Tuesday, August 9, 2011

ഭ്രാന്തിന്‍റെ പെരുവഴികള്‍..( കവിത )

അമ്മ പറയുന്നു;

ചിന്തിക്കാതിരിക്കുമ്പോള്‍

ഞാന്‍ ബുദ്ധിമാനാണെന്ന്..!

ചിന്തകള്‍ക്കൊടുവിലാണത്രെ

ഞാന്‍ ഭ്രാന്തനാകുന്നത്..!!

ദൃശ്യങ്ങളിലെ ഒബാമയും

ശ്രവ്യങ്ങളിലെ കുരകളും

തലച്ചോറ്‌ തിന്നപ്പോള്‍

ടെലിവിഷന്‍ തറയിലെറിഞ്ഞത്

ഭ്രാന്താണോ…….?!!!



കട്ടിലിലെന്‍ ചാരത്തുള്ളവള്‍

ഭരണകൂടഭീകരതയുടെ ചാരയാണ്..!

പോരുകള്‍ കണ്ട് പോരെടുക്കുന്നവള്‍

പേറിനും പരിധി പറയുന്നവള്‍..!

സ്വസ്ഥം, ശാന്തം നിരുപദ്രവം

സുഷുപ്തി പുല്‍കുമെന്നെ നോക്കി

ചതിയന്‍, ദുഷ്ടനെന്ന് പുലമ്പുന്നവള്‍

ചിന്തകളില്‍ പെറ്റിബൂര്‍ഷ്വ തന്നെ.

പൊരുന്നിക്കിടക്കുമെന്നില്‍ മെയ്യുരുമ്മി

അധിനിവേശത്തിന് പ്രേരിപ്പിക്കുന്നവള്‍

അമേരിക്കന്‍ ചാരയല്ലാതാര്….?



ചീറിപ്പാഞ്ഞ് നിപതിക്കും

തീ തുപ്പും മിസൈലുകള്‍,

തകരുന്ന കെട്ടിടങ്ങള്‍,

കണ്‍കുഴികളിലെയിരുട്ടില്‍

കണ്ണീരായ് രക്തം പെയ്യുന്നവര്‍.

ഉടലില്‍, പാതയില്‍ സര്‍വ്വത്ര രക്തം.

പിന്നെയും തെളിയുന്ന സ്ക്രീനില്‍

ചിരിക്കുന്ന മുഖങ്ങളുടെ

നയതന്ത്ര ചര്‍ച്ചകള്‍, ആശ്ലേഷങ്ങള്‍.



രക്തസ്രാവമൊരു കൈയ്യാലമര്‍ത്തി

മറുകൈയ്യാല്‍ കല്ലെറിയും ജനത.

തക്ബീര്‍ എഴുതിയ പച്ചയില്‍

പൊതിഞ്ഞെടുക്കുന്ന ജനാസകള്‍.



പരതിയൊരു കല്ലിനായിരുട്ടില്‍

തകരണമൊരു ജൂതന്‍റെ തലയെങ്കിലും…

ആഞ്ഞൊരേറ്‌…!! അല്ലാഹു അക്ബര്‍..!!

“അധിനിവേശകര്‍ ചത്ത് തുലയട്ടെ..!”



“ഈ കാലമാടന്‍ മുടിഞ്ഞ് പോട്ടെ…”

ഇരു കൈയ്യാല്‍ തലയമര്‍ത്തി

വാര്‍ന്നൊഴുകുന്ന ചോരയിലേക്ക്

ഊര്‍ന്നൂര്‍ന്ന് വീഴുന്നൊരുത്തി..!

അമ്മ പറയുന്നു;

ചിന്തകള്‍ക്കൊടുവിലത്രെ ഞാന്‍

ഭ്രാന്തനാകുന്നത്.

ഇനി നിങ്ങളുടെ ഊഴം.

Friday, July 29, 2011

ദൈവത്തിനറിയാത്ത നിധി..!! ( കവിത )






കൊടുംചതിയറിയാതെത്ര നാളീ തിരുനടയില്‍

തൊഴുകയ്യാലഞ്ജലി കൂപ്പി വണങ്ങി നിന്നു…?

കാല്‍കീഴിലെത്ര കോടികളൊളിപ്പിച്ചു മൂകം, ജന-

കോടികളുടെ കണ്ണീര്‍ കാണാതെ നിന്നു…?

ഭിക്ഷാടനത്തിന്‍ നൂറില്‍ പത്തെടുത്ത് കാണിക്കയിട്ടു

ഭക്തിയോടശ്രുപൂജ ചെയ്തെത്ര ഹരിസഹസ്രങ്ങള്‍..!!

അന്തിയുറങ്ങാനിടമില്ലാത്തോര്‍ ഉടുതുണി പുതച്ച-

ന്തമില്ലാ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയതുമീ..നടയില്‍.

മത്സരക്കുതിപ്പിന്‍ അനന്തപുരികളില്‍ നിറമുള്ള

മായക്കാഴ്ചകള്‍ കണ്ട് കണ്ട് മനം പിടയുമ്പൊഴും

മനസ്സിലൊന്നേ കല്പിച്ചുറപ്പിച്ചു ശ്രീപത്മനാഭാ..

വരുമൊരു ദിനം നിന്‍റെ തൃക്കണ്‍ തുറന്നേഴന്‍റെ

വ്രണിതഹൃത്തിന്‍ മുറിവുണക്കാനൊരു തൃക്കടാക്ഷം.



ദീക്ഷയുള്ളവര്‍ ചൊന്ന ചോരച്ചുവപ്പുള്ള വാക്കുകള്‍

ദാക്ഷിണ്യരഹിതമായുപേക്ഷിച്ചതോ തെറ്റ്, തെറ്റ്.!!

ദേവാലയങ്ങള്‍ പടച്ചതും ദേവാലയങ്ങളില്‍ പടച്ചതും

ദാരുകല്പനകളില്‍ പടപ്പിന്‍ മനോധര്‍മ്മം!!

ദൈവങ്ങളെല്ലാമെപ്പോളും മുകളിലാണ്

മുകളിലുള്ളോരെല്ലാം ദൈവങ്ങളുമാണ്.

ഒരിക്കലെങ്കിലും താഴോട്ട് നോക്കുകില്‍ കാണാം

സ്വര്‍ണ്ണത്തിളക്കത്തിലും ആരുടെയൊക്കെയൊ രക്തം,

കണ്ണീര്‍, കിടപ്പറ വിട്ടോടിയവരുടെ ചങ്കറുത്ത കിനാവുകള്‍.



പ്രതിഷ്ഠകള്‍ക്ക് ദിവ്യവിളിയുണ്ടായിരുന്നെങ്കിലെന്നേ..

വെളിപാടുകളാല്‍ ലോകമഖിലം“സുഖിനോ ഭവന്തു!!“

സമത്വത്തിന്‍ സമരഗാഥകള്‍ പാടി

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ചുരങ്ങള്‍ താണ്ടവേ

ചോര വാര്‍ന്ന് മടച്ചവന്‍ സാക്ഷി- രക്തസാക്ഷി..!!

രക്തസാക്ഷികള്‍ തന്‍ മണ്ഡപത്തേക്കാളെന്ത് പുണ്യമീ-

കലാസാക്ഷികളാം കലവറപാലകരാം വെങ്കലങ്ങള്‍ക്ക്.

വെളിപാട് തറകള്‍ ശൂന്യം, നിശ്ശബ്ദമെന്നോ…??!!

ഇറങ്ങി വരിക ദന്തഗോപുരങ്ങളില്‍ നിന്ന്

ഉറക്കെയുദ്ഘോഷിക്കുക; കാത്തുവെച്ചത്-

കണ്ടെടുത്തവര്‍ക്ക് പകുത്തെടുക്കാനല്ല,പ്രിയ-

പ്രജകളുടെ കണ്ണീരിനിതെന്‍ വരപ്രസാദം…!!!

Sunday, July 24, 2011

ബ്ലോഗിടം...!! ( കവിത )

മറന്ന് വെച്ചത്

മാന്തിയെടുക്കാനാണ്

കുഴിയെടുത്തത്.

കുഴി പൂര്‍ണ്ണമായപ്പോള്‍

കുഴിച്ചവനും മറവിയിലേക്ക്.



ഇതാണെന്‍റെ ഖബറിടം.

എന്നെ ഓര്‍ക്കാന്‍ നിങ്ങള്‍

വരേണ്ടതുമിവിടം.

മരണക്കുറിപ്പില്‍

എഴുതി വെയ്ക്കും ഞാന്‍,

നിന്‍റെ കണ്ണുകളിലെ,യൊരിറ്റ്

കണ്ണീരിനവകാശം.

Tuesday, July 19, 2011

പാളങ്ങള്‍ ( കവിത )





ജീവനുകളെ വഹിച്ചുപോം പാളങ്ങള്‍

ജീവിതത്തിനോടൊരു സമദൂരത്തിന്‍റെ

അപ്രിയമാം അകലം പുലമ്പുന്നു..!

ഏകമാനയാനങ്ങളില്‍ തിരക്കിന്‍റെ

കഥ പറയുന്നവ,യെങ്കിലും,

സമാന്തരങ്ങള്‍ക്കിടയിലൊടുക്കത്തെ-

യാത്രയുടെ കാണാകാഴ്ചകള്‍ തിരയുന്നു..!!!



ഇവിടെ ഞാനും നിങ്ങളും തനിച്ചാണ്.

കാഴ്ചയുടെ ഗതിവേഗങ്ങള്‍ക്കപ്പുറം

നിയതമാമൊരു ബിന്ദുവെ കാണാതിരിക്കാം.

കിനാവുകളെ തൊട്ടുതൊട്ട് നടക്കാം

കോര്‍ത്ത് പിടിക്കാനൊരു

കൈതലം മാത്രം തരിക.



യാത്രയുടെ തുടക്കങ്ങളില്‍ നീട്ടിയ

ചെമ്പരത്തിപ്പൂക്കള്‍ ഹൃദയമെന്നും,

പാതിവഴിയില്‍ പകുത്ത് നല്‍കിയതിനെ

ചെമ്പരത്തിയെന്നും മുഖം തിരിക്കല്ലേ..!!



സാങ്കേതികത്തിളക്കത്തില,മ്മയുടെ

ഗര്‍ഭപാത്രത്തിന് വാടകച്ചീട്ട്...!!!

വിയര്‍പ്പ്‌ ‌ കുടിച്ച് കുടിച്ച്

മരുഭൂമികള്‍ പുഷ്പിച്ചു..!!

വേരുകള്‍ ചീഞ്ഞ മരം പോലെ

നീരൊഴിഞ്ഞ മെയ്യും മനവും..!



ദ്വിമുഖമുള്ള പാളങ്ങള്‍ പോലെ

ജീവിതവും വഴി തിരിയുന്നുവോ..!!

മുകളിലെ തിരക്കിനിടയിലും

തേടുകയാണിന്നുമൊരു കൈതലം

ബന്ധങ്ങള്‍ക്ക് പതിച്ചു നല്കിയതിനോടൊപ്പം

എടുക്കാന്‍ മറന്ന് വെച്ചൊരു പണയവസ്തു.

ഓര്‍ക്കാനിടക്കിടെ മനസ്സ് പറഞ്ഞെങ്കിലും

തിരക്കില്‍ കുതറിയകന്നൊരു പ്രണയം.

Monday, June 6, 2011

അമ്മയെ ഓര്‍ക്കാന്‍. ( കഥ )

ശ്രീദേവിയമ്മ കയ്യിലിരിക്കുന്ന കത്തിലേക്ക് നോക്കി. കാഴ്ച മറഞ്ഞു തുടങ്ങിയ അവരുടെ കണ്ണുകളില്‍ ഒരു നക്ഷത്രത്തിളക്കം..! മുറിയുടെ മൂലയില്‍ സ്ഥാപിച്ചിരുന്ന ചെറിയൊരു മേശയുടെ അരികിലേക്ക് അവര്‍ വേച്ച് വേച്ച് നടന്നു. മേശയുടെ വലിപ്പ് തുറന്ന്‌ ഗോള്‍ഡന്‍ ഫ്രയിമുള്ള പഴയൊരു കണ്ണട എടുത്ത് മുഖത്ത് വെച്ചു. കട്ടിലില്‍ ഇരുന്ന് ഉത്സാഹത്തോടെ കത്ത് തുറന്നു.

എത്ര ശ്രമിച്ചിട്ടും വായിക്കാനാവുന്നില്ല!



അതിലെ അക്ഷരങ്ങള്‍, അരികിലുണ്ടായിട്ടും കയ്യെത്തിപ്പിടിക്കാനരുതാത്ത ആഗ്രഹങ്ങള്‍ പോലെ തെന്നി തെന്നി മാറുന്നു.

കണ്ണട മാറ്റേണ്ടിയിരിക്കുന്നു. അക്ഷരങ്ങളെല്ലാം വികലങ്ങളും അവ്യക്തങ്ങളുമാകുന്നു. അടുത്തും അകലെയും പിടിച്ച് പലവുരു ശ്രമിച്ച് പരാജയപ്പെട്ടു ശ്രീദേവിയമ്മ.

തുറന്ന് പിടിച്ച കത്ത് ശ്രീദേവിയമ്മയുടെ കൈവിറയലിനനുസരിച്ച് ഇളകിക്കൊണ്ടിരുന്നു. അവ്യക്തങ്ങളായ നിഴലുകളില്‍ നിന്ന്‌ വിസ്മൃതിയുടെ മുഖപടങ്ങള്‍ ഒതുക്കി മാറ്റി ഓര്‍മ്മകളുടെ വീണ്ടെടുക്കലുകളിലേക്ക് അക്ഷരങ്ങള്‍ രൂപങ്ങളായി, കാലങ്ങളായി, ജീവിതങ്ങളായി പരിണമിക്കുന്നു.



പൊതുനിരത്തില്‍ നിന്ന്‌ തട്ടും തിലാനുമുള്ള ഇരുനില മാളികയിലേക്ക് തുളസിച്ചെടികളാല്‍ അതിരിട്ട വിശാലമായ മുറ്റം വരെ നീണ്ട് കിടക്കുന്ന വൃത്തിയുള്ള നടവഴി. രണ്ടേക്കറിലേറെ പരന്ന് കിടക്കുന്ന പറമ്പില്‍ എന്തെല്ലാം മരങ്ങള്‍..! നടവഴിക്ക് ഇരുവശവും തെച്ചിയും ചെട്ടിപ്പൂവും ചമ്പകവും ഗന്ധരാജനുമൊക്കെ സമൃദ്ധിയായി പൂത്തു നിന്നിരുന്നു.

ഓര്‍മ്മകളിലെ ബാല്യം പ്രതാപസുന്ദരമായിരുന്നു. കൂട്ട്കുടുംബത്തിന്‍റെ സമൃദ്ധിയില്‍ ഒറ്റപ്പെടലിന്‍റെ അസ്വസ്ഥത ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ല.



തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് ഇടക്കിടക്ക് വന്നിരുന്ന സംഗീതവിദ്വാന്മാരും പക്കമേളക്കാരും ആഴ്ചകളോളം വീട്ടിലുണ്ടാകുമായിരുന്നു. കല്ല്യാണിയും കാംബൂജിയും മോഹനവുമെല്ലാം തംബുരുവിന്‍റെ ശ്രുതിനാദങ്ങള്‍ക്കും മൃദംഗത്തിന്‍റെ സ്വരജതികള്‍ക്കുമൊത്ത് സ്വര്‍ഗ്ഗീയാനുഭൂതി നല്‍കിയിരുന്ന ഉത്സവസമാനമായ നാളുകള്‍.!!

അച്ഛന് സംഗീതമെന്നാല്‍ ജീവിതം തന്നെയായിരുന്നു!



ചെറിയച്ഛന്മാര്‍ അന്നും അമ്മയെ ഗുണദോഷിച്ചിരുന്നു.



“ ലക്ഷ്മ്യേ……. ഈ പോക്ക് അത്ര നല്ലതിനല്ല്യാട്ടോ…! ഇങ്ങനെ പോയാ…തെവിടെ ച്ചെന്നാ….നിക്കാ…..? പത്തും ഇരുപതും വരുന്ന നൃ്ത്തക്കാര്‍ക്കും സംഗീതക്കാര്‍ക്കും വെച്ച് വെളമ്പി ഈ തറവാട് മുടിയും..!!”



അവരുടെ ഉത്കണ്ഠക്ക് മുന്നില്‍ വിഷാദമഗ്നമായ ഒരു ചിരിയില്‍ ഉത്തരമൊതുക്കി അമ്മ നിശബ്ദയാവും.



“ ഊം…..!! നീയ്യ് ചിരിച്ചോ….! കാലടിച്ചോട്ടിലെ മണ്ണൊലിച്ച് തീര്‍ന്നാല്‍ തലേം തല്ലി വീഴും…! പറഞ്ഞില്ല്യാന്ന് വേണ്ടാ…”



രോഗഗ്രസ്തനായി അച്ഛന്‍ പൂര്‍ണ്ണമായി കിടപ്പിലാവുന്നത് വരെ ചെറിയച്ചന്മാരുടെ ഉത്കണ്ഠ അസ്ഥാനത്തായിരുന്നു. അച്ഛന്‍റെ വരുമാനം നിലക്കുകയും ചികിത്സക്കായി ഭാരിച്ച ചെലവും ഉണ്ടായപ്പോള്‍ ഗൃഹാന്തരീക്ഷവും പതിയെ മാറാന്‍ തുടങ്ങി. പറമ്പിലെ വരുമാനം വീട്ടിലെ ചെലവിന് പോലും തികയാതെ വന്നു.

അച്ഛന്‍റെ ധാരാളിത്തത്തില്‍ മുന്‍പേ പുകഞ്ഞിരുന്ന അസ്വാരസ്യങ്ങള്‍ അടക്കം പറച്ചിലില്‍ നിന്ന്‌ പൊട്ടിത്തെറിയിലേക്ക് പരിണമിക്കാന്‍ അധികം താമസമുണ്ടായില്ല.



നിലനില്പിന്‍റെ സമരത്തില്‍ ബന്ധങ്ങള്‍ വ്യക്തികളിലേക്കും വ്യക്തികളില്‍ നിന്ന്‌ മുദ്രക്കടലാസുകളിലേക്കും കൂട് മാറ്റപ്പെട്ടു. ചുരുട്ടിപ്പിടിച്ച ഒരു മുദ്രക്കടലാസും ചലനമില്ലാത്ത അച്ഛനെയും സ്വപ്നങ്ങളുടേയും വര്‍ണ്ണങ്ങളുടേയും പുറകേ ഗമിക്കുന്ന തന്നേയും കൊണ്ട് അമ്മ തറവാടിന്‍റെ പടിയിറങ്ങി. അന്നും അമ്മയ്ക്കായി അമ്മയുടെ കണ്ണുകളില്‍ കണ്ണീരില്ലായിരുന്നു. പൊഴിച്ച കണ്ണുനീരത്രയും അച്ഛന്‍റെ നിസ്സഹായതയിലേക്കായിരുന്നു.



പലരും പല വഴിക്ക്-



ചിലര്‍ കൊല്‍ക്കത്തയില്‍, ചിലര്‍ ഡല്‍ഹിയില്‍.



ജീവിതാവസ്ഥകളുടെ വ്യത്യസ്ത മാനങ്ങള്‍ക്ക് മനുഷ്യരിട്ടിരിക്കുന്ന പേരുകളാണ് കൊല്‍ക്കത്തയെന്നും ബോംബെയെന്നും ദില്ലിയെന്നുമൊക്കെ എന്ന് ചിന്തിച്ചിട്ടുണ്ട്.



രാത്രിയും പകലുമിരുന്ന്‌ തയ്യല്പണി ചെയ്ത് അമ്മ തന്നേയും അച് ഛനേയും പോറ്റി. രാത്രിയില്‍ ഇരുന്ന് തയ്ച്ചുണ്ടാക്കുന്ന കുഞ്ഞുടുപ്പുകള്‍ തറവാട്ടിലെ പഴയ ആശ്രിതനായിരുന്ന ശങ്കുണ്ണിയുടെ കയ്യില്‍ നഗരത്തിലെ കടകളിലെത്തിക്കും. കിട്ടുന്നതില്‍ നിന്ന്‌ ചെറിയൊരംശം ശങ്കുണ്ണിക്ക് കൊടുക്കും.



പാവം അമ്മ-

ക്ഷീണിതഗാത്രയായ അമ്മയുടെ രൂപം കണ്ട് അച്ഛന്‍ വിതുമ്പുന്നത്‌ എത്ര തവണ കണ്ടിരിക്കുന്നു. കട്ടിലില്‍ അച്ഛനരികിലിരുന്ന്‌ ആ കണ്ണീരൊപ്പി അമ്മ ആശ്വസിപ്പിക്കും. ഒരു ഭാഗത്തേക്ക് കോടിയ ചുണ്ടുകള്‍ വൃഥാ ഇളക്കി എന്തോ പറയാന്‍ ശ്രമിക്കും അച്ഛന്‍. പരാജയപ്പെടുമ്പോള്‍ അവ്യക്തമായ ശബ്ദത്തില്‍ പൊട്ടിക്കരയും. അച്ഛന്‍റെ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് അമ്മയും കരയും. രണ്ട് പേര്‍ക്കുമിടയില്‍ അച്ഛന്‍റെ നെഞ്ചില്‍ തല ചായ്ച്ച് താനും.

അല്പനേരത്തെ മൂകതയ്ക്ക് ശേഷം വീണ്ടും യാഥാര്‍ത്ഥ്യങ്ങളുടെ കയ്പ്പിലേക്ക് തിരിച്ച് പോകും.



ഒരു ദിവസം-

തന്നെയും അമ്മയേയും മാത്രം കരയാന്‍ ബാക്കിയാക്കി അച്ഛന്‍ യാത്രയായി. അന്ന് തനിക്ക് മെട്രിക്ക് എക്സാമിനേഷന്‍റെ സമയമായിരുന്നു.



അച്ഛനില്ലാതെ കാലം പിന്നെയും മുന്നോട്ട്‌-



താനും അമ്മയും അടങ്ങുന്ന കുടുംബം. അമ്മ സമ്മതിക്കാതിരുന്നിട്ടും നിര്‍ബന്ധപൂര്‍വ്വം അമ്മയെ സഹായിക്കാന്‍ തുടങ്ങി. ആദ്യമാദ്യം ബട്ടണ്‍സ് തുന്നി പിടിപ്പിക്കാനും ഹോള്‍സ് തുന്നാനുമൊക്കെ. പിന്നെ പിന്നെ അമ്മയുടെ കാഴ്ച കുറഞ്ഞപ്പോള്‍ അല്പാല്പമായി തയ്യലും ആരംഭിച്ചു. പ്രീഡിഗ്രിയുടെ എക്സാം കഴിഞ്ഞിരിക്കുമ്പോളാണ് അമ്മ തീര്‍ത്തും കിടപ്പിലായത്. ഓപ്പറേഷന്‍ കഴിഞ്ഞിട്ടും കണ്ണുകള്‍ക്ക് പൂര്‍ണ്ണമായി കാഴ്ച തിരിച്ച് കിട്ടിയില്ല. കൂടാതെ വാതരോഗവും.

അമ്മയുടെ ആവലാതിയും ചിന്തയും തന്നെ കുറിച്ച് മാത്രമായിരുന്നു. അമ്മയില്ലാതായാലുള്ള തന്‍റെ അവസ്ഥയെ പറ്റി മാത്രമായിരുന്നു അമ്മയുടെ ചിന്ത.

ഡിഗ്രിക്ക് രണ്ടാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് അച്ഛന്‍റെ അനുഗ്രഹം പോലെ, അമ്മയുടെ ഒടുങ്ങാത്ത പ്രാര്‍ത്ഥന പോലെ ഒരാള്‍ തന്‍റെ ജീവിതത്തിലേക്ക് കടന്ന്‌ വന്നത്. ഒരു യു.പി സ്കൂള്‍ അധ്യാപകനായ ഗോപിമാഷ്.



വീട്ടിലെ സാഹചര്യങ്ങള്‍ എല്ലാം അറിഞ്ഞ് കൊണ്ട് തന്നെ തനിക്കൊരു ജീവിതം നല്‍കാന്‍ പൂര്‍ണ്ണമനസ്സോടെ വന്ന ദൈവദൂതന്‍ എന്നാണ് മനസ്സില്‍ തോന്നിയത്. അമ്മയ്ക്കും ഒരു പുതുജീവന്‍ ലഭിച്ചത് പോലെ.

പരിമിതങ്ങളായ ജീവിത സൌകര്യങ്ങളിലൂടെ പരിധികളില്ലാത്ത സന്തോഷങ്ങളുടെ മധുരം നുണഞ്ഞ്‌…….

ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. നല്ലൊരു കുടുംബിനിയായി….



സുരക്ഷിതവും സ്നേഹനിര്‍ഭരവുമായ തന്‍റെ കുടുംബജീവിതം കണ്ട് ആസ്വദിച്ച് നിറഞ്ഞ സംതൃപ്തിയോടെയാണ് അമ്മയും കടന്ന് പോയത്.

അമ്മ ജീവിതം തുന്നിയുണ്ടാക്കിയ ആ തയ്യല്‍ മെഷീന്‍ ഇന്നും ഒരു കാവലായി, ധൈര്യമായി മണ്ടകത്തുണ്ട്. അത് കാണുമ്പോള്‍ ആ ചക്രങ്ങള്‍ക്ക് പിറകില്‍ കൂനിയിരിക്കുന്ന അമ്മയെ കാണാം.

ജീവിതം ഇങ്ങനെയാണ്. ചക്രങ്ങള്‍ തിരിഞ്ഞ് കൊണ്ടേയിരിക്കും. ചവിട്ടുന്ന പാദങ്ങള്‍ മാത്രം മാറുന്നു.



വര്‍ണ്ണങ്ങള്‍ക്ക് പിറകെ, പൂക്കള്‍ക്ക് പിറകെ, ചിത്രശലഭങ്ങള്‍ക്ക് പിറകെ ഓടിയിരുന്ന ശ്രീദേവിയില്‍ നിന്ന്‌-

വിദ്യാര്‍ത്ഥിയും പ്രരബ്ദക്കാരിയുമായ ശ്രീദേവിയില്‍ നിന്ന്-

ഭാര്യയും അമ്മയുമായ ശ്രീദേവിയിലൂടെ എത്ര ദൂരം….??



അതിരുകള്‍ കല്ലടയാളങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന ഒരു വ്യവസ്ഥിതിയില്‍ നിന്ന് മുള്‍ വേലികളിലേക്കും മതിലുകളുടെ ബന്ധനങ്ങളിലേക്കും കാലവും ക്രമേണ പറിച്ച് നടപ്പെട്ടു. ഒരു സ്വീകരണമുറിയില്‍ പ്രപഞ്ചം തന്നെ ഒതുങ്ങിപ്പോയ വര്‍ത്തമാനത്തിന്‍റെ വ്യര്‍ത്ഥമായ നേട്ടങ്ങളിലേക്ക് എത്തുമ്പോള്‍ പിന്നിട്ട വഴികളിലെ മുള്ളുകള്‍ പോലും നോവൂറുന്ന സുഖങ്ങളാവുന്നു.



സ്നേഹിക്കുന്നവരുടെ വേര്‍പാടുകള്‍ മാത്രമാണ് ഉണങ്ങാത്ത മുറിവുകളായി ശരീരവും മനസ്സും വേദനിപ്പിക്കുന്നത്. അച്ഛന്‍, അമ്മ….ഒടുവില്‍ ഓരോ അണുവിലും കൂടെ നിന്ന ഗോപിമാഷ്…



തൊടിയുടെ തെക്ക് ഭാഗത്ത് ഓരോ നെയ്ത്തിരിക്കും കാവലായി മൂന്ന് കുഴിമാടങ്ങള്‍!!!



ഒരിക്കല്‍ മകനും ഭാര്യയും ദുബായില്‍ നിന്ന് വന്നപ്പോള്‍ കട്ടായം പറഞ്ഞതാണ് ഈ സ്ഥലം വില്‍ക്കാന്‍. അത് കൊണ്ട് തന്നെ പടുത്തുയര്‍ത്തിയ ആ കല്ലറകള്‍ പൊളിച്ച് കളയണമെന്നും. മൂന്ന്‌ ശവക്കല്ലറകളുള്ള പറമ്പ് വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുമത്രെ. ദുബായ് പണം കയ്യിലെമ്പാടുമുള്ള മുസ്ലീങ്ങള്‍ തീര്‍ത്തും അതിന് തയ്യാറില്ലത്രെ.



തന്‍റെ മരണശേഷമല്ലാതെ അത് നടക്കില്ലെന്ന വിസമ്മതത്തിന് മുന്നില്‍ ദേഷ്യപ്പെട്ടാണ് അവന്‍ തിരിച്ച് പോയത്.

തന്‍റെ അന്ത്യാഭിലാഷമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം – തന്‍റെ അച്ഛന്‍റേയും അമ്മയുടേയും ഗോപിമാഷിന്‍റേയും അടുത്ത് സ്വന്തമായി ആറടി മണ്ണ് തനിക്കും –

ഇല്ല!! അതൊരു അപ്രാപ്യമായ മോഹമാണെന്ന് ശ്രീദേവിയമ്മ തിരിച്ചറിയുന്നു.

ഓര്‍മ്മകള്‍ ഗതകാലത്തിന്‍റേതാണെങ്കിലും വര്‍ത്തമാനത്തിലെ ചൂടാണ് കണ്ണീരാവുന്നത്.



ശ്രീദേവിയമ്മയുടെ കയ്യിലെ കത്തിലേക്ക് കണ്ണുനീര്‍ ഇറ്റു വീണു.



“ എന്തിനാ അമ്മേ… സങ്കടപ്പെടുന്നത്….?”



മുറിയിലേക്ക് കടന്ന് വന്ന ഗ്രേസിയുടേതായിരുന്നു ചോദ്യം.



“ ആ….ഹാ….!! കത്ത് വായിച്ച് സന്തോഷിക്കയല്ലേ വേണ്ടത്…? ദാ….ഇതിലൊന്ന് ഒപ്പിട്ടോളൂ……ഒരു പാര്‍സലുമുണ്ട്.”



ശ്രീദേവിയമ്മ കണ്ണട മാറ്റി നിറഞ്ഞ കണ്ണുകള്‍ തുടച്ചു. വിറയ്ക്കുന്ന വിരലുകല്‍ പരമാവധി നിയന്ത്രിച്ച് റെസിപ്റ്റ് വൌചറില്‍ ഒപ്പ് വെച്ചു. തിരിച്ചു പോകാന്‍ തുടങ്ങിയ ഗ്രേസിയോട് ശ്രീദേവിയമ്മ പറഞ്ഞു.



“ മോളേ….കത്ത് വായിച്ചില്ല. കണ്ണ്‌ പിടിക്കുന്നില്ല…”



“ അതിനെന്താ അമ്മേ… ഞാന്‍ വായിച്ച് തരാം.”



ഗ്രേസി ശ്രീദേവിയമ്മയുടെ അടുത്തിരുന്ന് കത്ത് വായിക്കാന്‍ തുടങ്ങി.



പ്രിയപ്പെട്ട അമ്മയ്ക്ക്,

അമ്മയ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.

വരുന്ന മാതൃദിനത്തിന് മുമ്പ് തന്നെ ഈ കത്ത്‌ അമ്മയുടെ കൈകളിലെത്താന്‍ പ്രാര്‍ത്ഥിയ്ക്കുന്നു. ഫോണ്‍ ചെയ്യാമായിരുന്നു. ഫോണ്‍ ഇരിക്കുന്നിടം വരെ അമ്മയ്ക്ക് നടക്കാനാവില്ലല്ലോ…?

ഞങ്ങള്‍ക്കിവിടെ സുഖമാണമ്മേ.. തിരക്കാണ്. മക്കള്‍ക്കാണെങ്കില്‍ പഠിപ്പിന്‍റെ തിരക്കും.

അമ്മയുടെ കാല്‍മുട്ടിന്‍റെ വേദനയ്ക്ക് കുറവുണ്ടൊ…?

ഫാദറുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഡൊണേഷനായി ഒരു തുകയും അയച്ചിട്ടുണ്ട്. അവര്‍ അമ്മയെ കൂടുതല്‍ ശ്രദ്ധിക്കും. ഇതോടൊപ്പം അമ്മയ്ക്ക് ഒരു സമ്മാനവും അയക്കുന്നുണ്ട്.

പിന്നെ… അമ്മേ…., നമ്മുടെ സ്ഥലം വാങ്ങാന്‍ ഒരു പാര്‍ട്ടി തയ്യാറായിട്ടുണ്ട്. അമ്മ സമ്മതിക്കുമല്ലോ…?

സ്നേഹപൂര്‍വ്വം

അമ്മയുടെ മകനും മരുമകളും മക്കളും.



കത്ത് വായിച്ച് ഗ്രേസി മിണ്ടാതിരുന്നു. സജലങ്ങളായ കണ്ണുകള്‍ ശ്രീദേവിയമ്മ കാണാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.

വിദൂരതയിലേക്ക് മിഴി നട്ടിരുന്ന ശ്രീദേവിയമ്മ ഒരു നെടുവീര്‍പ്പോടെ ഗ്രേസിയിലേക്ക് തിരിച്ച് വന്നു.



“ മോളെ… ആ സമ്മാനപ്പൊതിയിലുള്ളത്‌ ഇവിടെയുള്ളവര്‍ക്ക് വീതിച്ച് കൊടുത്തോളൂ. “



ഗ്രേസി സമ്മാനപ്പൊതി കൈയ്യിലെടുത്തു.



പാര്‍സല്‍ കവറിന് മുകളില്‍ ഒട്ടിച്ചിരുന്ന മേല്‍വിലാസത്തില്‍ അവളുടെ കണ്ണുകള്‍ ഉടക്കി നിന്നു.

മിസ്സിസ്. ശ്രീദേവി ഗോപിനാഥന്‍

സ്നേഹഭവന്‍ ശരണാലയം

തിരുവനന്തപുരം

കേരള.

Friday, May 13, 2011

പ്രളയം ( കഥ ) സൈനുദ്ദീന്‍ ഖുറൈഷി

മുകളില്‍ കത്തുന്ന ചൂട്‌.

നാട്ടുകൂട്ടം അക്ഷമരാണ്.

ഇതുവരെയും മൂപ്പനെത്തിയിട്ടില്ല.

അണക്കെട്ടിനിപ്പുറം നദിയുടെ – പക്ഷാഘാതമേറ്റിട്ടെന്ന പോലെ – നിശ്ചലം കിടക്കുന്ന വരണ്ട പ്രതലത്തില്‍ നാട്ട്‌കൂട്ടം കുശുകുശുക്കുന്നു. അവ്യക്തതകളുടെ മേളനത്തിലൂടെ അനാമികയാമൊരു താളത്തിന്‍റെ അവാച്യതയിലേക്ക് അത് രൂപാന്തരപ്പെടുന്നു.

സ്ത്രീകളുടെ ഉണങ്ങിയ ചുണ്ടുകള്‍ കോറാച്ചി പൊട്ടി പഴുത്ത് തുടങ്ങിയിരിക്കുന്നു. മടിയില്‍ ഉറങ്ങുന്ന പിഞ്ചുകിടാങ്ങള്‍ വന്നതും വരാനിരിക്കുന്നതുമായ ദുരന്തങ്ങളുടെ ശ്വാസോഛ്വാസമുള്ള പ്രതീകങ്ങളാകുന്നു. സാന്ത്വനത്തിന്‍റേയൊ ചൂഷണത്തിന്‍റേയൊ അന്യഭാഷാസങ്കേതങ്ങളുമായി ഈച്ചകള്‍ എമ്പാടും ആ ശരീരങ്ങളിലുണ്ട്.



“ പാക്കരാ….. മൂപ്പനെ കാണുന്നീലല്ലാ….?? “



അവ്യക്തതയില്‍ നിന്ന്‌ വ്യക്തതയിലേക്കുള്ള ഒരു വെളിപാടായിരുന്നു ആ ചോദ്യം. കുറച്ച് കൂടി ഉച്ചത്തില്‍ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോള്‍ അപതാളങ്ങളുടെ സമ്മേളനം ഇല്ല. ഹൃദയാഘാതത്തില്‍ മരിച്ചവന്‍റെ മൌനമാണ് നിലവില്‍.



പാക്കരന്‍ എഴുന്നേറ്റ് നിന്നു.



“ വരും…. വരാതിരിക്കില്ല. മൂപ്പന്‍ വന്നേനെക്കൊണ്ട് കാര്യല്ലാലൊ…? ഇരുദേശം ഭരിക്കും വാഴുന്നോരെ കണ്ട് ചര്‍ച്ച ചെയ്യണ്ടെ..? എന്നിട്ടല്ലെ വരാനൊക്കൂ…?”



“ വേണം…. വേണം…”



അതാണ് ….. …..മൂപ്പന്‍ വൈക്കണത്….”



വിദൂരതകളില്‍ നിന്ന് മണ്‍കുടങ്ങളില്‍ കൊണ്ടുവന്ന കുടിവെള്ളം വളരെ പിശുക്കിയാണ് ആളുകള്‍ ഉപയോഗിക്കുന്നത്. വേനല്‍കാലവറുതിയില്‍ വറ്റി വരളുന്ന നദിയോടൊപ്പം ശുഷ്കമാകുന്നത് ഒരു സമൂഹത്തിന്‍റെ ആമാശയവും കൂടിയാണ്. കൃഷി ഉണങ്ങുന്നു, നാല്‍ക്കാലികള്‍ ചത്തൊടുങ്ങുന്നു. കുടിവെള്ളം പോലും അന്യദേശങ്ങളില്‍ നിന്ന്‌ സംഭരിക്കേണ്ടി വരുന്നു.



അണക്കെട്ടിനപ്പുറം നിറയെ ജലമാണ്. അത്കൊണ്ട് തന്നെ പച്ചപിടിച്ച ഒരു പ്രദേശമാണ് അപ്പുറത്തുള്ളത്. ഇപ്പുറത്തേക്ക് ഒഴുകേണ്ടതും ഇപ്പുറത്തുള്ളവരുടെ അവകാശവുമായ ജലാശയത്തെയാണ് അവര്‍ അന്യായമായി തടഞ്ഞു വെച്ചിരിക്കുന്നത്. ക്രമാനുഗതമായി അണക്കെട്ട് തുറന്ന് വിട്ടാല്‍ ഇരുദേശക്കാര്‍ക്കും വരള്‍ച്ചയില്ലാതെയും അല്ലലില്ലാതെയും കഴിയാം. എന്നാല്‍ അങ്ങനെ വെള്ളം പങ്ക് വെച്ചാല്‍ താമസിയാതെ അവരും വരള്‍ച്ചയെ നേരിടേണ്ടി വരുമത്രെ!!

എന്നാല്‍ വര്‍ഷക്കാലം ഈ ജനതക്ക് നല്കുന്നത് വേനലറുതിയേക്കാള്‍ വലിയ അപകടകരമായ ഭീഷണിയാണ്. ദുര്‍ബ്ബലമായ ഭിത്തിയിലെ വിള്ളലുകള്‍ ഒരു പ്രളയത്തിന്‍റെ സാധ്യത അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. പ്രവാചകനാല്‍ മലമുകളില്‍ പടക്കപ്പെട്ട പെട്ടകത്തിന്‍റെ ഛേദങ്ങള്‍ സ്വരുക്കൂട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!!



വിശ്വാസികള്‍ അക്രമാസക്തരായതാവണം പ്രവാചകന്മാര്‍ ഇനിയും പിറക്കാത്തതിന്‍റെ കാരണം. അതല്ലെങ്കില്‍ വിദൂഷകവചനങ്ങള്‍ പ്രവാചകന്മാരെയും വാഗ്ദാനങ്ങളില്‍ തളച്ചിട്ടതാവാം. അതുമല്ലെങ്കില്‍ കുരിശ്‌ നിര്‍മ്മിതിയുടെ നൂതനവിദ്യകള്‍ പ്രവാചകന്മാരുടെ മനഃസ്ഥൈര്യം വേരോടെ പിഴുതെടുത്തതുമാവാം.



അണക്കെട്ട്-



ഇതുമൊരു കുരിശാണ്. തിരശ്ചീനമായ ഒന്നിന് കുറുകെ കല്ലും മണ്ണും ചുണ്ണാമ്പും ചേര്‍ത്ത് പടച്ചു വെച്ച കുരിശ്‌. ഒരു ജനതയുടെ അനിവാര്യമായ ജീവനവ്യവസ്ഥിതികള്‍ക്ക് കുറുകെ രക്ഷയെന്നോണം വെച്ച കുരിശ്‌. പിന്നെ വിശുദ്ധി അപഹരിക്കപ്പെട്ട് സാത്താന്‍റെ കളിപ്പാട്ടമായ കുരിശ്‌...!



അണക്കെട്ടിന്‍റെ വിള്ളലുകളില്‍ നിന്ന് കിനിഞ്ഞൊഴുകുന്ന ജലധാരകള്‍ തിരുമുറിവിലെ രക്തം ഓര്‍മ്മിപ്പിക്കുന്നു. അകാരണമായ- സ്വാര്‍ഥാധിഷ്ടിതമായ ഒരു തടഞ്ഞ് വെക്കലിന് ഉപാധിയാകുന്ന അണക്കെട്ടിന്‍റെ തിരുമുറിവുകള്‍.

കണ്ണീരെന്ന് തോന്നിപ്പിക്കുന്ന ചോര്‍ച്ചകള്‍ സ്വയം തളര്‍ന്ന് ഒരു പൊട്ടിക്കരച്ചിലായി പരിണമിച്ചാല്‍ നിഷ്കളങ്കരായ ഒരു സമൂഹം തന്നെ നാമാവശേഷമാകുമെന്ന അറിവ്‌ ഒരു പക്ഷെ അണ്ക്കെട്ടിനും അന്യമായിരിക്കും.



വെയിലിന്‍റെ ചൂട്‌ കൂടിക്കൂടി വരുന്നു.



താത്കാലികമായി നിര്‍ത്തി വെച്ചിരുന്ന കൂട്ടവര്‍ത്തമാനത്തിന്‍റെ അപതാളങ്ങള്‍ വീണ്ടും തുടങ്ങുകയും, ഒരു തളര്‍ച്ചയുടെയും അതില്‍ നിന്ന്‌ അസഹിഷ്ണുതയുടെ ഒറ്റപ്പെട്ട ശബ്ദങ്ങളിലേക്കും അത് വ്യാപരിക്കാനാരംഭിച്ചിരുന്നു.



പാക്കരന്‍ പിന്നെയും എഴുന്നേറ്റ് നിന്നു.



“ മൂപ്പന്‍ ഉടന്‍ വരും. അപ്പുറദേശക്കാരുടെ മൂപ്പനേയും പ്രമാണിമാരെയും ചേര്‍ത്ത് ചര്‍ച്ച ചെയ്തിട്ടേ മൂപ്പന്‍ ഇരുദേശം വാഴുന്നോരെയും കൊണ്ട് നാട്ടുകൂട്ടത്തിലെത്തൂ. “



നാട്ടുകൂട്ടത്തിന്‍റെ അക്ഷമയുടെ കലപിലയിലേക്ക് പാക്കരന്‍റെ വാക്കുകള്‍ നിശബ്ദതയുടെ നിഴല്‍ വീഴ്ത്തി.



മടിയില്‍ കിടന്നിരുന്ന കുഞ്ഞിനെ മാറ്റിക്കിടത്തി മാറിലെ തുണി നേരെയാക്കി ചീരു എഴുന്നേറ്റ് നിന്നു.



“ പാക്കരണ്ണാ….നുമ്മക്ക് നുമ്മടെ മണ്ണ് വിട്ട് പോകണ്ടി വരോ…?”



അല്പം മൌനവലംബിച്ച പാക്കരന്‍ കരുത്തോടെ പറഞ്ഞു.



“ഇത് നുമ്മടെ മണ്ണാ…. ഇത് വിട്ട് നുമ്മേ… എവിടെം പോകില്ല. “



ഇരുട്ടിന്‍റെ കറുപ്പുള്ള, കരിങ്കല്ലിന്‍റെ ഉറപ്പുള്ള ചിരുകണ്ടന്‍റെ ഭാര്യയാണ് ചീരു. കാടിനുള്ളില്‍ കത്തിച്ച് വെച്ച പന്തത്തിന്‍റെ വെളിച്ചത്തില്‍ മാവോയും ചെഗുവേരയും ലെനിനുമൊക്കെ ചുവന്ന നിറമുള്ള നീളന്‍ ജൂബ്ബകളായി മനസ്സ് കീഴടക്കിയപ്പോള്‍ തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ പര്യാപ്തമായ വാരിക്കുന്തങ്ങള്‍ ഒരു കൈദൂരത്തുണ്ടെന്ന് തിരിച്ചറിഞ്ഞവരില്‍ പ്രഥമഗണനീയനാണ് ചിരുകണ്ടന്‍.



സമരമുഖത്ത് കത്തിനിന്ന പന്തം!!



മലയിറങ്ങി വന്ന കോടമഞ്ഞ് പുലര്‍ വെയിലില്‍ ഉരുകി മാഞ്ഞപ്പോള്‍ തടാകത്തിലെ തണുപ്പില്‍ മീനുകള്‍ തിന്നതില്‍ ബാക്കിയുമായി ചിരുകണ്ടന്‍ ഒഴുകി നടന്നു.

കാലം ഉണക്കാത്ത മുറിവും അതിന്‍റെ നീറ്റലുമായി ചീരു സമരമുഖത്ത് തന്നെ ശക്തയായി നിലനിന്നു. നഷ്ടങ്ങള്‍ ചിലര്‍ക്ക് നേട്ടത്തിലേക്കുള്ള പ്രചോദനമാവുന്നു. ലക്ഷ്യത്തിലേക്കുള്ള ദൂരം കുറക്കുന്നു.



നേരം ഇപ്പോള്‍ ഒത്തിരി വൈകിയിരിക്കുന്നു.



മറുദേശം വാഴുന്ന പ്രമാണിമാരും മൂപ്പനും ഇരുദേശം വാഴുന്നോരും ഇത് വരെ വന്നിട്ടില്ല. നാട്ടുകൂട്ടത്തിന്‍റെ അതൃപ്തി അക്ഷമയിലേക്ക് ഗതി മാറിയിരിക്കുന്നു. പാക്കരന്‍ ഉപാധികള്‍ പറഞ്ഞ് മടുത്തിരിക്കുന്നു.



ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്ക്‌ ചുറ്റും ചുട്ടെടുത്ത മാനിറച്ചി കടിച്ച് വലിച്ച് പ്രമാണിമാരും മൂപ്പനും വാഴുന്നോരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു.



മൂപ്പന് കൂട്ട് വന്നവര്‍ നാവിലൂറിയ വെള്ളം കുടിച്ചിറക്കി മാനിറച്ചിയിലേക്ക് കിനാവുകളെ പറിച്ചു നട്ടു. സിംഹാസനതുല്യമായ ഉയര്‍ന്ന ഇരിപ്പിടത്തില്‍ വാഴുന്നോര്‍ അര്‍ദ്ധപ്രജ്ഞയില്‍ കല്പനകള്‍ വിളംബരം ചെയ്തു.



മൂപ്പന് കൂട്ട്‌ വന്നവരുടെ കിനാവുകളെ മാനിറച്ചിയുടെ പ്രായോഗികതയിലേക്ക് അലസമായി ക്ഷണിച്ച് പ്രമാണിമാര്‍ ഉടമ്പടിയിലേക്ക് പാദമൂന്നി.



മുന്തിയ മദ്യലഹരിയില്‍ അനീതിയിലേക്ക് കൂട് മാറിയതിന്‍റെ മനഃസാക്ഷിക്കുത്ത് മൂപ്പന്‍റെ സമ്മതമില്ലാതെ കണ്ണുകള്‍ സമ്മതിക്കുന്നുണ്ടായിരുന്നു.



പ്രകൃതിഭംഗി ആസ്വദിച്ച്, കോടമഞ്ഞിന്‍റെ തണുപ്പിനെ മദ്യവും മാനിറച്ചിയും മാനിനേക്കാള്‍ ഇളം പ്രായമുള്ള പെണ്‍കിടാങ്ങളുടെ മെയ്യിലെ ചൂട് കൊണ്ടും ശമിപ്പിച്ച് കാതങ്ങള്‍ പിന്നിട്ടാല്‍ അണക്കെട്ടിന്‍റെ ഭീഷണി ഒരു ദുരന്തദൃശ്യത്തിന്‍റെ ഒഴുക്കന്‍ കാഴ്ചയും നൈമിഷികമായ നാട്യത്തില്‍ ഒരു അനുശോചനവും ആയി മാറ്റാവുന്നതേയുള്ളൂ. വാഴുന്നോര്‍പട്ടം നില നിര്‍ത്താന്‍ പ്രമാണിമാരുടെ അഭീഷ്ടത്തിന് കൂട്ട് നിന്നേ മതിയാവൂ.



മദ്യലഹരിയുടെ ആലസ്യത്തില്‍ നാവു കുഴഞ്ഞ വാക്കുകള്‍ വാഴുന്നോരുടെ കല്പനകളായി.



“മൂപ്പാ…. സമരവും അതിന്‍റെ വീര്യവും അങ്ങനെ തന്നെ തുടരട്ടെ. മലയ്ക്കപ്പുറം പതിച്ച് നല്‍കിയ ഭൂമിയുടെ പ്രമാണം മൂപ്പന്‍ ഭദ്രമായി വെച്ചോളൂ. മാത്രവുമല്ല; ആ ഉയര്‍ച്ചയിലേക്ക് പ്രളയം വരികയുമില്ല.

സമരമുഖങ്ങള്‍ കത്തിയെരിയട്ടെ. സമരവീര്യം കെടാതിരിക്കട്ടെ. ഭരണത്തിന് അലങ്കാരമാണത്. തീരാപ്രശ്നങ്ങളുടെ അകമ്പടി ഭരണമോഹികള്‍ക്ക് നിരുത്സാഹമാവട്ടെ. പ്രളയഭീതിയില്‍ സങ്കടപ്പെടുന്നവര്‍ക്കും വരള്‍ച്ചയില്‍ ഉണങ്ങി കരിയുന്നവര്‍ക്കും വാഴുന്നോരുടെ സമാശ്വാസമെന്നോണം ഒരു പഠനകമ്മീഷനെ നിയമിക്കുന്നു. അവര്‍ പഠിക്കട്ടെ; സമരക്കാരും. ഞങ്ങള്‍ ഭരിക്കട്ടെ. “





പ്രമാണിമാര്‍ വിധേയത്വത്തോടെ നമ്രശിരസ്കരായി. പുതിയ കുപ്പികള്‍ പഴയതിനു പകരം മേശയില്‍ സ്ഥാനം പിടിച്ചു.



മൂപ്പനും കൂട്ടാളികളും കുഴയുന്ന കാലുകളോടെ ചുരമിറങ്ങാന്‍ തുടങ്ങി. ജലവിതാനം ഉയര്‍ന്ന് നില്‍ക്കുന്ന ഡാമിന്‍റെ കരയിലൂടെ വേച്ച് വേച്ച് പ്രളയം മറന്ന്, വരള്‍ച്ച മറന്ന് അവര്‍ നടന്നു.



“പ്രഭോ….. നന്ദി. ദുര്‍ബ്ബലവും വിള്ളലുകളും ഉള്ള ഈ അണക്കെട്ട് ഭാവിയിലേക്ക് കരുതി വെച്ച ഒരു അണുബോംബാണ്. ഇന്നല്ലെങ്കില്‍ നാളെ അനിവാര്യമായ ഒരു കലാപത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ മറുദേശക്കാരെ നാമാവശേഷമാക്കാന്‍ കെല്‍പ്പുള്ള ഒരു പടക്കോപ്പാണ് പ്രഭോ…ഞങ്ങള്‍ക്കീ അണക്കെട്ട്. വാഴുന്നോര്‍ നീണാള്‍ വാഴട്ടെ.”



അണക്കെട്ടിനപ്പുറം ചുട്ടു പഴുത്ത മണലില്‍ കാത്തിരുന്ന് തളര്‍ന്ന നാട്ടുകൂട്ടത്തിനിടയിലേക്ക് മുദ്രാവാക്യം മുഴക്കി മൂപ്പനും കൂട്ടാളികളും നടന്നടുത്തു. ദേശവാസികളുടെ കണ്ണീരിനൊപ്പം അണക്കെട്ടും സമീപകാലദുരന്തമോര്‍ത്ത് കരഞ്ഞ് കൊണ്ടേയിരുന്നു.

Sunday, March 13, 2011

കിനാവ് കാണുന്നവര്‍... ( കവിത )











മ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍..

പായുന്ന കാറിന്‍റെ പിന്നിലമ്മയും

മുന്നിലനിയത്തിയും ഗമയില്‍-

വണ്ടിയോടിച്ചു ഞാനും..!!

വിഷാദമുഖിയാമമ്മയുടെ ചുണ്ടില്‍

വിളര്‍ത്ത ചിരിയുടെ ലാസ്യമാം മിന്നല്‍!!



അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍...

മുന്നിലീ മാളികയുടെ മട്ടുപ്പാവില്‍

തൊഴുതു മടങ്ങുമെന്നമ്മയെ കാത്ത്

പകലിന്‍ പാതയില്‍ തെളിയുന്ന

പുതുമകളുടെ വര്‍ണ്ണക്കാഴ്ചകള്‍ കാത്ത്..,

പകല്‍ വെട്ടത്തിലും ഇത്തിരി

പ്രകാശമില്ലാത്ത അമ്മയുടെ മുഖത്ത്

വറുതികള്‍ വരച്ചിട്ട ഖിന്നചിഹ്നങ്ങള്‍.


അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍....

നരകത്തില്‍ തിരിയുമീ കോഴിയും

നുരഞ്ഞ് പതയുമൊരു പെപ്സിയും

പതമുള്ളൊരിരിപ്പിടത്തില്‍

ചാഞ്ഞിരുന്നൊരു ഭോജനവും...,

രുചിഭേദങ്ങള്‍ മറന്ന അമ്മയുടെ

രസനകളില്‍ ഉമിനീരിനും ക്ഷാമം.


അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍.

പുത്തനുടുപ്പും പുസ്തകസഞ്ചിയുമായ്

കൂട്ടരോടൊത്ത് സ്കൂള്‍ബസ്സിലെ സവാരി.



അക്ഷരങ്ങള്‍ ക്ഷരങ്ങളായ അമ്മയുടെ

തലവരയിലുമുണ്ട് കിനാക്കള്‍.

ആറ്റിലൊന്ന് മുങ്ങിക്കുളിക്കണം- പഴകിയ

ആടയുടുത്തിരിക്കണം- രാത്രിയില്‍

ആരെങ്കിലും വരാതിരിക്കില്ല- കത്തും

വിശപ്പിനു താഴെ ശുഷ്കമാം നാഭിയില്‍

അത്താഴത്തിന് പ്രായോജകനാകുന്നവന്‍റെ

അവ്യക്തമുഖമാണവള്‍ക്ക് കിനാവിലെന്നും.

Friday, February 25, 2011

പ്രവാസിയുടെ കത്ത്

പ്രിയപ്പെട്ട ജാനൂം മക്കളും അറിയുവാന്‍,

നെനക്ക് അതിശയം തോന്നണ്ടാവും പ്രിയപ്പെട്ട ജാനൂ എന്ന വിളി വായിച്ചിട്ട്. മനസ്സീ തട്ടി തന്നെ എഴുതിയതാടീ… ന്റ്റെ ..നായിന്റെ മോളേ…..!
ഇപ്പൊ നെനക്ക് ഒരു മാതിരി സമാധാനം ആയിട്ടുണ്ടാവും. നെന്‍റെ ചേട്ടന്‍ മാറീട്ടില്ലാന്ന്.
സത്യം പറയാലൊ…? ഞാന്‍ ഇച്ചിരി മാറാന്‍ തന്നെ തീരുമാനിച്ചെടീ…

ഏയ്….നുമ്മക്കെന്തിലാടീ…കൊറവ്….?

അത്യാവശ്യം നല്ല ജോലീണ്ട്. നല്ല വരുമാനണ്ട്…, താമസാണെങ്കീ അടിപൊളി. ഇപ്പൊ പണ്ടത്തെ പോലെ തറയിലൊന്ന്വല്ല കെടപ്പ്. നല്ല ഉഗ്രന് കട്ടിലുണ്ട്. കെടക്കേണ്ട്. സൌദ്യേല് ഇണ്ടാര്ന്നേനേക്കാളും നല്ല താമസം. ഭക്ഷണാണെങ്കീ…ഓരോ ദെവസോം വ്യത്യാസപ്പെട്ടാ…നീ കലക്കിക്കൂട്ടി തന്നിരുന്ന ചാളക്കറിയൊന്ന്വല്ല. ഒരു ചൈനീസ് കൂക്കിനെ കൂടി ഉടന്‍ ഏര്‍പ്പാടാക്കൂന്ന് പറേണെ കേട്ടു.

ഇതൊക്കേണെങ്കിലും രണ്ടെണ്ണം പൂശാന് പറ്റണില്ലാട്ടാ. പക്ഷെ നിലവാരമനുസരിച്ച് തരം തിരിച്ച് ഒരു ബാറും ഒരു ചാരായഷാപ്പും അടുത്ത ബജറ്റിലുണ്ടത്രെ.

നമ്മുടെ നാട് നന്നാവും ട്ടാ… നിക്ക് പ്രതീക്ഷണ്ടെടീ….!!

ഇന്നലെ പാകിസ്താന്‍റെ കളി കാണാന്‍ പറ്റീല. ചാനലിന് എന്തൊ പ്രശ്നം.

ആ പിന്നേയ്… അടുത്ത മാസം പണമയക്കുമ്പോ… നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോണം ട്ടാ.. , വല്ല്യ പഠിപ്പൊന്നും വേണ്ടന്നേയ്.. ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ട സൂത്രം പഠിച്ചാല്‍ മതി. ഇവിടെ ഓരോരുത്തര്‍ക്കും ഓരൊ ലാപ്ടോപ് കൊടുക്കാന്‍ പരിപാടിയുണ്ട്. അത് കിട്ടിയാ പിന്നെ ചാറ്റിംഗ് തുടങ്ങാമെന്നേയ്..

നമ്മുടെ രാഷ്ട്രീയഭഗവാന്മാര്‍ക്ക് എന്നും പൂജ ചെയ്യണം. ദീര്‍ഘായുസ്സിന് പ്രാര്‍ത്ഥിക്കണം. മക്കളോടും പറയണം.

ദിനേശനോട് സവാരിഗിരിഗിരിക്ക് ചേര്‍ന്ന് പഠിക്കാന്‍ പറയണം. അത്യാവശ്യം കളരിയും കരാട്ടെയും പൃഥിരാജും ആവാം. കൊട്ടേഷന്‍ മെയിന്‍ ആയി എടുക്കാന്‍ പറയണം.

എടീ…. ഞാന്‍ സൌദ്യയില് വെറുതെ അഞ്ചെട്ട് കൊല്ലം കളഞ്ഞു അല്ലെ..?
ആ.. പോട്ടെ. അറബികളെയോക്കെ ഇവിടെ കൊണ്ട് വന്ന് കാണിക്കണം. കാണട്ടെ അവര്. കണ്ട് പഠിക്കട്ടെ.

നമ്മുടെ കുഞ്ഞാമു ഹാജിയുടെ സ്ഥലം വിറ്റോ..? ഇല്ലെങ്കില് ഞാന്‍ പോരുമ്പൊ ഏല്പ്പിച്ചിരുന്ന രണ്ട് ലക്ഷം കൊടുത്ത് കരാര്‍ എഴുതിക്കണം. ആറുമാസം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ ബാക്കിയുള്ള അഞ്ച് ലക്ഷം കൂടി കൊടുത്ത് ആധാരമാക്കാം.
അടുത്ത പ്രൊജെക്റ്റിനുള്ള കൊട്ടേഷന്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. പത്താണ് പറഞ്ഞിട്ടുള്ളത്, ചെലപ്പോ കൂടാനും മതി.

അല്ലെടീ…ജാനു.., ഞാനന്ന്‌ കൈ വെട്ടിയ ഭാസ്കരന്‍റെ അവസ്ഥ എന്താടീ…? എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചൂന്ന് കരുതി സന്തോഷിക്കണ്ടാവും നാറികള്‍!
മജീദ് എന്നെ കാണാന്‍ വന്നപ്പൊ പറഞ്ഞിരുന്നു അവര്‍ക്ക് കഷ്ടപ്പാടാണെന്ന്. ഭാസ്കരന്‍റെ പെണ്ണിനെ കാണുകാണെങ്കില് നീ കുറച്ച് കാശ് കൊടുക്കണം. എന്തായാലും നമുക്കീ നല്ല സ്ഥിതി വന്നത് അവര് വഴിയല്ലെ.. ? അത് മറക്കാമോടീ…?

പറ്റുമെങ്കീ.. ആരുടെയെങ്കിലും കയ്യോ കാലോ വെട്ടി ഭാസ്കരനോട് ഇങ്ങോട്ട് വരാന്‍ പറ. മോശമില്ലാത്ത വരുമാനം ഇവിടെം കിട്ടും, പോരാത്തതിന് ഇപ്പൊ വികലാംഗനും അല്ലെ.. ? പാവം!

എന്‍റെ തടിയൊക്കെ നന്നായി. അല്പം കളറും വെച്ചിട്ടുണ്ട്.




ഇപ്പൊ വല്ല്യ ആളുകളുമായും ബന്ധമുണ്ടെടീ…!! മന്ത്രിമാരും വമ്പന്മാരുമൊക്കെ ഉണ്ട്. അവര്‍ക്കൊക്കെ നല്ല സൌകര്യാ..ട്ടോ… നുമ്മക്ക് മോശായിട്ടല്ല.

നെന്‍റെ ഒരു കൊറവ് എടക്ക് തോന്നാറുണ്ട്. പ്രത്യേകിച്ച് ചിക്കന്‍ കഴിച്ച ദിവസങ്ങളില്‍. ഊം…. മെല്ലെ മെല്ലെ അതിനുള്ള ഏര്‍പ്പാടും ഉണ്ടാവും.
അയ്യേ… നീ തെറ്റിദ്ധരിക്കണ്ടാ. മാസത്തിലൊരിക്കല്‍ ഒന്ന് വന്ന് പോരാനുള്ള സൌകര്യം. അതാ ഉദ്ദേശിച്ചേ….!!

മരുഭൂമീല്… ഒട്ടകത്തിന്റെ ചവിട്ടും അറബിയുടെ തുപ്പും ഏറ്റ് ഇക്കണ്ട കാലം കഴിഞ്ഞിട്ട് എന്ത് കിട്ടി…? നമ്മുടെ നാട് സ്വര്‍ഗ്ഗാടീ....സ്വര്‍ഗ്ഗം!!!

നീ ഇങ്ങട്ട് വരണ്ടാ. ഇവിടുത്തെ പോലീസുകാര്ക്ക് ഞങ്ങളോട് അസൂയയാ. അവരിപ്പോഴും കൊമ്പത്ത് തന്ന്യാ. ഒരു പോലീസുകാരന്‍ എന്‍റടുത്ത് കാശ് കടം ചോദിച്ചിരിക്ക്യാ… മോളെ കല്ല്യാണത്തിനാത്രെ. പാവം.

ആരെങ്കിലും കൊട്ടേഷനു വന്നാല് ബൂക്കിംഗ് എടുക്കണ്ടാട്ടാ. സമയണ്ടാവില്ല.
എന്റെ ചങ്ങായി ബീരാനെ കാണുകാണെങ്കില് അവനോട് പറയണം.. ആരുടേങ്കിലും നെഞ്ചത്ത് കേറി ഇങ്ങോട്ട് പോരാന്‍. വിസയെന്നും പറഞ്ഞ് ഇല്ലാത്ത കാശും ഉണ്ടാക്കി വല്ലോനും കൊടുത്ത് പാപ്പരാവണ്ടാന്ന് പറ.

ഗള്‍ഫീ കിട്ടണേക്കാളും കൂടുതല് ഇവിടെ കിട്ടും. സുഖ താമസോം.

ഇനി അടുത്ത കത്തില്‍.
നെനക്കും കുട്ട്യോള്ക്കും ഒരായിരം മുത്തം.
പണത്തിന് ആവശ്യമുണ്ടെങ്കില് എഴുതണം.

സ്വന്തം

( ഒപ്പ് )

പെരുങ്കീരി ശശി.
ക്രമനമ്പര്‍ : 110 (സി ക്ലാസ്സ് )
സെണ്ട്രല്‍ ജയില്‍
തിരുവനന്തപുരം
കേരളം.

Thursday, February 17, 2011

ഇരകളുടെ വിലാപം..( കവിത )




എന്‍ഡൊസള്‍ഫാന്‍ ജീവിതം നരകമാക്കിയ സാധുക്കള്‍ക്ക് സമര്‍പ്പണം...




ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ-

കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,

കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-

കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.



ഒരു മൂട്‌ കപ്പയിലൊരു കപ്പ്‌ ചായയില്‍

ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!

ചിരിക്കുവാനരുതാതെ, കരയുവാനാവാതെ

അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!

ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍

തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..

ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,

കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,

ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്

എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?



കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്

കവചകുണ്ഡലമല്ല; മാനവകുലത്തിന്‍

സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!

ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്

ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!

ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-

ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!

ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം

കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും

പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം

പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.



കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍

കോടികള്‍ കൊയ്യുന്നു.. ദൃശ്യസം‌വേദനം..!!

ആഗോളവിപണികളില്‍ ആര്‍ത്തിയുടെ ഗര്‍ജ്ജനം

അഴലിന്‍റെ പുരികളില്‍ ആതുരരോദനം..!!

മലര്‍ക്കെ പറക്കും ലോഹച്ചിറകുള്ള കാക്കകള്‍

മരണം വിതച്ചു, മഹാമാരിയും പെയ്യിച്ചു

മറക്കാവതല്ലിരോഷിമയും നാഗസാക്കിയും

മാറിയിട്ടില്ലിന്നും ഭോപ്പാലിന്‍ തലവരയും.



ആര്‍ക്കെതിരെ നിങ്ങളീ സമരമുഖങ്ങളില്‍..???

വാരിക്കുന്തങ്ങള്‍ മുന കൂര്‍പ്പിച്ച് വെയ്ക്കാം

വാത്മീകം പൊളിച്ച് വെളിപാട് നല്‍കാം

പട്ടിണി പൂഴ്ത്തിയ പാവം ജന്മിയുടെ

പത്തായം പൊളിച്ച് കമ്മ്യൂണിസ്റ്റാവാനല്ല;

പണാധിപതികളാം അധിനിവേശകന്‍റെയും

വെള്ളിക്കാശ് കിലുക്കുമൊറ്റുകാരന്‍റേയും

നെഞ്ച് തുരന്ന് പ്രതിക്രിയ ചെയ്യുവാന്‍.

Sunday, February 13, 2011

സഹൃദയ പുരസ്കാരം





ദുബായിൽ കേരള ഭവനിൽ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് അസോസ്സിയേഷന്റെ സഹൃദയപുരസ്കാരങ്ങള്‍ വിതരണം ചെയ്തു.


ദുബായ് :കേരളത്തിലെ വികസനപ്രവർത്തനങ്ങളിൽ ഗവണ്മെന്റിനേക്കാൾ താൽപ്പര്യം സാംസ്കാരിക പ്രവർത്തകരും,പൊതുജനങ്ങളും കാണിക്കണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു.
ദുബായിൽ കേരള ഭവനിൽ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് അസോസ്സിയേഷന്റെ സഹൃദയ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയുടെ വികസനത്തെ കുറിച്ച് വിശദീകരിക്കവെ ഒട്ടേറെ ഉദാഹരണങ്ങളുന്നയിച്ചാണ് പൊതുജനങ്ങളുടെ താൽപ്പര്യം നൂറു ശതമാനവും വികസന പ്രവർത്തനങ്ങളിൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ്.പുതിയ വൈദ്യുത പദ്ദതികൾക്ക് തുടക്കമിടുമ്പോൾ പരിസ്ഥിതി വാദം ഉയർത്തി പദ്ദതികൾക്ക് തടസ്സങ്ങളുണ്ടാക്കിയാൽ കേരളത്തിൽ ഒരു വ്യവസായവും വളരില്ലെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
ഗൾഫിലെ മാധ്യമ,സാമൂഹ്യ,സാംസ്കാരിക പ്രവർത്തകർ ഇത്തരം അവസ്ഥകൾക്ക് മാറ്റമുണ്ടാക്കുവാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചാവക്കാട് സോഷ്യൽ നെറ്റ് വർക്ക് പ്രവർത്തകരായ ഒ.എസ്.എ.റഷീദ് (വ്യക്തിഗത സമഗ്രസംഭാവന), സൈനുദ്ദീൻ ഖുറൈഷി (കലാ സാംസ്കാരികം),എന്നിവർക്ക് പുറമെ എന്‍.വിജയമോഹന്‍ (ചീഫ്;അമൃത ടി.വി),രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ),അനില്‍ വടക്കേകര (അമൃത ടി.വി), സൈനുദ്ദീന്‍ ചേലേരി (പ്രവാസ ചന്ദ്രിക), അസ് ലം പട് ല (ഫാക്സ് ജേണലിസം),ഗൾഫ് റൌണ്ട് അപ്പ്,ഏഷ്യാനെറ്റ്,എല്വീിസ് ചുമ്മാര്‍ ,ജയ്ഹിന്ദ് ടി.വി (അന്വേഷണാത്മക മാധ്യമ പ്രവര്ത്തടനം) ,ഫസലു,ഹിറ്റ് എഫ്.എം (മികച്ച റേഡിയോ അവതാരകൻ ),നിദാഷ്,ഗൾഫ് ഫോക്കസ്, കൈരളി (മികച്ച വീഡിയോ എഡിറ്റർ) എന്നിവർ വ്യക്തിഗത സമഗ്രസംഭാവനകളിലും
ബഷീർപടിയത്ത്,ഡോ.കെ.പി.ഹുസൈൻ,അഡ്വ.ഹാഷിഖ്,പാംപബ്ലിക്കേഷന്സ്്,അബ്ദുറഹമാൻ ഇടക്കുനി,പുറത്തൂര്‍ വി.പി.മമ്മൂട്ടി പ്രഭാകരൻ ഇരിങ്ങാലക്കുട. റീന സലീം, ത്രിനാഥ്,അബ്ദുള്ള ഫാറൂഖി ,ജ്യോതികുമാര്‍ , അബൂബക്കര്‍ സ്വലാഹി ,മൌലവി ഹുസൈന്‍ കക്കാട് എന്നിവർ ഇതര മേഖലകളിലും പുരസ്ക്കാരങ്ങൾ സ്വീകരിച്ചു.
കെ.എ.ജബ്ബാരി അധ്യക്ഷനായ യോഗത്തിൽ ബഷീർ തിക്കോടി അവാറ്ഡ് ജേതാക്കളെ പരിചയപ്പെടുത്തി; ഇ .പി.കമറുദ്ദിൻ,ഇ.എം.അഷറഫ്,സാബാജോസഫ്,ഷീലാപോൾ,നാസർ ബേപ്പൂർ,പുന്നക്കൻ മുഹമ്മദലി, ഉബൈദ് ചേറ്റുവ, എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് വെട്ടുകാട് സ്വാഗതവും,അബ്ദുള്ള ചേറ്റുവ നന്ദിയും പറഞ്ഞു. ... ....

സഹൃദയ പുരസ്കാരം സ്വീകരിക്കാന്‍ എന്നെ പ്രാപ്തനാക്കിയ എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേകിച്ച് കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്കിനും എന്‍റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു.