Sunday, March 13, 2011

കിനാവ് കാണുന്നവര്‍... ( കവിത )











മ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍..

പായുന്ന കാറിന്‍റെ പിന്നിലമ്മയും

മുന്നിലനിയത്തിയും ഗമയില്‍-

വണ്ടിയോടിച്ചു ഞാനും..!!

വിഷാദമുഖിയാമമ്മയുടെ ചുണ്ടില്‍

വിളര്‍ത്ത ചിരിയുടെ ലാസ്യമാം മിന്നല്‍!!



അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍...

മുന്നിലീ മാളികയുടെ മട്ടുപ്പാവില്‍

തൊഴുതു മടങ്ങുമെന്നമ്മയെ കാത്ത്

പകലിന്‍ പാതയില്‍ തെളിയുന്ന

പുതുമകളുടെ വര്‍ണ്ണക്കാഴ്ചകള്‍ കാത്ത്..,

പകല്‍ വെട്ടത്തിലും ഇത്തിരി

പ്രകാശമില്ലാത്ത അമ്മയുടെ മുഖത്ത്

വറുതികള്‍ വരച്ചിട്ട ഖിന്നചിഹ്നങ്ങള്‍.


അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍....

നരകത്തില്‍ തിരിയുമീ കോഴിയും

നുരഞ്ഞ് പതയുമൊരു പെപ്സിയും

പതമുള്ളൊരിരിപ്പിടത്തില്‍

ചാഞ്ഞിരുന്നൊരു ഭോജനവും...,

രുചിഭേദങ്ങള്‍ മറന്ന അമ്മയുടെ

രസനകളില്‍ ഉമിനീരിനും ക്ഷാമം.


അമ്മേ-

കിനാവ്‌ കാണട്ടെ ഞാന്‍.

പുത്തനുടുപ്പും പുസ്തകസഞ്ചിയുമായ്

കൂട്ടരോടൊത്ത് സ്കൂള്‍ബസ്സിലെ സവാരി.



അക്ഷരങ്ങള്‍ ക്ഷരങ്ങളായ അമ്മയുടെ

തലവരയിലുമുണ്ട് കിനാക്കള്‍.

ആറ്റിലൊന്ന് മുങ്ങിക്കുളിക്കണം- പഴകിയ

ആടയുടുത്തിരിക്കണം- രാത്രിയില്‍

ആരെങ്കിലും വരാതിരിക്കില്ല- കത്തും

വിശപ്പിനു താഴെ ശുഷ്കമാം നാഭിയില്‍

അത്താഴത്തിന് പ്രായോജകനാകുന്നവന്‍റെ

അവ്യക്തമുഖമാണവള്‍ക്ക് കിനാവിലെന്നും.

Friday, February 25, 2011

പ്രവാസിയുടെ കത്ത്

പ്രിയപ്പെട്ട ജാനൂം മക്കളും അറിയുവാന്‍,

നെനക്ക് അതിശയം തോന്നണ്ടാവും പ്രിയപ്പെട്ട ജാനൂ എന്ന വിളി വായിച്ചിട്ട്. മനസ്സീ തട്ടി തന്നെ എഴുതിയതാടീ… ന്റ്റെ ..നായിന്റെ മോളേ…..!
ഇപ്പൊ നെനക്ക് ഒരു മാതിരി സമാധാനം ആയിട്ടുണ്ടാവും. നെന്‍റെ ചേട്ടന്‍ മാറീട്ടില്ലാന്ന്.
സത്യം പറയാലൊ…? ഞാന്‍ ഇച്ചിരി മാറാന്‍ തന്നെ തീരുമാനിച്ചെടീ…

ഏയ്….നുമ്മക്കെന്തിലാടീ…കൊറവ്….?

അത്യാവശ്യം നല്ല ജോലീണ്ട്. നല്ല വരുമാനണ്ട്…, താമസാണെങ്കീ അടിപൊളി. ഇപ്പൊ പണ്ടത്തെ പോലെ തറയിലൊന്ന്വല്ല കെടപ്പ്. നല്ല ഉഗ്രന് കട്ടിലുണ്ട്. കെടക്കേണ്ട്. സൌദ്യേല് ഇണ്ടാര്ന്നേനേക്കാളും നല്ല താമസം. ഭക്ഷണാണെങ്കീ…ഓരോ ദെവസോം വ്യത്യാസപ്പെട്ടാ…നീ കലക്കിക്കൂട്ടി തന്നിരുന്ന ചാളക്കറിയൊന്ന്വല്ല. ഒരു ചൈനീസ് കൂക്കിനെ കൂടി ഉടന്‍ ഏര്‍പ്പാടാക്കൂന്ന് പറേണെ കേട്ടു.

ഇതൊക്കേണെങ്കിലും രണ്ടെണ്ണം പൂശാന് പറ്റണില്ലാട്ടാ. പക്ഷെ നിലവാരമനുസരിച്ച് തരം തിരിച്ച് ഒരു ബാറും ഒരു ചാരായഷാപ്പും അടുത്ത ബജറ്റിലുണ്ടത്രെ.

നമ്മുടെ നാട് നന്നാവും ട്ടാ… നിക്ക് പ്രതീക്ഷണ്ടെടീ….!!

ഇന്നലെ പാകിസ്താന്‍റെ കളി കാണാന്‍ പറ്റീല. ചാനലിന് എന്തൊ പ്രശ്നം.

ആ പിന്നേയ്… അടുത്ത മാസം പണമയക്കുമ്പോ… നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോണം ട്ടാ.. , വല്ല്യ പഠിപ്പൊന്നും വേണ്ടന്നേയ്.. ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ട സൂത്രം പഠിച്ചാല്‍ മതി. ഇവിടെ ഓരോരുത്തര്‍ക്കും ഓരൊ ലാപ്ടോപ് കൊടുക്കാന്‍ പരിപാടിയുണ്ട്. അത് കിട്ടിയാ പിന്നെ ചാറ്റിംഗ് തുടങ്ങാമെന്നേയ്..

നമ്മുടെ രാഷ്ട്രീയഭഗവാന്മാര്‍ക്ക് എന്നും പൂജ ചെയ്യണം. ദീര്‍ഘായുസ്സിന് പ്രാര്‍ത്ഥിക്കണം. മക്കളോടും പറയണം.

ദിനേശനോട് സവാരിഗിരിഗിരിക്ക് ചേര്‍ന്ന് പഠിക്കാന്‍ പറയണം. അത്യാവശ്യം കളരിയും കരാട്ടെയും പൃഥിരാജും ആവാം. കൊട്ടേഷന്‍ മെയിന്‍ ആയി എടുക്കാന്‍ പറയണം.

എടീ…. ഞാന്‍ സൌദ്യയില് വെറുതെ അഞ്ചെട്ട് കൊല്ലം കളഞ്ഞു അല്ലെ..?
ആ.. പോട്ടെ. അറബികളെയോക്കെ ഇവിടെ കൊണ്ട് വന്ന് കാണിക്കണം. കാണട്ടെ അവര്. കണ്ട് പഠിക്കട്ടെ.

നമ്മുടെ കുഞ്ഞാമു ഹാജിയുടെ സ്ഥലം വിറ്റോ..? ഇല്ലെങ്കില് ഞാന്‍ പോരുമ്പൊ ഏല്പ്പിച്ചിരുന്ന രണ്ട് ലക്ഷം കൊടുത്ത് കരാര്‍ എഴുതിക്കണം. ആറുമാസം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ ബാക്കിയുള്ള അഞ്ച് ലക്ഷം കൂടി കൊടുത്ത് ആധാരമാക്കാം.
അടുത്ത പ്രൊജെക്റ്റിനുള്ള കൊട്ടേഷന്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. പത്താണ് പറഞ്ഞിട്ടുള്ളത്, ചെലപ്പോ കൂടാനും മതി.

അല്ലെടീ…ജാനു.., ഞാനന്ന്‌ കൈ വെട്ടിയ ഭാസ്കരന്‍റെ അവസ്ഥ എന്താടീ…? എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചൂന്ന് കരുതി സന്തോഷിക്കണ്ടാവും നാറികള്‍!
മജീദ് എന്നെ കാണാന്‍ വന്നപ്പൊ പറഞ്ഞിരുന്നു അവര്‍ക്ക് കഷ്ടപ്പാടാണെന്ന്. ഭാസ്കരന്‍റെ പെണ്ണിനെ കാണുകാണെങ്കില് നീ കുറച്ച് കാശ് കൊടുക്കണം. എന്തായാലും നമുക്കീ നല്ല സ്ഥിതി വന്നത് അവര് വഴിയല്ലെ.. ? അത് മറക്കാമോടീ…?

പറ്റുമെങ്കീ.. ആരുടെയെങ്കിലും കയ്യോ കാലോ വെട്ടി ഭാസ്കരനോട് ഇങ്ങോട്ട് വരാന്‍ പറ. മോശമില്ലാത്ത വരുമാനം ഇവിടെം കിട്ടും, പോരാത്തതിന് ഇപ്പൊ വികലാംഗനും അല്ലെ.. ? പാവം!

എന്‍റെ തടിയൊക്കെ നന്നായി. അല്പം കളറും വെച്ചിട്ടുണ്ട്.




ഇപ്പൊ വല്ല്യ ആളുകളുമായും ബന്ധമുണ്ടെടീ…!! മന്ത്രിമാരും വമ്പന്മാരുമൊക്കെ ഉണ്ട്. അവര്‍ക്കൊക്കെ നല്ല സൌകര്യാ..ട്ടോ… നുമ്മക്ക് മോശായിട്ടല്ല.

നെന്‍റെ ഒരു കൊറവ് എടക്ക് തോന്നാറുണ്ട്. പ്രത്യേകിച്ച് ചിക്കന്‍ കഴിച്ച ദിവസങ്ങളില്‍. ഊം…. മെല്ലെ മെല്ലെ അതിനുള്ള ഏര്‍പ്പാടും ഉണ്ടാവും.
അയ്യേ… നീ തെറ്റിദ്ധരിക്കണ്ടാ. മാസത്തിലൊരിക്കല്‍ ഒന്ന് വന്ന് പോരാനുള്ള സൌകര്യം. അതാ ഉദ്ദേശിച്ചേ….!!

മരുഭൂമീല്… ഒട്ടകത്തിന്റെ ചവിട്ടും അറബിയുടെ തുപ്പും ഏറ്റ് ഇക്കണ്ട കാലം കഴിഞ്ഞിട്ട് എന്ത് കിട്ടി…? നമ്മുടെ നാട് സ്വര്‍ഗ്ഗാടീ....സ്വര്‍ഗ്ഗം!!!

നീ ഇങ്ങട്ട് വരണ്ടാ. ഇവിടുത്തെ പോലീസുകാര്ക്ക് ഞങ്ങളോട് അസൂയയാ. അവരിപ്പോഴും കൊമ്പത്ത് തന്ന്യാ. ഒരു പോലീസുകാരന്‍ എന്‍റടുത്ത് കാശ് കടം ചോദിച്ചിരിക്ക്യാ… മോളെ കല്ല്യാണത്തിനാത്രെ. പാവം.

ആരെങ്കിലും കൊട്ടേഷനു വന്നാല് ബൂക്കിംഗ് എടുക്കണ്ടാട്ടാ. സമയണ്ടാവില്ല.
എന്റെ ചങ്ങായി ബീരാനെ കാണുകാണെങ്കില് അവനോട് പറയണം.. ആരുടേങ്കിലും നെഞ്ചത്ത് കേറി ഇങ്ങോട്ട് പോരാന്‍. വിസയെന്നും പറഞ്ഞ് ഇല്ലാത്ത കാശും ഉണ്ടാക്കി വല്ലോനും കൊടുത്ത് പാപ്പരാവണ്ടാന്ന് പറ.

ഗള്‍ഫീ കിട്ടണേക്കാളും കൂടുതല് ഇവിടെ കിട്ടും. സുഖ താമസോം.

ഇനി അടുത്ത കത്തില്‍.
നെനക്കും കുട്ട്യോള്ക്കും ഒരായിരം മുത്തം.
പണത്തിന് ആവശ്യമുണ്ടെങ്കില് എഴുതണം.

സ്വന്തം

( ഒപ്പ് )

പെരുങ്കീരി ശശി.
ക്രമനമ്പര്‍ : 110 (സി ക്ലാസ്സ് )
സെണ്ട്രല്‍ ജയില്‍
തിരുവനന്തപുരം
കേരളം.

Thursday, February 17, 2011

ഇരകളുടെ വിലാപം..( കവിത )




എന്‍ഡൊസള്‍ഫാന്‍ ജീവിതം നരകമാക്കിയ സാധുക്കള്‍ക്ക് സമര്‍പ്പണം...




ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ-

കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,

കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-

കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.



ഒരു മൂട്‌ കപ്പയിലൊരു കപ്പ്‌ ചായയില്‍

ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!

ചിരിക്കുവാനരുതാതെ, കരയുവാനാവാതെ

അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!

ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍

തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..

ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,

കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,

ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്

എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?



കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്

കവചകുണ്ഡലമല്ല; മാനവകുലത്തിന്‍

സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!

ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്

ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!

ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-

ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!

ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം

കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും

പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം

പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.



കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍

കോടികള്‍ കൊയ്യുന്നു.. ദൃശ്യസം‌വേദനം..!!

ആഗോളവിപണികളില്‍ ആര്‍ത്തിയുടെ ഗര്‍ജ്ജനം

അഴലിന്‍റെ പുരികളില്‍ ആതുരരോദനം..!!

മലര്‍ക്കെ പറക്കും ലോഹച്ചിറകുള്ള കാക്കകള്‍

മരണം വിതച്ചു, മഹാമാരിയും പെയ്യിച്ചു

മറക്കാവതല്ലിരോഷിമയും നാഗസാക്കിയും

മാറിയിട്ടില്ലിന്നും ഭോപ്പാലിന്‍ തലവരയും.



ആര്‍ക്കെതിരെ നിങ്ങളീ സമരമുഖങ്ങളില്‍..???

വാരിക്കുന്തങ്ങള്‍ മുന കൂര്‍പ്പിച്ച് വെയ്ക്കാം

വാത്മീകം പൊളിച്ച് വെളിപാട് നല്‍കാം

പട്ടിണി പൂഴ്ത്തിയ പാവം ജന്മിയുടെ

പത്തായം പൊളിച്ച് കമ്മ്യൂണിസ്റ്റാവാനല്ല;

പണാധിപതികളാം അധിനിവേശകന്‍റെയും

വെള്ളിക്കാശ് കിലുക്കുമൊറ്റുകാരന്‍റേയും

നെഞ്ച് തുരന്ന് പ്രതിക്രിയ ചെയ്യുവാന്‍.

Sunday, February 13, 2011

സഹൃദയ പുരസ്കാരം





ദുബായിൽ കേരള ഭവനിൽ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് അസോസ്സിയേഷന്റെ സഹൃദയപുരസ്കാരങ്ങള്‍ വിതരണം ചെയ്തു.


ദുബായ് :കേരളത്തിലെ വികസനപ്രവർത്തനങ്ങളിൽ ഗവണ്മെന്റിനേക്കാൾ താൽപ്പര്യം സാംസ്കാരിക പ്രവർത്തകരും,പൊതുജനങ്ങളും കാണിക്കണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു.
ദുബായിൽ കേരള ഭവനിൽ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് അസോസ്സിയേഷന്റെ സഹൃദയ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയുടെ വികസനത്തെ കുറിച്ച് വിശദീകരിക്കവെ ഒട്ടേറെ ഉദാഹരണങ്ങളുന്നയിച്ചാണ് പൊതുജനങ്ങളുടെ താൽപ്പര്യം നൂറു ശതമാനവും വികസന പ്രവർത്തനങ്ങളിൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ്.പുതിയ വൈദ്യുത പദ്ദതികൾക്ക് തുടക്കമിടുമ്പോൾ പരിസ്ഥിതി വാദം ഉയർത്തി പദ്ദതികൾക്ക് തടസ്സങ്ങളുണ്ടാക്കിയാൽ കേരളത്തിൽ ഒരു വ്യവസായവും വളരില്ലെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
ഗൾഫിലെ മാധ്യമ,സാമൂഹ്യ,സാംസ്കാരിക പ്രവർത്തകർ ഇത്തരം അവസ്ഥകൾക്ക് മാറ്റമുണ്ടാക്കുവാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചാവക്കാട് സോഷ്യൽ നെറ്റ് വർക്ക് പ്രവർത്തകരായ ഒ.എസ്.എ.റഷീദ് (വ്യക്തിഗത സമഗ്രസംഭാവന), സൈനുദ്ദീൻ ഖുറൈഷി (കലാ സാംസ്കാരികം),എന്നിവർക്ക് പുറമെ എന്‍.വിജയമോഹന്‍ (ചീഫ്;അമൃത ടി.വി),രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ),അനില്‍ വടക്കേകര (അമൃത ടി.വി), സൈനുദ്ദീന്‍ ചേലേരി (പ്രവാസ ചന്ദ്രിക), അസ് ലം പട് ല (ഫാക്സ് ജേണലിസം),ഗൾഫ് റൌണ്ട് അപ്പ്,ഏഷ്യാനെറ്റ്,എല്വീിസ് ചുമ്മാര്‍ ,ജയ്ഹിന്ദ് ടി.വി (അന്വേഷണാത്മക മാധ്യമ പ്രവര്ത്തടനം) ,ഫസലു,ഹിറ്റ് എഫ്.എം (മികച്ച റേഡിയോ അവതാരകൻ ),നിദാഷ്,ഗൾഫ് ഫോക്കസ്, കൈരളി (മികച്ച വീഡിയോ എഡിറ്റർ) എന്നിവർ വ്യക്തിഗത സമഗ്രസംഭാവനകളിലും
ബഷീർപടിയത്ത്,ഡോ.കെ.പി.ഹുസൈൻ,അഡ്വ.ഹാഷിഖ്,പാംപബ്ലിക്കേഷന്സ്്,അബ്ദുറഹമാൻ ഇടക്കുനി,പുറത്തൂര്‍ വി.പി.മമ്മൂട്ടി പ്രഭാകരൻ ഇരിങ്ങാലക്കുട. റീന സലീം, ത്രിനാഥ്,അബ്ദുള്ള ഫാറൂഖി ,ജ്യോതികുമാര്‍ , അബൂബക്കര്‍ സ്വലാഹി ,മൌലവി ഹുസൈന്‍ കക്കാട് എന്നിവർ ഇതര മേഖലകളിലും പുരസ്ക്കാരങ്ങൾ സ്വീകരിച്ചു.
കെ.എ.ജബ്ബാരി അധ്യക്ഷനായ യോഗത്തിൽ ബഷീർ തിക്കോടി അവാറ്ഡ് ജേതാക്കളെ പരിചയപ്പെടുത്തി; ഇ .പി.കമറുദ്ദിൻ,ഇ.എം.അഷറഫ്,സാബാജോസഫ്,ഷീലാപോൾ,നാസർ ബേപ്പൂർ,പുന്നക്കൻ മുഹമ്മദലി, ഉബൈദ് ചേറ്റുവ, എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് വെട്ടുകാട് സ്വാഗതവും,അബ്ദുള്ള ചേറ്റുവ നന്ദിയും പറഞ്ഞു. ... ....

സഹൃദയ പുരസ്കാരം സ്വീകരിക്കാന്‍ എന്നെ പ്രാപ്തനാക്കിയ എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേകിച്ച് കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്കിനും എന്‍റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു.

Friday, January 14, 2011

കൊടിയിറങ്ങുമ്പോള്‍....... ( കവിത)

ഘോഷങ്ങളാലേറ്റിയ കൊടിക്കീഴില്‍

ആത്മശാന്തി ലഭിക്കാത്ത പ്രേതങ്ങളുണ്ട്.

മുഷ്ടി ചുരുട്ടാന്‍ ചവിട്ടി നില്‍ക്കുന്ന മണ്ണില്‍

മണ്ണ് തിന്നവരുടെ നിലവിളികളുണ്ട്.

ചൊല്‍ക്കാഴ്ചകള്‍ ധിഷണയെ മറച്ചപ്പോള്‍

ചൊല്ലുവിളിയില്ലാത്തവനെന്നമ്മ കരഞ്ഞപ്പോള്‍

മുഷിഞ്ഞ കവിളിലപക്വമൊരു നുള്ളലാല്‍

മറന്ന് വെച്ചതൊരിറ്റ് മുലപ്പാലിന്‍ കടം.



പടനയിച്ചവര്‍ കബന്ധങ്ങളെണ്ണുന്നു

പ്രിയപ്പെട്ടവരുടെ മുഖമാര് തിരയുന്നു..?

പിന്‍വിളിയാല്‍ വഴി നോക്കി നിന്നവര്‍

പിന്നെയും വിശപ്പിലേക്ക് മടങ്ങുന്നു.

സ്തൂപങ്ങളില്‍ തളച്ചിട്ട യൌവ്വനങ്ങള്‍

കരുവുറപ്പിച്ച കൌമാരകുരുതികള്‍.

ജീവസാക്ഷികള്‍ക്ക്‌ പ്രജനനോപാധിയായ്

രക്തസാക്ഷികള്‍ സിന്ദാബാദ്..!! മകനേ-

ആ കൊടിത്തുണിയെങ്കിലും തരിക

നാണം മറക്കാനത്രയും മതിയാവും.


പുകയൂതിത്തുപ്പിയ ബീഡിക്കുറ്റികളിലൊരു-

വടയുടെയെങ്കിലും കൊതിയുള്ള മണമുണ്ട്.

പൊരുന്നിയ പിടക്കോഴിയൊന്ന് മണ്ടകത്തില്‍

പൊരുതാനങ്കച്ചിറകുമായ് പൂവന്മാര്‍ പുറത്ത്.

നാട്ടുവിളക്ക് നാട്ടുവാന്‍ തീ പടര്‍ത്തുമ്പോള്‍

ഇരുട്ടിനാല്‍ നാണം മറച്ചത് വിശന്നിട്ടത്രേ..!!



കുഴിമാടങ്ങളില്‍ നിന്നുയിര്‍ത്തെഴുന്നേല്‍ക്കുക

ചിതല്‍ തിന്ന് തീരാത്ത ചിന്തയുമായ്,

ശകടശലാകക്ഷതങ്ങളാല്‍ മാഞ്ഞൊരാ-

ശോണാലേഖന വിപ്ലവചീന്തുകളെടുക്കുക,

പച്ചക്ക് കത്തിച്ച കിനാക്കളൊരുക്കൂട്ടി

പ്രജാപതികളുടെയറുത്ത തലയോടൊപ്പം

രക്തസാക്ഷിമണ്ഡപങ്ങളില്‍ കാഴ്ച വെക്കുക.

നിഷേധത്താല്‍ പുറകിലുപേക്ഷിച്ച പിന്‍വിളിക്കും

പിന്നിലെ നിലയ്ക്കാത്ത തേങ്ങലുകള്‍ക്കും

ഒടുവിലെ പിടച്ചിലില്‍ തെറിച്ച മുലപ്പാലിനും

പകരമാവട്ടെയീ തിരുമുല്‍ക്കാഴ്ച…..!!!



കൊടിയിറങ്ങുന്നുവോ…?

ബലിരക്തം കുതിര്‍ത്ത മണ്ണില്‍

കൊടിമരം തന്നെ ആണ്ടിറങ്ങുന്നുവോ…??!!!

Friday, December 31, 2010

മരുഭൂമിയിലെ കാക്കകള്‍ ( കവിത )
























കദളിവാഴക്കയ്യില്‍ നിന്ന്

കടല്‍ താണ്ടി വന്നതത്രെ കാക്കകള്‍.

കാക്കകള്‍ ദേശാടനക്കാരല്ലെന്ന് ചിലര്‍!

അതിജീവനത്തിന്‍ കാറ്റില്‍ പെട്ട്

ദൂരമറിയാതെ കടല്‍ കടന്നവയെന്ന്‌

കാക്കകളുടെ ചരിത്രം പഠിച്ചവര്‍..!



കൊത്തിപ്പെറുക്കാനും തട്ടിപ്പറിക്കാനും

വെയില്‍ മാത്രമുള്ള മരുഭൂവില്‍

കാലം ചെയ്യുകയാണധികവും...!


വിഴുപ്പ് തിന്നുന്നവയെന്ന് മുദ്രണം ചെയ്തവര്‍

വിളിച്ചിട്ടില്ലൊരിക്കലുമൊരു പിടി-

വിരുന്നുണ്ണുവാന്‍, ബലിച്ചോറിനല്ലാതെ..!


ചത്ത് മലച്ചവന്‍റെ

ചങ്ക് കൊത്തിപ്പറിക്കുന്നവയ്ക്ക്

ചാവുകാരുടെ ബലിയൌദാര്യം..!!

ഹൃദയമില്ലാത്തവന് ആത്മശാന്തിക്കായ്

ചാമയും എള്ളും ചേര്‍ത്ത ചൊറുരുള..!!

രണ്ടേരണ്ട് വറ്റ് ജീവനുള്ളപ്പോളേകുകില്‍

ആത്മശാന്തിക്കെന്തിന് ബലിച്ചോറ്‌...???


മരുഭൂമിയില്‍ കാക്കകള്‍

ആയുസ്സൊടുങ്ങി മരിക്കുന്നില്ല!

കറുത്തതെല്ലാം നരച്ച്

പക്ഷങ്ങള്‍ കരിഞ്ഞ്

തളര്‍ന്നൊടുങ്ങുകയാണ് പതിവ്.

പേരുകള്‍, ജാതികള്‍ പലതായാലും

നിറവും കരച്ചിലിനൊച്ചയുമൊന്നാണ്.

വഴി ചോദിച്ചും വഴി തെറ്റിയും

വന്നവരുമുണ്ട് കൂട്ടത്തില്‍.


തിരിച്ച് പറക്കാന്‍ ചിറകുകളില്ലാത്തവയും

കാറ്റിനൊത്ത് പറന്ന് തളര്‍ന്ന് വീഴുന്നവയും..!!

മുന മുറിഞ്ഞ കൊക്കുമായ് തിരിച്ചെത്തി

അശാന്തിയുടെ മരക്കൊമ്പിലിരിക്കണമിനിയും

നിത്യശാന്തിയുടെ കൈയ്യടിയൊച്ച കാതോര്‍ത്തും

താന്‍ താനല്ലെങ്കില്‍ ആരെങ്കിലും

ചത്തെങ്കിലെന്ന ഒടുക്കത്തെ പ്രാക്കുമായ്...!!!!

Sunday, December 26, 2010

ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍ ( കഥ )

മാനം കറുക്കുന്നതും കിളികള്‍ കൂടണയാന്‍ തുടങ്ങുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നില്ല. റോസ് വില്ലയുടെ ജന്നലുകള്‍ക്കിടയിലൂടെ വലിഞ്ഞ് കയറിയ മുല്ലവള്ളികളിലെ വിരിയാന്‍ പാകമായ മൊട്ടുകളും അയാള്‍ കാണുന്നുണ്ടായിരുന്നില്ല. മഴയുടെ ആരംഭമെന്നോണം പതുക്കെ വീശിയ കാറ്റ് ഇലകളില്‍ തട്ടി മര്‍മ്മരം പുറപ്പെടുവിച്ചു. അവക്കിടയില്‍ അകത്ത് നിന്ന് ഉയര്‍ന്ന് വന്നിരുന്ന തേങ്ങലിന്‍റെ സ്വരവും അയാള്‍ കേള്‍ക്കാതായി. റോസ് വില്ലയില്‍ ഏറെ ശബ്ദമുഖരിതമാകേണ്ടിയിരുന്ന ഒരു പകല്‍ തീര്‍ത്തും മൌനത്തിലമര്‍ന്നിരിക്കുന്നു.

ദീനമായ് കരഞ്ഞുകൊണ്ട് കടന്നു വന്ന ഒരു തണുത്ത കാറ്റിന്‍റെ സാന്ത്വനത്തില്‍ അയാള്‍ എപ്പോഴൊ മയങ്ങി.

ജന്നലഴികള്‍ക്കുള്ളിലൂടെ ഉള്ളിലേക്കടിച്ചു കൊണ്ടിരുന്ന ശീതല്‍ ഭാഗികമായി അയാളുടെ മുഖത്തും പതിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ‍മെല്ലെ ഉണര്‍ന്നു.

പുറത്ത് തിമര്‍ത്ത് പെയ്യുന്ന മഴയായിരുന്നു.


പച്ചയും നീലയും ചുവപ്പും കടലാസ് റിബണുകള്‍ക്കിടയില്‍ ഓക്സിജന്‍ നഷ്ടപ്പെട്ട ബലൂണുകള്‍ നോക്കി സോണിമോള്‍ അസന്തുഷ്ടയാകുന്നത് അയാള്‍ നിര്‍വ്വികാരതയോടെ നോക്കിയിരുന്നു.

പാതി തുറന്ന് കിടന്നിരുന്ന കിടപ്പ്മുറിയുടെ വാതിലിന്നിടയിലൂടെ അയാള്‍ എത്തിവലിഞ്ഞു നോക്കി. പാവം!! തലയണയില്‍ മുഖമമര്‍ത്തി അതേ കിടപ്പാണ്. അല്ലെങ്കിലും അവള്‍ അങ്ങനെയാണ്. ചെറിയൊരു കാര്യം മതി കരയാന്‍. കരയുന്ന കാര്യത്തില്‍ താനും മോശക്കാരനല്ലല്ലോ…!

കവിളില്‍ ഉണങ്ങിപ്പിടിച്ചിരുന്ന കണ്ണീര്‍പ്പാടുകള്‍ കഴുകി കളഞ്ഞ് വീണ്ടും കസേരയില്‍ ചാഞ്ഞ് കിടന്നു.

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ തോതില്‍ ഇടി വെട്ടുന്നുണ്ട്.


അയാള്‍ മഴത്തുള്ളികളെ നോക്കുകയായിരുന്നു. നിയോണ്‍ ബള്‍ബുകളുടെ പ്രകാശത്തില്‍ അവയ്ക്ക് കൂടുതല്‍ ഭംഗിയുള്ളതായി തോന്നി. പുറത്ത് ഗേറ്റ് കരയുന്നതും ആരൊ നടന്നടുക്കുന്നതിന്‍റെ പാദപതനവും അവ്യക്തമെന്നോണം അയാള്‍ കേട്ടു.

ശീലക്കുട മടക്കി ഇറയത്ത് വെച്ച് സച്ചിദാനന്ദന്‍ വരാന്തയിലേക്ക് കയറി.

“മഴ ഒന്ന് കുറയാന്‍ കാത്തു.. കുറഞ്ഞെന്ന് കരുതി ഇറങ്ങിയതാ… ദാ പിന്നെം കനത്തു.”

പതിവിന് വിപരീതമായി ആരുടെയും പ്രതികരണമില്ലാതെ വന്നപ്പോള്‍ അയാള്‍ ജിജ്ഞാസുവായി.

അകത്തെ മുറിയില്‍ ടേബിള്‍ ലാമ്പിന് കീഴെ നിവര്‍ത്തി വെച്ച ചിത്രപുസ്തകത്തില്‍ തല ചായ്ച്ച് സോണിമോള്‍ ഉറങ്ങുന്നു.

വരാന്തയില്‍ തൂണിന്‍റെ മറവില്‍ നിന്ന് നേര്‍ത്ത ഒരു സ്വരം.

“ സച്ചീ….”

“ ആ..ഹാ.. നീ യിവിടെ ഇരിക്ക്യാണോ….? ഇന്നെന്താ…പുതിയൊരു സറ്റൈല്‍…?“

അതിനയാള്‍ മറുപടി പറഞ്ഞില്ല. സച്ചിദാനന്ദന്‍ കസേര വലിച്ചിട്ട് അയാള്‍ക്കടുത്തിരുന്നു. “ എന്ത് പറ്റി….സാലി….?“

ശക്തിയായ മിന്നല്‍.അതിന്‍റെ വെളിച്ചത്തില്‍ സാലി ഇസ്മായിലിന്‍റെ കരഞ്ഞ് കലങ്ങിയ കണ്ണുകളും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍പ്പാടുകളും..!!

അകലെയെവിടെയോ നിന്ന് ഒഴുകിയെത്തുന്ന വെടിമരുന്നിന്‍റെ ഗന്ധം..! ഇടിമിന്നലേറ്റ് തല കരിഞ്ഞ തെങ്ങിന്‍റെ മണം..!! ആ മിന്നല്‍ എവിടെയൊ ഏറ്റിരിക്കുന്നു..!!!

“എന്തേ… സാലി..? എന്ത് പറ്റി….?”

സാലി ഇസ്മായിലിന്‍റെ കണ്ണുകള്‍ ജനല്‍തിണ്ടിലേക്ക് തിരിയുന്നതും മഴത്തുള്ളികളുടെ തലോടലില്‍ വിലാസം വികൃതമായ ഒരു ഇല്ലെന്‍റില്‍ അവ തങ്ങി നില്‍ക്കുന്നതും സച്ചിദാനന്ദന്‍ കണ്ടു.

അയാള്‍ മെല്ലെ അതെടുത്തു. ശീതല്‍ ഏറ്റ് മഷി പടര്‍ന്ന അക്ഷരങ്ങളിലൂടെ അയാളുടെ കണ്ണുകള്‍ പരതി നടന്നു. വായനയുടെ അന്ത്യത്തില്‍ അയാള്‍ നിശ്ശബ്ദനാവുകയും റോസ് വില്ലയുടെ വരാന്തയില്‍ ചേതന നഷ്ടപ്പെട്ട മറ്റൊരു സാലി ഇസ്മായിലായി അയാള്‍ രൂപാന്തരപ്പെടുകയും ചെയ്തു.

നീണ്ടു നിന്ന മൌനം അസഹ്യമായപ്പോള്‍ സച്ചിദാനന്ദന്‍ തന്നെ തുടങ്ങി.

“ സലീനാ….? “

“അകത്ത്‌ കിടക്കുന്നു…..”

“ ഈ വിവരം…..? “

“ അറിഞ്ഞു..”

പിന്നെയും മൌനം. ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചിരുന്ന അവരുടെ മനസ്സുകള്‍ ഇരുവഴികളായി പിരിഞ്ഞു. പിന്നെ പല കൈവഴികളായി.

“ മഴയ്ക്ക് അലപം കുറവുണ്ട്…., നമുക്കൊന്ന്‌ പുറത്തിറങ്ങാം….”

“വേണ്ട സച്ചീ…”

സച്ചിദാനന്ദന്‍റെ നിര്‍ബന്ധം അധികമായപ്പോള്‍ അയാള്‍ നിശ്ശബ്ദനായി പടികളിറങ്ങി. ഗേറ്റ് വീണ്ടും കരഞ്ഞു.

റോഡിനിരുവശവും ഓടകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. സ്റ്റ്രീറ്റ് ലൈറ്റിന്‍റെ അരണ്ട വെളിച്ചത്തില്‍ സച്ചിദാനന്ദന്‍റെ പുറകില്‍ ഒരു നിഴല്‍ പോലെ അയാള്‍ അനുഗമിച്ചു.

“ പെന്‍ഷ്യന്‍ കുടിശ്ശിക വാങ്ങാന്‍ വന്ന രാഖവന്‍ മാഷ് പറഞ്ഞ്….ഞാന്‍ ഇന്നലെ തന്നെ വിവരമറിഞ്ഞിരുന്നു. …”

സച്ചിദാനന്ദന്‍ സന്ദേഹത്തോടെയാണ് അത് പറഞ്ഞത്.

ചളിയും മഴവെള്ളവും കുത്തിക്കലര്‍ന്ന ഓടകള്‍ക്കരികില്‍ സന്താപം കൊണ്ടൊ സന്തോഷം കൊണ്ടൊ അലമുറയിട്ടിരുന്ന തവളകളുടെയും ചിവീടുകളുടേയും ശബ്ദം സാലി ഇസ്മായിലിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിരുന്നു.

“ ഇനിയിപ്പോ….ദുഃഖിച്ചിട്ട്……, വരാനുള്ളത്…വന്നു…!! “

പറഞ്ഞു തീരും മുന്‍പെ അയാള്‍ പറഞ്ഞു. “ വേണ്ട സച്ചി….. നമുക്ക്‌ തിരിച്ച് നടക്കാം..”

സച്ചിദാനന്ദന്‍ മൌനിയായി അല്പം നിന്നു. പിന്നെ സാവധാനം പറഞ്ഞു.

“ ശരി. പ്ലീസ് സാലി…നിന്‍റെയീ…വിഷമം …ആ പെണ്ണിനെ കൂടി…കൂടുതല്‍ തളര്‍ത്തുകയേയുള്ളൂ…പ്ലീസ്… ഡോണ്ട് ബി അപ്സെറ്റ്…”

അയാള്‍ ഒന്ന് മൂളുക മാത്രം ചെയ്തു.

തിരിച്ച് റോസ് വില്ലയിലെത്തുന്നത് വരെ ആരുമൊന്നും പറഞ്ഞില്ല. യാത്ര പാറഞ്ഞ് സച്ചിദാനന്ദന്‍ തിരിച്ച് നടന്നു. ഗേറ്റടച്ച് കൊളുത്തിട്ട് സാലി ഇസ്മായില്‍ റോസ് വില്ലയിലേക്ക് നടന്നു.

സച്ചി പറഞ്ഞത് ശരിയാണ്. തന്നേക്കാള്‍ ദുഃഖം സലീനക്കാണ്. എല്ലാത്തിനും കാരണക്കാരി അവളാണെന്ന് കരുതുന്നു, പാവം!

സലീന അതേ കിടപ്പാണ്. അയാള്‍ അടുത്ത് ചെന്നു.

“ സലീനാ…, മോളുറങ്ങി….ഉണര്‍ത്തി എന്തെങ്കിലും….”

അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ അവളുടെ സര്‍വ്വനിയന്ത്രണങ്ങളും അറ്റു. ശക്തിയായി ഇടി വെട്ടി. പുറത്ത് വീണ്ടും മഴ. അയാള്‍ എഴുന്നേറ്റ് ചെന്ന് ജനല്‍ പാളികള്‍ ചേര്‍ത്തടച്ചു. തിരിച്ച് വന്ന് കട്ടിലില്‍ ഇരിക്കുമമ്പോള്‍-

“ ഞാന്‍ കാരണമാണ് എല്ലാം…”

അയാള്‍ അവളെ ഒന്ന് തറപ്പിച്ച് നോക്കുക മാത്രം ചെയ്തു.

“ അല്ലെങ്കിലും എന്നെ സ്നേഹിച്ചവാര്‍ക്കൊക്കെ വേദന മാത്രമെ എനിക്ക് നല്‍കാനായിട്ടുള്ളൂ…”

“ നോക്കൂ സലീന. ആരും ആരെയും കുറ്റപ്പെടുത്തണ്ട. എല്ലാം സഹിയ്ക്കാന്‍ തയ്യാറായവരാണ് നാം.”

“പക്ഷെ…ഇത്….” അവള്‍ വീണ്ടും കരയാനുള്ള ഒരുക്കമാണ്.

പ്ലീസ് ….പ്ലീസ് സലീനാ….! എഴുന്നേറ്റ് മുഖം കഴുകി ഭക്ഷണമെടുത്ത് വെയ്ക്ക്…മോളുറങ്ങി…”

സോണിമോള്‍ ഭക്ഷണത്തിന് മുന്നിലിരുന്നും ഉറക്കം തൂങ്ങുകയാണ്. പരസ്പരം സമാധാനിപ്പിക്കാനായി അല്പം കഴിച്ചെന്ന് വരുത്തി ഇരുവരും.

പുറത്ത് മഴ തോര്‍ന്നിരുന്നു.

അയാള്‍ വരാന്തയിലെ ചാരുകസേരയില്‍ സിഗററ്റിന്‍റെ ധൂമവലയങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ശൂന്യതയില്‍ ദൃഷ്ടികളൂന്നി മലര്‍ന്ന് കിടന്നു.

വോള്‍ട്ടേജിന്‍റെ അഭാവത്തില്‍ കെട്ടു പോയ മെര്‍കുറിക് ട്യൂബിന്‍റെ പ്രതിഷേധം മിന്നി മിന്നി പ്രകടമാവാന്‍ തുടങ്ങിയപ്പോള്‍ അത് മറ്റൊരു അസ്വാസ്ഥ്യമായി അയാളില്‍ പടരാന്‍ തുടങ്ങി. പിന്നെ അലക്ഷ്യമായി പുറത്തേക്ക് നോക്കിയിരിക്കെ ഇറയത്ത് നിന്ന് ഉതിര്‍ന്ന് വീഴുന്ന മഴത്തുള്ളികളില്‍ മെര്‍ക്യുറിക് ട്യൂബിന്‍റെ പ്രതിഷേധം ഏതൊ ഒരു കലാകാരന്‍റെ ചാരുതയാര്‍ന്ന കലയായി മാറവെ അയാള്‍ അവയിലേക്ക് തന്നെ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി.

നനുനനുത്ത സ്വരത്തോടൊപ്പം തണുത്ത കൈവിരലുകള്‍ തോളിലുമമര്‍ന്നപ്പോള്‍ അയാള്‍ തിരിഞ്ഞു. അവള്‍ ചോദിച്ചു.

“കിടക്കുന്നില്ലേ…?”

“ ഉറക്കം വരില്ലാ…”

മോളുണര്‍ന്ന് കരഞ്ഞപ്പോള്‍ അവള്‍ അകത്തേക്ക് പോയി.

വീണ്ടും ട്യൂബ് ലൈറ്റിന്‍റെ പ്രതിഷേധത്തിനിടയില്‍ ഖരാവൊ ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥനെ പോലെ അസഹ്യനായി അയാള്‍ ഇരുന്നു. ക്രമേണ ട്യൂബ് ലൈറ്റിന്‍റെ മിന്നല്‍ അയാള്‍ കാണാതായി.


നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്-

ഒരു സെപ്തംബറിലെ നനഞ്ഞ പ്രഭാതത്തിലേക്ക് അയാള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഭൂതകാലത്തിന്‍റെ മാറാല കെട്ടിയ വാതായനങ്ങള്‍ തള്ളി തുറന്ന് അകത്ത് കടക്കുകയായിരുന്നു അയാള്‍.

യാത്രയുടെ അന്ത്യത്തില്‍ –

മഞ്ഞപ്പാവട്ടയും കാട്ടപ്പയും വളര്‍ന്ന് പിടിച്ച ശ്രീകൃഷ്ണ കോളേജിന്‍റെ ഓരോ കോണിലും അയാള്‍ നടന്നെത്തി. ചിതറിക്കിടക്കുന്ന ചെങ്കല്‍ പാറകളിലെല്ലാം സാലി ഇസ്മയിലിന്‍റെ ഭൂതം ദര്‍ശിച്ചു.

കെമിസ്ട്രി ലാബിന്‍റെ ഇടനാഴിയില്‍, ലൈബ്രറി ഹാളിന്‍റെ കോണുകളില്‍, രാവുണ്ണിയേട്ടന്‍റെ ചായക്കടയില്‍ …..ഒടുവില്‍-

സാലി ഇസ്മായിലിന്‍റെ ശബ്ദം പ്രതിദ്ധ്വനിക്കുന്ന ഓരോ ക്ലാസ്സ് മുറികളിലും വേദനയൊടെ അയാള്‍ കയറി ഇറങ്ങി. എവിടെയെല്ലാമൊ രക്തം മണക്കുന്നു.

നഷ്ടപ്പെട്ട സൌഹൃദങ്ങള്‍..!!

സാലി ഇസ്മായിലിലെ കലാകാരനെ ഇഷ്ടപ്പെട്ടവര്‍, രാഷ്ട്രീയക്കാരനെ ഇഷ്ടപ്പെട്ടവര്‍, ഇതിനിടയില്‍ എപ്പോഴായിരുന്നു സലീനയെ….??

ആനിജോസഫായിരുന്നു പരിചയപ്പെടുത്തിയത്. ബൂര്‍ഷ്വാവിരുദ്ധ പ്രസ്ഥാനത്തിന്‍റെ ചുവപ്പിനെ ഉള്ളില്‍ ആവാഹിച്ചിരുന്നെകിലും ഒരു പെറ്റിബൂര്‍ഷ്വ എന്ന് ഞങ്ങള്‍ കളിയാക്കാറുണ്ടായിരുന്ന ആനിജോസഫ്.

“ഇത്…സലീന. സലീനാ ആന്‍റണി. ഈ വര്‍ഷം മുതല്‍ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍.“

ചെറുതായൊന്ന് മന്ദഹസിച്ച് നിശ്ശബ്ദയായി കടന്ന് പോയ ആ പെണ്‍കുട്ടിയെ പറ്റി പിന്നീട് അറിഞ്ഞപ്പോള്‍ അത്ഭുതത്തോടൊപ്പം നേരിയ വേദനയും തോന്നിയിരുന്നു. മനസ്സിലും തോള്‍സഞ്ചിയിലും വിപ്ലവം കുത്തി നിറച്ച പെണ്‍കുട്ടി.

വളരെ കുറച്ച് മാത്രം സംസാരിക്കുന്ന സലീന തനിക്ക് കിട്ടിയ നല്ലൊരു കൂട്ടായിരുന്നു.

മാവോയും ചെഗുവേരയും ക്യൂബന്‍ കാടുകളിലെ ഗറില്ലകളും നവമ്പര്‍ വിപ്ലവവുമൊക്കെ സംസാരത്തിനിടക്ക് കയറി വരുമ്പോള്‍ അവള്‍ അറിയാതെ വാചാലയാവും. അവള്‍ക്ക് അതിനെ കുറിച്ചൊക്കെ ഒരു പാട് പറയാനുണ്ടാവും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് അക്കാലത്ത് അനുഭവിക്കേണ്ടി വന്ന പീഢനങ്ങളിലൂടെ ചര്‍ച്ച നീണ്ട് പോകുമ്പോള്‍ സലീന ആവേശഭരിതയാവുന്നത് സന്തോഷത്തൊടെയാണ്‌ കണ്ടിരുന്നത്. ഏത് കാര്യത്തിലും സ്വന്തമായ വീക്ഷണമുണ്ടായിരുന്ന സലീന ഒരിക്കല്‍ പറഞ്ഞു.

“ നോക്കൂ സാലീ…, മുതലാളിയും തൊഴിലാളിയും നിലനില്‍പ്പിന്‍റെ തുല്യ പ്രാധാന്യമുള്ള രണ്ട് ഘടകങ്ങളാണ്. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. ഇത് രണ്ടുമില്ലെങ്കില്‍ ലോകവുമില്ല.!! മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു സമൂഹം..!! സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണ് സാലി ഇതൊക്കെ. സ്വാര്‍ത്ഥരഹിതസമൂഹം..!! സ്വാര്‍ത്ഥത ലോകാവസാനത്തിന് അതീതമായി നിലനില്‍ക്കും. അതാണല്ലോ പാരത്രികജീവിതത്തോടുള്ള മനുഷ്യന്‍റെ വിശ്വാസത്തിനടിസ്ത്ഥാനം.”

സാലിയോട് മാത്രമെ സലീന ഇത്രയും തുറന്ന് സംസാരിക്കാറുള്ളൂ എന്ന് ആനിജോസഫ് ഇടയ്ക്ക് കയറി പറയുമ്പോള്‍ അവാച്യമായ ഒരു അനുഭൂതി തന്നെ വലയം ചെയ്യും.

ആയിടെ സലീന കോളേജില്‍ വരുന്നത് വളരെ കുറവായിരുന്നു.

വന്നാല്‍ തന്നെ തീര്‍ത്തും വിഷാദമുഖിയായിരിക്കും അവള്‍.

ആനിജോസഫില്‍ നിന്ന് സലീനയെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോളാണ് അറിയാതെ മനസ്സ് അവളിലേക്ക് കൂടുതല്‍ അടുത്തത്.

അപ്പച് ഛന്‍റെ രൂപം പോലും അവള്‍ക്ക് ഓര്‍മ്മയില്ല! അമ്മ രണ്ടാമത് വിവാഹിതയായി. പിന്നെ ക്രമേണ അവള്‍ അവിടെ അന്യയാവുകയായിരുന്നു. വീട്ടിലെ നരകയാതനയില്‍ നിന്നുള്ള താത്കാലിക രക്ഷപ്പെടലാണ് കോളെജ്. അതും അയാള്‍ക്കിഷ്ടമില്ല.”

ദുഃഖം ഘനീഭവിക്കുന്ന മനസ്സിന്‍റെ ഭാരം കൈകളില്‍ താങ്ങി അസ്വസ്ഥനായിരിക്കവേ…ആനിജോസഫ് തുടര്‍ന്നു.

“അര്‍ഹിക്കാത്തതാണെന്ന് അറിഞ്ഞിട്ടും സലീന അല്പമെങ്കിലും ആശ്വാസം കണ്ടെത്തിയത് തന്‍റെ സാമീപ്യത്തിലാണ്.”

അവിശ്വാസ്യതയോടെ തലയുയര്‍ത്തി നോക്കി.

ശരിയാണ് സാലി. ഇടക്കെങ്കിലും അവളിപ്പോള്‍ കോളെജിലെത്തുന്നത് തന്‍റെ സാമീപ്യത്തിന് വേണ്ടി മാത്രമാണ്.”

നമ്രശിരസ്കനായിരുന്നിരുന്ന തനിക്ക് മുന്നില്‍ നിന്ന് ആനിജോസഫ് എപ്പോഴോ നടന്നകന്നിരുന്നു.


അടുത്ത ദിവസങ്ങളിലെല്ലാം അയാള്‍ അവള്‍ക്കായി കാത്തിരുന്നു. കാത്തിരിപ്പ് അസഹ്യമായ ഒരു ദിവസം ആനിജോസഫിനെ തന്നെ ശരണം പ്രാപിച്ചു. ലൈബ്രറിഹാളിന്‍റെ ഒഴിഞ്ഞ കോണിലിരുന്ന് അക്കൌണ്ടന്‍സിയുടെ നോട്ട്സ് പകര്‍ത്തിയിരുന്ന ആനിജോസഫ് തികച്ചും ഖിന്നയായി കാണപ്പെട്ടു. തന്നോടെന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നാതിരുന്നില്ല. ഒടുവില്‍ തന്‍റെ നിര്‍ബന്ധം ആനിയെ വാചാലയാക്കി.

“ സാലിയെ അറിയിക്കരുതെന്ന് പറഞ്ഞതാ…അവള്‍. അല്പനേരത്തെ മൌനത്തിന് ശേഷം പതുക്കെ ആനി ജോസഫ് പറഞ്ഞു.

അവള്‍....അവള്‍...മഠത്തില്‍ ചേരാന്‍ പോകുന്നു‍..!! അയാളുടെ ശല്യവും അമ്മയുടെ അവഗണനയും. ഒരു പെണ്ണിന്‍റെ നിസ്സഹായത.”

“ ഇനി…വരില്ലാ…”

“ വരും. തന്നെ കാണാതെ, പറയാതെ അവള്‍ക്കെങ്ങും പോകാനാകില്ലല്ലൊ..?!“

അത്‌ പറഞ്ഞപ്പൊള്‍ ആനിജോസഫിന്‍റെ വാക്കുകളിലെ പുച്ഛം ശരിക്കും വായിച്ചെടുക്കാമായിരുന്നു.


ഒരു തിങ്കളാഴ്ച-

സലീന വന്നു. വെയ്റ്റിങ്ങ് ഷെഡ്ഡിന്‍റെ പുറകിലെ അക്കേഷ്യയുടെ തണലില്‍ അവള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വാക്കുകള്‍ക്കായി പരതുന്ന സലീന ഒരു നോവായി അയാളില്‍ പെയ്തു.

നീണ്ട് നിന്ന മൌനത്തിന്‍റെ അന്ത്യമെന്നോണം അയാളുടെ ശബ്ദം ഒരു പ്രതിജ്ഞയുടെ ശക്തിയോടെ പ്രതിദ്ധ്വനിക്കവെ അവര്‍ക്ക് പുറകില്‍ നിന്നുയര്‍ന്ന ആനിജോസഫിന്‍റെ കയ്യടിയൊച്ച കോമ്പൌണ്ടിനകത്ത് മുഴുവനും സന്തോഷത്തിന്‍റെ കൊച്ചലകളായി അരിച്ചു നടന്നു.


ഉറച്ച തീരുമാനമായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ്‌., ഉപദേശങ്ങള്‍, ഭീഷണികള്‍ ..!! ഒന്നും വകവെച്ചില്ല.

“ അനക്ക്…. ഞമ്മളെ ജാതീന്നാ…മതത്തീന്നാ ഒന്നിനേം കിട്ടീല്ലെടാ….? ഈ നസ്രാണിച്ചീനന്നെ ബേണല്ലേ….? ത്ഫൂ…….!!! “

“ബാപ്പാ…”

ബ്ഫാ….!! ബാപ്പേ….? അനക്കീടെ…..ബാപ്പേല്ലാ….ഉമ്മേം ല്ലാ….! കടന്ന് പൊയ്ക്കൊ….ശെയ്ത്താനെ….!!”

കട്ടളയ്ക്കപ്പുറത്ത് ശബ്ദമടക്കി കരയുന്ന ഉമ്മയുടെ നേര്‍ക്ക് ബാപ്പ കയര്‍ത്തു.

“മുണ്ടാണ്ട്…നിന്നോ…… കൊന്ന് കളേം….ഹാ..!!!”

ഉമ്മ തട്ടം കൊണ്ട് വായ പൊത്തി.

“ അന്‍റെ കണ്ണില് ഇതൊക്കെ സര്യാകും…! പക്ഷേല്…., ഇയ്യ്…ഈ തള്ളേനെ പറ്റി ഓര്‍ക്കണ്ടേര്‍ന്ന്….മാറ്റാന്‍ കുടീല് കഴിയണ അന്‍റെ പെങ്ങന്മാരെ പറ്റി ഓര്‍ക്കണ്ടേര്‍ന്ന്…”

ചാരുകസേരയില്‍ തളര്‍ന്നിരുന്ന് വളരെ പതുക്കെയാണ് ബാപ്പ അത് പറഞ്ഞത്. ഒരു പിതാവിന്‍റെ ഹൃദയം! നിശ്ശബ്ദനായി തല കുനിച്ച് നില്‍ക്കാനെ കഴിഞ്ഞുള്ളൂ.

“ ഊം……. നിക്കണ്ടാ…., ഇനി ഈ പടി ചൌട്ടണ്ടാ….!! ഞമ്മക്കിങ്ങനെ ഒരു മോനില്ലാന്ന് കൂട്ടിക്കൊളാ…”

അടക്കിനിര്‍ത്തിയിരുന്ന തേങ്ങല്‍ പൊട്ടിക്കരച്ചിലായി കട്ടളയ്ക്കപ്പുറത്ത് നിന്ന്‌ ചെവികളിലേക്ക് തെറിച്ചു വീണു. ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കാനുള്ള മാനസികശേഷി നഷ്ടമായിരുന്നു. മെല്ലെ പടികളിറങ്ങി.


“മാഷേ….മാഷേ…..?”

അസമയത്ത് കയറിവന്ന ആരുടെയൊ വിളിയില്‍ സാലി ഇസ്മയിലിന്‍റെ ഓര്‍മ്മകള്‍ മുറിഞ്ഞു. ഓര്‍മ്മകളില്‍ നിന്നുണര്‍ന്നപ്പോള്‍ മാത്രമാണ് താന്‍ പൂര്‍ണ്ണ അന്ധകാരത്തിലാണെന്ന് അയാള്‍ക്ക് ബോധ്യമായത്. എഴുന്നേറ്റ് ചെന്ന് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തു. കറണ്ട് പോയിരിക്കുകയാണ്. അയാള്‍ തപ്പിത്തടഞ്ഞ് മുറിയിലെത്തി.

കിച്ചണില്‍ ഒരു മെഴുക് തിരിയില്‍ നിന്ന് മറ്റൊന്നിലേക്ക് തീ പടര്‍ത്തുകയായിരുന്നു സലീന. സലീന കൊളുത്തി വെച്ച മെഴുക് തിരിയുടെ വെളിച്ചത്തില്‍ റോസ് വില്ലയില്‍ നിന്ന് ഇരുട്ട് വീണ്ടും പിന്മാറി.

ക്ലോക്കില്‍ മണി പത്തടിയ്ക്കുന്നു.

ഉരുകിയൊലിക്കുന്ന മെഴുക് തിരിയിലേക്കും സാലി ഇസ്മായിലിന്‍റെ തളര്‍ന്ന മുഖത്തേക്കും അവള്‍ മാറി മാറി നോക്കി. പിന്നെ ഉള്ളിലെരിയുന്ന തിരിയുടെ മെഴുകെന്നോണം കവിളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി.

റോസ് വില്ലയുടെ ജന്നല്‍ തിണ്ടില്‍ സലീന കത്തിച്ച് വെച്ച മെഴുക് തിരി മഴയ്ക്കൊപ്പം അകത്തേക്ക് ആഞ്ഞ് വീശുന്ന കാറ്റില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്നത് അയാള്‍ കണ്ടു.

പുറത്ത് നിന്ന് വീണ്ടും ആരുടേയൊ വിളി.

“മാഷേ….മാഷെ……!!“

പുറത്ത് തിമര്‍ത്ത് പെയ്യുന്ന മഴയില്‍ വലിയൊരു ചേമ്പില തലയില്‍ ചൂടി കുഞ്ഞീവിത്ത നിന്ന് വിറയ്ക്കുന്നു.

“എന്തേ… എന്ത് പറ്റി…?”

കുഞ്ഞീവിത്ത മഴ നനയാതെ ഇറയത്തേക്ക് കയറി നിന്നു.

മോനെ….ഒന്ന് ന്റ്റെ... കൂടെ വരോ….? ഇച്ചിരി മൊളേന്‍റെ എല പൊട്ടിക്കാനാ…

“ എന്തിനാ കുഞ്ഞീവിത്താ.. മൊളെന്‍റെലാ ഈ അസമയത്ത്…?

“ങ്ങള് കേട്ടാ…മാഷെ…? ഓള് കാറണ കാറല്‍..?“

മഴയുടെ താളാത്മകമായ പെയ്ത്തിനിടയില്‍ കുഞ്ഞീവിത്തയുടെ ആടിന്‍റെ ചങ്ക് കാറുന്ന കരച്ചില്‍ അപ്പോള്‍ മാത്രമെ അയാള്‍ ശ്രദ്ധിച്ചുള്ളൂ.

“എന്തേ…ആടിന്…? “

“ പേറ്റ്നോവ്‌….!! മണിക്കൂറെത്രായി…ഈ ഹാല് തൊടങ്ങീട്ട്.! “


ടോര്‍ച്ചും കുടയുമെടുത്ത് കുഞ്ഞീവിത്തയുടെ പുറകെ നടന്നു.

“മജീദില്ലെ…കുഞ്ഞീവിത്ത അവിടെ..?“

“മജീദ്!! ഓന്‍റെ കാര്യം പറയാണ്ടിരിക്ക്യാ…മാഷെ…ഭേദം. നേരണ്ട് മോന്ത്യായപ്പോ….പോയതാ… സടീ ക്ലാസ്സൂന്നും പറഞ്ഞ്…”

വെറുതെ ഒന്ന് മൂളി. കുഞ്ഞീവിത്ത തുടരുകയാണ്.

മാഷ്…കേട്ട മാഷേ…. ഒന്നിനെ പെറ്റ് കിട്ടാന്‍ ആ തള്ള പെടണ പാട്…? ബളര്‍ന്ന് ബല്ല്യ ആളാവുമ്പോ മക്കക്കത് മനസ്സിലാവോ…?”


ദൂരെയെവിടെയൊ ഇടി വെട്ടി. മഴ വീണ്ടും കനം വെക്കുകയാണ്. മുളയില പറിച്ച് കുഞ്ഞീവിത്തയെ വീട്ടിലാക്കി തിരിച്ച് നടക്കുമ്പോള്‍ മനസ്സ് നിറയെ അവര്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു. തിരിച്ച് റോസ് വില്ലയിലെത്തി കുട ചുരുക്കി പുറത്ത് വെച്ച് മുടിയിലെ വെള്ളം തുവര്‍ത്തുമ്പോള്‍ കുഞ്ഞീവിത്തയുടെ ആടിന്‍റെ കരച്ചില്‍ തന്‍റെ ഉമ്മയുടെ തേങ്ങലുകളായും പിന്നെ പൊട്ടിക്കരച്ചിലായും പരിണമിക്കാന്‍ തുടങ്ങി.


ഒരു ഒഴിവ് ദിവസമായിരുന്നു അന്ന്‌-

തികച്ചും അവിചാരിതമായിട്ടാണ് ഉമ്മ റോസ് വില്ലയിലേക്ക് കടന്ന് വന്നത്. ഉമ്മയുടെ ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു. പിന്നെ ആ കരവലയങ്ങളില്‍ അയാളൊരു കൊച്ചു കുഞ്ഞായി. അധരത്തില്‍ പതിഞ്ഞ കണ്ണീര്‍ തുള്ളികളില്‍ മുലപ്പാലിന്‍റെ രുചി തിരിച്ചറിഞ്ഞു. തൊട്ടിലില്‍ ഉറങ്ങുന്ന സോണിമോളെ വാരിയെടുത്ത് തെരുതെരെ ഉമ്മ വെച്ചു. അപരാധിയെ പോലെ ഒരു ഭാഗത്ത് മാറി നിന്ന സലീനയെ ചേര്‍ത്ത് പിടിച്ചു. അവളുടെ ഒഴിഞ്ഞ കൈത്തണ്ടയിലും കഴുത്തിലും തലോടി അന്ന് ഉമ്മ പറഞ്ഞു.

“ എന്താടാ….ഇത്രെം ആയിട്ടും ഒരു പൊന്നിന്‍റെ തരി വാങ്ങിക്കൊടുക്കാന്‍ മോനെക്കൊണ്ടായില്ലെ….?”

യാത്ര പറയാന്‍ നേരത്ത് ഗദ്ഗദം വാക്കുകളെ തടഞ്ഞു. തലയിലെ തട്ടത്തിന്‍റെ തല കടിച്ച് പിടിച്ച് ഉമ്മ കരച്ചിലൊതുക്കാന്‍ പ്രയാസപ്പെട്ടു. ഉമ്മയുടെ വരവില്‍ സലീനക്കായിരുന്നു ഏറെ സന്തോഷം.

ഒരു മധ്യവേനലവധിക്കാലത്താണ് ഉമ്മ രണ്ടാമത് റോസ് വില്ലയിലെത്തിയത്. ഒരു ജോഡി കമ്മലും ഒരു ചെയിനും സലീനയെ അണിയിച്ച് അന്ന് ഉമ്മ പറഞ്ഞു.

“ മോള് പൊരുത്തപ്പെടണംട്ടാ….., ഉമ്മാടെ കയ്യീ….ഇതേ ഉള്ളൂ…”

പുറത്ത് നിന്ന് നിര്‍ത്താതെയുള്ള ഹോണ്‍ മുഴങ്ങിയപ്പോള്‍ ഉമ്മയുടെ മുഖം വിളറി. നിരത്തില്‍ കൂട്ടിലിട്ട സിംഹത്തെ പോലെ ബാപ്പ. ഉമ്മ യാത്ര പോലും പറയാതെ പുറത്തിറങ്ങി. ഉമ്മയ്ക്ക് പുറകില്‍ വരാന്തയില്‍ നില്‍ക്കുമ്പോള്‍ ഗേറ്റ് കടന്ന് റോഡിലെത്തിയ ഉമ്മയുടെ ചുളിവാര്‍ന്ന കവിളില്‍ ബാപ്പയുടെ തഴമ്പുള്ള കൈതലം പതിഞ്ഞത് അവിശ്വസനീയതയൊടെയാണ് കാണാന്‍ കഴിഞ്ഞത്. സാലി ഇസ്മയില്‍ വേദന കൊണ്ട് പുളഞ്ഞു. ഓടി ഗേറ്റിനടുത്ത് എത്തുമ്പോഴേക്കും വണ്ടി അകന്ന് കഴിഞ്ഞിരുന്നു. റൊസ് വില്ലയുടെ ഗേറ്റില്‍ പിടിച്ച് അയാള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

അറബിക് പഠിപ്പിക്കുന്ന റഷീദ് മാഷ് പറഞ്ഞാണ് ഉമ്മ കിടപ്പിലാണെന്ന് അറിഞ്ഞത്. ശരീരത്തിന്‍റെ വലത് ഭാഗം തളര്‍ന്ന് ആഴ്ചകളോളമായി ഉമ്മ കിടപ്പിലാണെന്ന് അറിഞ്ഞപ്പൊള്‍ എങ്ങനെയെകിലും ഉമ്മയെ കണ്ടേ തീരു എന്ന് തീരുമാനിച്ചു.

സലീനയെ അറിയിക്കാതെയാണ് പുറപ്പെട്ടത്. ചുട്ട്പൊള്ളുന്ന മീനച്ചൂടിന് താഴെ നിരത്ത് പഴുത്ത് കിടക്കുന്നു.

ഒരു ഉച്ച സമയത്താണ് അയാള്‍ വീട്ടിലെത്തിയത്. നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ചവിട്ട് പടിയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ കോലായുടെ ഒരു മൂലയില്‍ നിന്ന് ബാപ്പയുടെ പരുഷമായ ശബ്ദം കാതിലലച്ചു.

ഊം….ന്താ….? കുടുംബോണ്ടെന്ന് ഓര്‍മ്മ ബന്നപ്പ ബന്നതാ….അല്ലാ….ഓള്….ബേറെ ബല്ലോന്‍റേം കൂടെ ഓടിപ്പോയാ…..?

കേട്ടതായി ഭാവിക്കാതെ കോലായിലേക്ക് കയറുമ്പോള്‍ വീണ്ടും..

“ കേറണ്ടാ…”

അയാളറിയാതെ തന്നെ കാലുകള്‍ നിശ്ചലങ്ങളായി. പിന്നെ ഉറച്ച കാല്‍വെപ്പുകളോടെ അകത്തേക്ക് നടന്നു. അത് ബാപ്പയെ കൂടുതല്‍ പ്രകോപിപ്പിച്ചു.

“ എറങ്ങടാ…പൊറത്ത്…..!! ശക്തിയായ തള്ളലില്‍ മുറ്റത്തേക്ക് വീഴാതിരിക്കാന്‍ തൂണില്‍ ചുറ്റിപ്പിടിച്ചു. നസ്സഹായനായി നില്‍ക്കുന്ന തന്‍റെ ദയനീയ അവസ്ഥ മനസ്സിലാക്കിയിട്ടൊ എന്തൊ ബാപ്പ പറഞ്ഞു.

ഊം……. പോയി കണ്ടൊ…..!! അന്നോടുള്ള പിരിശം കൊണ്ടല്ല. ഓളെ …ഓര്‍ത്തിട്ടാ….”

കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.

“ഊ…ഹും….. മോങ്ങണ്ട…, ഇച്ചിരി ബെശം കൂടി കരുതിക്കോ….ഓള്‍ക്ക് കൊടുക്കാലാ…”

അകത്ത്-

ഡിം ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തില്‍ മാറാല കെട്ടിയ മച്ചിലേക്ക് മിഴികളയച്ച് മലര്‍ന്ന് കിടക്കുകയായിരുന്നു ഉമ്മ. തന്നെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുന്നത് അയാള്‍ കണ്ടു.

പിഞ്ഞാണത്തില്‍ വെളിച്ചെണ്ണയും ചോറും കൂട്ടിക്കുഴച്ച് തന്നെയൂട്ടാന്‍ തനിക്ക് പുറകെ ഓടി നടന്നിരുന്ന തന്‍റെ ഉമ്മ. തനിക്ക് വാരിത്തന്നിരുന്ന ആ കൈകള്‍.. അവ ഇന്ന് നിശ്ചലങ്ങളാണ്. പതുക്കെ ഉമ്മയുടെ കണ്ണുകള്‍ നിറയുന്നതും ചെന്നിയിലൂടെ കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്ന് വീഴുന്നതും എന്തൊ പറയാനായി ആ ചുണ്ടുകള്‍ വിതുമ്പുന്നതും അയാളറിഞ്ഞു. ശോഷിച്ച് നിര്‍ജ്ജീവങ്ങളായ ആ കാലുകളില്‍ കെട്ടിപ്പിടിച്ച് മതിവരുവോളം കരഞ്ഞു.

തിരിച്ച് നടക്കുമ്പോള്‍ മനസ്സ്‌ നിറയെ കുറ്റബോധമായിരുന്നു.

കുഞ്ഞീവിത്തയുടെ ആട് ഒരിക്കല്‍ കൂടി കരഞ്ഞു. പിന്നെ അതും ഇല്ലാതായി. മഴയുടെ ശക്തിയും കുറഞ്ഞിരിക്കുന്നു.

ജന്നല്‍ തിണ്ടില്‍ കത്തിച്ച് വെച്ചിരുന്ന മെഴുക്‌ തിരി ഉരുകിയൊലിച്ച് ഇല്ലന്‍റിലേക്ക് പടരാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വേഗം അതെടുത്തു. ഒരാവര്‍ത്തി കൂടി വായിച്ച് പുറത്തെ മഴയിലേക്ക് വലിച്ചെറിഞ്ഞു. ചാറ്റല്‍ മഴയുടെ തലോടലില്‍ അതിലെ അക്ഷരങ്ങള്‍ അവ്യക്തങ്ങളാകുന്നതും മെഴുക് തിരിയുടെ മങ്ങിയ പ്രഭയെ ഏറ്റ് വാങ്ങുന്ന മഴത്തുള്ളികളിലേക്ക് അവ കൂട് മാറുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു. ഇടക്ക് കടന്ന് വരുന്ന മിന്നല്‍ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ പാടെ മാഞ്ഞ് തീര്‍ന്ന ഇല്ലന്‍റില്‍ ബാല്യത്തില്‍ തനിക്ക് പുറകെ ഓടി നടന്നിരുന്ന ഉമ്മയുടെ ആര്‍ത്ത് ചിരിക്കുന്ന മുഖം അയാള്‍ കണ്ടു. പിന്നെ വാര്‍ദ്ധക്യം മുഖത്ത് വര്‍ച്ചുണ്ടാക്കിയ ചുളിവുകളില്‍ തെളിഞ്ഞ് കിടന്ന വിരല്‍ പാടുകള്‍ കണ്ടു.!

ശക്തിയായി മിന്നി മറഞ്ഞ ഒരു മിന്നല്‍ വെളിച്ചത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്ത് കിടത്തിയിരുന്ന തന്‍റെ പ്രിയപ്പെട്ട ഉമ്മയുടെ മയ്യത്തിന്‍റെ മുഖം അവസാനമായി കാണാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

പെട്ടെന്നാണ് അയാള്‍ കണ്ടത്. വെളുത്ത വസ്ത്രം ധരിച്ച താടിയും തലപ്പാവുമുള്ള കുറെ മനുഷ്യര്‍..!! അവര്‍ അയാള്‍ക്ക് നേരെ അടുക്കുകയാണ്. അവരുടെ കയ്യിലെ കല്ലുകളും കുപ്പിച്ചില്ലുകളും അവര്‍ അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. മുറിവേറ്റ ഹൃദയവും ശരീരവുമായി തളര്‍ന്ന് വീഴുമ്പോള്‍ അയാള്‍ വെറുതെ മന്ത്രിക്കുന്നുണ്ടായിരുന്നു.

“എന്‍റെ തെറ്റെന്താണ്…..? ഞാന്‍ ചെയ്ത തെറ്റെന്താണ്….?“

അയാള്‍ വീണ്ടും വീണ്ടും അത് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

അയാളുടെ സ്വരം ഉച്ചത്തിലാവുന്നതും റോസ് വില്ലയുടെ ഇരുട്ട് മൂടിയ മുറികള്‍ക്കുള്ളില്‍ അത് പ്രതിദ്ധ്വനിക്കുന്നതും അയാള്‍ അറിഞ്ഞില്ല. എപ്പോഴോ മയങ്ങിപ്പോയ സലീന ഞെട്ടിയുണരുമ്പോള്‍ സാലി ഇസ്മയില്‍ നിലത്ത് വിയര്‍പ്പില്‍ കുളിച്ച് കിടക്കുകയായിരുന്നു.

പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

Monday, November 15, 2010

തെരുവ് ( കവിത )

മ്മറ വിളക്കുകള്‍ കെടുത്തിയീ-

ഇരുളിന്‍റെ കോലായിലുറങ്ങുന്നു

വെയില്‍ തിന്ന പകലുമൊരു-

വ്യഥയോടെ തെരുവിലനാഥമായ്.



ദൂരം കുറിച്ചിട്ട നാഴികക്കല്ലുകള്‍

ദൂരമറിയാ ശിലാജന്മസുകൃതങ്ങള്‍..!!

പഥികര്‍ ചവിട്ടി പതം വന്ന മാറിലൊരു

പാല്‍കുടം പിന്നെയും തുളുമ്പാന്‍ വെമ്പുന്നു.

കാല്‍പ്പാടുകള്‍ മായ്ച്ച്, മുറുക്കിച്ചുവപ്പിച്ച

തുപ്പലോടൊപ്പം വേര്‍തിരിക്കുവാനരുതാത്ത

നിശിത വാള്‍തലകള്‍ കൊലവള്ളിയറുത്ത

തപിത യൌവ്വനങ്ങള്‍ തന്‍ ചോരപ്പാടുകള്‍.

ഗായകന്‍ മറന്നിട്ട പാട്ടുകള്‍ക്കും

വ്രണിതഹൃദയന്‍റെ ചൊല്‍ക്കിനാക്കള്‍ക്കും

തിരസ്കരിക്കപ്പെട്ടേതൊരശരണര്‍ക്കും

ശ്രോതാവു, മമ്മയും നഗ്നയാമീ തെരുവ്..!!


മാര്‍ച്ചുകള്‍, ജാഥകളാഘോഷയാത്രകള്‍

ശ്വാസം നിലച്ച സ്വപ്നങ്ങള്‍ തന്‍ മരവിച്ച

അന്ത്യയാത്രയും കണ്ണീരിലിഴ ചേര്‍ന്ന നോവാല്‍

നെഞ്ചകം തകര്‍ന്ന അനുധാവനങ്ങളും....!

മദിച്ച് നടക്കുന്നതും മരിച്ച് കിടക്കുന്നതും

മലര്‍ന്ന് കിടക്കുമീ തെരുവിന്‍റെ മാറില്‍.




അനുഗമിച്ചവരോടാരായുന്നു നിര്‍ദ്ദയം

“ആരു നീ...? ഉണ്ട്.., എവിടെയോ കണ്ടൊരോര്‍മ്മ..!!”

തുടങ്ങാനുമേറെ ദൂരം താണ്ടാനുമുയരാനും

തുണയാകുമെന്നെ ആരോര്‍ക്കു, മെങ്കിലും

വെറുതെ ഓര്‍മിപ്പിയ്ക്കാം..” മറക്കാതിരിക്കുക,

നടന്നു പിന്നിട്ട വഴികളൊരിക്കലും....”

Saturday, October 30, 2010

ദുര്‍നടപ്പുകാരന്‍റെ ആത്മഗതം ( കവിത)









എന്‍റെ കവിതകള്‍‍ ചേറുക

പതിരൊഴിവാക്കി

മൊഴികളെടുക്കുക.

കുരുന്നുകളുടെ

കണ്ണുകള്‍‍ പൊത്തുക.

വരികള്‍ മാത്രം

കാതില്‍ പറയുക.



കുഴയുന്ന നാക്കും

പിഴയ്ക്കുന്ന വാക്കും

വിറക്കുന്ന വാക്യവും

പിഴവിന്‍റെ സന്തതികള്‍.

പിഴച്ച് പിഴച്ച്

പാതയോരത്തൊരിക്കല്‍

‍വഴിപിഴച്ചവന്‍റെ

ഗുണപാഠമായ്

ഉറുമ്പരിക്കേണ്ടവന്‍..!!




ബോധമുള്ള നിങ്ങള്‍

ബോധമില്ലാത്തയെന്നെ

ബുദ്ധനെന്ന് വിളിക്കരുത്.

എന്‍റെ അക്ഷരങ്ങള്‍‍

ശരിയെന്ന് കരുതുന്ന

വലിയൊരു തെറ്റാണ് ഞാന്‍!!



നിരന്തരമെന്നെ പിന്തുടര്‍ന്ന

കൂരമ്പുകള്‍...

എന്‍റെ മക്കളാം കവിതകള്‍..!!

തുണിയില്ലാതെയും

ഈച്ചയാര്‍ത്തും ഉറുമ്പരിച്ചും

പാതി മരിച്ച് തെരുവില്‍

കിടക്കുമ്പോള്‍

കേള്‍ക്കാതെ പോയ ശകാരം

അക്ഷരങ്ങളുടേതായിരുന്നു.

വഴിപിഴച്ചൊരച്ഛനെ

പഴി പറയുന്ന മക്കള്‍.!!




വൈകിയാണെങ്കിലുമുപചാരവും

ബഹുമതിയുടെ വെടിയൊച്ചയും

അലങ്കരിച്ച പെട്ടിയിലൊരു

അഹങ്കരിച്ച കിടപ്പും തന്നത്

ഞാന്‍‍ തന്നെ അനാഥമാക്കിയ

എന്‍റെ അക്ഷരങ്ങള്‍......




ആറാമിന്ദ്രിയമുണ്ടായിരുന്നെങ്കില്‍

ജീവിതത്തില്‍ ‍ ലഭിയ്ക്കാത്തത്

മരണത്തില്‍ ലഭ്യമെന്നറിഞ്ഞിരുന്നെങ്കില്‍

ഞാനെന്നേ മരിച്ചേനെ....!!


**********************

ഹൃദയത്തിലൊരു പൂവ്

കാത്ത് വെച്ച കവേ…

അമ്ലവീര്യത്തിലും

കരിയാത്ത പൂവിനെ

കാണാതെ പോയവര്‍ ഞങ്ങള്‍

മാപ്പ്….മാപ്പ്…..മാപ്പ്.

Thursday, October 28, 2010

ശ്വാനരാഷ്ട്രീയം ( കവിത )

ഒരുക്കൂട്ടാം പടക്കോപ്പുകള്‍


തുടലഴിയ്ക്കാം കുരക്കട്ടെ പട്ടികള്‍.


മുരണ്ടും കുരച്ചും കിടന്ന ശ്വാനന്മാര്‍


മുരടനക്കി, മൂരി നിവര്‍ത്തി കവാത്ത് തുടങ്ങി.




നഖമുനകളില്‍, പല്ലുകളിലെന്തിന്


നാവിലൂടൂറും ഉമിനീരിലുമുണ്ട്


നാഭിയില്‍ സൂചിമുന കുത്താനുതകും


ഭ്രാന്തിന്‍ മൂര്‍ത്തമാം പേവിഷവിത്തുകള്‍...!!




നാലുകാലിലോടും ഗുണമൊന്നുമില്ലേലും


നാണമില്ലാതെ മുക്കാലിലാണ് പെടുക്കല്‍.


രഹസ്യമായ് തുടങ്ങി നടുറോഡിലൊടുക്കം


പരസ്യമായാലുമില്ലിവയ്ക്ക് നടുക്കം.




കൊടുത്ത കയ്യെന്നൊ കൊടുക്കാത്ത കയ്യെന്നോ


കക്ഷിഭേദമില്ലാതെ കടിക്കും, ചിലപ്പോള്‍


ചിണുങ്ങി നിന്ന് നക്കിയും കൊല്ലും..!


തുടലില്‍ കിടന്ന് മൃഷ്ടാന്ന ഭോജനം


തെരുവിലാണെങ്കില് എച്ചിലും തിന്നും.


മുരളും ചിണുങ്ങും കാല്ക്കീഴിലമരും


നാണമില്ലാതാടുന്നൊരു വാലിന്‍ ബലത്തില്‍.