഏഷ്യാനെറ്റിലും ബിസ്സിയായി. നേരമേറെയായപ്പോള്‍ മക്കളെ നിര്‍ബന്ധിച്ച് ഇന്റെര്‍നെറ്റ് ഓഫ് ചെയ്യിച്ചു. ഞങ്ങളും കിടന്നു.

നേരം വെളുത്തപ്പോള്‍ -
ഇളയ മോള്‍ക്ക് പൊള്ളുന്ന പനി!
പെട്ടെന്നൊരു പനി വല്ലാതെ ഭയപ്പെടുത്തി. ഓഫീസില്‍ വിളിച്ചു പറഞ്ഞു വൈകിയേ വരൂ എന്ന്.
മോളെ ഡൊക്ടറെ കാണിച്ചു. ഇന്ഫപക്ഷ്യന്‍ ഒന്നുമില്ല. പനിയുടെ കാരണവും വ്യക്തമല്ല.
പനി കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് പിച്ചും പേയും പറയുന്നുണ്ട്. അവ്യക്തമായ ചില അക്ഷരങ്ങള്‍ ചേര്ത്തു വെച്ചപ്പോള്‍ മോള്‍ പറയുന്നത് "ഗോസ്റ്റ് "എന്നാണെന്ന് മനസ്സിലായി.
" നട്ടപ്പാതിരാക്ക് ഓരോന്നിരുന്ന് കാണും. "

മൈമൂന പറഞ്ഞതനുസരിച്ച് സുന്നി സെന്ററില്‍ ഉണ്ടായിരുന്ന അലവി മുസ്ല്യാരെ വിളിപ്പിച്ച് മന്ത്രിപ്പിച്ചു. മന്ത്രിച്ച് ഊതിയ വെള്ളവും കൊടുത്തു.
പനിയൊന്ന് ശമിച്ചു. മോളുടെ ക്ഷീണവും മാറിത്തുടങ്ങി.
മൈമൂനയുടെ മടിയില്‍ കിടന്ന് അവള്‍ പതുക്കെ പറഞ്ഞു.
"ബാപ്പാ..നമ്മുടെ റൂമിലും ഗോസ്റ്റുണ്ട്....!!!"
മൈമൂന തന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.
"ഇല്ല മോളെ..ഒക്കെ തോന്നലാ.."
"അല്ലുമ്മാ... ഞാന്‍ കണ്ടതാ..രത്രീല്....... ഞാനേയ്..പെട്ടെന്ന് ഒണര്‍ന്നപ്പോ......ഉമ്മാടേം..ബാപ്പാടേം..കട്ടിന്മേ....പൊതപ്പിങ്ങനെ....പൊന്തീം...താണും....
അത് ഗോസ്റ്റന്ന്യാ....!!!
നിസ്സഹായനായി, മുഖത്ത് അല്‍പം പോലും രക്തമില്ലാതെ ഇരിക്കുന്ന തന്നെ ഇപ്പോള്‍ മൈമൂന നോക്കുന്നത് ചിരിച്ചു കൊണ്ടല്ല. പൂര്‍ണ്ണ ദേഷ്യത്തിലാണ്.

എഷ്യാനെറ്റ് റേഡിയോവില്‍ പാട്ട്പെട്ടി തുടരുകയാണ്.
“ അപ്പോളും പറഞ്ഞില്ലേ..
പോരണ്ടാ..പോരണ്ടാ...ന്ന്......”

48 comments:

  1. ഹ.. ഹ.. ഹ..
    കഥ കലക്കി...
    ഇതാണ് ഗൾഫ് ജീവിതം....!!?>

    ReplyDelete
  2. കഥ നന്നായി.
    അനുഭവം കൊണ്ട് പറയാ. അതെ സുഹൃത്തെ ഇത് വല്ലാത്ത ഒരവസ്ഥ തന്നെ. മക്കള്‍ ഗോസ്റ്റൊന്നും കണ്ടിട്ടില്ലെങ്കിലും രാത്രി എന്തൊക്കെയോ ഒരു തരികിട ഉമ്മക്കും ഉപ്പക്കും ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

    ReplyDelete
  3. "ഇതാണളിയാ മനപ്പൊരുത്തം"
    ഹ..ഹ.. നന്നായിട്ടുണ്ട്.

    ReplyDelete
  4. " ഊം ....കണക്കായി...!! എന്നിട്ട് വേണം...ക്രിക്കെറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവസാന ഓവറില്‍ കറന്റ് പോകുന്ന പോലെ വാതിലില്‍ മുട്ട് കേള്‍ക്കാന്‍....."

    ചിരിപ്പിച്ചു കൊന്നു ...രസത്തിലൂടെ ഒരു ജീവിത സത്യം പറഞ്ഞു തീര്‍ത്തു

    O A B മാഷേ നോ തരികിട ...ഹ ഹ

    ReplyDelete
  5. പ്രിയപ്പെട്ട വീ.കേ,
    ഒ.എ.ബി.
    വശംവദന്‍
    ഭൂതത്താന്‍
    വളരെ നന്ദി ഇതുവഴി വന്നതിന്.
    ഭൂതത്താനേ അല്‍പം തരികിടയില്ലെങ്കില്‍ ഇക്കണ്ട കാശും കൊടുത്ത് ഇവിടെ കുടുമ്പത്തെ നിര്‍ത്തിയിട്ട് എന്താ കാര്യം.

    ഹ ഹ ഹ ഹ..

    ReplyDelete
  6. ഖുറൈഷി, ഈ കഥ ആദ്യം ഇ മെയിൽ ഫോർവേഡായി കിട്ടി. വായിച്ചു. ഇപ്പോഴാണിതിന്റെ അവകാശിയെ കണ്ടത്..

    നന്നായി അവതരിപ്പിച്ചിരിക്കുന്നു. ..വായിച്ച് ചിരിക്കുന്നു. പിന്നെ ചിന്തിക്കാനുമുണ്ട്..

    ReplyDelete
  7. ഈ കഥ എന്റെ സുഹൃത്തും ക്യാമറാമാനും ആയ കാദര്‍ ഡിം ബ്രൈറ്റ് പറഞ്ഞാണറിഞ്ഞത്. ഇതിന്റെ യഥാര്‍ഥ ഉടമയെ കണ്ടതില്‍ സന്തോഷമുണ്ട്.

    ഞാനും അബുദാബിയിലുണ്ട്. ഏതാനും ടെലിഫിലിമുകള്‍ ചെയ്യുന്നുണ്ട്. ദയവായി എന്റെ നമ്പറില്‍ ബന്ധപ്പെടാമോ? കൂടുതല്‍ നേരില്‍ സംസാരിക്കാം.

    എന്ന് സ്നേഹത്തോടെ,

    ഏറനാടന്‍
    050 6690366

    ReplyDelete
  8. തമ്മില്‍ ഭേദം നാട്ടിലെ വര്‍ഷത്തില്‍ ഒരു മാസമുള്ള veccation തന്നെ...!!! ഹ ഹ ഹ....

    ReplyDelete
  9. ചിരിപ്പിച്ചു...

    ReplyDelete
  10. കാർട്ടൂൺ ഇഷ്ടപെടാത്ത കുട്ടികളുണ്ടാവില്ല. സ്കൂബിഡൂ എന്ന കാർട്ടൂൺ പ്രോഗ്രാം ഉണ്ട്. അതിൽ ഗോസ്റ്റ് മാത്രമേ വിഷയമാക്കാറുള്ളൂ... പക്ഷെ അവർതന്നെ ഗോസ്റ്റിനെ പിടിച്ച് പൊളിച്ചുടും. ഗോസ്റ്റ് എന്നത് ക്രിയേറ്റ് ചെയ്തതാണെന്ന് അറിയണമെങ്കിൽ മുഴുവനും കാണണം. അതല്ലെങ്കിൽ അതും മനസ്സിൽ വെച്ച് കുട്ടികൾ നടക്കും. ബൂമെറാങ് എന്ന കാർട്ടൂൺ ചാനലിൽ ഒരിക്കൽ കുട്ടികൾ ഇത് കാണുമ്പോൾ ഞാൻ പറഞ്ഞു, ഇതൊക്കെ കാണാൻ പാടില്ല, വെറുതെ പറ്റിക്കാൻ ഓരോ കാരക്ടറുകളുണ്ടാക്കുന്നതാണെന്നൊക്കെ പറഞ്ഞപ്പോൾ മൂത്ത മകളുടെ കമന്റ്, അത് ഞങ്ങൾക്കറിയാം..അവസാനം ഹീറോ ഗോസ്റ്റിനെ പിടിച്ച് പോലീസിൽ ഏല്പിക്കുമെന്നൊക്കെ അവള് വിശദീകരിച്ചപ്പോൾ ഞാൻ വിട്ടു.. പിന്നീട് ഒഴിവുള്ള സമയത്ത് അവരുടെ മെന്റാലിറ്റി അറിയാൻ വേണ്ടി ഈ വിഷയം എടുത്തിട്ടു.. പക്ഷെ അവർ സത്യം മനസ്സിലാക്കിയതിനാൽ പ്രശ്നമില്ല. എങ്കിലും ഞാൻ വ്യക്തമാക്കി കൊണ്ടിരുന്നു. നല്ല കാർട്ടൂണുകൾ കാണാം, കെട്ടുകഥകളുടെത് ഒഴിവാക്കണമെന്ന്... കുഞ്ഞു മനസ്സുകളിലേക്ക് ചിലത് കയറിയാൽ ചിലപ്പോ പ്രശ്നക്കാരനാകും. അതിനാൽ രക്ഷിതാക്കൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഓരോ കാരക്ടറിന്റെ സൈകോളജി പോയിന്റ് കൂടി അവർക്ക് വിലയിരുത്തി പറഞ്ഞ് കൊടുക്കേണ്ടതാണ്. സിനിമകളിലെ അടിപിടിയും രക്തം ചിന്തലും മരണവും കൊലപാതകവുമെല്ലാം യാഥാർത്ഥ്യമല്ലെന്നും അതിന്റ് ഉള്ളടക്കവും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാത്തവർ കുട്ടികളെ കരുതി ടി.വി.യും കമ്പ്യൂട്ടറും കുറച്ച് പ്രായമാകുന്നത് വരെ ഒഴിവാക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  11. ഇടത്തരക്കാരായ "ഗള്‍ഫ് ഫാമിലി"കള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യം..
    മനോഹരമായി പറഞ്ഞിരിക്കുന്നു...
    അഭിനന്ദങ്ങള്‍..!!

    ReplyDelete
  12. ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു....കുട്ടികളെ ശ്രദ്ധിക്കണം എന്നാ വലിയ ഒരു മെസേജു കൂടി തന്നതിന് ഒരു ഗള്‍ഫ് ഫാമിലി വാലയുടെ കൂടി ഒപ്പ്..!

    ReplyDelete
  13. ഇങ്ങനേയും അനുഭവങ്ങളുണ്ടാകാം...
    ആശംസകൾ!

    ReplyDelete
  14. ഹഹഹ് കൊച്ചു കള്ളന്‍ ആദ്യം വരുകയാ ഇവഴി കൊല്ലം ഇനിയും വരും മകളുടെ ഹോസ്റ്റും നിങ്ങടെ റിസ്കും കൊള്ളാം

    ReplyDelete
  15. അനുഭവവും സങ്കല്പവും ചേരുമ്പോള്‍ കഥയും കവിതയും കലയുമുണ്ടാകുന്നു.
    വായിച്ച് അഭ്ഹിപ്രായം പറഞ്ഞവര്‍ക്ക് ഒത്തിരി നന്ദി.

    ReplyDelete
  16. അപ്പോളും പറഞ്ഞില്ലേ..
    പോരണ്ടാ..പോരണ്ടാ...ന്ന്......

    ReplyDelete
  17. ഓ . മാഷെ , വല്ലാതെ ചിരിപ്പിച്ചു.
    കുറച്ചു ചിരിപ്പിചാനെങ്കിലും ഒരു നഗ്ന സത്യം പറഞ്ഞു

    ReplyDelete
  18. ഹാഷിമിന്റെ മെയില്‍ വഴിയാണ് ഇവിടെ എത്തിയത്.
    പ്രവാസത്തിന്റെ ആകുലതകള്‍ പച്ചയായി തന്നെ അവതരിപ്പിച്ചു.
    നല്ല എഴുത്ത്.

    ReplyDelete
  19. ഈ അളിയന്റെ ഒരു കാര്യം!:)
    നര്‍മ്മത്തില്‍ ചാലിച്ച യാധാര്‍ത്ഥ്യങ്ങള്‍!
    നന്നായിട്ടുണ്ട് സുഹ്യത്തേ!

    ReplyDelete
  20. ഇതേപ്പൊ നല്ലകഥായത്..!!!!
    ഒറ്റമുറിയാകുമ്പൊ പൊന്തീം താന്ന്വെക്കെനിക്കെണ്ടിവരും...

    ReplyDelete
  21. വായന ചിരിപ്പിച്ചു.ഇടത്തരം കുടുംബങ്ങളിലെ
    ഈ അവസ്ഥ വളരെ ഗൌരവ തരം ആയ
    ഒരു മാനസിക പ്രശനം കൂടി ഉണ്ടാക്കുന്നു എന്നത്
    മന ശാസ്ത്രഞ്ഞന്മാരെ അലട്ടുന്ന ഒരു വിഷയം ആണ്.
    ഇപ്പോള്‍.മുതിര്‍ന്നവരിലും കുട്ടികളിലും ഇത് ചെലുത്തുന്ന സ്വാധീനം അപകടകരവും.കഥയുടെ ഊന്നല് നര്‍മത്തിന് ആകയാല്‍ അങ്ങനെ തന്നെ വ്യാഖാനിച്ചു രസിക്കുന്നു.
    അഭിനന്ദനങ്ങള്‍.. ഷാഹന പറഞ്ഞത് പോലെ ഇതില്‍ ഭേദം നാട്ടിലെ ഒരു മാസത്തെ ഹണി മൂണ്‍ തന്നെ ..

    ReplyDelete
  22. കുടുംബം ഗള്‍ഫിലെ ഒറ്റമുറി വീട്ടില്‍ അകപ്പെട്ടാല്‍ ,,,,രസകരമായി പറഞ്ഞു..പൊതിഞ്ഞു വെച്ച ആഗ്രഹമാണ് ഈ കഥയെ വായനക്കാരുടെ ആവേശമാക്കുന്നത്...

    ReplyDelete
  23. ഇതില്‍ ജീവിതമുണ്ടെന്ന് പലരും പറയുന്നു.
    ഇത് ജീവിതം തന്നെയെന്ന് ഞാനും.

    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  24. നര്‍മ്മത്തിലൂടെയെങ്കിലും മനസ്സില്‍ കൊണ്ടു....!
    അഭിനന്തനങ്ങള്‍....

    ReplyDelete
  25. സൂപ്പറായി പറഞ്ഞിരിക്കുന്നു ഭായി...
    മാർജ്ജാരനെപ്പോലെ സ്വന്തം വീട്ടിലും ജാരപ്പണി നടത്തിയ അനുഭവങ്ങൾ എനിക്കുമുണ്ട് കേട്ടൊ

    ReplyDelete
  26. ഇടത്തരക്കാരായ ഗുൽഫ് കുടുംബങ്ങളുടെ അവസ്ഥകൾ മനോഹരമായി വരച്ചു .തുറന്നു പറയാൻ കഴിയാത്ത ജീവിത സന്ദർഭങ്ങൾ ഒരു കഥയായി ജീവനെടുത്തപ്പോൾ അതൊരു വേദനയായും,യേറെ ചിന്തിക്കാനും ഗുൽഫ് ജീവിതത്തിന്റെ ഒരു അപൂർവ്വചിത്രം പകരാനും കഴിഞ്ഞു .ആശംസകൾ

    ReplyDelete
  27. ഇത് കഥയല്ല ജീവിതം തന്നെ. അഭിനന്ദനങ്ങള്‍

    ReplyDelete
  28. വളരെ ഇഷ്ടായി യാഥാര്‍ത്ഥ്യത്തിന്റെ പേടിപ്പിച്ചു ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കഥ

    ആശംസകള്‍

    ReplyDelete
  29. അവ്ഗണിക്കുന്ന ഒരു വലിയ സത്യം താങ്കൾ എഴുതി.

    കഴിഞ്ഞ ദിവസം ഭർത്താവ് ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് പോകുന്ന ഒരു സംഭവം വായിച്ചിരുന്നു.ഏകദേശം പ്രവാസി കുടുംബങ്ങൾ കൂട്ടിലടക്കപ്പെട്ടവരും സ്വകാര്യത് നഷ്ടപ്പെട്ടവരും ആണ്‌.
    ‘അനക്ക് വയ്ക്കുമ്പോ നിക്ക് വൈക്കൂല. ഞമ്മക്ക് രണ്ടാക്കും വൈക്കുമ്പോ കുട്ടേള്‌ സമ്മൈക്കൂല’.

    ReplyDelete
  30. ഈ കഥ ഞാന്‍ മൈലില്‍ വായിച്ചിട്ടുണ്ട്. ഹാഷിം വഴി ഇവിടെയെത്തി ആളെ കണ്ടതില്‍ സന്തോഷം. ഒരുപാട് ചിരിപ്പിച്ചു....

    ReplyDelete
  31. മനോഹരമായ് പ്രവാസജീവതത്തിന്റെ മറ്റൊരു മുഖം വരച്ചു കാട്ടി..കഥാകാരനു എല്ലാ ആശംസകളും

    ReplyDelete
  32. ഇത് ഗൾഫിലോ പ്രവാസിയ്ക്കോ മാത്രമല്ലല്ലോ, നമ്മുടെ നാട്ടിലുണ്ട്, ചേരികളിലുണ്ട്,ലോകം മുഴുവനുണ്ട്........രണ്ട് മുറിയെന്ന ലക്ഷുറി താങ്ങാൻ ഒക്കാത്ത ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ട്.

    നർമ്മം നന്നായി വഴങ്ങുന്നുണ്ട് കേട്ടൊ. അഭിനന്ദനങ്ങൾ!

    ReplyDelete
  33. ഇതൊക്കെ തന്നെ പ്രവാസം ...മക്കളുടെ കുസൃതിയും ഒക്കെ കണ്ട് പരസ്പരം സന്തോഷവും സങ്കടവും പങ്കു വെക്കാലോ എന്നതു തന്നെ ഒരുമിച്ച് താമസിക്കുമ്പോൾ ഉണ്ടാകുന്ന ഗുണം എന്നു കരുതി സമാധാനിക്കുക . അവരുടെ മാവും എന്നെങ്കിലും പൂക്കുമായിരിക്കും. നല്ലൊരു ഫ്ലാറ്റ് കിട്ടുമായിരിക്കും അല്ലെ?? ഇതിൽ ചിരിക്കാനുണ്ട്,ചിന്തിക്കാനുണ്ട്, പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ നല്ല ഭാഷാ ശുദ്ധിയോടെ വൃത്തിയായി പറഞ്ഞു. നർമ്മത്തിൽ ചാലിച്ചെഴുതി.. ആശംസകൾ .. (അപ്പോളും പറഞ്ഞില്ലെ... ഇതെഴുതണ്ട എഴുതണ്ടാന്ന്... കെട്ടിയോളു പറഞ്ഞില്ലെ..)

    ReplyDelete
  34. എഴുതിയത് വായിച്ചപ്പോള്‍ കെട്ട്യോള്‍ പറഞ്ഞിരുന്നു..” അയ്യേ... ഇതൊന്നൂം പ്രസിദ്ധീകരിക്കണ്ടാന്ന്. “

    പക്കേങ്കീ..... നുമ്മ തമ്മയ്ക്കോ.....?!

    ഇത് വഴിവന്ന മാന്യവായനക്കാര്‍ക്ക് നന്ദി.

    ReplyDelete
  35. ഇപ്പോ ഞാൻ പറഞ്ഞത് ശരിയല്ലേ...

    ReplyDelete
  36. പ്രിയ വായനക്കാരെ,ഞാനൊരു ചെറിയ ആശയക്കുഴപ്പത്തിലാണ്.ഈ കഥ( അനുഭവം ) വള്ളി പുള്ളി വിത്യാസമില്ലാതെ ഞാന്‍ കുറെ മുമ്പ് എവിടെയോ വായിക്കുകയും കമന്റെഴുതുകയും ചെയ്തതാണ്.പക്ഷെ ഈ ബ്ലോഗറുടെ പേര്‍ ഞാനാദ്യമായാണ് കേള്‍ക്കുന്നതും!. ഇങ്ങോട്ടു വഴി പറഞ്ഞു തന്ന കൂതറ ഹാഷിം തന്നെ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സഹായിക്കണം. കള്ളന്‍ ഇവിടെ കമന്റെഴുതിയവരുടെ കൂട്ടത്തില്‍ തന്നെ കാണും!

    ReplyDelete
  37. ഒരു പക്ഷെ ബഷീര്‍ വെള്ളറക്കാട് പറഞ്ഞ പോലെ ഇ-മെയില്‍ ഫോര്‍വാഡായി കിട്ടിയതാവും. ഏതായാലും കുട്ടി കണ്ട ആ ഗോസ്റ്റിന്റെ രൂപം ഇപ്പോഴും മനസ്സില്‍ തന്നെയുണ്ട്!

    ReplyDelete
  38. കഥ കൊള്ളാം...

    ReplyDelete
  39. മുഹമ്മദിക്ക പറഞ്ഞതുപോലെ ഞാ‍നും ഇതു മുൻപൊരിക്കൽ എവിടെയോവായിച്ചതാണു. ഇങ്ങോട്ടു വഴി പറഞ്ഞു തന്ന കൂതറ ഹാഷിം തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തൂ...

    ReplyDelete
  40. ഈ കഥ പോലത്തെ ഒരു സത്യം എഴുതിയിട്ടും കൂട്ടത്തില്‍ പോസ്റ്റ് ചെയ്തിട്ടും മെയിലുകളായി സഞ്ചരിക്കാന്‍ തുടങ്ങിയിട്ടും ഒന്നൊന്നര കൊല്ലമായി കാണും. ഇപ്പോള്‍ ഗള്‍ഫിലുള്ള ചിലര്‍ ഇത് സിനിമയാക്കുന്നതിന്‍റെ ഭാഗമായി വീണ്ടും പുനര്‍ജ്ജനിക്ക്ജിരിക്കുന്നു.
    മുഹമ്മദിക്കയും അന്ന്യനും പറയുന്ന പരിഹാരം ഇവിടെ വരിക ഇത് വായിക്കുക നമ്മള്‍ തമ്മിലും ഒരു പരിചയം ഉണ്ടാക്കുക എന്നത് തന്നെ.
    ഹാഷിമിന് ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  41. പുതുമയുണ്ടല്ലോ ഈപ്രാവശ്യം..വായിച്ചു ചിരി വന്നില്ല...ഇതൊരു യാഥാര്‍ത്ഥ്യം...ദുഖസത്യം...
    ഹാഷിം നല്‍കുന്ന പബ്ലിസിറ്റി..അഭിനന്ദനീയം...

    ReplyDelete
  42. നന്നായി ചിരിപ്പിച്ചു...

    ReplyDelete